അവർ മൂന്നുപേർ…
ഞാനറിയാതെ എന്റെ ആരൊക്കെയോ ആയി മാറിയവർ.
ഒരാൾ സോഫിയ… റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥ.
രണ്ടാമത്തെയാൾ സോഫിയയുടെ മകൾ പ്രായത്തിനൊത്ത ബുദ്ധിവികാസം വന്നിട്ടില്ലാത്ത പതിനെട്ട് വയസ്സുകാരി സോണിയ.
മൂന്നാമത്തേത് ഒരു ട്രാൻസ്ജന്ററായ സീമ.
പാർക്കിലെ പതിവു സായാഹ്ന സവാരിയ്ക്കിടയിലാണ് ഞാനവരെ ശ്രദ്ധിയ്ക്കുന്നതും പരിചയപ്പെടുന്നതും.
സോഫിയ ഇടുക്കിയിലെയൊരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. ഭർത്താവ് ജോയിയും അവിടത്തുകാരനായിരുന്നു. പള്ളിയിൽ വച്ചു കണ്ടിഷ്ടപ്പെട്ടാണ് സോഫിയയെ ജോയി കെട്ടുന്നത്. ബാങ്കുദ്യോഗവും വേണ്ടത്ര സ്വത്തുമുണ്ടായിരുന്ന സോഫിയയേക്കാൾ സാമ്പത്തികമായി വളരെയധികം പിന്നോക്കമായിരുന്നു ജോയിയുടെ കുടുംബം. ജോയിയ്ക്ക് നാട്ടിൽ ചെറിയൊരു ബിസിനസ്സ് ഉണ്ടായിരുന്നുവെന്നു മാത്രം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തലസ്ഥാനനഗരത്തിലെ ഒരു വനിതാ ഹോസ്റ്റലിലാണ് സോഫിയ താമസിച്ചിരുന്നത്. അവൾക്ക് ജോലി അവിടെയായിരുന്നു. ആഴ്ചയിലൊരിയ്ക്കൽ നാട്ടിൽ പോയി വരും.
കല്യാണം കഴിഞ്ഞ് മൂന്നാം മാസം സോഫിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ
ജോയി ഓടിയെത്തി. സോഫിയയെ നിർബ്ബന്ധിച്ച് ലീവെടുപ്പിച്ച് നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
ജീവിതം സ്വർഗ്ഗതുല്യമായ നിമിഷങ്ങൾ… സോഫിയയെ സ്നേഹം കൊണ്ടയാൾ വീർപ്പുമുട്ടിച്ചു.
ഗർഭത്തിന്റെ ആദ്യ ദിനങ്ങളിലെ വയ്യായ്കകളൊക്കെ മാറി സോഫിയ തിരികെ ജോലിയിൽ പ്രവേശിച്ചു.
ഒരാഴ്ച കഴിഞ്ഞു കാണും ജോലി കഴിഞ്ഞ് വന്ന സോഫിയയ്ക്ക് കടുത്ത പനിയും തലവേദനയും. റൂംമേറ്റ് വാസന്തി നാട്ടിലേയ്ക്ക് വിളിച്ച് ജോയിയെ വിവരമറിയിച്ചു ജോയി കാറുമായി വന്നു സോഫിയയെ കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തുമ്പോൾ ജോയിയുടെ അമ്മയാണത് ശ്രദ്ധിച്ചത് സോഫിയയുടെ ദേഹം മുഴുവൻ മണൽത്തരികൾ പോലെ പൊങ്ങി നിൽക്കുന്നു. അഞ്ചാം പനിയാണ്. ജോയിയുടെ അമ്മ പറഞ്ഞു. അഞ്ചാം പനിയെന്നാൽ മീസിൽസ് അഥവാ ചില നാട്ടിൽ പറയുന്ന മണ്ണൻ.
ഡോക്ടറുടെ ഉപദേശം രണ്ടു പേർക്കും സ്വീകാര്യമായിരുന്നില്ല. ആദ്യത്തെ കുഞ്ഞാണ് അതിനെ വേണ്ടെന്നു വയ്ക്കാനവരുടെ മനസ്സനുവദിച്ചില്ല. ഡോക്ടർ കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞത് കേട്ട് സോഫിയയ്ക്ക് വിഷമമായി. ജോയി അവളെ ആശ്വസിപ്പിച്ചു, അങ്ങിനെയൊന്നും ഉണ്ടാവില്ല. ആ വിശ്വാസത്തിൽ അവർ മുന്നോട്ടു പോയി.
പക്ഷെ.. ഡോക്ടറുടെ നിഗമനം ശരിയായിരുന്നു എന്നതിന് തെളിവായിട്ടാണ് ബുദ്ധിമാന്ദ്യത്തോടെ സോണിയ ജനിച്ചത്.
ഒരു നിമിഷം.. അശ്രദ്ധമായി, അമിത ആത്മവിശ്വാസത്തോടെ യെടുത്ത ഒരു തീരുമാനത്തിന്റെ തിക്തഫലം.
സോണിയ വളരെ വാശിക്കാരിയായ കുഞ്ഞായിരുന്നു. രാത്രിയിൽ അവൾ വളരെ ഉച്ചത്തിൽ നിലവിളിയ്ക്കുമ്പോൾ ജോയിയ്ക്ക് ദേഷ്യം വരും. അയാൾ കുഞ്ഞിനെയും സോഫിയയെയും പുറത്താക്കി കതകടച്ചു കിടന്നുറങ്ങും. സോഫിയ ഉറക്കമിളച്ചിരുന്ന് അവൾക്ക് പാൽ കൊടുത്തുറക്കി.
ഒരുപാട് കഷ്ടപ്പെട്ട് പലരുടെയും റെക്കമെന്റേഷനിൽ അവൾക്ക് നാട്ടിലേയ്ക്ക് ട്രാൻസ്ഫർ കിട്ടി.
കുഞ്ഞിനെ നോക്കാൻ വന്ന ജോലിക്കാർ ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ആരെക്കൊണ്ടും സഹിയ്ക്കാൻ പറ്റാത്ത വാശിയും കരച്ചിലുമുള്ള സോണിയയെ നോക്കാൻ ആരെക്കൊണ്ടും പറ്റില്ലെന്നായി.
ഇതിനിടയിൽ ജോയിയും സോഫിയയും തമ്മിൽ വഴക്ക് സ്ഥിരമായി. സോഫിയ ഏതു സമയയവും കുഞ്ഞിനെ മാത്രം ശ്രദ്ധിയ്ക്കുന്നു എന്നായിരുന്നു അയാളുടെ പരാതി. കുഞ്ഞിനെ മറ്റാർക്കും നോക്കാൻ പറ്റില്ലെന്നറിയാമെങ്കിലും അയാൾക്ക് ദേഷ്യമായിരുന്നു.
പതിയെപ്പതിയെ രണ്ടാളും അകലാൻ തുടങ്ങി. ജോയിയുടെ ആവശ്യപ്രകാരം കുഞ്ഞിനെ മറ്റെവിടെയെങ്കിലും ആക്കാൻ സോഫിയയിലെ അമ്മമനസ്സ് തയ്യാറായില്ല.
അങ്ങിനെ രണ്ടാളും പിരിഞ്ഞു.
സോഫിയ ജോലിക്കാരെ പലരെയും മാറ്റി മാറ്റിവച്ചു സോണിയയെ നോക്കാൻ. ടോയ്ലറ്റ് ശീലങ്ങൾ അവളെ പഠിപ്പിച്ചെടുക്കാൻ കഴിയാത്തതാണ് ഏറെ വിഷമമുണ്ടാക്കിയ കാര്യം. മലമൂത്രവിസർജ്ജ്യങ്ങൾ പറ്റിയ അവളുടെ തുണികൾ മാറ്റിക്കഴുകാൻ പലർക്കും അറപ്പായിരുന്നു. അതൊക്കെ സഹിച്ച് കാശിന്റെ അത്യാവശ്യത്തിന് ചിലരൊക്കെ നിന്നു. പക്ഷെ സോണിയയുടെ ശാരീരിക ഉപദ്രവം മൂലം അവരും വിട്ടുപോയി.
വാശിക്കാരിയായ സോണിയയെ നോക്കാൻ സോഫിയ ഒരു പാട് പാടുപെട്ടു. അവസാനം അവർ വോളന്ററി റിട്ടയർമെന്റിന് എഴുതിക്കൊടുത്തു. വീണ്ടും പത്ത് വർഷങ്ങൾ കൂടി സർവ്വീസ് ബാക്കിയുണ്ടായിരുന്നു. എന്നാലും അതേ ആകെയൊരു പോംവഴി അവളുടെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയിൽ സോഫിയയ്ക്ക് ഡയബറ്റിക്സ് വളരെക്കൂടുതലായി. കൂനിന്മേൽ കുരു എന്ന പോലെ അവരുടെ ഇടതു കാലിന്റെ പാദം മുറിച്ചു മാറ്റേണ്ട അവസ്ഥ വന്നു. തനിയെ നടക്കാൻ പോലുമാവാത്ത അവസ്ഥയിൽ അവർ തകർന്നു പോയി.
അങ്ങിനെയൊരു നിസ്സഹായാവസ്ഥയിലാണ് സോഫിയ പത്രത്തിൽ പരസ്യം നൽകിയത്. പത്രത്തിൽ സകല വിവരങ്ങളും വിശദമായി കൊടുത്തിരുന്നു. തനിയ്ക്കും മകൾക്കും താങ്ങായും തണലായും ആരോഗ്യമുള്ള ഒരാളെ സഹായത്തിനു വേണം എന്നാണവർ വിശദമായി എഴുതിയിരുന്നത്. ആകർഷകമായ ശമ്പളവും പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നു.
പലരും വിളിച്ചു എങ്കിലും സീമയുടെ സംസാരത്തിൽ നിന്ന് അവളാണ് തങ്ങൾക്ക് ഏറ്റവും പറ്റിയ ആൾ എന്ന് സോഫിയ തീരുമാനിയ്ക്കുകയായിരുന്നു.
ട്രാൻസ്ജെന്ററായ സീമ വീട്ടുകാരാൽ പോലും ഉപേക്ഷിയ്ക്കപ്പെട്ട ആശ്രയമില്ലാത്തവളാണ്. സ്വന്തമായി തയ്യൽ ജോലികൾ ചെയ്തു ജീവിയ്ക്കുന്ന അവൾക്ക് വാടകയ്ക്കു പോലും ഒരു വീടു കൊടുക്കാൻ ആരും തയ്യാറല്ല. നാട്ടുകാർ ഒരു കാഴ്ചവസ്തുവിനെപ്പോലെയാണവളെ കാണുന്നത്.
പെറ്റമ്മ പോലും അവളോടിത്തിരി സ്നേഹം കാട്ടിയില്ല. മറ്റുള്ള മക്കളുടെ ഭാവിയ്ക്കു വേണ്ടി ആ അമ്മ സീമയെ സ്വന്തം വീട്ടിൽ നിന്നിറക്കി വിട്ടു. എന്നിട്ടും വിശേഷ ദിവസങ്ങളിൽ വീട്ടുകാർക്ക് സമ്മാനങ്ങളുമായി അവൾ ചെല്ലും. അതൊക്കെ വാങ്ങി വച്ച് രണ്ടു ദിവസം കഴിയുമ്പോൾ അവളോട് വീട്ടുകാർ നീരസം കാണിയ്ക്കും.
സ്വന്തം അനുജത്തിയുടെ വിവാഹാലോചന വന്നപ്പോൾ ആ വീട്ടിൽ നിന്നവളെ മാറ്റി നിർത്തി. കല്യാണത്തിന് അനുജത്തി യ്ക്ക് അവൾ വാങ്ങിക്കൊടുത്ത സ്വർണ്ണ നെക്ലെസ്സ് വാങ്ങി വച്ചിട്ട് കല്യാണത്തിന് പന്തലിൽ അവളെക്കാണരുതെന്ന് പറഞ്ഞു വിട്ടു. ആത്മഹത്യ ചെയ്യാൻ പോലും ധൈര്യമില്ലാതെ തകർന്നിരിയ്ക്കുമ്പോഴാണ് പത്രത്തിൽ ആ പരസ്യം കണ്ട് വിളിച്ചത്.
അവളുടെ തകർന്ന ജീവിതത്തിന് ഒരത്താണിയായി സോഫിയ. അവൾക്ക് തലചായ്ക്കാനൊരിടമായി. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും ഒരു ലോഭവുമില്ലാതെ സോഫിയ നൽകി. തന്നെയും മകളെയും ഇത്രയധികം ആത്മാർത്ഥമായി സ്നേഹിച്ചു സഹായിച്ചവൾ തന്റെ കാലശേഷം വീണ്ടും റോഡിൽ അലയാൻ ഇടയാവരുതെന്ന് സോഫിയ തീരുമാനിച്ചു. അതുകൊണ്ടു തന്നെ സോഫിയയുടെ സ്വത്തുക്കളുടെ ഒരു ഭാഗം അവരുടെ കാലശേഷം സീമയുടെ പേർക്ക് എഴുതി വയ്ക്കുകയും ചെയ്തു.
ഇന്ന് മൂന്നുപേരും സന്തുഷ്ടരാണ്. സോണിയയെ സീമ പൊന്നുപോലെ നോക്കുന്നു. സോണിയ സീമ പറയുന്നത് അനുസരണയോടെ കേട്ടു നടക്കും. അവൾ പഴയതിനേക്കാൾ ഒരുപാടൊരുപാട് മെച്ചപ്പെട്ടു. സീമയുടെ സ്നേഹവും പരിചരണവുമാണ് അതിനു കാരണം. സ്വന്തം കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ ചെയ്യാൻ അവൾക്കിന്നാവുന്നു. സോഫിയയുടെ കാര്യങ്ങളും സീമ തന്നെയാണ് നോക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സീമയാണ് ആ വീട്ടിലെ ഓൾ ഇൻ ഓൾ.
ഞാൻ ആഴ്ചയവസാനത്തിലെ അവധി ദിവസങ്ങളിൽ ആ വീട്ടിൽപ്പോകും , ആ കുടുംബത്തിലെ സന്തോഷങ്ങളിൽ പങ്കുചേരാനും എന്റെ സന്തോഷവും ദുഃഖങ്ങളും അവരുമായി പങ്കുവയ്ക്കാനും.
ഇന്നെന്റെ സാരി ബ്ലൗസുകൾ ഭംഗിയായി തയ്ച്ചു തരുന്നത് സീമയാണ്.
ഞാൻ ചെല്ലുന്ന ദിവസങ്ങളിൽ സീമ എന്തെങ്കിലും വിഭവങ്ങൾ പ്രത്യേകമായിട്ടുണ്ടാക്കും. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കും.
സത്യം പറഞ്ഞാൽ ആ സന്ദർശനങ്ങൾ എന്റെ മനസ്സിനും ഒരാശ്വാസമായിരിയ്ക്കുന്നു. പരസ്പരം സഹായികളായിത്തീർന്ന അവരെ മൂന്നുപേരെയും കാണാതെ , അവരുടെ വിശേഷങ്ങളറിയാതെ എന്റെ മനസ്സിന് ഒരു സന്തോഷവും സമാധാനവും തോന്നാതായിരിയ്ക്കുന്നു.
ജീവിതത്തിലെ വെല്ലുവിളികളെ സ്നേഹം കൊണ്ടു തോല്പിച്ച അവർ മൂന്നുപേരുടെയും ജീവിതം എന്നിലെ ചെറിയ ചെറിയ നിരാശകളെയും പ്രയാസങ്ങളെയും മായ്ച്ചുകളഞ്ഞിരിയ്ക്കുന്നു…
രമ ദാമോദരൻ