പല പുസ്തകങ്ങളും വായിച്ച് എനിക്കറിയാവുന്ന അല്ലെങ്കിൽ ഇഷ്ടപ്പെട്ട രീതിൽ ചെറിയ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ആദ്യമായി ഞാൻ എഴുതിയ ഒരു പുസ്തകകുറിപ്പ് ഇവിടെ പങ്കുവെക്കുന്നു.
പേര് സതി
എഴുതിയത് വിനീത അനിൽ
പബ്ലിഷർ കൈരളി ബുക്സ്
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
2022 ൽ ഷാർജ ബുക്ക് ഫെയർ നടക്കുമ്പോൾ, ദുബായിൽ ആയിരുന്നതുകൊണ്ട് പലരുടെയും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു. അറിയാവുന്നവരുടെ പുസ്തകങ്ങളും വാങ്ങിച്ചു.
എനിക്ക് വിനീതയെ അറിയില്ലായിരുന്നു. നമ്മൾ പുസ്തകങ്ങൾ വാങ്ങുന്നത്, ഒന്നുകിൽ എഴുതുന്ന ആൾ നമുക്ക് പരിചയമുള്ളവരാകുന്നതുകൊണ്ട്, അല്ലെങ്കിൽ പുസ്തകത്തേക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ കേട്ടതുകൊണ്ട്. ഇത് രണ്ടും അല്ലാതെ, അന്ന് അവിടെ പ്രകാശിക്കപ്പെട്ട ‘സതി’ വാങ്ങാൻ കാരണം, നോവലിന്റെ പേര് തന്നെയാണ്.
‘സതി’ എന്നത് എന്താണെന്ന് ആറാം ക്ലാസ്സിൽ, ടീച്ചർ വിവരിക്കുമ്പോൾ ഉണ്ടായ വ്യാകുലത എപ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഇത്രയും ക്രൂരവും, ഭയാനകവുമായ ഒരു പ്രവൃത്തി അതിന് മുൻപ് കേട്ടിട്ടില്ലായിരുന്നു. ആ ചുട്ടെരിയുന്ന വിധവമാരുടെ സ്ഥാനത്ത് ഞാൻ എന്നെയും എന്റെ ഉറ്റവരെയും പ്രതിഷ്ടിച്ച് ഉറങ്ങാതിരുന്ന രാത്രികളുണ്ടായിരുന്നു.
രാജാറാം മോഹൻ റോയ് യുടെ പരിശ്രമത്തിൽ ലോഡ് വില്യം ബെന്റിക് സതി നിർത്തൽ ചെയ്തെന്നപാഠം വായിച്ചപ്പോൾ അവർ രണ്ടുപേരോടും ആരാധനയായിരുന്നു.
ഇത്രയും നാൾ ‘സതി’ യെക്കുറിച്ചറിഞ്ഞതല്ല വിനീതയുടെ എഴുത്തിൽ വായിച്ചത്. സാംസ്കാരിമില്ലാത്ത ഒരു ജനതയുടെ ഒരു ആചാരമായി മാത്രമായിരുന്നു ഞാൻ അറിഞ്ഞിരുന്നത്.
ഈ നോവൽ വായിച്ചപ്പോഴാണ് മനസ്സിലായത്, അത് ആചാരമല്ല ദുരാചാരവും ആഘോഷവുമായിരുന്നു ഒരുകൂട്ടം ജനങ്ങൾക്ക്.
നിരോധിക്കപ്പെട്ടിട്ടും, സംസ്കാരത്തിന്റെയും, മതത്തിന്റെയും പേര് പറഞ്ഞ്, കുന്ദൻ റാണി, രൂപ് കൻവർ എന്നിവർ ‘സതി’ അനുഷ്ഠിച്ചത്, അല്ല അവരെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്, പുരുഷാധിപത്യ പ്രവണത മാത്രമല്ല, സതി അനുഷ്ടിക്കുന്ന സ്ത്രീകളുടെ സമ്പത്തിനോടുള്ള ആർത്തിയും ആണെന്ന് ഈ നോവൽ പറയുന്നുണ്ട്. അക്ഷരാഭ്യാസമില്ലാത്ത ഗ്രാമീണരെ ശാന്തമാക്കാനും സന്തോഷിപ്പിക്കാനും വേണ്ടി, അവിടെ നടക്കുന്ന ഒരു ‘സതി’ അനുഷ്ടാനംകൊണ്ട് ഗ്രാമത്തിന് ഒരു ദേവിയും അതുമൂലം നിവാസികൾക്ക് ഐശ്വര്യവും ആരോഗ്യവുമുണ്ടാവുമെന്ന് സർപ്പഞ്ചുമാർ വിശ്വസിപ്പിക്കുന്നു.
ഈ നോവലിൽ സതിയെക്കുറിച്ച് മാത്രമല്ല രാജസ്ഥാനിലെ ഗ്രാമീണരുടെ ജീവിത ശൈലി വളരെ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്നു. അതും, പുരുഷന്മാർ, സ്ത്രീകൾ, സാമൂഹ്യ നീതി, വിപ്ലവകാരികൾ, പശ്ചാത്തലം ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സ്പേസ് കൊടുത്ത് പൂർണ്ണതയിലെത്തിക്കാനും വിനീതക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ നോവൽ, ‘സതി’ എന്ന ആചാരത്തെ ആധാരമാക്കി ഇത്രയും ഭംഗിയുള്ള ഭാഷയിൽ, അതിവൈകാരികമായ മുഹൂർത്തങ്ങൾ കോർത്തിണക്കി, വായനക്കാരെ പിടിച്ചിരിത്തി വായിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
തീർച്ചയായും ഈ ഒരു വിഷയം സങ്കൽപ്പത്തിൽക്കൂടി മെനെഞ്ഞെടുക്കാൻ പറ്റിയതല്ല. അതിനുവേണ്ടി എഴുത്തുകാരി വിഷമം പിടിച്ച പല വഴികളിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് നോവൽ വ്യക്തമാക്കുന്നുണ്ട്. തികച്ചും അഭിനന്ദനീയമാണ് എഴുത്തുകാരിയുടെ പരിശ്രമവും അതിന്റെ ഫലമായി പുറത്തെത്തിക്കാൻ സാധിച്ച ‘സതി’ എന്ന നോവലും.
അഭിനന്ദനങ്ങളും ആശംസകളും ❤❤
1 Comment
👍🏻👍🏻