ഓരോ പുതിയ അധ്യയന വർഷം തുടങ്ങുമ്പോഴും നമുക്കെല്ലാം ഓർമ്മ വരിക പഴയ ആ സ്ക്കൂൾ കാലഘട്ടമാണ്. ഇന്നത്തേതു പോലുള്ള രണ്ട് വര കോപ്പികൾക്കും, നാല് വര കോപ്പികൾക്കും പകരം അന്നത്തെ ഓർമ്മകൾ നിറയുന്നത് സ്ലേറ്റുകളിലും, പെൻസിലുകളിലും മഷിത്തണ്ടുകളിലും ആണ്. അന്നൊക്കെ താഴെ വീണാൽ പെട്ടെന്ന് പൊട്ടുന്ന മരച്ചട്ടയുള്ള സ്ലേറ്റുകൾക്കൊപ്പം പ്ലാസ്റ്റിക്ക് ചട്ടകളുള്ള സ്ലേറ്റുകളും ഒരു പാട് ഉണ്ടായിരുന്നു. അവയിൽ തന്നെപല നിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് ചട്ടകളുള്ള സ്ലേറ്റുകൾക്കായിരുന്നു പ്രിയം കൂടുതൽ.
ബാഗുകളേക്കാൾ അലൂമിനിയ പെട്ടികളായിരുന്നു അന്ന് കുട്ടികളെല്ലാം ഉപയോഗിച്ചിരുന്നത്. എനിക്കും ഉണ്ടായിരുന്നു തവിട്ടുനിറത്തിലുള്ള പിടിയുള്ള ഒരു അലൂമിനിയ പെട്ടിയും പച്ചച്ചട്ടയുള്ള ഒരു സ്ലേറ്റും. എന്റെ ആദ്യത്തെ സ്ലേറ്റ്. സ്കൂളിൽ ചേർക്കും മുൻപേ തന്നെ ആദ്യാക്ഷരങ്ങൾ വീടിന്റെ തറയിലും തിണ്ണയിലും ഒക്കെ ചോക്കുകൊണ്ട് ഉമ്മച്ചി എഴുതി പഠിപ്പിച്ചിരുന്നു. കറുത്ത സിമന്റിട്ട തിണ്ണയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചോക്കുകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും എത്രയോ തവണയാണ് എഴുതിപ്പഠിച്ചിരുന്നത്. അതിൽ തന്നെ ഏറ്റവും മധുരമുള്ള ഓർമ്മയാണ് മഴപ്പാറൽ വീണ പൂമുഖത്തിണ്ണകളിലെ നനവിൽ വിരലുകൊണ്ട് അക്ഷരങ്ങളും വാക്കുകളും എഴുതിക്കളിക്കാറുള്ളത്. ശക്തമായിപ്പെയ്യുന്ന മഴയുടെ പാറലേറ്റ് എഴുതിയതെല്ലാം മാഞ്ഞൊലിച്ച് പോകുന്നത് കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.
ഇന്നൊക്കെ കുട്ടികൾ നോട്ട് പുസ്തകത്തിൽ ഒരു പേജ് തന്നെ എഴുതാൻ എത്രമാത്രം മടി കാണിക്കുന്നു. അക്ഷരങ്ങളോ വാക്കുകളോ ഒക്കെ പറഞ്ഞെഴുതുന്നവരും വളരെ കുറവാണ്. പിറ്റേന്നത്തേക്കുള്ള ഗൃഹപാഠം വൈകീട്ട് തന്നെ എഴുതി വയ്ക്കുമായിരുന്നു. സ്ലേറ്റിൽ വരയിട്ട് ഇരുപുറവും നിറയെ കുനുകുനാ നിറയെ എഴുതിവയ്ക്കും. പിറ്റേന്ന് അത് ക്ലാസ്സിൽ കൊണ്ടുപോയി ഇരുപുറവും ടീച്ചർ ചോക്ക് കൊണ്ട് തരുന്ന ‘ശരി’ ചിഹ്നത്തിന് മനസ്സിൽ ഏതോ ഒരു വലിയ അവാർഡ് നേടിയ അഭിമാനമായിരുന്നു.ഏറ്റവും ഭംഗിയായി എഴുതി വന്നിരുന്നവർക്ക് ടീച്ചറുടെ പ്രത്യേക അഭിനന്ദനവും ഉണ്ടായിരുന്നു. കണക്കിലെ ഗുണനപ്പട്ടികയൊക്കെ ഇത്ര ഭംഗിയായി ഓർത്തുവച്ചത് എത്രയോ തവണ സ്ലേറ്റിൽ എഴുതിപ്പഠിട്ടിച്ചിട്ടാണെന്നോ?
സ്ലേറ്റ് മായിക്കാൻ കൊണ്ടു പോകുന്ന മഷിത്തണ്ട് തലേന്ന് തന്നെ തൊടിയിലും വേലിക്കരികിലും നടന്ന് പറിച്ചെടുത്ത് വൃത്തിയാക്കി ഇലകളൊക്കെ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കടലാസിൽ പൊതിഞ്ഞ് അലൂമിനിയ പെട്ടിയിൽ എടുത്തു വയ്ക്കാൻ ഒരു ദിവസവും മറക്കാറില്ല. ക്ലാസ്സിൽ സ്ലേറ്റുമായ്ക്കാൻ മഷിത്തണ്ടില്ലാതെ വരുന്ന കൂട്ടുകാർക്ക് പങ്ക് വച്ച് നൽകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. അല്ലെങ്കിലും പങ്കുവെക്കലിന്റെ ബാലപാഠം ആ നിഷ്ക്കളങ്ക ബാല്യത്തിലായിരിക്കാം പഠിച്ചിരുന്നത്. അന്ന് ഇന്റർവെല്ലുകളിൽ കൂട്ടുകാരികൾ വാങ്ങിത്തരാറുള്ള നാരങ്ങാ മിഠായിയുടേയും തേൻ മിഠായിയുടേയും ജീരക മിഠായിയുടേയും പല്ലൊട്ടിയുടേയും ഒക്കെ സ്വാദ് ഇന്നും മായാതെ നാവിലുണ്ട്. കാലമെത്ര കഴിഞ്ഞാലും മധുരം മായത്ത ഓർമ്മകൾ. ഇന്നും വഴിയരികിലും മതിലിനുതാഴെയും ഒക്കെ മഷിത്തണ്ടുകൾ കാണുമ്പോൾ മനസ്സിപ്പോഴും യൂണിഫോമിട്ട് മുടി ഇരുവശവും പിന്നിയിട്ട് റിബൺ കെട്ടിയ ആ പച്ചസ്ലേറ്റുകാരിയെ അറിയാതെ ഓർത്തുപോകും. മഴയത്ത് ലൂണാർ ചെരിപ്പുമിട്ട് തന്നോളം പൊക്കമുള്ള കുടയും ചൂടി കൂട്ടുകാർക്കൊപ്പം കലപില സംസാരിച്ച് മഴവെള്ളവും തെറിപ്പിച്ച് ഇടവഴിയിലൂടെ നടന്നിരുന്ന ആ കുഞ്ഞുപെണ്ണിന്റെ ചിത്രം ഇന്നും മായാതെ ഓർമ്മകളിലുണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
✍🏼ഫാബി നിസാർ
ചിത്രം കടപ്പാട്: ഗൂഗിൾ ഇമേജസ്.
1 Comment
കൈയെത്തും ദുരത്തു നിന്നകന്നുപോയ കുട്ടിക്കാലം❤️
മനോഹരം👌💐❤️