Author: Sunil Joseph

സുനിൽ ഡാഫോഡിൽസ്, മലപ്പുറം നിലമ്പുർ സ്വദേശി ദുബായിൽ ജോലി ചെയ്യുന്നു

കിതപ്പു  മാറുന്നൊരു ഉച്ചവെയിലിൽ അലസമായ മുടിയഴിച്ചിട്ടാണ് ആഘോഷമായി കയറി വന്നത്. ശ്വാസക്കുഴലിൽ കുരുങ്ങി, നെഞ്ചിനുള്ളിൽ വിങ്ങി ധമനിയുടെ ഒഴുക്കുകൾ നിലച്ച്, ശ്വാസമൊട്ടും നീയെന്ന താളത്തിൽ.. ആകാശത്തേക്ക് നീട്ടിയെറിയുന്ന ഒരായിരം മേഘത്തുണ്ടുകൾ പോലെ.. തരളിതമായൊരു ചുംബനത്തിൽ, ചുണ്ടിലലിയുന്ന തേൻ തുള്ളിയായ് ഒരു ചേർത്തുപിടിക്കലിൽ കുറുകിയുണരുന്ന, കണ്ണിൽ കവിതയെഴുതുന്ന ജീവാംശം പോലെ.. പ്രാണനെ ഊതിത്തെളിക്കുന്ന ശ്വാസം പോലെ.. ചിലപ്പോൾ. ഉലയിൽ പറന്നുയരുന്ന, ലോഹമുരുക്കുന്ന തീ പോലെ.. പ്രാണനെ പറിച്ചെടുക്കുന്ന മരണത്തെപ്പോലെ ദേഹമാകെ ഒഴുകി പടരുന്ന ലാവ പോലെ.. ചിലപ്പോൾ മൗനത്തിൽ ഉറങ്ങുന്ന പ്യുപ്പപോലെ.. ചിറകടിച്ചു പറന്നുയരുന്ന, സുഗന്ധം പരത്തുന്ന, എന്റെ പൂമ്പാറ്റക്കുഞ്ഞു പോലെ. ജീവനിൽ ചേർന്നു പോയൊരു മിടിപ്പ് പോലെ, നിന്നെപ്പോലെ. ശരിയാണ്.. പ്രണയിക്കുകയെന്നാൽ ഭ്രാന്തമായി പ്രണയിക്കണം ആകാശത്തിനും നിഴലിനും നിലാവിനും നിന്റെ മണം വേണം നീയെന്ന ഒറ്റച്ചിന്തയിൽ വീണു മരിക്കണം.. മുറിപ്പെടുമ്പോൾ.. പൊള്ളിപ്പിടഞ്ഞു ശ്വാസം മുട്ടി വീഴണം ഒറ്റത്തുരുത്തിലേക്കെന്ന പോലെ ഒതുങ്ങിപ്പോണം ഓരോ നിമിഷവും പിടഞ്ഞു നീറണം.. അവിടെയെല്ലാം നീയും ഞാനും എന്നൊഴികെ…

Read More