പേടി…
കുഞ്ഞുന്നാളിലേ മുതൽ അച്ഛൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന വികാരം. അതെന്താ അങ്ങനെ? മുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാൻ അറിയുന്ന ആൾ. എന്നിട്ടുമെന്തേ പേടി?
മുഖത്തെ കർക്കശഭാവം… ആജ്ഞാശക്തിയുള്ള വാക്കുകൾ… ഉറച്ച നിലപാടുകൾ… മൂന്നു പെൺമക്കളെ പേടിപ്പിക്കാൻ ഇതൊക്കെ ധാരാളം.
ചിട്ടകൾ ധാരാളം ഉണ്ട് വീട്ടിൽ.. ഏഴാം ക്ലാസ്സ് ആകുന്നതു വരെ രാത്രി 7 മണി മുതൽ 8 മണി വരെ പഠനമേശയിൽ നിന്ന് എഴുന്നേൽക്കാൻ അനുവാദമില്ല. എട്ടാം ക്ലാസ്സ് ആയപ്പോൾ മുതൽ രാവിലെ 7 മണിക്ക് ട്യൂഷനു ചേർത്തു. അതോടെ വീട്ടിലെ പഠന സമയം വീണ്ടും കൂടി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആദ്യം വാങ്ങിയത് ഒരു ടൈംപീസ്. സ്റ്റീലിൻ്റെ, വലിയ ശബ്ദത്തിൽ അലാം അടിക്കുന്ന, ദിവസവും key കൊടുത്ത് ഉപയോഗിക്കുന്ന ഒന്ന്. വെളുപ്പിനെ 4 മണിക്ക് അച്ഛൻ തന്നെ വിളിച്ചുണർത്തും. ഒറ്റ വിളിക്ക് എഴുന്നേൽക്കും. പേടിയല്ലേ… എഴുന്നേൽക്കാൻ വൈകിയ ഒരു ദിവസം ശിക്ഷ കിട്ടി. ഇന്നു സ്കൂളിൽ പോകണ്ട. കരഞ്ഞു നോക്കി. സമ്മതിച്ചില്ല. വീട്ടിലിരുന്ന് പഠിക്കാതെ സ്കൂളിൽ പോയിട്ട് കാര്യമില്ലെന്നു മറുപടി.
ഹൈസ്കൂളിൽ ആയിരുന്ന മൂന്നു വർഷം… ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിദ്യാഭ്യാസമാണ് എന്നു തോന്നിക്കുന്ന വിധത്തിൽ പെരുമാറി. ഞായറാഴ്ചകളിൽ വൈകിട്ട് 3 മണിക്ക് ഒരു ചോദ്യം ചോദിക്കൽ പ്രക്രിയ ഉണ്ട്. ആ ആഴ്ച പഠിപ്പിച്ചത് മുഴുവൻ ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കിൽ തുടയ്ക്കാണ് അടി. അടിയ്ക്കാൻ സൗകര്യത്തിന് കസേര അച്ഛൻ്റെ അടുത്തേക്ക് ചേർത്ത് ഇട്ടാണ് ഇരിക്കേണ്ടത്. എല്ലാം പഠിച്ചാലും പേടിയോടെയാണ് ഈ ചോദ്യം ചോദിക്കൽ അതിജീവിക്കുന്നത്. എല്ലാം പഠിച്ചിട്ടുണ്ടെങ്കിൽ 4 മണിക്ക് TV യിൽ സിനിമ കാണാം. ഇല്ലെങ്കിൽ അത് സ്വാഹാ…
അവധി ദിവസങ്ങളിൽ വീട്ടിൽത്തന്നെ assignment കൾ ധാരാളം. മുറ്റത്തെ പുല്ലു പറിക്കുക. വീട്ടിലെ ചാണകക്കുഴിയിൽ നിന്നും ചാണകം കുട്ടയിലാക്കി തെങ്ങിനും വാഴയ്ക്കും ഇടുക. തേങ്ങയിടുന്ന ദിവസങ്ങളിൽ അവ പെറുക്കിക്കൂട്ടുക. അങ്ങനെ പലതും..
വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ 4 പ്യാരീസ് മിഠായികൾ കൈയ്യിൽ ഉണ്ടാകും. ഞങ്ങൾ മൂന്നു പേർക്കും അമ്മയ്ക്കും ഉള്ളതാണ് അത്. ശമ്പളം കിട്ടുന്ന ദിവസം മിഠായി മാറി മിക്സ് ചറോ മറ്റെന്തെങ്കിലുമോ ഒക്കെ ആകും കൊണ്ടുവരിക. മൂന്നു തവണ calling bell തുടരെയടിച്ചാൽ അച്ഛൻ്റെ വരവാണ്. മൂന്നു പേരും വാതിൽ തുറക്കാനായി ഓട്ടമാണ്. കൈയ്യിലുള്ളത് വാങ്ങിക്കഴിക്കാനുള്ള ധൃതി. വല്ലപ്പോഴും സിനിമ കാണാൻ തീയേറ്ററിൽ കൊണ്ടു പോകും. എനിക്ക് SSLC പരീക്ഷ തുടങ്ങുന്ന ബുധനാഴ്ചയുടെ മുമ്പുള്ള ഞായറാഴ്ചയും കൊണ്ടുപോയി. ആയക്കാട് ആനന്ദ്.. ഞങ്ങളുടെ പ്രിയപ്പെട്ട തീയേറ്റർ…
അച്ഛൻ പുറമേ കാണിക്കുന്ന കാർക്കശ്യത്തിന് ഒരു മറുവശം കൂടിയുണ്ട് എന്ന് മനസ്സിലാക്കിത്തന്ന ഒരു സംഭവം ഓർമ്മ വരുന്നു. എനിക്ക് SSLC പരീക്ഷ തുടങ്ങുന്ന ദിവസം. കാലടി ശ്രീശങ്കരാ കോളേജിൽ ക്ലർക്ക് ആയിരുന്ന അച്ഛൻ രാവിലെ 8 മണിക്കാണ് ഓഫീസിൽ പോകുന്നത്. 25 മിനിട്ട് നടന്നാണ് bus stop ൽ ചെല്ലേണ്ടത്. അന്നും പതിവുപോലെ office ൽ പോയ അച്ഛൻ 15 മിനിട്ട് കഴിഞ്ഞപ്പോൾ അതാ തിരിച്ചു വരുന്നു. തലേന്ന് College Library യിൽ നിന്നും കൊണ്ടുവന്ന India Today എടുക്കാൻ മറന്നു. അത് എടുക്കാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ മുഖത്ത് ഒരു കള്ളം പറയുന്ന ലക്ഷണം. എന്തു പറ്റി അച്ഛാ? ഞാൻ ചോദിച്ചു. നീ ഹാൾ ടിക്കറ്റ് എടുത്തു വെച്ചോ? വെച്ചു എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. പോകാൻ നേരം ഹാൾ ടിക്കറ്റിൻ്റെ കാര്യം ഓർമ്മിപ്പിക്കാൻ മറന്നു, അതിനാൽ തിരിച്ചുവന്നതാണെന്നു പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് അച്ഛൻ ധൃതിയിൽ തിരിച്ചുപോയി.
പുറമേ കാണിക്കുന്ന ഗൗരവഭാവത്തിനപ്പുറം വളരെ മൃദുലമായ, ചില ദൗർബ്ബല്യങ്ങൾ ഉള്ള സ്നേഹസ്മൃണമായ ഒരു മനസ്സും അച്ഛനുണ്ടെന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കി.
ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതമാണ്. അച്ഛന് ഇതൊക്കെ എങ്ങനെ സാധിച്ചു? ചേരുവകളൊക്കെ കൃത്യമായി ചേർത്ത് ജീവിതം ഇങ്ങനെ കൂട്ടിയെടുക്കാൻ! അധികം സുഖിപ്പിക്കലുകളില്ല. നല്ലതായി കാര്യങ്ങൾ ചെയ്താൽ ഒന്നോ രണ്ടോ വാക്കിൽ അത് സൂചിപ്പിക്കും. അത്ര മാത്രം…
അച്ഛൻ്റെ പ്രശംസ എനിക്ക് പൊന്നിനേക്കാൾ വിലയുള്ളതാണ്. ഇപ്പോഴും.. എപ്പോഴും..
എന്തെങ്കിലും അബദ്ധങ്ങൾ ചെയ്താൽ ഇപ്പോഴും ആദ്യമായി ചിന്തിക്കുന്നത് ‘അച്ഛൻ അറിഞ്ഞാൽ…’ എന്നാണ്. പഴയ പേടി ഇപ്പോഴും പോയിട്ടില്ലതന്നെ…
ഇപ്പോൾ, വർഷങ്ങൾ കഴിഞ്ഞപ്പോൾ പഴയ ഗൗരവമെല്ലാം വിട്ട് തനി മുത്തച്ഛനായിരിക്കുന്നു. ഞങ്ങൾ അത് ഒത്തിരി ആസ്വദിക്കുന്നുണ്ട്. ‘സട കൊഴിഞ്ഞ സിംഹം’ എന്ന് കളിയാക്കി വിളിക്കാനുള്ള സ്വാതന്ത്യമൊക്കെ ഞങ്ങൾ എടുത്തു തുടങ്ങി. ഇപ്പോഴും ഞങ്ങൾ മൂന്നു പെൺമക്കളേയും ജീവിത പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സ്വന്തം നിലപാടുകൾ കൊണ്ട്… കുറിക്കുകൊള്ളുന്ന ചില മറുപടികൾ കൊണ്ട്…
അച്ഛൻ എന്നാൽ മക്കൾക്ക് ഒരുപാട് അർത്ഥങ്ങളുള്ള ഒരു വാക്കാണ്. എനിക്കും അത് അങ്ങനെ തന്നെ… അച്ഛനെ കാണുമ്പോൾ ഒരു കടലിരമ്പി വരികയാണെന്നു തോന്നും. സന്തോഷവും സമാധാനവും നിറച്ച ഒരു കപ്പൽ ആ തിരകളിലിങ്ങനെ ചാഞ്ഞും ചെരിഞ്ഞും ഒഴുകുന്നതു പോലെ.. ശാന്തമെങ്കിലും എന്തും ചെയ്യാൻ കെല്പുള്ള തിരകൾ എന്നെ പൊതിയുന്നതു പോലെ…
#അച്ഛൻ