ഭൂമിയിൽ മനുഷ്യസൃഷ്ടി എപ്പോഴും പൂർണ്ണതകളോടു കൂടിയാവണമെന്നില്ല. പൂർണ്ണതയുടെ അഭാവം ഒരു വ്യക്തിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നതോ, അവൻ എന്തെങ്കിലും തെറ്റുകൾ ചെയ്തതിന്റെ പാർശ്വഫലമോ അല്ല.
മനുഷ്യൻ, അവന്റെ ജന്മം എന്തുതരം വൈകല്യങ്ങളോടു കൂടിയോ ആവട്ടെ, അവനെ അത്തരത്തിൽ തന്നെ അംഗീകരിക്കുകയും ജീവിക്കാനുള്ള ഇടവും സാഹചചര്യവും ഒരുക്കുകയും ചെയ്യുക എന്നതാണ് പൂർണ്ണനായവൻ എന്നവകാശപ്പെടുന്ന മറ്റു മനുഷ്യരുടെ കടമയും മര്യാദയും. എന്നാൽ അത്തരത്തിലല്ലാത്ത അവസ്ഥകളാണ് നാമിന്ന് ചുറ്റും കാണുന്നത്.
സ്വവർഗാനുരാഗിയായ ഒരാളെ ഭർത്താവായി ലഭിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഒരു കുടുംബസുഹൃത്ത് തന്റെ ജീവിതത്തിൽ നേരിട്ടു വരുന്ന കഷ്ടതകളെക്കുറിച്ച് ഈയടുത്ത കാലത്താണ് ഞങ്ങളോട് പറയുന്നത്. അതറിയുമ്പോൾ ഞാനും ഭാര്യയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇങ്ങനെയും ജീവിതമോ? എനിക്ക് വ്യക്തിപരമായി അറിയാവുന്നതും നല്ല കുടുംബസാഹചര്യങ്ങളിൽ ജനിച്ചു വളർന്ന ഉന്നത വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള ആ പെൺകുട്ടിക്ക് അവളുടെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.
വിവാഹത്തിനും നിശ്ചയത്തിനുമിടയ്ക്കുള്ള മാസങ്ങൾ നീണ്ട കാലയളവിൽ ഒരിക്കൽപോലും തന്നോടു സംസാരിക്കാൻ താല്പര്യം കാട്ടാതിരുന്ന പ്രതിശ്രുതവരന്റെ പെരുമാറ്റത്തിൽ അവൾ ആദ്യമേ തന്നെ അസ്വസ്ഥയായിരുന്നു. ഒരുപക്ഷേ, അവനൊരു ലജ്ജാശീലനായിരിക്കാം എന്നുപറഞ്ഞ് വീട്ടുകാർ അവളെ സമാധാനിപ്പിച്ചു. താമസിയാതെ വിവാഹവും നടന്നു. ഭർത്താവും മാതാപിതാക്കളും വസിക്കുന്ന ആ വലിയ വീട്ടിലേക്ക് വിവാഹാനന്തരം അവൾ എത്തപ്പെട്ടു. തികച്ചും അപരിചിതമായ അന്തരീക്ഷം. വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന അയല്പക്കത്തെ രണ്ടു സ്ത്രീകൾ വൈകുന്നേരം വരെ അവരോടൊപ്പം ഉണ്ടെന്നതൊഴിച്ചാൽ പുറംലോകവുമായി വീട്ടുകാർക്ക് വലിയ സമ്പർക്കമില്ല എന്നുറപ്പിക്കുന്ന പ്രകൃതമാണ് അവിടെ പൊതുവെ കണ്ടത്. വിവാഹരാത്രിയിൽ തന്നെ എന്തോ കാരണം പറഞ്ഞു മുറി വിട്ടു പോയ ശേഷം, വെളുപ്പിനെ വരെ തിരികെ എത്താതിരുന്ന ഭർത്താവിന്റെ പെരുമാറ്റത്തിൽ അപ്പോഴും അവൾക്ക് എന്തോ പന്തികേട് തോന്നി. ഏറെ നേരം കാത്തിരുന്നു കരഞ്ഞു തളർന്നുറങ്ങിപ്പോയ അവൾ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ കാണ്ടത്, ബാങ്ക് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവ് അതിരാവിലെ തന്നെ ഓഫീസിലേക്ക് ഒരുങ്ങിയിറങ്ങുന്ന കാഴ്ചയാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആ ദിവസം ഒരുവിധം തള്ളിനീക്കി അദ്ദേഹത്തെ പ്രതീക്ഷിച്ചു കാത്തിരുന്ന അവളെ പൂർണ്ണമായും ഞെട്ടിച്ചു കൊണ്ടായിരുന്നു അയാളുടെ അടുത്ത പ്രവൃത്തി. ഓഫീസിൽ നിന്നും തിരക്കിട്ടു വീട്ടിലേക്കു കയറി വന്ന അദ്ദേഹം, തന്നോട് ഒന്നുംതന്നെ പറയാതെ എന്തോ യാത്രയ്ക്കായി വസ്ത്രങ്ങളൊക്കെ പായ്ക്ക് ചെയ്യുന്നു.
“അത്യാവശ്യമായി മുംബൈലേക്കു പോകേണ്ടതുണ്ട്.”
സംശയത്തോടെയുള്ള തന്റെ നില്പ് കണ്ടിട്ടാവണം വേഗത്തിൽ അയാൾ പറഞ്ഞു. ഇനിയൊരുപക്ഷേ, ഇതൊരു സർപ്രൈസ് ഹണിമൂൺ ട്രിപ്പാവാം എന്നു ചിന്തിച്ച് ഒപ്പം പോകാനായി അമിതാവേശത്തോടെ അവൾ തന്റെ കൂടി തുണികൾ അടുക്കിത്തുടങ്ങി.
“ഹേയ്, താൻ വരണ്ട കേട്ടോ. ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്.”
ഉറച്ച ശബ്ദത്തിൽ തന്റെ മുഖത്തേക്കു നോക്കാതെ അയാൾ പറഞ്ഞതും വല്ലായ്മയോടെ താൻ കട്ടിലിന്റെ വശങ്ങളിൽ മുറുകെപ്പിടിച്ച് താഴേക്കൂർന്നു. അതുകണ്ടിട്ടും കാണാത്ത പോലെ അയാൾ തുടർന്നു.
“അത്യാവശ്യമായി ഒരു സുഹൃത്തിനെ കാണണ്ടയാശ്യമുണ്ട് അതിനാൽ മുംബൈക്ക് പോവാണ്. ചിലപ്പോൾ തിരിച്ചെത്താൻ കുറച്ചു വൈകിയേക്കും. അതുപോലെ, അച്ഛനുമമ്മയും ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് തിരുവനന്തപുരത്തിന് പോയേക്കും. എന്തോ അത്യാവശ്യമുണ്ട്. എങ്കിലും താനൊറ്റയ്ക്കാണെന്ന പേടിയൊന്നും വേണ്ട, അങ്ങേലെ സുമതി ചേച്ചിയും മകളും സഹായത്തിനായി ഇവിടെ കാണും.”
തലയ്ക്കടിയേറ്റ പോലെയാണ് ഓരോ വാക്കും കേട്ടിരുന്നത്. തനിക്ക് യാതൊരുവിധ പ്രാധാന്യവും ഇവിടെയില്ലേ? താൻ ഇയാളുടെ ആരുമല്ലേ? വിവാഹശേഷം ഇങ്ങനെയൊക്കെയാണോ ഭർത്താക്കന്മാർ ഭാര്യമാരോട് പെരുമാറുക? എത്ര പ്രതീക്ഷകളോടെയാണ് താനീ വിവാഹജീവിതത്തിലേക്ക് കടന്നു വന്നത്! കലുഷിതമായ അവളുടെ ചിന്തകൾ അർത്ഥം കിട്ടാതെ കാടുകയറിത്തുടങ്ങി. ബിരുദപഠനത്തിന് ശേഷം ഇംഗ്ലണ്ടിൽ മൂന്നു വർഷം ജീവിച്ചുവെന്നല്ലാതെ താനിപ്പോഴും ദൈവികമൂല്യങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കുന്ന സാധാരണ ഗ്രാമീണപെൺകുട്ടി തന്നെയാണ്. ഉള്ളുപൊള്ളുന്ന വേദനയിൽ ഏങ്ങലടിച്ചു കരഞ്ഞ ആ പെൺകുട്ടിയെ അയൽപക്കത്തെ ചേച്ചിമാർ സ്നേഹപൂർവ്വം ആശ്വസിപ്പിച്ചു.
ഒറ്റപ്പെടലിന്റെ ഭാരം തിങ്ങിയ ദിനരാത്രങ്ങളാണ് പിന്നീട് കടന്നു പോയത്. ഇനി ചിലപ്പോൾ അദ്ദേഹം അവിവാഹിതനായി തുടരാൻ ആഗ്രഹിച്ച വ്യക്തിയായിരിക്കുമോ? അതോ ഇനി മറ്റുവല്ല പ്രണയബന്ധവും? ഇനി താൻ അദ്ദേഹത്തിനു യോജിച്ചതല്ലെന്നുള്ള തോന്നലുണ്ടാവുമോ? ചിന്തകൾ പലവഴിക്ക് നീണ്ടു. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ വിവാഹത്തേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ട്. അതിനാൽ യോജിക്കാത്ത വ്യക്തിയുമായി ജീവിക്കുന്നതിനേക്കാൾ ഏകാന്തജീവിതം തന്നെ അവർ നടത്തും.
ഏതാനും ആഴ്ചകൾക്കു ശേഷം അദ്ദേഹം തിരിച്ചെത്തി. എപ്പോഴും ഗൗരവക്കാരനായി കാണപ്പെട്ട അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ അറിഞ്ഞിട്ടു തന്നെ കാര്യമെന്നു സ്വയം ചിന്തിച്ചുറച്ച് അവൾ അയാളുടെ അരികിലെത്തി. പ്രശ്നങ്ങളെ സ്വാഭാവികമായും നേരിടണം. അവൾ തീരുമാനിച്ചു. വളരെ നിശബ്ദനും അസ്വസ്ഥനുമായി കാണപ്പെട്ട അയാളെ ആശ്വസിപ്പിക്കാനെന്നോണം മെല്ലെ ആ വിരലുകളിൽ തൊട്ടതും എന്തോ അനാവശ്യം സംഭവിച്ചതു പോലെ അയാൾ അവളെ തട്ടിമാറ്റി. അവൾ ഞെട്ടലോടെ പിന്നോട്ടു മാറി. പെട്ടെന്ന് ആകെ ആസ്വസ്ഥനായ അയാൾ നിന്നു വിയർത്തു. നിശബ്ദത പടർന്ന നിമിഷങ്ങൾ. പരസ്പരം സംസാരിക്കാനാവാതെ രണ്ടു മനുഷ്യർ… ദമ്പതികൾ! ആ അന്തരീക്ഷത്തിൽ അധികം തുടരാനാവാതെ അർധരാത്രി തന്നെ അയാൾ മുറിവിട്ടു പുറത്തേക്കു പോയി. അയാളെ പ്രതീക്ഷിച്ച്, ഒരു പോള കണ്ണടക്കാതെ അവൾ ഒരുതരത്തിൽ നേരം വെളുപ്പിച്ചു.
അടുത്ത പ്രഭാതത്തിലാണ് അയാൾ വീട്ടിലേക്ക് തിരികെ എത്തിയത്. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് രണ്ടുംകല്പിച്ചുള്ള ചോദ്യമായിരുന്നു. അയാളുടെ മറുപടിയില്ലായ്മ വീണ്ടും അവളെ കൂടുതൽ തളർത്തി. ചിലപ്പോൾ “ഇനി തന്നെക്കാണാന്‍ ഭംഗി പോരെന്നുണ്ടാവുമോ?” എന്നുവരെ അവൾക്കു തോന്നിപ്പോയി. വിവാഹജീവിതത്തെപ്പറ്റി തനിക്ക് അമിത പ്രതീക്ഷകളായിരുന്നോ എന്നോർത്ത് അവൾ സ്വയം കുറ്റപ്പെടുത്തി.
വിവാഹം കഴിഞ്ഞ് ഈ നാളുവരെ ഭാര്യാഭർതൃബന്ധത്തെ ബലപ്പെടുത്തുന്ന ഒന്നുംതന്നെ ഇരുവരും തമ്മിൽ ഇല്ല. കൃത്യമായി പറഞ്ഞാൽ ലൈംഗികബന്ധം പോയിട്ട് ഒന്നടുത്തിരിക്കുക പോലും ഇല്ല. എപ്പോഴും മറ്റൊരു മുറിയിൽ കയറി വാതിലടച്ചിട്ടിരിക്കുന്ന പ്രകൃതം. പരസ്പരം ഒന്നും മിണ്ടാനില്ലാത്ത രണ്ടുപേർ ഒന്നിച്ചു ജീവിച്ചിട്ടെന്തർത്ഥം? സഹനത്തിന്റെ പല ആഴ്ചകൾക്കു ശേഷം അവൾ സ്വന്തം വീട്ടിലേക്കു തിരികെ പോയി. ആകെ ദുഃഖിതയായിരുന്ന അവൾ കാര്യങ്ങളെല്ലാം കണ്ണീരോടെ തന്റെ കുടുംബാംഗങ്ങളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അമ്മയും ചേച്ചിയും എല്ലാം ശരിയാകുമെന്ന് അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
തുടർന്നുണ്ടായ സംസാരങ്ങളിൽ തന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണ് താനി വിവാഹത്തിന് സമ്മതിച്ചതെന്നും, നീ എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ഒരു നിമിഷം അവരോടൊപ്പം നിൽക്കില്ലെന്നും അയാൾ ഭീഷണിയുടെ സ്വരത്തിൽ മറുപടി പറഞ്ഞു. അവൾ കണ്ണീരോടെ അയാൾക്കൊപ്പം തിരികെയിറങ്ങി. ഭ്രാന്തു പിടിപ്പിക്കുന്ന ദിനരാത്രങ്ങൾ. ഒരു ദിവസം അവിചാരിതമായാണ് അയാളുടെ ഫോൺ കയ്യിൽ പെട്ടത്. വെറുതെ അതെടുത്ത് തുറന്നു നോക്കിയതും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കുറേ പുരുഷന്മാർക്കൊപ്പമുള്ള പലതരം ഫോട്ടോസ്. അവരോടൊപ്പമുള്ള ലൈംഗികചാറ്റിംഗ്. കൂടാതെ സെര്‍ച്ച് ഹിസ്റ്ററി മുഴുവന്‍ ഗേ പോണിനെക്കുറിച്ചും. പല ഡേറ്റിങ് സൈറ്റുകളിലും അയാൾ തന്റെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നതും അവൾ കണ്ടെത്തി. കഴിഞ്ഞയാഴ്ച പോലും അയാൾ മറ്റൊരുവനുമൊത്ത് ഡേറ്റിങ് ചെയ്തിരിക്കുന്നു.
തന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗി ആണെന്ന് അവൾ ഉറപ്പിച്ചു. ആകെ തകര്‍ന്നു തരിപ്പണമായ അവസ്ഥ. എന്തുചെയ്യണമെന്നറിയില്ല. മനസിന്റെ താളം തെറ്റിപ്പോകുമെന്ന ഭയത്തിൽ അവൾ രഹസ്യമായി ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു. ഈ പ്രശ്നത്തെക്കുറിച്ച് അവര്‍ അവൾക്കു കൂടുതല്‍ അറിവ് നല്കി.
അവർ നൽകിയ അറിവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെപ്പറ്റി തുറന്നു സംസാരിക്കാനൊരുങ്ങിയപ്പോഴൊക്കെ
”നീ ഇതേപ്പറ്റി എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഇവിടം വിട്ടു പോകും” എന്ന പഴയ ഭീഷണി തന്നെയായിരുന്നു അയാളുടെ മറുപടി. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ അവൾ വീണ്ടും തന്റെ മാതാവിനോട് സംസാരിച്ചു. എന്താണ് ഹോമോസെക്ഷ്വാലിറ്റി എന്നൊക്കെ അവരോട് വിശദീകരിക്കാന്‍ സമയമേറെയെടുത്തു. പക്ഷേ, അവര്‍ അംഗീകരിച്ചില്ല. പകരം അവര്‍ അവളെ മാത്രം കുറ്റപ്പെടുത്തി.
ഒടുവിൽ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അവൾ പോയിക്കണ്ട് ഇതേ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ, ഇതിനെപറ്റി അറിയുന്ന അവരും വിവാഹത്തിലൂടെ മകന് സ്വഭാവ രൂപാന്തരീകരണം ഉണ്ടാകുമെന്ന ചിന്താഗതിക്കാരായിരുന്നു. അവളോട് കൂടുതൽ ബുദ്ധിയോട് കൂടി അവനെ സമീപിക്കാൻ മാത്രമാണ് അവർ ഉപദേശിച്ചത്.
അയാളോടും അവൾ ഇതേക്കുറിച്ച് കയർത്തു. ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് വിവാഹത്തിന്ന് മുൻപ് പറഞ്ഞില്ല എന്നവൾ തുറന്നു ചോദിച്ചു. ഇനിയായാലും വേണ്ട പിന്തുണ നൽകാമെന്നു പറഞ്ഞു. എന്നാല്‍ തന്നോടൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാത്തതിന് അവളെ വിമര്‍ശിക്കുകയാണ് അയാൾ ചെയ്തത്. ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അയാൾക്ക് ഉത്തരവും ഉണ്ടായിരുന്നില്ല. കൂടുതൽ ചോദിച്ചപ്പോൾ മർദ്ദന മുറകളിലേക്ക്ഈ അയാൾനീങ്ങി, പ്രഹാരമേറ്റ അവൾ നിലം പതിച്ചു. പിന്നീടുള്ള ജീവിതം അവൾക്കു സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്.
ജീവിതത്തില്‍ എത്രമാത്രം സന്തോഷമുണ്ടാകേണ്ട സമയമായിരുന്നു വിവാഹം കഴിഞ്ഞ നാളുകൾ. തങ്ങളുടെ ജീവിതം ഇത്തരത്തിൽ നശിച്ചത് ആരുടെ തെറ്റു കൊണ്ടാണെന്ന് അവൾ അദ്ഭുതപ്പെട്ടു. ഈ വിവാഹം ഉറപ്പിച്ച മാതാപിതാക്കളുടെയോ? അവര്‍ അവരുടെ മകള്‍ക്ക് വേണ്ട ഏറ്റവും നല്ലൊരു കാര്യമാണ് ചെയ്തത്. പക്ഷേ, അത് ഇങ്ങനെയായി. ഇനി ഭര്‍ത്താവിന്റെ മാതാപിതാക്കളാണോ പ്രതികള്‍? അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ അവരുടെ മകന് സന്തോഷത്തോടെയിരിക്കാനാണ് അവരുടെ പ്രവൃത്തികളത്രയും. അപ്പോള്‍, തന്റെ ഭർത്താവെന്ന മനുഷ്യനാണോ? അതും ഒരുപക്ഷേ, സമൂഹത്തിന്റെ സമ്മര്‍ദം മൂലം തന്റെ യഥാര്‍ഥമുഖം മൂടിവയ്ക്കാന്‍ അയാൾ നിര്‍ബന്ധിതനായതായിരിക്കാം. എന്താണ് ഈ സമൂഹം ഇങ്ങനെ??
സ്വവർഗ ലൈംഗികത കുറ്റവും പാപവുമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന സമൂഹമറിയാൻ, ഗേ, ലെസ്ബിയൻ (സ്വവർഗ്ഗപ്രേമി) എന്നൊക്കെ പറയുന്നത് അത്തരം വ്യക്തികളുടെ അസ്ഥിത്വമാണ്. അതിനാൽ ഒരു വ്യക്തിക്ക് തന്റെ സ്വത്വം മറച്ചു വയ്ക്കാതെ, നാണക്കേട് ചിന്തിക്കാതെ തുറന്നു പറയാൻ കഴിയുന്ന സമൂഹം നമുക്കുണ്ടാകണം. അവർക്ക് സ്വതന്ത്രമായി അഭിമാനത്തോടെ ജീവിക്കാനുതകുന്ന സാഹചര്യമുണ്ടാകണം. സ്കൂൾ കാലയളവിൽ തന്നെ ഓരോ വിദ്യാർത്ഥിയെയും “ലിംഗ നിർണയം” എന്ന വിഷയത്തെ പറ്റി ബോധവാന്മാരാക്കാൻ ഗവണ്മെന്റ് തലത്തിൽ തന്നെ മുൻകൈ എടുക്കണം. പ്രൈമറി സെക്സ് ഡിറ്റർമിനേഷൻ, സെക്കൻഡറി സെക്സ് ഡിറ്റർമിനേഷൻ, ജീനുകൾ, ഹോർമോണുകൾ, ഡാക്സ് ജീൻ ഡ്യൂപ്ലിക്കേഷൻ, ഇന്റെർ സെക്സ് എന്നതെല്ലാം പഠനവിഷയമായി സിലബസിൽ ഉൾപ്പെടുത്തണം. ഇതെല്ലാം ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ്.
ഏറ്റവും ആധുനികയുഗത്തിലാണ് നാം ജീവിക്കുന്നത്. മുകളിൽ പറഞ്ഞ പെൺകുട്ടിയുടെ ജീവിതം കേവലമൊരുദാഹരണം മാത്രം. ഇത്തരത്തിൽ നീറി നീറി ആരോടും തുറന്നു പറയാതെ ജീവിക്കുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിലുണ്ട്. ആരും മനസിലാക്കാനില്ലാതെ, ജീവിതത്തിന്റെ സകല സന്തോഷങ്ങളും അന്യമായ ഒരുകൂട്ടം മനുഷ്യർ. അവർക്കു വേണ്ടി നാം വളരുക, നല്ല മാറ്റങ്ങൾക്കായി സ്വയം തയ്യാറാവുക എന്ന തീരുമാനമാണ് ഇനി വേണ്ടത്. നമുക്ക് നമ്മെപ്പോലെ മറ്റു മനുഷ്യനെയും അവരുടെ പോരായ്മകളെ കുറ്റങ്ങളായോ തെറ്റുകളായോ കാണാതെ ചേർത്തു പിടിക്കാം🙏🏻
കഥ :ബിനു ജി വർഗീസ്
എഡിറ്റിംഗ് : ലേഖ ജസ്റ്റിൻ
#lgbt #lgbtq #lgbtpride #lgbtqia #lgbtcommunity #lgbtqa #lgbtsupport #lgbtrights #lgbtmemes #lgbtyouth #lgbti #lgbtqpride #lgbtqi #lgbtlove #lgbtpage #lgbtfamily #lgbtplus #lgbtiq #lgbttravel #lgbtaccount #lgbtteens #lgbtqcommunity #lgbtequality #lgbtqiapd #lgbtbrasil #lgbtsupporter #lgbtqtravelers #lgbtart #lgbtartist #teenlgbt #lgbtqmemes #lgbta #lgbttürkiye #lgbtqplus #lgbtitalia #lgbtqiap #lgbtcouple #supportlgbt #lgbtposts #lgbtqrights @followers