പച്ചിലക്കാടുകൾ ഇളക്കി ഉണക്കയിലകൾ ഞെരിച്ചമർത്തി അയാൾ പുറത്തു വന്നു. വള്ളിപ്പടർപ്പുകളുടെ ഇരുളാർന്ന ഗർഭഗൃഹം അയാളെ പുറംതള്ളി വാതിലടച്ചു. അയാളുടെ വലംകൈയിൽ ചോരയുറ്റിച്ചുകൊണ്ട് ഒരു കാട്ടുമുയൽ തൂങ്ങിക്കിടന്നു. കാലിൽ ചോരകുടിയൻ അട്ടകൾ പിടിവിടാതെ ഉരുണ്ടു നിന്നു.
കറ പിടിച്ച പല്ലുകൾ കൊണ്ട് ഇരട്ടി മധുരം ചവച്ചു തുപ്പി അയാൾ നടന്നു. അറ്റം കൂർപ്പിച്ച വടിയുടെ അറ്റത്ത് താളത്തിലാടി മുയൽ വാടിക്കിടന്നു.
കുത്തനെയുള്ള പുല്ലുവഴിയിലൂടെ അണച്ചണച്ചു അയാൾ മുകളിലേക്ക് കയറുമ്പോൾ നീർമരുതും മുളങ്കൂട്ടവും അയാളുടെ തലയിൽ തലോടി. വഴുവഴുപ്പാർന്ന് വഴി അയാളെ പിന്നോട്ട് വലിച്ചു. വശത്തിലൂടെ താഴോട്ട് ഒഴുകുന്ന അരുവിയിലെ പാറക്കല്ലിൽ അയാൾ ഇരുന്നു.
“കുഞ്ഞിയേ.. മാതേയ്..”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അയാളുടെ വിളി ഉയരത്തിൽ പ്രതിധ്വനിച്ചു.
കാട്ടുനാരകത്തിന്റെ ഇലകൾ കൈ കൊണ്ടു തിരുമ്മി മണപ്പിച്ചു അടിവയറു താങ്ങി ഗർഭാലസ്യത്തിൽ കുഞ്ഞി വിളി കേട്ടു.
‘ഗ്വാ.’ അതിനേക്കാൾ ഉച്ചത്തിൽ രാവിലെ കുടിച്ച പഴങ്കഞ്ഞിയും ഉണക്കലും കമട്ടി.
‘ഊയ്യന്റപ്പാ.. എനക്ക് വയ്യാ ഇത് താങ്ങാന്.’
വിളർത്തു മെലിഞ്ഞ അവളുടെ വയറിനു മുകളിൽ ഞരമ്പുകൾ പൊന്തി.
‘മാതേയ്.’
താഴെ നിന്നും അയാൾ കൂക്കി.
“അവക്ക് പശി, കൊതി തീർക്കാൻ ഏത് കാട് കേറി ഞാൻ ബീണ് പിടിച്ചത് ഇത്. കൊണ്ടോയി കറി ബച്ച് കൊട്.”
അയാളുടെ കുറിയ നെഞ്ച് ഉയർന്നു പൊന്തി വെയിലേറ്റു ഒന്നു കൂടി കറുത്തു. അട്ടകളെ തട്ടിയെറിഞ്ഞു അയാൾ പാറയിൽ പടർന്നു കിടന്നു.
ചോര ഇലയിൽ തൂത്ത് മാത മൂക്കിൽ മുട്ടിലിടിക്കുന്ന മുകളിലേക്ക് നടന്ന് കയറിപ്പോയി. ചുള്ളികമ്പ് പോലുള്ള കാലുകൾ ആടി കയറിപ്പോകുന്നത് കണ്ട് അയാൾ നെടുവീർപ്പിട്ടു.
‘ഊയ്യന്റപ്പാ..
ആരാന്റെ പൂമിയാണ്
അല്ലിന്റെ പൂമിയാണ്.
ആരാന്റെ കാടാണ്
അല്ലിന്റെ കാടാണ്.
ഇതിന്റെ പൊരയാണ്.
അതിന്റെ കുഞ്ഞിയാണ്
ഓള് വയറ്റുകണ്ണിയാണ്.
മുത്തി കാലു നീട്ടിയിരുന്നു പാടി. അതിനരികെ മൺകട്ടയിൽ കുഞ്ഞി ചാരിയിരുന്നു. വയറിനുള്ളിലെ ജീവൻ പാട്ടിൽ അനക്കം തുടങ്ങി. വെറ്റിലയും കാട്ടുമരത്തിന്റെ വേരും കൂട്ടിച്ചതച്ച് മുത്തി ചവച്ചു തുടങ്ങി.
‘കാട്ടു തേനിനും കായ്കനികൾക്കും കാടു കയറിയവരുടെ സംഘത്തിലാണ് വയറ്റിലുള്ളതിന്റെ അപ്പനുള്ളത്. ഒരാഴ്ചയ്ക്ക് മീതെയായി ഇറച്ചി ചുട്ടു തിന്നാൻ മോഹം തോന്നീട്ട്. വയസായ അപ്പനോട് പറഞ്ഞത് അമ്മയാണ്. പെരുച്ചാഴിയെ തിന്നാൻ ഇപ്പോ കഴിയൂല. വയറ്റുകണ്ണികൾ തിന്നൂട. ഇത് അമ്മ ഇപ്പോ നന്നാക്കിയാൽ ഇരുട്ടാകും മുൻപ് തിന്നാം.’ ഓർത്തോർത്ത് അവളിരുന്നു മയങ്ങി.
‘മയങ്കരുത്. വെളിച്ചത്തിൽ മയങ്കിയാൽ കൂളി കാളി ഭൂതം കുഞ്ഞിനെ കെടുത്തും.’
മുത്തി വീര്യം തലയ്ക്ക് പിടിച്ചു പറഞ്ഞു.
തങ്കുവും ചോമനും തൊട്ടുമാറി പെറാൻ പൊര കെട്ടുന്നു. ഏതു നിമിഷവും പുറത്തേക്ക് വരാൻ പാകത്തിന് ഒരാൾ ഉള്ളിൽ കറങ്ങുന്നു.
പച്ചയോല എവിടെ നിന്നോ ഏറ്റി വന്നിട്ടുണ്ട്. സ്വന്തം ചോരയല്ലേ. അവര് ചെയ്യും. മുളയുടച്ചു ചീകി പനമ്പു മെടഞ്ഞു വശങ്ങളും മണ്ണും ചിതല്പുറ്റും സമം ചേർത്ത് അരച്ചെടുത്തു തറയും മെഴുകുന്നുണ്ട്. ഇടയ്ക്ക് തന്റെ നേരെ കണ്ണെറിയുന്നു. മെടഞ്ഞ പനയോല കൊണ്ട് മേൽക്കൂര കെട്ടി.പച്ചയോല മെടഞ്ഞത് ഭിത്തിയിൽ കുത്തിച്ചാരി വെച്ചു. തറയും പൊരയും തീർന്നു. ഇനി പെറ്റ് ശുദ്ധം മാറും വരെ അതിനുള്ളിലാണ് ജീവിതം.
‘പേറ്റുപുര തയ്യാര്. ഇനി ണീ പെറ്റാ മതീന്.
എണീറ്റ് നടക്ക് കുഞ്ഞീ. ബീണാ പുടിക്കാം.’
നടക്കാൻ പോയിട്ട് എണീക്കാൻ ഒക്കണ്ടേ.
തന്നെക്കാൾ വലിയ വയറാണ്.
പത്തു കിലോമീറ്റർ നടന്നാണ് വയറ്റുകണ്ണിയ്ക്ക് ഉള്ള പയറും അരിയും വാങ്ങാൻ പിള്ളേരുടെ പള്ളിക്കൂടത്തിൽ ചെന്നത്.
“ആധാർ കാർഡ്”
എല്ലാവരും ഒപ്പം കൊടുത്തു.
“നോക്കിയേ സാറേ..
ഇതിൽ പേര് മാത്രേ മാറ്റം ഉള്ളൂ. ഒരച്ചിലിട്ട് വാർത്ത പോലെ ഇതുങ്ങളെല്ലാം. അടയാളങ്ങൾ പോലും വ്യത്യാസം കാണില്ല.
കുഞ്ഞി, മാത, കീര, ചക്കി.. റോഷ്ന, അമൃത.. ആഹാ പുതിയ പേരൊക്കെ മോഡേണാ.”
അയാൾ ആധാർ കാർഡ് മറ്റൊരാൾക്ക് നേരെ നീട്ടി കുമ്പ കുലുക്കി ചിരിച്ചു.
ഒന്നും മനസിലാകാതെ ചക്കി മഞ്ഞപ്പല്ലു കാണിച്ചു ചിരിച്ചു.
” ചെന്നിത്തല പറഞ്ഞത് പോലെ എല്ലാം ഒരുപോലെ ആണേലും വോട്ടർമാരല്ലേ. വോട്ടൊക്കെ ചെയ്യുന്നുണ്ടോ?”, അയാൾ ചോദിച്ചു.
“ഞാളെ കൊണ്ടോകാൻ കുടീക്ക് ആള് ബറും. എലഷൻ ബറുമ്പോൾ അല്ലേ അല്ലേലും ഞങ്ങളെ ഓർക്ക് ഓർമ്മ.”
മാത പറഞ്ഞു.
“അങ്ങനെയൊന്നും ഇല്ല. നിങ്ങളുടെ അടുത്ത് വരണേൽ ദൂരം അല്ലേ. അതാണ്. അയാൾ മാതയുടെ പുറത്തു തട്ടി.
“സാറേ, കൂടുതൽ കുശലപ്രശ്നത്തിന് ഒന്നും നിൽക്കണ്ട. ആ മധൂനെ തല്ലിക്കൊന്നോര് കോടതി കേറി നിരങ്ങുവാ.”
ഡ്രൈവർ പിറുപിറുത്തു.
‘ഇന്നാ ഒപ്പിട്’ അയാൾ റജിസ്റ്റർ നീട്ടി.
“അറിയൂല. മഷിണ്ടാ.”
‘2022 ലും ഒപ്പിടാൻ അറിയാത്ത മനുഷ്യരോ ?’
ചൂളി നിൽക്കുമ്പോൾ മൂക്കിനറ്റത്തെ കണ്ണടയ്ക്കുള്ളിലൂടെ ഗവർമെന്റിന്റെ നേർസ് നോക്കി.
“ഓർക്ക് പറയാം. ഓര് വല്യ ആളുകള്.”, അരിയേറ്റാൻ വന്ന തങ്കു പറഞ്ഞു. കുഞ്ഞിതേയിയും മഞ്ഞയും ഒക്കെ ഒച്ചിഴയും പോലെ വയറു വലിച്ചു നടന്നു വരുന്നുണ്ടാരുന്നു.
വിരൽ പതിപ്പിക്കുമ്പോൾ കാട്ടാനയിറങ്ങുന്ന വഴിയും ചവിട്ടി മെതിക്കുന്ന കാടും കാട്ടിലെ കൃഷിയും കൊമ്പിൽ കോർത്ത മൂത്തോരും ഇറക്കി വിടാൻ എത്തുന്ന എമാന്മാരും മനസ്സിൽ എത്തി. “സ്കോളിൽ പടിക്കാൻ എത്തര നടക്കണമെന്ന് ഓർക്ക് അറിയില്ലല്ലോ. കാട്ടിൽ ഏടെയാ സ്കോൾ. വന്ന ഒരു മാഷ് ആണേൽ വഴി ദൂരം കണ്ടിട്ട് ജോലി തന്നെ ബേണ്ടാണ് ബച്ചു.” വരുമ്പോൾ മാതയോട് ഇങ്ങനെ മാത്രം പറഞ്ഞു.
“ആഷൂത്രിയിൽ പോയി പെറണേൽ കാശ് വേണം. എനക്ക് പാങ്ങില്ല. പിന്നെ ഈ കാടായ കാടെല്ലാം തീർത്തു യെപ്പൊ യെത്താനാണ്. യെത്തിയാൽ തന്നെ..”
അപ്പൻ അർദ്ധോക്തിയിൽ നിർത്തി.
“ആഷൂത്രി വേണ്ടപ്പാ. എനിക്ക് വലിയ മനുഷ്യരെ പേടിയാണ്. അവര്ക്ക് നമ്മ മനുഷ്യരല്ല.”
പ്രസവിക്കാൻ കാടിറങ്ങിയ കുഞ്ഞിതേയി ബെഡ് കിട്ടാതെ സർക്കാർ ആശുപത്രിയുടെ വാർഡിന്റെ മുൻപിൽ ചോര വാർന്നു മരിച്ചതിന്റെ ഓർമ്മ കുഞ്ഞിയ്ക്കുണ്ട്. പ്രസവ തിയതിയ്ക്ക് അഞ്ചു ദിവസം മുൻപ് തന്നെ ചെറിയ അസ്വസ്ഥതകൾ മൂലം കാടിറങ്ങിയിരുന്നു അവർ. നിറവും ഉടുപ്പുകളും രീതികളും നാട്ടിൽ അവരെ വ്യത്യസ്തരായി നിർത്തി. അവരെത്തിക്കഴിഞ്ഞും ചുണയും മിടുക്കുമുള്ളവർ അകത്തു കയറികൊണ്ടിരുന്നു.
‘ഇതൊന്ന് നോക്കീ’
കരഞ്ഞു കുഞ്ഞിതേയിയുടെ ‘അമ്മ കാലുപിടിച്ചിട്ടും ചോരവാർന്നു മയങ്ങികൊണ്ടിരുന്ന കുഞ്ഞിതേയിയെ നോക്കാതെ ‘മാറി നിക്ക്’ എന്നു അവിടെ ഒരുത്തി അലറിയത്രേ.
കുഞ്ഞിതേയി അബോധാവസ്ഥയിൽ ഒന്ന് മുക്കാൻ ആകാതെ പ്രസവമുറിയിൽ മരച്ചു കിടന്നു. മുന്നീർക്കുടം പൊട്ടി ശ്വാസം കിട്ടാതെ വയറ്റിലുള്ള കുഞ്ഞും പോയി. വയറ്റിൽ കത്തി വച്ചു കീറിയാണ് മരിച്ച കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടുപേരും ഊടാടി നടക്കുന്നത് മുത്തി കാണാറുണ്ട്. അതിൽ പിന്നെ പെണ്ണുങ്ങൾ പെറാൻ കാടിറങ്ങാറില്ല.
‘പെരുമ്പാമ്പിന്റെ വായിൽ പെട്ട പോലാണ് മെഡിക്കല് കോലേജ്. വഴി തിരിയൂല. ഇനി അവിടെ എത്തിയാലോ ഓല് കൊന്നുവിടും.’
കുഞ്ഞിതേയിയുടെ അമ്മ പതം പറഞ്ഞു കരഞ്ഞു.
“ഏയ്… തേനെടുക്കാൻ പോയ ഒരുത്തനെ കാട്ടാന കുത്തി ചത്തിട്ടുണ്ട്.”
തിട്ടിലൂടെ പോകുന്ന ഒരുത്തൻ അറിവ് കൊടുത്തു.
“ന്റെ തേവരേ. അടയാളം വല്ലോം തിരിഞ്ഞാ.”
കുഞ്ഞിയുടെ അപ്പൻ പാറയിൽ നിന്ന് പിടഞ്ഞെണീറ്റു.
“ആ.. കാലേല് ഒരു കുത്ത് പാടുണ്ട്.”
അയാൾ നെഞ്ചിൽ കൈവച്ചു.
‘കുഞ്ഞിയുടെ മാരൻ. ഈറ്റ വെട്ടാൻ പോയപ്പോൾ പന്നിയിൽ നിന്നു രക്ഷപ്പെടാൻ നോക്കിയപ്പോൾ കുത്ത് കിട്ടിയതാണ്. അവളോട് ഇപ്പോ ഇതെങ്ങനെ പറയും..’
അയാൾ വിയർത്തു നിലത്തിരുന്നു.
‘നല്ല ഇറച്ചി ചുടുന്ന മണമല്ലേ വരുന്നത്. മൂക്കിലേറ്റ ഗന്ധത്താൽ കുഞ്ഞിയുടെ വയറ്റിലുള്ളയാൾ വട്ടം കറങ്ങി.
‘ഗ്വാ..’ അവൾക്ക് തികട്ടി.
ഇരുന്നിടം നനയുന്നു. തണുത്ത വെള്ളത്തിന്റെ വഴുവഴുപ്പുള്ള നാരുകൾ കാലിലൂടെ താഴോട്ട് പടരുന്നു.
‘മ്മാ..”
നടുവ് പിളർത്തുന്ന വേദനയുടെ നീണ്ട കൊളുത്തുകൾ വശങ്ങൾ കൂട്ടി വലിയ്ക്കുമ്പോൾ വീഴാതിരിക്കാൻ കാട്ടുനാരകത്തിന്റെ തണ്ടിൽ അവൾ മുറുകെ പിടിച്ചു. മുള്ളുകൊണ്ട് രണ്ടു തുള്ളി രക്തം ഇറ്റി. ഓടിവരുന്നവരുടെ കയ്യിലേക്ക് അവൾ ഊർന്നു വീണു.
മുഖത്തു വീഴുന്ന വെള്ളത്തിൽ ഇലകളുടെ ചൂര് അവളറിഞ്ഞു. മുത്തി പറയുന്നു.
‘മയങ്കരുത്. മുക്ക് മുക്ക്.’
പച്ചയോല പനമ്പിലാണ് കിടക്കുന്നത് കാടുകയറിയ പെണ്ണുങ്ങൾ പെറുംപൊരയിൽ നിറഞ്ഞു. മാസക്കുളി തുടങ്ങിയതും തെറ്റിയതും ആഘോഷിച്ചതുപോലെ ഇതും ആഘോഷമാക്കുകയാണോ ?
പ്രാർത്ഥനകൾ , ജപങ്ങൾ ഉച്ച സ്വരത്തിൽ ആകുന്നു. ചാത്തനും മറുതയും കാളിയും കൂളിയുമെല്ലാം തുണയ്ക്കാൻ വിളിച്ചു കൂവുന്നു. ഇതിനിടയിൽ നിലവിളി ശബ്ദം കേൾക്കുന്നതേയില്ല.
‘ഊയ്യന്റപ്പാ.. കാടിന്റെ ദൈവേ.. എനക്ക് കഴിയൂലെ’
അവൾ നിർത്താതെ കരഞ്ഞു.
അടിവയറ്റിൽ നിന്നും കൊളുത്തി വലിക്കുന്ന വേദനയിൽ ചുരുണ്ടു.
‘കയിഞ്ഞില്ലേ.’
പുറത്തു മാറി നിൽക്കുന്ന ആണുങ്ങളുടെ ചോദ്യങ്ങൾ കാതിലേക്ക് വന്നു വീഴുന്നു.
‘ഇതത്ര എളുപ്പല്ലോ.’
അവൾ വിളിച്ചു കൂവി.
‘രണ്ടും രണ്ടു പാത്രത്തിലാക്കണേ ദൈവേ.’
“മുക്ക് മുക്ക്”
ഒന്നൂടെ ആഞ്ഞാൽ കഴിയും.
ചേമ്പിൻ തണ്ടുപോലെ വാടിക്കുഴഞ്ഞും വെള്ളത്തിലും ചോരയിലും വിസർജ്യത്തിലും പുരണ്ടും അവൾ തളർന്നു കിടന്നു.
“എല്ലാരും പൊറത്ത് പോയീന്”
മുത്തി കല്പിച്ചു.
അമ്മയൊഴികെ ബാക്കിയുള്ളവർ ഇറങ്ങി.
മുത്തി ചെവിയിൽ ഊതി, വായിൽ ഊതി വയറ്റിൽ ഉഴിഞ്ഞു. നാഭിയിൽ ഉഴിഞ്ഞു തീയിൽ ഇട്ടു.
ഒരു വേരെടുത്തു പച്ചയിലയിടിച്ചു പിഴിഞ്ഞു വായിലൊഴിച്ചു. കൈപ്പിനൊപ്പം ലഹരി സിരകളിൽ അടിച്ചു കയറി. വെള്ളത്തിലാണ് കിടക്കുന്നത്. വേദനയൊട്ടും ഇല്ല. നീന്തുന്നുണ്ട്. അരുവി തണുപ്പിൽ ഊളിയിടുമ്പോലെ ഒരു സുഖം. മീനുകളുടെ കൂട്ടം വയറിൽ തൊടുന്നു. മീനല്ല മുത്തി. ഇലയരച്ചിടുകയാണ്.
‘മാള് മുക്ക്’
നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി. പുക്കിൾക്കൊടിയുടെ അകമ്പടിയോടെ കുഞ്ഞ് തൊണ്ണകാട്ടി കരഞ്ഞു. പുക്കിൾക്കൊടി മുറിച്ചു ചുരുട്ടി മുത്തി എടുത്തു വച്ചു. കുഞ്ഞിനെ തുടച്ചെടുത്ത് ഇലകളിൽ വച്ചനുഗ്രഹിച്ചു പുറത്തേക്ക് എടുത്തു.
‘ഒരാളൂടിയുണ്ട്. ബെർതനെയല്ല ഇത്ര വയര്” ‘അമ്മ കിതച്ചു കൊണ്ട് പറഞ്ഞു.
‘മുക്ക് മാളെ.’
‘പറ്റില്ലമ്മാ..’ അവൾ തേങ്ങി.
‘ഇയ്യ് ചത്തുപോകും.’ ചോരയുടെ ചതുപ്പിലാണ് കിടക്കുന്നത്. ഉള്ള ഊർജ്ജം മുഴുവനെടുത്ത് അവൾ മുന്നോട്ട് തള്ളി. കവച്ചു വച്ച കാലിനിടയിലൂടെ മൊട്ടുപോലൊരു തലകൂടി മുന്നോട്ടാഞ്ഞു.
ഈറ്റില്ലത്തിൽ രണ്ടാം ജീവബിന്ദുവിന്റെ വരവ് അറിയിച്ചു കൊണ്ട് നിലവിളി ഉയർന്നു.
തളർന്നവശയായി കിടക്കുമ്പോൾ അമ്മ പറഞ്ഞു.
ആണ്, പെണ്ണ് രണ്ടും കിട്ടി നെനക്ക്.
ഓൻ കാടെറങ്ങീന്ന് കേട്ട്. സന്തോഷാകും.’
‘ഏതായാലെന്തമ്മാ. കുട്ടി മതീലോ’. അവശതയ്ക്കിടയിലും അവൾ പിറുപിറുത്തു.
മറുപിള്ള വീണു ഓലക്കെട്ടുകളും പനമ്പുകളും ആഴത്തിൽ കുഴികുത്തി സംസ്കരിക്കുമ്പോൾ ഉൾക്കാടിനുള്ളിൽ നിന്നു ഇരുൾപ്പച്ചകൾക്കിടയിലൂടെ ‘പൊര’ ലക്ഷ്യമാക്കി കൈയിൽ കായ്കനികളും കാട്ടുതേനുമായി മാരൻ ആഞ്ഞു നടക്കുന്നുണ്ടായിരുന്നു. രണ്ടു കുഞ്ഞിച്ചിരികൾ അവന്റെ പൗരുഷത്തിന്റെ അടയാളമെന്നോണം പേറ്റുപുരയിൽ അവനെ കാത്തിരുന്നു.
ഭൂമിയിൽ അടയാളങ്ങൾ അവശേഷിപ്പിക്കാതെ പോയ ചള്ളിയുടെ പുരയിൽ നിന്ന് നിലവിളി ഉയർന്നു കേട്ടു.
✍🏼ലിസ ലാലു.
ചിത്രങ്ങൾക്ക് കടപ്പാട് : മീഡിയവൺ ഷെൽഫ്
8 Comments
എഴുത്ത് നന്നായിട്ടുണ്ട് 👍🏻👍🏻
എന്താ എഴുത്ത് 🥰🥰. പക്ഷെ എനിക്ക് അവസാനം മനസിലായില്ല. മാരൻ മരിച്ചിട്ടില്ലേ?
മറ്റുള്ളവരുടെ അനുഭവത്തിലേക്ക് വായനക്കാരെക്കൂടെ നടത്തിക്കുന്ന അസാധ്യ രചന👌🔥🔥🔥
Super എഴുത്ത്
ഒരുപാടു നാളുകൾക്കു ശേഷമാണ് ലിസയെ വായിക്കുന്നത്. കാടു ജീവിതത്തിന്റെ തീക്ഷ്ണത വരികളിൽ വാക്കുകളിൽ തെളിഞ്ഞു നില്ക്കുന്നു. ആശംസകൾ… 👌👌🥰❤️
അഭിപ്രായം പറയാൻ വാക്കുകളില്ല ❤️
അക്ഷരങ്ങളിലൂടെ അനുഭവം തീർക്കുന്ന മാജിക് 🔥🔥
ലിസ എന്തൊരു എഴുത്തു ആണ്!കാടിന്റെ മക്കളുടെ വേദനയും, രോഷവും പ്രയാസങ്ങളും എല്ലാം വരച്ചിട്ടു. ❤️❤️❤️
വായനയ്ക്കും അഭിപ്രായത്തിനു നന്ദി 🙏🏻
സ്നേഹം പ്രിയപ്പെട്ടവളേ 💙