ഉപ്പൂപ്പന്റെ കയ്യും പിടിച്ചു മുട്ടോളമെത്തുന്ന പാവാടയിൽ വെള്ളി കൊലുസുമണിഞ്ഞു പാട വരമ്പത്തു കൂടി നടക്കുമ്പോഴാണ് പെണ്ണുങ്ങളിങ്ങനെ അമർത്തി ചവിട്ടി നടക്കരുത് എന്ന ആദ്യോപദേശത്തിലൂടെ പാട്ട്രീയർക്കിയുടെ ബാലപാഠങ്ങൾ എന്നിലേക്ക് ചൊരിയപ്പെട്ടത്. അന്ന് അതിനെ അത്യധികം അവജ്ഞയോടെ തള്ളിക്കളഞ്ഞു ഒന്നു കൂടി ചവിട്ടിത്തുള്ളി നടന്ന ഞാൻ, പക്ഷെ ബുദ്ധിയും വിവേകവും വെച്ചതിനു ശേഷം എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഇത്തരം പാഠങ്ങളെ തള്ളിക്കളയാൻ പേടിച്ചു. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മനസ്സറിഞ്ഞൊന്നു ചിരിക്കാൻ പോലും പേടിയായിരുന്നു. ഇച്ചിരി ശബ്ദം ഉയർന്നു പോയ എനിക്ക് നേരെ വരുന്ന എല്ലാ ശബ്ദങ്ങളെയും നേരിടാനുള്ള കരുത്ത് എനിക്കില്ലയിരുന്നു. ഒരു ഭാഗത്ത് ധൈര്യം തരുന്നവരും മറുഭാഗത്ത് അത് ചോർത്തിക്കളയുന്നവരും. ആണധികാരത്തിന്റെ എല്ലാ തലങ്ങളെയും പാലൂട്ടി വളർത്തി കൊണ്ട് വന്നവർ സത്യത്തിൽ എനിക്ക് ചുറ്റുമുള്ള പെണ്ണുങ്ങളായിരുന്നു. അത് അന്നും ഇന്നും അനസ്യുതം തുടർന്ന് കൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് വീട്ടകങ്ങളിൽ ആണ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടേണ്ടത്, അവിടെ അംഗീകാരം ലഭിക്കുമ്പോൾ തന്നെ സമൂഹത്തിൽ അംഗീകരിക്കപ്പെടേണ്ട…