‘നിങ്ങളെ ഒന്നിനും കൊള്ളില്ല മനുഷ്യാ, കൊത്താനോ കുത്താനോ, കോഞ്ഞാണം!’
°°°°°°°°°°
ചെല്ലപ്പനശാരി കൂരക്കുമുന്നിൽ കുത്തിയിരുന്നു നെടുവീർപ്പിട്ടു, അവൾ പോയിട്ടു രണ്ടുമാസം കഴിഞ്ഞു ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല പിണങ്ങിപോയതുപോലെ.
അയാൾ മരപ്പലകയിൽ കൊത്തി മിനുക്കിയ വിവിധ രൂപങ്ങൾ – പ്രത്യേകിച്ചു ശകുന്തളയുടെ രൂപം, ഭാവം – തങ്കമ്മയുടെ മനസ്സിൽ നാളുകൾ കടക്കുംതോറും ജീവൻ വെച്ചു. അത്ഭുതമായി, ഒറ്റത്തടിമരമായ അയാളോട് അവൾക്ക് അനുകമ്പ തോന്നി
അതു പതുക്കെ അനുരാഗമായി.
നെല്ലികുന്നിൽ രാഘവൻ മകളുടെ കല്ല്യാണ തലേദിവസം നിറദീപങ്ങൾ തെളിയിക്കുന്ന തിരക്കിലായിരുന്നു ചെല്ലപ്പനശാരി. വയറുകൾ കൂട്ടി കെട്ടുന്നതിനിടയിൽ യാദൃശ്ചികമായി തങ്കമ്മയെ കണ്ടു. മുല്ലപ്പൂവു ചൂടിയതാകാം പതിവിലും സുന്ദരിയായ അവളുടെ പുഞ്ചിരിക്കുന്ന മുഖം ; അയാൾ അയാളെ മറന്നു തുടങ്ങിയ നിമിഷം.
“കണക്ഷൻ ശരിയായോ?”, കാണമറയത്ത് നിന്നും സഹായിയുടെ ചോദ്യം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ങഹാ”, തങ്കമ്മയെ മനസ്സിൽ നിറച്ചു ചെല്ലപ്പനശാരി മൂളി.
സഹായി സഹായിച്ചു സ്വിച്ചിട്ടു.
കൂട്ടികെട്ടാൻ മറന്ന്പോയ വയറുകൾ ചെല്ലപ്പനശാരിയുടെ കയ്യിലിരുന്നു തുള്ളി വിറച്ചു.. പത്താംതരം പഠിച്ചതിന്റെ ഗുണപാഠം! തങ്കമ്മ ഓലമടലുക്കൊണ്ടു ചെല്ലപ്പനശാരിയേ എറിഞ്ഞുവീഴ്ത്തി, വെളിച്ചവും പാട്ടും നിലച്ചു.
വെളിച്ചം വന്നപ്പോൾ, തങ്കമ്മ ചെല്ലപ്പനശാരിക്കു കൃത്രിമശ്വാസം കൊടുക്കുന്ന തിരക്കിലായിരുന്നു. അവിടെ കൂടിനിന്നവരും വഴിയേ പോയവരും കണ്ടു അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ. ഒരു ജീവൻ നിലനിർത്താൻ അവൾ കാണിച്ച ചങ്കുറ്റം, ആരും അവളെ പുകഴ്ത്തിയില്ല.
“അതു കലക്കി” പക്ഷേ ഉണ്ടക്കണ്ണൻ പരീതിന്റെ ഉണ്ടകണ്ണുകൾ തൊണ്ണൂറു വാൾട്ടിൽ പ്രകാശിച്ചു.
തങ്കമ്മ നാണിച്ചു മുഖം കുനിച്ചു.
ആഴ്ച രണ്ട് കഴിഞ്ഞതും ചെറിയൊരു തങ്കത്തിൽ പൊതിഞ്ഞു തങ്കമ്മയെ ചെല്ലപ്പനശാരിയുടെ ഉള്ളം കയ്യിലേക്ക് വെച്ചു കൊടുത്തു.
അപ്പോഴും പരീതു പറഞ്ഞു.
“അതോ ഞായോള്ള കാര്യാ കുട്ട്യോ”
പ്രണയസാഫല്യം, തുടക്കം അവൾ ഓലപ്പഴുതിലൂടെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതും പല നിറങ്ങളിൽ പൂക്കുന്നതും കണ്ടു.
ദിവസങ്ങൾ മാസങ്ങൾ കടന്നു.
അയാളുടെ വിരസത വിമ്മിഷ്ടം വിറയൽ. ശിശിരത്തിലെ
ഒരോർമ്മപോലെ, ഈ ഒറ്റമരത്തണൽ വെറും പാഴ്മരമായി മാറിതുടങ്ങിയോ? സംശയവും നിരാശയും അവളിൽ കരിനിഴൽ വീഴ്ത്തി.
കുഞ്ഞി കൈകാലുകൾ ഇളക്കി മാറിൽ ചൂട് പകർന്നുറങ്ങുന്നതു ഉറക്കത്തിൽ പലപ്പോഴും സ്വപ്നം കണ്ടു അവൾ ഞെട്ടിഉണർന്നു. മുലക്കാമ്പിൽ രക്തം പൊടിഞ്ഞു. ഇരുളിൽ നോക്കി തങ്കമ്മ നെടുവീർപ്പിട്ടു.
മേൽക്കൂരയിൽ അരകോല് നീളത്തിലും വീതിയിലും ഓലപ്പാളി ദ്രവിച്ചകന്നു. വെളിച്ചം അകത്തേക്ക് വരാൻ മടിച്ചു.
ചൈത്രമാസത്തിലെ കാർത്തിക നാളിൽ നക്ഷത്രങ്ങൾ തിമിരം ബാധിച്ചതുപോലെ അവൾക്ക് അനുഭവപ്പെട്ടു.
“നിങ്ങളെ കൊണ്ടു ഒന്നിനും, ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്തില്ലാ കഷ്ടം” പരിഭവവും പരാതിയും, അവൾ വെറുപ്പോടെ അയാളിൽ നിന്നും മുഖം തിരിച്ചു.
“കായ്ഫലമുള്ള മരത്തിൻചോട്ടില് എന്നെങ്കിലും ഒരു വിത്ത് മുളക്കാതിരിക്കില്ല തങ്കമ്മേ”
ചെല്ലപ്പനശാരി അവളേ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“അതിനു നല്ല കാറ്റു വീശണം കേട്ടോ”, അവളുടെ ശബ്ദത്തിനു പരിഭവത്തേക്കാലും പരുക്കൻ.
“കാറ്റു വീശിയാലും തളരാത്ത മരത്തിൽ കാതലും കാഠിന്യവും കൂടും. ആ മരങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾക്ക് ജീവൻ തുടിക്കും”
“എന്തോ എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല… മണ്ണാങ്കട്ട”
അയാളുടെ തത്വവാദങ്ങളോട് പൊരുത്തപ്പെടാൻ അവൾക്ക് കഴിഞ്ഞില്ല.
തികട്ടിവന്ന വെറുപ്പ് പുറത്തേക്ക് തുപ്പാൻ കഴിയാതെ തങ്കമ്മ
കുടിച്ചിറക്കി അകലം പാലിച്ചു.
രാത്രിയിൽ കർക്കടക വാവുകോള് കാറികരഞ്ഞു മണ്ണിൽ പതിച്ചിട്ടും തങ്കമ്മയുടെ കരച്ചിലടങ്ങിയില്ല.
ചെല്ലപ്പനശാരി കുറ്റിബീഡിവലിച്ചു അന്ന് നേരം വെളുപ്പിച്ചു.
“രണ്ടാണ്ട് കഴിഞ്ഞല്ലേയുള്ളൂ തങ്കമ്മേ ഏതിനും ഒരു സാവകാശം വേണ്ടേ?
വടക്കേല ശാന്ത എട്ട് വർഷം കഴിഞ്ഞപ്പഴാ ഒരു കുഞ്ഞിക്കാല് കണ്ടത്. ഇപ്പഴത്തെ കുട്ടികളോട് എന്താ ഞാൻ?”
പിണങ്ങിച്ചെന്ന മകളോട് അമ്മ പരിഭവിച്ചു.
“കേട്ട്യോനോട് വഴക്കിട്ടാൽ കുട്ടികള്ണ്ടാവുമെന്ന് ആരാടി തങ്കമ്മേ പറഞ്ഞത്?”
മുത്തശ്ശി അവളെ കളിയാക്കി ചിരിച്ചു.
മാസം ഒന്നു കഴിഞ്ഞപ്പോൾ തങ്കമ്മക്ക് അടിവയറ്റിൽ പതിവ് പോലുള്ള മുടക്കി കുത്തല്, കാല്കഴപ്പില്ല. തലവേദനയില്ല.
ആഗ്രഹിച്ചത്പോലെ സംഭവിച്ചോ?
എന്നാലും ! രണ്ടു മാസം കഴിഞ്ഞപ്പോൾ തങ്കമ്മ തീർച്ചപ്പെടുത്തി.
ചെല്ലപ്പനശാരിയുടെ തളർന്നും കിതച്ചും ചിത്രപ്പണി ഫലം കണ്ടുതുടങ്ങി മകനോ, മകളോ എന്നോടൊപ്പം രൂപാന്തരം.
എപ്പോഴാണ്?
തണുത്ത കാറ്റ് വീശി കടന്ന് പോയത് !
അദ്ദേഹം എപ്പോഴാണ് എന്നേ തഴുകി ചേർത്തത്?
ചിലപ്പോൾ?
പാതിരാ കഴിഞ്ഞുകാണും !
പാതി മയക്കത്തിലായിരിക്കാം !
പാതി തൃപ്തിയോടെ മയങ്ങിപ്പോയോ
കോഴി കൂകാതെ അന്ന് നേരം വെളുത്തിട്ടുണ്ടാവും !
ദിവസങ്ങൾ നീങ്ങി പുളിച്ചുതികട്ടലു കണ്ടപ്പോൾ
“മിടുക്കി, നിന്റെ വെപ്രാളം മാറിയോടി തങ്കമ്മേ, വെറുതെ ആണുങ്ങള പേരു കളയാൻ”
അമ്മയും മുത്തശ്ശിയും കുറ്റപ്പെടുത്തിയതോ അതോ വീണ്ടും കളിയാക്കിയതോ? അവൾ വളിച്ച ചിരിയോടെ അവരിൽ നിന്നും മുഖം മറക്കാൻ ശ്രമിച്ചു.
“അവൻ തന്ന മോതിരം കളയാതെ നോക്കണേ”
മുത്തശ്ശിയുടെ ഫലിതരസങ്ങൾ തുടർന്നു.
ചോർന്നു ഒലിക്കാത്ത കൂരക്കുള്ളിൽ നക്ഷത്രങ്ങളെ മറന്നു. ചെല്ലപ്പനശാരി എന്ന കലാകാരനെ ഓർത്തപ്പോൾ അവൾക്ക് സംതൃപ്തി.
അയാളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹവും ബഹുമാനവും, നാൾക്കുനാൾ മുഴച്ചവരുന്ന ഉദരത്തിൽ അഭിമാനത്തോടെ അവൾ തഴുകി.
ഉദിച്ചുവരുന്ന സൂര്യനെനോക്കി നാണിച്ചു മുഖംകുനിച്ചു.
പ്രസവവേദന തുടങ്ങിയ നേരം മരണത്തിലേക്കോ? തങ്കമ്മയുടെ മനസ്സ് പിടച്ചു.
ചെല്ലപ്പനശാരി എന്ന ആ ഒറ്റമരതണലിൽ നിന്നു
അകന്നു പോകുമോ? ഈശ്വരാ !
അവസാനമായി ഒന്ന് കാണാൻ അവൾ അതിയായി ആഗ്രഹിച്ചു.
തങ്കമ്മയുടെ നിലവിളിയും മുക്കലും മൂളലും, കാതുകളിൽ തീ കോരിയിട്ടതുപോലെ ചെല്ലപ്പനശാരി പിടഞ്ഞു. സൂചിമുനയിൽ ചവിട്ടിയതുപോലെ അയാളുടെ കാലുകൾ ഒരിടത്തു ഉറക്കുന്നില്ല ആശുപത്രി വരാന്തയിൽ മുന്നോട്ടും പിന്നോട്ടും നടന്നു.
മരുമകൻ ഇപ്പോഴും പാരിഭവത്തിലാണോ?
അർദ്ധശങ്കയോടെ തങ്കമ്മയുടെ അമ്മയും മുത്തശ്ശിയും ചെല്ലപ്പനശാരിക്കൊപ്പം നടന്നു.
“അവളോടു ഒന്നും തോന്നല്ലേ ചെല്ലപ്പാ, വിശേഷം അറിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും അവളേ നിർബന്ധിച്ചതാ പിണങ്ങി നില്ക്കാൻ പറ്റിയ സമയമല്ല മടങ്ങിപോകാൻ
ഏഴാം മാസം ചടങ്ങ് നടത്തി ഞങ്ങള് വിളിച്ചോണ്ട് വരാമെന്ന്. ആരു കേൾക്കാൻ വാശിക്കാരി”
അവർ പറഞ്ഞതൊന്നും ചെല്ലപ്പനശാരിയുടെ കാതുകളിൽ മുനയൂളി തറച്ചില്ല.
അപ്പോൾ അയാളുടെ മനസ്സിൽ കടഞ്ഞിട്ടും പാകമാകാത്ത വീട്ടിത്തടിയിൽ കൊത്തി മിനുക്കി തുടങ്ങി.
കാലിൽ ദർഭമുനയുടെ ദംശനമേൽക്കാത്ത ശകുന്തളയുടെ പുതിയൊരു രൂപം ഭാവം
തണ്ണീർകുടം ഉപേക്ഷിച്ചു ശങ്കിച്ചു നിന്നപ്പോൾ അയാൾ പകരം നല്കി മാറിൽ പറ്റിച്ചേർന്നു പാൽമണത്തിൽ മയങ്ങുന്ന ബാല്യം.
ചെല്ലപ്പനശാരി സംതൃപ്തിയോടെ തിരിഞ്ഞു തങ്കമ്മയുടെ അമ്മയെയും മുത്തശ്ശിയും നോക്കി. മുജന്മത്തിൽ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയുമാണോ?
ചെറിയൊരു സംശയം ഗൂഢമായ പുഞ്ചിരിയോടെ അയാൾ വീണ്ടും നടന്നു തുടങ്ങി.
പൗത്രിക്ക് പിറക്കുന്ന കുഞ്ഞിനു നാവിൽ തൊട്ടുയുരിയാടാൻ ചെറിയൊരു തേൻകുപ്പി മുത്തശ്ശി ചെല്ലപ്പനശാരിയെ കാണിക്കാതെ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം ചെല്ലപ്പനശാരി സന്തോഷം കൊണ്ടു തുള്ളിച്ചാടി അകത്തേക്കോടി.
പ്രസവവാർഡിലെത്തി.
തങ്കമ്മയുടെ കണ്ണുകളിൽ പേറ്റുനോവിന്റെ നൊമ്പരം എങ്കിലും ഒരു യുദ്ധം ജയച്ചതിന്റെ ആഹ്ലാദം ! അവൾ നിറഞ്ഞ പുഞ്ചിരിയോടെ അയാളെ അടുത്തേക്ക് ക്ഷണിച്ചു.
കൈകാലുകൾ ഇളക്കി കരയുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി.
‘ഇടക്ക് എപ്പോഴോ കാറ്റുവീശി തളർന്ന ഈ ഒറ്റമരം’
മനസ്സ് നിറഞ്ഞ നിമിഷം! അവൾ ശകുന്തളയായി, അഭിമാനത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
“ആൾക്കാരു എന്തും പറഞ്ഞോട്ടെ ചേട്ടാ, എനിക്കറിയാം നിങ്ങൾ എല്ലാം തികഞ്ഞൊരു കലാകാരനാ കണ്ടില്ലേ നിങ്ങളെ കൊത്തിവെച്ചതുപ്പോലെ നിങ്ങളുടെ മകൻ”.
തങ്കമ്മയുടെ അഭിമാനസ്വരങ്ങൾ മധുരമൊഴിയായി കേട്ടപ്പോൾ
പൊക്കിൾകൊടി മുറിഞ്ഞ നിമിഷമേ ആയിട്ടുള്ളു ഇത്രപെട്ടന്നു കുഞ്ഞിനു അച്ഛന്റെ രൂപം കൊത്തിവെക്കാൻ?
തങ്കമ്മേ നീയാണോ യഥാർത്ഥ കാളിദാസൻ ! ചെല്ലപ്പനശാരിയുടെ കണ്ണുകൾ തള്ളി.
അന്ന് ആദ്യമായി ഉണ്ടക്കണ്ണൻ പരീതിന്റെ ഉണ്ടക്കണ്ണുകൾ ചെല്ലപ്പനശാരിയുടെ
മൂർച്ചയേറിയ ഉളിമുനയിൽ തട്ടിമുറിഞ്ഞു
@ഷാജി
ഷാജി കാട്ടുംപുറം
3 Comments
Super ❤️
സൂപ്പർ എഴുത്ത്
ഇരുചെവിയറിയാതെ കാര്യം സാധിച്ചു.. തച്ചനല്ല, പെരുംതച്ചൻ തന്നെ 😄😄😄. നല്ല എഴുത്ത്.