കേരളത്തിലേയ്ക്കുള്ള തന്റെ ആദ്യവിമാനയാത്രയാണ്.
ഫോഴ്സിന്റെ തന്നെ പ്രത്യേകം ചാർട്ടർ ചെയ്ത എയർക്രാഫ്റ്റിൽ സീനിയർ ഒഫിഷ്യലുകളായ റാം ചരൺ ബെഹ്റയും രൂപേഷ്കുമാർ സിങ്ങും അമിതാവ് പാലും ശരത് എന്ന താനുമടക്കം ഏഴുപേർ.
പിന്നെ,
ലോവർ ഡെക്കിൽ ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ ലഫ്റ്റനൻറ് ആൽബിൻ ജോൺസ് എന്ന രക്തസാക്ഷിയുടെ ചേതനയറ്റ ശരീരവും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കുടമാളൂർ അമ്പാടിയിൽ രാജ്മോഹൻ തമ്പിയുടെ മകൻ ശരത്തും ഒരു വിളിപ്പാടകലെ മാന്നാനം വലിയപുരയ്ക്കൽ ജോൺസ് സക്കറിയയുടെ മകൻ ആൽബിനും ആദ്യമായി കണ്ടുമുട്ടുന്നത് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരം അടി ഉയരത്തിൽ, മൈനസ് മുപ്പതു ഡിഗ്രി താപനിലയിൽ, കനത്ത മഞ്ഞുവീഴ്ചയുടെ ഒരു പ്രഭാതത്തിൽ.
ചില സൗഹൃദങ്ങൾ അങ്ങനെയാണ് എവിടെ നിന്ന്, എപ്പോള് എന്നറിയാതെ കടന്നുവരുന്നു. കാലദൈർഘ്യമല്ല സൗഹൃദത്തിന്റെ അളവുകോൽ എന്ന് ഓര്മ്മപ്പെടുത്തും വിധം നമ്മുടെ ഹൃദയത്തിൽ ഒരു കയ്യൊപ്പു ചാർത്തി അകലെ എവിടേയ്ക്കോ മറഞ്ഞു പോകുന്നു.
ഒരു പട്ടാളക്കാരനാകാൻ കഴിഞ്ഞതിൽ ആൽബിൻ എന്നും അഭിമാനിച്ചിരുന്നു. മറ്റെല്ലാ വിജയങ്ങൾക്കും ഒരു പരിധി നിശ്ചയിക്കപ്പെടുമ്പോൾ ഒരു സൈനികന്റെ വിജയം എല്ലാ പരിധികൾക്കുമതീതമാണെന്നായിരുന്നു അവന്റെ ഭാഷ്യം.
‘ നമ്മളിൽ ഏൽപ്പിക്കപ്പെടുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി, നമ്മുടെ ത്രിവർണ്ണപതാകയും ഉയരത്തിൽ പാറി പറപ്പിച്ചു പിറന്ന മണ്ണിൽ കാലെടുത്തുകുത്തുന്ന ആ ഒരൊറ്റ നിമിഷം. അല്ലെങ്കിൽ, മാതൃരാജ്യത്തിനായി സ്വയം സമർപ്പിച്ച മനസ്സും ശരീരവും ഒരു ബലിയായി നൽകി അതേ ത്രിവർണ്ണപതാകയിൽ പൊതിഞ്ഞു ഒരു ജനതയുടെ മുഴുവൻ അഭിമാനമായി മാറുന്ന നിമിഷം.
നിനക്കു മനസ്സിലാവുന്നുണ്ടോ?’
നാലു കുപ്പി കള്ളിനും മൂന്നു റൗണ്ട് ആചാരവെടിയ്ക്കുമപ്പുറം ഒരു രക്തസാക്ഷിത്വവും വാഴ്ത്തപ്പെടില്ല എന്നുറച്ചു വിശ്വസിച്ചുപോന്ന തനിയ്ക്ക് അവൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞതേയില്ല.
ആൽബിൻ, നീയെന്തൊക്കെ പറഞ്ഞാലും എനിയ്ക്കിതിനോടൊന്നും യോജിക്കാനാവില്ല, ഒന്നുകിൽ കൊല്ലൽ അല്ലെങ്കിൽ ചാകൽ. ഏതു ചേരിയിലായാലും ഓരോ പട്ടാളക്കാരനും ഓരോ ഇരകൾ മാത്രം.
അവൻ ചിരിച്ചു ,
‘പണ്ടു കുഞ്ഞായിരുന്നപ്പോ ഇതേ ചോദ്യം ഞാനെന്റെ ബ്രിഗേഡിയർ വല്യപ്പച്ചനോടു ചോദിച്ചിട്ടുണ്ട്.
പപ്പാ… ഈ പട്ടാളക്കാർ അങ്ങോട്ടുമിങ്ങോട്ടും ഇങ്ങനെ കൊന്നുകൊണ്ടിരുന്നാൽ ലോകത്തിലെ പ്രശ്നങ്ങളൊക്കെ തീരുമോ?
വല്യപ്പച്ചൻ പറഞ്ഞ മറുപടി അന്നെനിയ്ക്കു മനസ്സിലായില്ല.
‘ വെൻ ദ പവർ ഓഫ് ലവ് ഓവർകംസ് ദ ലവ് ഓഫ് പവർ, ദ വേൾഡ് വിൽ അണ്ടർസ്റ്റാൻഡ് പീസ്. ലൗ മസ്റ്റ് ബി ദ ഓൺലി റിലീജ്യൻ, സ്നേഹം ലോകത്തിന്റെ മതമായി മാറണം.’
അവനിലെ സ്നേഹവും ശക്തിയും പ്രചോദനവുമെല്ലാം നീന മോളായിരുന്നു. രണ്ടാഴ്ചമുമ്പ് ഡൽഹി റെജിമെന്റിലേയ്ക്കു ട്രാൻസ്ഫർ ആയി പോയതിനു ശേഷം വിളിയ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിച്ചുകൊണ്ട് അവൻ പറഞ്ഞു, അനുവിനേയും നീന മോളേയും എത്രയും പെട്ടെന്നു കൂട്ടിക്കൊണ്ടുവരാൻ അവിടൊരു വീടൊരുക്കലിന്റെ തിരക്കിലാണെന്ന്.
ഏതാണ്ട് നാലുമണിക്കൂർ കഴിഞ്ഞുകാണും, ക്യാപ്റ്റൻ ഗിരീഷ് കുമാറിന്റെ ശബ്ദത്തിലൂടെ ആ ദുരന്തവാർത്ത തന്റെ ചെവിയിലെത്തി. കരോൾ ബാഗിലെ ഗഫാർ മാർക്കറ്റിലുണ്ടായ ഒരു ടെററിസ്റ്റ് ആക്രമണത്തിൽ രണ്ടു സൈനികരോടൊപ്പം നമ്മുടെ പ്രിയപ്പെട്ട ആൽബിനും.
തലസ്ഥാനനഗരിയായതുകൊണ്ടും സീനിയർ ഒഫീഷ്യൽസ് പ്രത്യേക താൽപര്യമെടുത്തതുകൊണ്ടും നടപടിക്രമങ്ങളെല്ലാം അതിവേഗത്തിൽ പൂർത്തിയാക്കി ഒരു സ്പെഷ്യൽ പെർമിഷനോടെ തനിയ്ക്കും അവനോടൊപ്പം ഈ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞു.
ഇപ്പോൾ അതു വേണ്ടായിരുന്നൂ എന്നു തന്നെ തോന്നുന്നു. പ്രത്യേകിച്ചും ഇന്നലെ രാത്രി അവന്റെ റൂമിൽനിന്നും എടുക്കാനുണ്ടായിരുന്ന ചില സാധനങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ അവസാനമായി അവന്റെ മൊബൈലിൽ വന്ന വോയ്സ് മെസ്സേജ് കേട്ടതിനു ശേഷം.
” നീന മോളാണു പപ്പാ, ഞാൻ ജോബി അങ്കിളിന്റെ വീട്ടിലാ ഉള്ളത്. അങ്കിൾ പറഞ്ഞല്ലോ പപ്പാ നാളെ വരുമെന്ന്. നേരാണോ പപ്പാ? വല്യപ്പച്ചൻ പറഞ്ഞൂ പപ്പാ നാളെ വിമാനത്തിലാ വരണേന്ന്.
പപ്പയ്ക്ക് വിമാനത്തിൽ കേറാൻ പേടിയുണ്ടോ?
ഉണ്ടാവും.
അതല്ലേ പപ്പയെ കൂട്ടിക്കൊണ്ടുവരാൻ വല്യപ്പച്ചനും ജോബി അങ്കിളും ആന്റിയും മിലനും പിന്നെ വേറാരൊക്കെയോ ഒരുപാടു പേരുണ്ട്. മമ്മിയ്ക്കു സുഖമില്ലാത്തോണ്ട് മമ്മിയും വല്യമ്മച്ചിയും വരില്ലാന്നാ പറഞ്ഞേ.
മോളിപ്പഴേ റെഡിയായിക്കഴിഞ്ഞൂട്ടോ. പപ്പ കഴിഞ്ഞ ക്രിസ്മസിനു വാങ്ങിതന്ന നല്ല ഭംഗിയുള്ള റെഡ് റോസസ് ഉള്ള ഉടുപ്പില്ലേ. ആ ഉടുപ്പാ മോളിടുന്നേ. ആ ഉടുപ്പിടുമ്പോളല്ലേ പപ്പയുടെ മോൾ ഏറ്റവും സുന്ദരിക്കുട്ടി ആണെന്നു പപ്പാ പറയാറ്.
ടെഡി ബിയറിനെ വാങ്ങിയോ? മറന്നു ഇല്ലേ? സാരല്ലാട്ടോ. കഴിഞ്ഞ തവണത്തെപ്പോലെ മോളു വഴക്കുണ്ടാക്കില്ല. പപ്പാ ഒന്ന് വേഗം വന്നാ മതി. “
“ജെന്റിൽമെൻ. വി ജസ്റ്റ് ഹാവ് ബീൻ ക്ലിയേർഡ് ടു ലാൻഡ് അറ്റ് ദിഡെസ്റ്റിനേഷൻ. പ്ലീസ് കീപ് യുവർ സീറ്റ് ബാക് ഇൻ നോർമൽ പൊസിഷൻ. “
പൊടുന്നനെ, ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നു. ലാൻഡിംഗ് അനൗൺസ്മെന്റ്.
നെഞ്ചിൽ ഒരു നീറ്റൽ.
ദൈവമേ, താൻ എങ്ങനെയാണ് ഈ കുഞ്ഞിനെ അഭിമുഖീകരിക്കുക, നീനമോൾ എങ്ങനെയാവും ഈ സത്യം ഉൾക്കൊള്ളുക?
വിമാനം ആക്റ്റീവ് റൺവേയിൽ നിന്നും തെന്നി മാറി വേഗത കുറഞ്ഞു. കനത്ത മഴയിൽ ഉരുണ്ടുകൊണ്ടിരുന്ന ചക്രങ്ങൾ സാവധാനം നിശ്ചലമായി.
*
ഇല്ല വരുൺ. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അന്നു ഞാൻ ആ കുടുംബത്തെ അഭിമുഖീകരിച്ചതേയില്ല. ആ പെരുമഴയുടെ മറവിൽ ആരുടേയും കണ്ണിൽ പെടാതെ, ഒരു ഒളിച്ചോട്ടമെന്നു തന്നെ പറയാം, ഞാനെന്റെ വീട്ടിലേക്കാണ് പോയത്. ഒഫീഷ്യൽ ഡ്യൂട്ടിയിലല്ലാതിരുന്നതുകൊണ്ട് ഒരു വിശദീകരണത്തിന്റെ ആവശ്യവുമുണ്ടായില്ല.
പക്ഷേ, ആ അവധിക്കാലത്തിന്റെ അവസാനനാൾ ഞാൻ അവന്റെ പണി പൂർത്തിയാകാത്ത വീട്ടുമുറ്റത്തെത്തി. നീനമോൾ വാതിൽപ്പടിയിലിരുന്നു ഒരു ഡ്രോയിങ് ബുക്കിൽ എന്തോ വരച്ചുകൊണ്ടിരിയ്ക്കുന്നു.
മോൾക്ക് അങ്കിളിനെ മനസ്സിലായോ?
‘ ഇല്ല’ എന്നർത്ഥത്തിൽ ഒരു തലയാട്ടലോടെ അവളുടെ ശ്രദ്ധ വീണ്ടും ആ ചിത്രത്തിലേക്ക് മടങ്ങി.
‘മോളെന്താ വരയ്ക്കുന്നത്?
‘ഞാൻ പപ്പയെ വരയ്ക്കുകയാ.’
ഞാൻ മെല്ലെ അവളുടെ അടുത്തിരുന്ന് വരച്ചുപൂർത്തിയാക്കിയ ആ ചിത്രത്തിലേക്ക് നോക്കി.
മനോഹരമായ ഒരു കൊച്ചു വീടും പൂന്തോട്ടവും നീലാകാശവും. വർണ്ണങ്ങളുടെ ഒരു വിസ്മയം.
‘ഇതിൽ പപ്പയെവിടെ മോളേ?
“ഇങ്ങനെ ഈ നിറങ്ങളുള്ളപ്പോൾ പപ്പ വരില്ല. പപ്പയെ കാണണമെങ്കിൽ ഈ വെളിച്ചമൊക്കെ പോയി രാത്രിയാവണം. ഈ നിറങ്ങളൊക്കെ മാറ്റി കറുപ്പ് വരയ്ക്കണം. ഇപ്പോ വരയ്ക്കാട്ടോ.’
ആകാശം മാത്രമല്ല, വീടും പൂന്തോട്ടവും ലോകം മുഴുവനായും ഇരുളിൽ മറഞ്ഞു. എല്ലാ നിറങ്ങളും കറുപ്പിലേയ്ക്ക് അലിഞ്ഞുചേരുന്ന കൂരിരുട്ട്.
ആ കറുപ്പിനു നടുവിൽ തിളങ്ങുന്ന ഒരു നക്ഷത്രത്തെ അവൾ വരച്ചു ചേർത്തു.
‘ നോക്കൂ അങ്കിൾ. ഇതാണു പപ്പാ’
2 Comments
ഒരു സങ്കടത്തെ തെളിഞ്ഞ ചിത്രം പോലെ മനോഹരമായി വരച്ചു തീർത്തിരിക്കുന്നു…
അഭിനന്ദനങ്ങൾ….
👌👌