“ഇത് വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാമെന്ന തോന്നലുണ്ടായവരാകും”.
അവരൊരു ഡോക്ടറല്ലേ വിവരവും വിദ്യാഭ്യാസവുമില്ലേ? എന്നിട്ട് ആത്മഹത്യ ചെയ്തേക്കുന്നു.
യുവ ഡോക്ടറിന്റെ ആത്മഹത്യയ്ക്ക് പലയിടത്തും ഞാൻ കണ്ടതും കേട്ടതുമായ വാക്കുകളാണ് മുകളിൽ.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവത്വങ്ങളാണ് ആത്മഹത്യ ചെയ്തത്. ഒരാൾ ഡോക്ടർ, ഒരാൾ അഡ്വക്കേറ്റ്. വിവരവും വിദ്യാഭ്യാസവുമുള്ളത് കൊണ്ട് ആത്മഹത്യ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇതിനൊക്കെയപ്പുറം മനസ്സ് എന്നൊരു സാധനമുണ്ട്, ആത്മഹത്യയിലേക്ക് നടന്നു പോയവരുടെ മനസ്സറിഞ്ഞ എത്ര പേരുണ്ട്?
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പ്രതീക്ഷകളുടെ അവസാന കണികയും അണഞ്ഞ് ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്ത് നിന്നാണ് ആത്മഹത്യയെന്ന ഇരുട്ടിലേക്ക് മനുഷ്യൻ കാലെടുത്ത് വയ്ക്കുന്നത്.
മരണത്തിലേക്ക് നടന്നകലും മുൻപ് അവരൊരിക്കൽ കൂടി ഒരു പിൻവിളിക്ക് കാതോർത്ത് കാണും.
ആരുമൊരാശ്രയമില്ലെന്ന തോന്നലാണ് ഓരോ മനുഷ്യനേയും സ്വയമില്ലായ്മയിലേക്ക് തള്ളി വിടുന്നത്.
ആരും മാസങ്ങളെടുത്ത് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചല്ല ആത്മഹത്യ ചെയ്യുന്നത്, താളം തെറ്റിപ്പോകുന്ന മനസ്സിൽ ഒരു സെക്കന്റ് കൊണ്ട് ഉരുത്തിരിയുന്ന തോന്നലാണ് ഒരു മുഴം കയറിലോ ബ്ലേഡിലോ തുടങ്ങി അനേക മാർഗ്ഗങ്ങളുള്ള ആത്മഹത്യയിൽ അവസാനിക്കുന്നത്.
സത്യത്തിൽ എന്താണ് ആത്മഹത്യയുടെ മനഃശാസ്ത്രമെന്ന് നോക്കാം.
സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, നിയന്ത്രണമില്ലാത്ത മദ്യപാനം, മയക്കുമരുന്നുകൾക്ക് അടിമപ്പെടുക എന്നിവയിലൂടെ വ്യക്തികളെ കീഴടക്കുന്ന മാനസിക രോഗങ്ങളും നിരാശയുമാണ് വ്യക്തികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂഹം ഒറ്റപ്പെടുത്തുന്ന രോഗങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി സാമൂഹികമായ പ്രശ്നങ്ങളിൽ നിന്ന് ഉടലെടുക്കുന്ന കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ അങ്ങനെ നീളുന്ന പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.
ഒരു വ്യക്തിക്ക് ആത്മഹത്യചെയ്യാൻ സഹായകമായ ഉപദേശം നൽകുകയോ,സാഹചര്യമൊരുക്കിക്കൊടുക്കുകയോ അതുമല്ലെങ്കിൽ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനെ അസിസ്റ്റഡ് സൂയിസൈഡ് എന്ന് വിളിക്കുന്നു, ഇത് ക്രിമിനൽ കുറ്റമാണ്.
38 മുതൽ 55 ശതമാനം വരെയുള്ള ആളുകളിൽ ആത്മഹത്യ പ്രവണത ഉണ്ടാകാനുള്ള കാരണം ജനിതകപരമാണ്.
തുടർച്ചയായി ആത്മഹത്യകൾ നടന്ന കുടുംബത്തിലെ അംഗങ്ങളും അല്ലെങ്കിൽ തലച്ചോറിന് പരിക്ക് പറ്റിയവരും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്.
ആത്മഹത്യ ചെയ്യുന്നവരെ അതിലേക്ക് നയിക്കുന്നതിൽ ശരീരത്തിലെ ചില ഹോർമോണുകൾക്കും പങ്കുണ്ട്.
തലച്ചോറിലെ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ (ബി.ഡി.എൻ.എഫ്.) കുറയുമ്പോൾ വ്യക്തികൾ ആത്മഹത്യയിലേക്ക് നീങ്ങുന്നതായി പഠനങ്ങൾ പറയുന്നു.
വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, സ്കീസോഫ്രേനിയ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നിങ്ങനെയുള്ള അസുഖങ്ങൾ കൊണ്ടും ബി.ഡി.എൻ.എഫ് ലെവൽ കുറയാം.
മാനസിക രോഗത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ അവരുടെ തലച്ചോറിലെ ഹിപ്പോകാമ്പസ്, പ്രീഫ്രോണ്ടൽ കോർട്ടക്സ് എന്നീ ഭാഗങ്ങളിൽ ബി.ഡി.എൻ.എഫ്. കുറവാണെന്ന് രേഖപ്പെടുത്തിയതായി അറിയാൻ സാധിച്ചു.
സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ കുറവും ആത്മഹത്യയിലേക്ക് നയിക്കാവുന്നതാണ്.
സന്തോഷം, സന്തുഷ്ടി എന്നീ വികാരങ്ങൾ രൂപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ ട്രാൻസ്മിറ്റർ മാനസികനില നിയന്ത്രണത്തിലും മുൻപന്തിയിലാണ്.
ജീവിതത്തിൽ അത്രമേൽ ഒറ്റപ്പെട്ടവർ
ഒരു വട്ടമെങ്കിലും ജയിക്കണമെന്നോർത്താവും
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. ഈ ചിന്ത ഉടലെടുക്കുന്നത് തന്നെ ഒരു തരം വിഷാദരോഗത്തിന്റെ ആരംഭത്തിലാണെന്ന് മനസ്സിലാക്കുക. എല്ലാത്തിനോടുമുള്ള ദേഷ്യവും നിരാശയും കൂടിക്കുഴഞ്ഞ അവസ്ഥയിലേക്കും പിന്നീട് സ്വയം ഇല്ലായ്മ ചെയ്യാനുള്ള തീരുമാനത്തിലേക്കും അത് വ്യക്തികളെ എത്തിക്കും.
സത്യത്തിൽ ആത്മഹത്യ ചെയ്തവരോളം ജീവിക്കണമെന്ന് കൊതിച്ചവർ
വേറെയാരുണ്ട്.?
അറ്റ്ലീസ്റ്റ് എന്നും കാണുന്ന അല്ലെങ്കിൽ വിളിക്കുന്ന മെസ്സേജ് അയക്കുന്ന സുഹൃത്തിനോട് വെറുതെയെങ്കിലും ഒന്ന് ചോദിക്കുക “Are You ok?” എന്ന്.
ചിലപ്പോൾ ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങളെ കെട്ടിപ്പിടിച്ചുള്ള പൊട്ടിക്കരച്ചിലാകാം, കാരണം പുറമേ ചിരിക്കുന്നവരുടെയുള്ളിൽ പുകയുന്നൊരു അഗ്നിപർവ്വതമുണ്ട്.
ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് തന്റെ സർവ്വസങ്കടങ്ങളും അതിലൂടെ ഒഴുക്കിക്കളഞ്ഞിട്ട് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുണ്ട്, നിർഭാഗ്യവശാൽ പലർക്കുമത് സാധിക്കാതെ പോകുന്നു.
ജീവിതത്തിൽ തകർന്നും തളർന്നും പോകുന്നവരെ കുറ്റപ്പെടുത്തുകയോ തള്ളിക്കളയുകയോ ഉപദേശിക്കുകയോ അല്ല വേണ്ടത് മറിച്ച് ചേർത്ത് പിടിക്കുക. നിങ്ങളുടെ ആ ചേർത്ത് നിർത്തൽ ഒരു ജീവിതത്തെ സുരക്ഷിതമാക്കുകയാണെന്ന് തിരിച്ചറിയുക.
പ്രിയപ്പെട്ടവരെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ഒറ്റപ്പെട്ടെന്ന് തോന്നുമ്പോൾ ആത്മഹത്യ എന്ന ചിന്ത ഉടലെടുക്കുന്ന നിമിഷം താഴേ കാണുന്ന നമ്പറിൽ വിളിക്കൂ, വിദഗ്ധരോട് മനസ്സ് തുറക്കൂ, അതിജീവിക്കൂ.
ലോകം സുന്ദരമാണ് നിങ്ങളും ❤
ഹെൽപ്ലൈൻ നമ്പർ – 1056,
0471 – 2552056
1 Comment
👌👌👍