ഒരേ സമയം തിക്കിയും തിരക്കിയും പാൽ വലിച്ചു കുടിച്ചിരുന്ന കുഞ്ഞുങ്ങളുടെ ശബ്ദമോ അനക്കമോ കേൾക്കാതായപ്പോഴാണ് പതിയെ കണ്ണ് തുറന്നു നോക്കിയത്. ഒരാളൊഴികെ ബാക്കിയെല്ലാവരും ഉറക്കം പിടിച്ചിരിക്കുന്നു. കുറച്ച് മുമ്പെ അങ്ങോട്ടും ഇങ്ങോട്ടും കടിച്ചും മാന്തിയും പരസ്പരം മേൽ കയറിയും അടികൂടിയിരുന്നവരാണ് ഒത്തുചേർന്ന് ചൂടും പറ്റി കിടക്കുന്നത്. തലയുയർത്തി നോക്കുന്നത് കണ്ടിട്ടാകണം ഉറങ്ങാതിരിക്കുന്ന വിരുതൻ അടുത്തേക്ക് വന്ന് അവന്റെ മുഖം എന്റെ മുഖത്തോട് ചേർത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേക്കും അവനും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. അനക്കമുണ്ടാക്കാതെ പതിയെ എഴുന്നേറ്റ് ഓടയുടെ പുറത്തിറങ്ങി. റോഡ് പണിക്ക് വന്നവരാണെന്ന് തോന്നുന്നു, കൂട്ടിയിട്ട കുറച്ച് ഓടകൾക്കിടയിൽ ഏറ്റവും താഴെയുള്ള ഓടയിലാണ് പാലുകുടി മാറാത്ത കുഞ്ഞുങ്ങളെയും കൊണ്ടുള്ള കിടപ്പ്. ചുറ്റിലും ശത്രുക്കളാണ് പുറത്ത് കണ്ടാൽ കല്ലെറിയാനും ഓടിച്ചു വിടാനുമൊക്കെ തിരക്കാണ് എല്ലാവർക്കും. എന്നെങ്കിലുമൊരിക്കൽ ഈ അഭയകേന്ദ്രവും നഷ്പ്പെടുമെന്നറിയാം എങ്കിലും സുരക്ഷിതമായ മറ്റൊരിടം കണ്ടെത്തുന്നത് വരെ എങ്ങനെയെങ്കിലും കഴിഞ്ഞു കൂടണം. നേരം പുലർന്നു തുടങ്ങി. ആളുകളൊക്കെ അവരുടേതായ കാര്യങ്ങളിൽ…