എന്നെങ്കിലും മരിക്കുമെന്ന് നമ്മുക്കെല്ലാം ഉറപ്പാണ്, ആ ഒരു ദിവസത്തിലേക്ക് ഒരു ഉൾഭയത്തോടെ നമ്മൾ നടന്നടുക്കും — അല്ലാതെ വേറെ വഴിയില്ല താനും! എന്നാൽ, മറവിയെ നമ്മൾ ആലോചിക്കാറുണ്ടോ, മരണത്തേക്കാൾ മാരകമായ മറവിയെ? അതിനേക്കാൾ ഭയാനകമല്ലേ ദിവസങ്ങൾക്കുള്ളിൽ എല്ലാം മറക്കാൻ പോകുന്നുവെന്ന തിരിച്ചറിവ്!
മറക്കേണ്ടത് എന്തെന്നും മറക്കാതിരിക്കേണ്ടത് എങ്ങനെയെന്നും പറയുന്നു – ‘ത്രീ ഓഫ് അസ്’
ഒലിച്ചുപോവുന്ന ഓർമയലകളെ ആണിയടിച്ച് നിർത്തുവാൻ ഷൈലജയുടെ മറുപാതി മരുന്നുകൾ മുറയ്ക്ക് കൊടുക്കുന്നുണ്ട്. ആ മരുന്നുകളാവാം അവരെ ഉദ്ഗാം(The origin) അന്വേഷിച്ച് പുറപ്പെടാൻ പ്രേരിപ്പിച്ചതും.
ചിതലുകളിതുവരെ എത്താത്ത ഇടവഴിയോർമകളിലൂടെ ഷൈലജ നടക്കുകയാണ്, എട്ടാം ക്ലാസിലെ അവരുടെ കൂട്ടുകാരൻ പ്രദീപ് കാമത്തിനെയും തിരഞ്ഞ്. ഒപ്പം, ഷൈലജയുടെ ഭർത്താവ്, ദീപാങ്കറുമുണ്ട്. ഇരുപതിൽ പരം വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ കുട്ടിക്കാലത്തെ ഒരേട് അയാൾ അപ്പോൾ അറിഞ്ഞിട്ടേയുള്ളൂ, പുതിയ ചില അറിവുകളുടെ തുടക്കം മാത്രം!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഷൈലുവിന്റെ ഓർമയിൽ പ്രദീപ് കാമത്ത് എന്ന രണ്ട് വാക്കുകൾ മാത്രം തെളിഞ്ഞതിന് അവരെ തെറ്റ് പറയാനാകില്ലല്ലോ, പൊതിയാൻ പോകുന്ന മറവിയുടെ വീർപ്പുമുട്ടലിൽ പിടയുകയാണ് അവർ. എന്നാൽ, ഇരുപത്തെട്ടു കൊല്ലം കഴിഞ്ഞ് ഇടവഴിയിൽ യാദൃശ്ചികമായി കണ്ടെത്തുന്ന കൂട്ടുകാരിക്ക് അത്ഭുതം – എന്ന് മുതലാണ് പ്രദീപിനെ മുഴുവൻ പേരിൽ നീ വിളിച്ച് തുടങ്ങിയതെന്ന്.
അതിലും അത്ഭുതം ആയിരുന്നു, ബാങ്ക് മാനേജർ പ്രദീപ് കാമത്തിന് — ബാങ്കിൽ തന്നെ തേടി വന്ന കൂട്ടുകാരിയെ കണ്ടപ്പോൾ!
കൂട്ടുകാരെല്ലാവരും കൂടി സ്കൂളിൽ എത്തുമ്പോഴാണ് അവർ മനസ്സിലാക്കുന്നത് – സ്കൂളും ക്ലാസ്മുറികളും വളരെ ചെറുതായിരുന്നെന്നും, കുട്ടികളായിരിക്കുമ്പോൾ എല്ലാം വലുതാണെന്ന് വെറുതെ തെറ്റിധരിക്കുന്നതാണെന്നും. കുട്ടിക്കാലത്ത് എല്ലാവരും കൂട്ടാണെന്നും വലുതാകുമ്പോഴാണ് ആർക്കും ആരുമില്ലാതാകുന്നതെന്നും.
ഈ മൂന്ന് പേരും കൂടി പിന്നെ ഒരു യാത്രയാണ് – അതിമനോഹരമായിരുന്ന അവരുടെ കുട്ടിക്കാലത്തിലേക്ക്, ഷൈലുവിന്റെ ഓർമകളിലേക്ക്…
അവർക്കേറ്റവും പ്രിയപ്പെട്ട അധ്യാപികയുടെ ഓർമയിൽ, വികൃതിയായിരുന്ന കുട്ടിഷൈലു മാത്രം പോയി സംസാരിച്ചിരുന്ന ഒരു മന്ത്രവാദിനി വൃദ്ധയുണ്ടായിരുന്നു. വലുതായ ഷൈലജയും ഒറ്റയ്ക്ക് തന്നെ പോകുന്നു, ആ മന്ത്രവാദിനി വൃദ്ധയെ തേടി! അവർ പറയുന്നു – നീ ഓർത്തത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചിരുന്നത്! ഷൈലജയുടെ പുഞ്ചിരിയിൽ ഒരു വിരോധാഭാസം കത്തിനിന്നു.
നമ്മൾ ഓർമ്മയിൽ എത്ര പേരെ ജീവിപ്പിക്കുന്നുവല്ലേ – മരിച്ചവരേയും മരിക്കാത്തവരെയും!
മൂന്ന് പേരുടെ കഥയെങ്കിലും, അതീവസൗന്ദര്യത്തോടെ, അതിലുമേറെ ആത്മവിശ്വാസത്തോടെ, ഒരു നാലാമത്തെയാളുണ്ട് – പ്രദീപ് കാമത്തിന്റെ മറുപാതി, സരിക! ഒരു ബന്ധത്തിലും മുറുക്കിപിടിക്കലോ തടഞ്ഞുവെയ്ക്കല്ലോ വേണ്ടെന്ന് ജീവിച്ച് കാണിച്ച് തരുന്ന സരിക. ഒരാഴ്ചക്കാലം അയാളെ പഴയ കൂട്ടുകാരിക്ക് വിട്ടുകൊടുക്കുമ്പോൾ, അവർ ഒരു കൈക്കൂലി ചോദിക്കുന്നുണ്ട് – A true companionship.
കുട്ടിക്കാലത്തെ ഏതോ ഒരു മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രദീപിന് ആണുങ്ങളെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ, അയാൾക്ക് കൂട്ട് കൂടാൻ എപ്പോഴും ഇഷ്ടം പെൺകുട്ടികൾ / സ്ത്രീകളോടാണ്. സ്ത്രീകളുമായുള്ള ഏത് ബന്ധത്തിലും, ഭർത്താവായും രണ്ട് പെൺകുട്ടികളുടെ അച്ഛനായുമൊക്കെ അയാൾ വിജയിക്കുന്നത് അയാളിലെ ഈ തെളിഞ്ഞ സൗഹൃദഭാവം കൊണ്ടാണ്. പിന്നീട് അയാൾ ഒരു ആൺസുഹൃത്തിനെ കണ്ടെത്തുന്നത് കൂട്ടുകാരിയുടെ ഭർത്താവിലാണ്.
പുഴയ്ക്ക് ഒരു സ്ത്രീഛായയാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഈ സിനിമയിലെ മൂന്ന് പേരിലുള്ള രണ്ട് പുരുഷന്മാരാണ് പുഴപോലുള്ളവർ — അതിൽ ആ കൂട്ടുകാരൻ പുഴയ്ക്ക് അഴകൊന്ന് വേറെ തന്നെ! സ്നേഹമെന്ന ഏറ്റവും തണുപ്പുള്ള പുഴയായ് രണ്ട് മനുഷ്യർ കൂട്ടായുള്ളപ്പോൾ ഷൈലുവിനെ ഏത് മറവിക്ക് കട്ടുകൊണ്ടു പോകാനാകും?
ഒടുവിൽ, ഇരുപത്തെട്ടു കൊല്ലം പഴക്കമുള്ള ഒരു ‘സോറി’ ഷൈലജ പറയുമ്പോൾ അത്ര തന്നെ പഴക്കമുള്ള, പലപ്പോഴും പ്രതീക്ഷയറ്റ ഒരു കാത്തിരിപ്പ് അവസാനിപ്പിച്ചതിന്, തന്നെ ഓർത്തതിന് പ്രദീപ് ‘താങ്ക്യു’ തിരിച്ച് പറയുന്നു.
ആനന്ദം എന്നത് അളക്കാൻ തിരക്കും ബഹളവുമൊന്നും നിർബന്ധമില്ല. ആനന്ദമെന്നത് ശാന്തതയാണ്, ആർക്കും എവിടെയും അന്യമാകാതിരിക്കല്ലാണ്. ഒരാൾക്കൊപ്പം മതിമറന്ന് സന്തോഷിക്കുവാനായില്ലെങ്കിലും അയാൾക്കൊപ്പമുള്ളപ്പോൾ സങ്കടങ്ങളില്ലാതിരിക്കുന്നുവെന്നതും ആ ബന്ധത്തിന്റെ വിജയമാണ്.
ഒരു കവിത പോലെയുള്ള സിനിമയാണ് ‘ത്രീ ഓഫ് അസ്’. തിരയും തീരവും പോലെ ഓർമയും മറവിയും ഇഴചേർന്നുകിടക്കുന്ന തിരക്കഥ. ഓർക്കുക, ഓർത്തുകൊണ്ടേയിരിക്കുക എന്നതൊരു ശീലത്തിലാണ് മനുഷ്യന്റെ അസ്തിത്വം തന്നെയുള്ളത്. ഒരു മനുഷ്യൻ അഹങ്കരിക്കുന്നതും ഓർമ എന്ന ശക്തിയിൽ തന്നെ ..
ഷെഫാലി ഷാ, ജയ്ദീപ് അഹ്ലാവാത്, സ്വാനന്ദ് കിർക്കിരെ എന്നിവരാണ് ഈ സിനിമയിൽ അദൃശ്യമായൊരു ആത്മബന്ധത്തിന്റെ ഭംഗി ജീവിച്ച് കാണിച്ചിരിക്കുന്നത്. കൈയടക്കമുള്ള സംവിധാനം, കൊതിപ്പിക്കുന്നതും മൂർച്ചയുള്ളതുമായ സംഭാഷണം, പതിഞ്ഞ താളത്തിലുള്ള കഥ പറച്ചിൽ, കൊങ്കൺ പ്രദേശത്തെ അതിമനോഹരമായി പകർത്തുക എന്നിവയെല്ലാം അവിനാഷ് അരുണിന്റെ കൈയിൽ ഭദ്രമായിരുന്നു. സിനിമ Netflix ല് ലഭ്യമാണ്.
മറാഠിയിൽ അതിസുന്ദർ എന്നതിന് ‘ഖൂപ് ചാൺ’ എന്ന് പറയും.
‘ത്രീ ഓഫ് അസ്’ – ഖൂപ് ചാൺ 👌
ദിവ്യ.
1 Comment
മനോഹരമായ റിവ്യൂ 😍😍😍