രാജൻ കേസ്… 1970 കളിൽ കേരളത്തെ ഇളക്കി മറിക്കുകയും ഒരു മന്ത്രിസഭയെ തന്നെ മറിച്ചിടുകയും ചെയ്ത ഒന്നാണ് രാജൻ കേസ്. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ഇപ്പോഴത്തെ NIT) വിദ്യാർത്ഥിയായിരുന്ന രാജനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് രാജനെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയും ചെയ്ത സംഭവമാണ് രാജൻ കേസ്.
1975 ൽ അടിയന്തിരാവസ്ഥ കാലത്താണ് സംഭവം നടക്കുന്നത്. പോലീസിനും സർക്കാരിനും അമിത അധികാരങ്ങൾ ഉള്ള കാലം. നക്സൽ വേട്ട കൊടുമ്പിരിക്കൊണ്ട സമയം. നക്സൽ ബന്ധം സംശയിച്ചാണ് രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിൻ്റെ ചോദ്യം ചെയ്യൽ പീഡനങ്ങൾക്കിടയിൽ രാജൻ മരിക്കുകയും പോലീസ് മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
തൻ്റെ മകനെവിടെ എന്ന അന്വേഷണത്തിൽ രാജൻ്റെ പിതാവ് ഈച്ചരവാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെ തുടർച്ചയായാണ് കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായി രാജൻ കേസ് മാറിയത്. അപ്പോഴേക്കും അടിയന്തരാവസ്ഥ മാറി 1977 ൽ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നു. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിക്ക് കേരള ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 111 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ കേവലം ഒരു മാസത്തിനുള്ളിൽ ആ മന്ത്രിസഭക്ക് രാജി വക്കേണ്ടി വന്നു. രാജൻ കേസിനോട് ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നായിരുന്നു മുഖ്യമന്ത്രിക്ക് രാജി വക്കേണ്ടി വന്നത്. രാജൻ്റെ തിരോധാനം നടക്കുന്ന കാലത്ത് കെ. കരുണാകരൻ ആയിരുന്നു ആഭ്യന്തര മന്ത്രി. രാജൻ കേസ് കോടതിയിൽ വന്നപ്പോൾ ആഭ്യന്തരമന്ത്രി എന്ന നിലയിൽ കെ. കരുണാകരൻ കോടതിയിൽ സത്യവാങ്മൂലം കൊടുത്തിരുന്നു. രാജൻ്റെ പോലീസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൊടുത്ത ആ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമല്ലായിരുന്നു എന്ന കോടതിയുടെ കണ്ടെത്തലായിരുന്നു മുഖ്യമന്ത്രി കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്.
രാജൻ കേസ് വീണ്ടും കുറെ വർഷങ്ങൾ സജീവമായി നില നിന്നു. തെളിവിൻ്റെ അഭാവത്തിൽ കുറ്റാരോപിതരായ പോലീസുകാർ ശിക്ഷിക്കപ്പെട്ടില്ല. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും പ്രതികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കക്കയത്തുള്ള പോലീസ് ക്യാമ്പിൽ രാജൻ പോലീസ് പീഡനത്തിൽ മരണപ്പെട്ടുവെന്നും കക്കയം ഡാമിനടുത്ത് ഉരൽക്കുഴി എന്ന ഗർത്തത്തിലേക്ക് മൃതദേഹം ഇട്ടു എന്നുമാണ് കേൾവി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തൃശൂരിലാണ് രാജൻ്റെ സ്വദേശം. ഒരു സാത്വികനായ രാജൻ്റെ പിതാവ് ഈച്ചരവാര്യരുടെ തളരാത്ത പോരാട്ടമാണ് രാജൻ കേസിനെ സജീവമായി നിലനിർത്തിയത്. രാജൻ്റെ അമ്മ രാജൻ്റെ തിരോധാനത്തെ തുടർന്ന് മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു. രാജൻ്റെ സഹോദരി ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് (KSFE) ജോലി ചെയ്തിരുന്നത്. ഒരിക്കൽ അവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
1989 ൽ റിലീസായ ‘പിറവി’ സിനിമയുടെ പ്രമേയം രാജൻ്റെ പിതാവ് ഈച്ചരവാര്യർ മകനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ്. അതോടൊപ്പം അദ്ദേഹത്തിൻ്റെ മനപ്രയാസങ്ങളും കുടുംബത്തിലെ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും അതിൽ വരുന്നുണ്ട്. ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത ഈ സിനിമ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രേംജിയാണ് രാജൻ്റെ പിതാവിന്റെ റോളിൽ അഭിനയിച്ചത്. സിനിമ യൂട്യൂബിലുണ്ട്. (1978 ൽ ‘രാജൻ പറഞ്ഞ കഥ’ എന്ന പേരിൽ ഒരു സിനിമയും രാജൻ കേസ് കത്തി നിന്ന കാലത്ത് ഇറങ്ങിയിരുന്നു. )
സെബി ജോസഫ്
10 Comments
പണ്ട് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് രാജൻ കേസും ഈച്ചര വാര്യരും.അമ്മയാ സമയത്താണ്എ ഞ്ചിനീയറിംഗ് പഠിക്കുന്നത്.
പൊറുക്കാനാവാത്ത ക്രൂരതകൾ കൊണ്ട് ഭരണാധികാരികൾ രാജ്യം കെട്ടി പടുക്കുമ്പോൾ സത്യത്തിന്റെ ഒരു കൂരമ്പ് മതി ഇരുട്ട് വകച്ചു മാറ്റി പ്രകാശം പരത്താൻ.
🙏
കോളിളക്കം സൃഷ്ടിച്ച രാജൻ കേസ് വല്ലാത്തൊരോർമ്മയാണ്. ജയറാം പടിക്കലിനെയും പുലിക്കോടൻ നാരായണനെയുമൊക്കെ ഓർക്കുമ്പോൾ തന്നെ ഞെട്ടലാണ്. പുലിക്കോടൻ പിന്നീട് ദൈവവഴിയിലേക്കു തിരിഞ്ഞുവെന്ന് മാതൃഭൂമിയിൽ വായിച്ചിരുന്നു എന്തായാലും ആ കുടുംബത്തിൻ്റെ വേദന തീരുമോ?
“പിറവി “യിലെ അച്ഛനായി അഭിനയിച്ചതിന് പ്രേംജിയ്ക്കു നാഷണൽ അവാർഡും കിട്ടിയിരുന്നല്ലോ
നന്നായി എഴുതി❤️
അഭിനന്ദനങ്ങൾ👌💐
🙏
രാജൻ കേസും പിറവി എന്ന സിനിമയും അതിൽ പ്രേംജി എന്ന കലാകാരന്റെ പകരം വെയ്ക്കാനാവില്ലാത്ത അഭിനയവും ഓർക്കുന്നു. പിതാവിന്റെ പോരാട്ടവീര്യമാണ് കേസിനെ സജീവമായി വർഷങ്ങളോളം ജനശ്രദ്ധയിൽപ്പെടുത്തിയത്.
ശിക്ഷ വിധിയ്ക്കാൻ കോടതിയും നിയമങ്ങളുമുണ്ടു്. ഏതു കുറ്റവാളിയും ന്യായമായ ട്രയൽ അർഹിക്കുന്നു. ഒരാളുടേയും ജീവനെടുക്കാൻ പോലീസിന് അവകാശമില്ല എന്ന സത്യം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു, രാജൻ കേസ്.
അഭിനന്ദനങ്ങൾ, നന്നായി എഴുതി.
🙏
കൊള്ളാം മാഷേ നന്നായിട്ടെഴുതി👍👍
🙏
പ്രമാദമായ രാജൻ കേസ്. നന്നായെഴുതി
🙏