ഒരിയ്ക്കൽപ്പോലും സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിച്ചിട്ടില്ല, ഒരുമ്മ
തന്നതോർമ്മയില്ല, മോളേ എന്നൊരിയ്ക്കലെങ്കിലും നാവെടുത്തു വിളിച്ചിട്ടുമില്ല.
ഉള്ളിൽ തുളുമ്പുന്ന സ്നേഹം തിരിച്ചറിയാൻ അതൊന്നും ആവശ്യമായിരുന്നില്ല.
ആ സ്നേഹത്തിന്റെ ആഴം പ്രകടനങ്ങളിലൂടെയല്ല പ്രവർത്തിയിലൂടെയാണ് ഞങ്ങൾ മക്കൾ മനസ്സിലാക്കിയിരുന്നത്.
ആഴമേറെയുണ്ടായിട്ടും പുറമേ അലകളില്ലാത്തൊരു തടാകം പോലെയായിരുന്നു അച്ഛൻ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അച്ഛനോടെനിയ്ക്കുണ്ടായിരുന്ന വികാരത്തിൽ ആരാധനയ്ക്കാണോ സ്നേഹത്തിനാണോ മുൻതൂക്കം എന്നു ഞാൻ താരതമ്യ പഠനം നടത്താറുണ്ട്.
ചിട്ടയുള്ള ആ ജീവിതചര്യകളോട് ആരാധന തന്നെയായിരുന്നു.
രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള എല്ലാ പ്രവർത്തികളിലും വിശിഷ്യാ ഭക്ഷണകാര്യങ്ങളിൽ കൃത്യം കൃത്യമായ സമയനിഷ്ഠകൾ ഉണ്ടായിരുന്ന അച്ഛനെന്റെ മാനസഗുരുവായിരുന്നു.
ഔദ്യോഗിക കാര്യങ്ങളിൽ ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ ആദർശങ്ങളിൽ മുറുകെപ്പിടിച്ചു റിട്ടയർമെന്റുവരെയും നിന്നു എന്നത് അഭിമാനത്തോടെ മാതൃകയാക്കാൻ എനിയ്ക്കുമൊരു പ്രലോഭനമായിരുന്നു.
എല്ലാ കാര്യങ്ങൾക്കും സ്വന്തമായൊരു രീതിയുണ്ടാക്കി അതവലംബിച്ചു മാത്രമേ മുന്നോട്ടു പോകുമായിരുന്നുള്ളൂ. അതായിരുന്നു എന്നും അച്ഛന്റെ ശരികൾ. ശുചിത്വത്തിന്റെ കാര്യത്തിൽ നിർബ്ബന്ധ ബുദ്ധിക്കാരനായിരുന്നു.
തലപോയാലും കള്ളം പറയരുതെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. സത്യം പറയുന്നതിന്റെ പേരിലുണ്ടാകുന്ന ശത്രുക്കൾക്ക് അല്പായുസ്സേ ഉണ്ടാകൂ എന്നതും അനുഭവത്തിലൂടെ പഠിച്ച പാഠമാണ്.
ഈശ്വരൻ എന്നൊരു ശക്തി ബാഹ്യമായി ഇല്ലെന്നും അത് നമ്മിൽത്തന്നെയാണ് കുടികൊള്ളുന്നത് എന്നും ഉറച്ചു വിശ്വസിച്ചിരുന്ന അച്ഛൻ അമ്പലങ്ങളിൽ ഞങ്ങളെ കൊണ്ട് പോയാലും പുറത്തു നിൽക്കുകയേ പതിവുള്ളൂ. ഞാൻ എന്റെയുള്ളിലെ ദൈവത്തെ ഇവിടെ നിന്നു വണങ്ങിക്കോളാം എന്നു പറഞ്ഞ് മാറി നിൽക്കും.
നേട്ടങ്ങളിൽ അതിരറ്റ സന്തോഷമോ കോട്ടങ്ങളിൽ അതിയായ സന്താപമോ അച്ഛനിൽ കണ്ടിട്ടില്ല. എല്ലാത്തിനും മിതത്വം പാലിച്ചിരുന്ന പ്രകൃതം.
രാജനഗരമായ തൃപ്പൂണിത്തുറയിൽ ജനിച്ചു വളർന്നതു കൊണ്ടാവും നടപ്പിലും എടുപ്പിലും ആ ആറടിക്കാരൻ ഒരു രാജകല നിലനിർത്തിപ്പോന്നിരുന്നത് എന്ന് അച്ഛനെക്കുറിച്ച് സുഹൃത്തുക്കൾ തമാശ രൂപേണ പറയാറുണ്ട്.
ഒരു കാലത്ത് തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടുകളിൽ ഫുട്ബോൾ കളിച്ചും. അത്തച്ചമയവും മറ്റുത്സവങ്ങളും കണ്ടു രസിച്ചും. സംഗീത സദസ്സുകളിൽ സ്ഥിരാസ്വാദകനായും നടന്ന ചെറുപ്പകാലങ്ങൾ അച്ഛന്റെ ജീവിതത്തിലെ സുവർണ്ണകാലഘട്ടമായിരുന്നു എന്ന് അച്ഛൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.
ജോലി സംബന്ധമായും മറ്റും നാടുവിട്ട് താമസിയ്ക്കേണ്ടി വന്നിട്ടും ജന്മനാടായ തൃപ്പൂണിത്തുറയെ ഗൃഹാതുരത്വത്തിന്റെ നനുത്ത സ്നേഹത്തോടെ അച്ഛൻ ഉള്ളിന്റെയുള്ളിൽ ചേർത്തു വച്ചിരുന്നു.
നാട്ടിലെ സംഗീത സദസ്സുകളിൽ അച്ഛന്റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു. എവിടൊക്കെ സംഗീതക്കച്ചേരിയുണ്ടോ അവിടെല്ലാം ഓടിയെത്തുമായിരുന്ന നല്ലൊരു സംഗീതാസ്വാദകനായിരുന്നു അച്ഛൻ.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയുടെയും മറ്റും കാസറ്റുകളുടെ വലിയൊരു ശേഖരം തന്നെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി വളരെ വൈകിയും ടേപ്പ് റിക്കാർഡറിൽ ആ കാസറ്റുകൾ ഇട്ട് വീടിന്റെ ഉമ്മറത്ത് ചാരു കസേരയിലിരുന്ന് തലയാട്ടി സംഗീതം ആസ്വദിച്ചിരിക്കുന്ന അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിലെ മായാത്ത ശുദ്ധ സംഗീതത്തിന്റെ താളലയമാണ്.
മക്കൾക്ക് പഠിക്കാനുള്ളതെല്ലാം ഒരുക്കിത്തരാൻ ശ്രദ്ധ കാണിച്ചിരുന്നെങ്കിലും പഠിയ്ക്കാൻ ഒരിക്കൽപ്പോലും നിർബ്ബന്ധിച്ചതായി ഓർമ്മയില്ല.
പ്രോഗ്രസ്സ് റിപ്പോർട്ട് കൈയ്യിൽ ക്കൊടുക്കുമ്പോഴും വലിയ ചോദ്യം ചെയ്യലുകൾ കൂടാതെ ഒപ്പിട്ടു തന്നിരുന്നത് ഞങ്ങളുടെ കഴിവുകളെക്കുറിച്ച് മറ്റാരെക്കാളും അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നതു കൊണ്ടാകാം.
സ്ക്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ മേടിച്ച് അതിന് ബ്രൗൺ പേപ്പർ കൊണ്ട് ശ്രദ്ധാപൂർവ്വം പുറംചട്ടയുണ്ടാക്കി, പേരെഴുതി ഒട്ടിച്ച് വൃത്തിയായി തരം തിരിച്ചു തരാറുള്ളത് ഇന്നലത്തെപ്പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ചിത്രമാണ്.
യൂണിഫോമും നേരത്തെ വാങ്ങി തയ്പ്പിച്ചു തരും. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല എന്നത് നന്ദിയോടെ ഓർക്കുമ്പോഴും പകരം നൽകിയതൊന്നും പോരായിരുന്നു എന്ന തോന്നൽ ഉള്ളിൽക്കിടന്നു വിങ്ങുന്നുണ്ട്.
നോൺവെജ് വിഭവങ്ങൾ കഴിക്കാനും ഉണ്ടാക്കാനും തീരെ താല്പര്യമില്ലാതിരുന്ന അമ്മയുടെ വീർത്ത മുഖം കാണണ്ട എന്നു കരുതി ആ വക കാര്യങ്ങൾക്ക് അച്ഛൻ എന്നെയാണ് കൂട്ടിനു വിളിയ്ക്കാറ്. മീൻ നന്നാക്കാനും കോഴിയെക്കൊല്ലാനും ഒക്കെ അച്ഛന്റെ കൂടെ ഞാനും നിൽക്കും. അതുകൊണ്ടെന്താ സ്ക്കൂൾ കാലം കഴിയുമ്പോഴേയ്ക്കും നോൺവെജ് പാചകം എനിക്കു നന്നായി വശമായിക്കഴിഞ്ഞിരുന്നു.
അവധി ദിവസങ്ങളിലുള്ള വീട് വൃത്തിയാക്കൽ. മുറ്റത്തെ പുല്ലു പറിക്കൽ തുടങ്ങി എന്തിനും ഏതിനും ഒരു കയ്യാൾ ആയി അന്നൊക്കെ അച്ഛന്റെയൊപ്പം ഞാനുമുണ്ടാവും. അതിനു കൂലിയായി ചില്ലറക്കാശൊക്കെത്തരാറുണ്ട്. ചാന്ത്, കൺമഷി, റിബൺ, കുപ്പിവള തുടങ്ങി അല്ലറ ചില്ലറ മേക്കപ്പ് സാധനങ്ങൾ ഞാനെന്റെ ഇഷ്ടത്തിന് വാങ്ങിയിരുന്നത് അങ്ങിനെ കിട്ടിയിരുന്ന ടിപ് കൊണ്ടാണ്.
അമ്പലപ്പറമ്പിലൂടെ ആനയെക്കണ്ടും ഉത്സവങ്ങൾ കണ്ടും അങ്ങിനെ ചെണ്ടപ്പുറത്തു കോലുവയ്ക്കുന്നിടത്തെല്ലാം അച്ഛന്റെ കൈയ്യിൽത്തൂങ്ങി നടക്കാറുള്ള ആ കിളുന്തു പെണ്ണാകാൻ വെറുതെയിങ്ങനെ മോഹിയ്ക്കാറുണ്ട് ഞാൻ ചിലപ്പോൾ.
എന്നും വൈകുന്നേരം അച്ഛൻ ഓഫീസിൽ നിന്നു വരുന്നതും കാത്തിരിയ്ക്കും ഞാൻ. പരിപ്പുവടയായിരുന്നു ആ കാത്തിരിപ്പിന്റെ മുഖ്യ പ്രലോഭനം. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായ പരിപ്പുവട മിക്ക പ്പോഴും അച്ഛൻ കൊണ്ടുവരാറുണ്ട്. അതും തട്ടിപ്പറിച്ചു കൊണ്ട് അകത്തേയ്ക്കോടുമ്പോൾ മറ്റുള്ളവർക്കാർക്കും അച്ഛനിൽ ഒരവകാശവുമില്ലെന്ന ഭാവമായിരിക്കും എനിക്ക്. വെറുതെ ഒരു ഹുങ്ക്.
വെക്കേഷൻ കാലമായ ഏപ്രിൽ മേയ് മാസങ്ങളിലാണ് വീട്ടുമുറ്റത്തെ കിളിമരത്തിൽ പടർന്നു പന്തലിച്ചിരുന്ന കുടമുല്ല നിറയെ മൊട്ടിട്ടു ചന്തം ചാർത്തി നിൽക്കാറ്.
മുല്ലപ്പൂക്കളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന അച്ഛൻ വൈകുന്നേരമായാൽ കിളിമരത്തിൽ കയറി ആ മുല്ലമൊട്ടുകളെല്ലാം ഉത്സാഹത്തോടെ പറിച്ചെടുക്കും. അതൊക്കെ പാത്രത്തിൽ ശേഖരിക്കാൻ ഞാനും കൂടെ നിൽക്കണം.
രാത്രി ഉറങ്ങാൻ ചെല്ലുമ്പോൾ കാണാം ഞങ്ങളുടെയൊക്കെ മെത്തയിൽ നിറയെ മുല്ലപ്പൂക്കൾ വിതറിയിട്ടിരിയ്ക്കുന്നത്.
ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂക്കൾക്കെത്ര കിനാക്കളുണ്ടായിരിക്കാം… എന്നു മൂളാൻ തോന്നുന്ന അനർഘ നിമിഷങ്ങളാണ് അതൊക്കെ.
വിടർന്നു വരുന്ന ആ മുല്ലപ്പൂക്കളുടെ ഗന്ധം എനിക്ക് അച്ഛന്റെയുള്ളിലെ സ്നേഹമായിരുന്നു. എന്നും നറുമണം ഉള്ളിലൊളിപ്പിച്ചിരുന്ന ഒരു കുടമുല്ലപ്പൂമൊട്ട്.
മുല്ലപ്പൂക്കളെന്ന പോലെ തന്നെ അച്ഛന്റെ മറ്റൊരു വീക്ക്നെസ് ആയിരുന്നു ചെമ്പകവും. വിടർന്നു മലർക്കാതെ കൂമ്പി നിൽക്കുന്ന ചെമ്പകപ്പൂക്കൾക്ക് ഒരലൗകിക സുഗന്ധമാണ്. അലമാരയിൽ മടക്കി വച്ച തുണികൾക്കിടയിൽ ചെമ്പകപ്പൂക്കൾ തിരുകി വയ്ക്കുന്ന ശീലമുണ്ടായിരുന്നു അച്ഛന്.
അലമാര തുറക്കുമ്പോഴൊക്കെ ചെമ്പകപ്പൂവിന്റെ ഹൃദ്യമായൊരു വാസനയായിരുന്നു.
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിലങ്ങിനെ മുഴുകിപ്പോയാൽ രാത്രി പകലാകുന്നതും പകൽ ഇരുളുന്നതും അറിയാതിരുന്നു പോകും ഞാൻ.
പെണ്ണാണ് എന്നു പറഞ്ഞ് മാറ്റി നിർത്താതെ പെണ്ണാകണം എന്നു പറഞ്ഞ് എല്ലാ കാര്യങ്ങൾക്കും എനിക്ക് ശക്തി പകർന്നു തന്നത് അച്ഛനാണ്.
പുറകോട്ടുമാറിനിൽക്കാതെ മുന്നോട്ട് കയറി നിൽക്ക് എന്നു പറഞ്ഞു പഠിപ്പിച്ചത് അച്ഛനാണ്.
എന്തിനും പുറകിൽ ഞാനുണ്ട് നീ മുമ്പേ നടന്നോ എന്നു പറയാതെ പറയുന്ന ശക്തിസ്രോതസ്സ് അച്ഛനായിരുന്നു എന്ന് നന്ദിപൂർവ്വം ഈ മകൾ ഓർക്കുന്നു.
അന്നത്തെക്കാലത്ത് അല്പം മോഡേണായ വസ്ത്രങ്ങൾ ധരിക്കാൻ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമില്ലാതിരുന്നപ്പോഴും ഞാനത്തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് അച്ഛൻ പൂർണ്ണസമ്മതം തന്നിരുന്നു എന്നത് നാട്ടുകാരെയും ബന്ധുക്കളെയും ചൊടിപ്പിച്ചിരുന്നു.
” പോയി പണി നോക്കാൻ പറ അവരുടെയൊന്നും ചെലവിലല്ലല്ലോ നമ്മൾ ജീവിക്കുന്നത്. പട്ടിണി കിടന്നാൽ ഒരു ഗ്ലാസ്സ് ചായ വേണോ എന്നു ചോദിയ്ക്കാത്തവർക്ക് നമ്മുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ എന്തവകാശം ” വളരെ സിംപിൾ ആയി എന്നാൽ വളരെ ഗൗരവമുള്ള ഒരു കാര്യമാണ് അച്ഛനന്നു പറഞ്ഞത്. അന്നേ മനസ്സിൽ കുറിച്ചിട്ട ആ വാക്കുകൾ പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ പല ഘട്ടങ്ങളിലും ഞാനോർക്കാറുണ്ട്.
അതു പകർന്നു തന്ന മോട്ടിവേഷൻ എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജോലി കിട്ടിക്കഴിഞ്ഞ് മാത്രം വിവാഹം എന്ന എന്റെ തീരുമാനത്തിന് അച്ഛൻ നൂറു വട്ടം സമ്മതം നൽകിയിരുന്നു.
ജോലി കിട്ടിക്കഴിഞ്ഞ് വിവാഹ കാര്യത്തിൽ ഞാൻ സ്വന്തമായൊരു തീരുമാനമെടുത്തപ്പോൾ എതിരു നിൽക്കാനോ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാനോ ശ്രമിക്കാതെ ഒപ്പം നിന്ന് എല്ലാം സന്തോഷത്തോടെ. ഒരച്ഛന്റെ കർത്തവ്യ ബോധത്തോടെ ചെയ്തു തന്നു.
വിവാഹ ശേഷം ഞങ്ങൾ മാറിത്താമസിച്ചപ്പോൾ വൈകുന്നേരങ്ങളിലെ സ്ഥിരം നടത്തം ഞങ്ങൾ താമസിക്കുന്ന വീടിനടുത്തു കൂടിയാക്കി റൂട്ട് റീ ഷെഡ്യൂൾ ചെയ്തു അച്ഛൻ. ഒരു ദിവസം പോലും എന്നെ കാണാതിരിക്കാനാവില്ല എന്ന് പറയാതെ പറയുന്ന ആ സ്നേഹം നമ്മൾ മനസ്സിലാക്കിയെടുക്കണം എന്നു മാത്രം.
വെറും കൈയ്യോടെ ഒരിക്കലും വരില്ല. എവിടെ നിന്നെങ്കിലും എനിക്കിഷ്ടമുള്ള പരിപ്പുവട വാങ്ങി കൈയ്യിൽ കരുതിയിരിക്കും. ഞാനത് ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടിപ്പോയി വാങ്ങി തിന്നുമ്പോൾ ഒരു ചെറുചിരിയോടെ, ഞാൻ കൊടുക്കുന്ന കട്ടൻ കാപ്പിയും മൊത്തിക്കുടിച്ചങ്ങിനെ നോക്കിയിരിക്കും. എന്തു
രസമാണാ ഓർമ്മകൾക്ക്.
അങ്ങിനെ എത്രയെത്ര മധുരിക്കും ഓർമ്മകളാണ് അച്ഛൻ എനിക്കു നൽകിയിട്ടുള്ളത്. ജീവനിൽ ചേർന്നലിഞ്ഞ ഓർമ്മകൾ.
പെൺ മക്കളെ കെട്ടിച്ചു വിട്ടാൽ ഉത്തരവാദിത്വം തീർന്നു എന്നു കരുതുന്ന ആളായിരുന്നില്ല അച്ഛൻ. സ്വന്തം മക്കൾ ചെന്നു കയറുന്ന വീട്ടിലെ വെറും അടുക്കളപ്പണിക്കാരിയായി മാത്രം മാറരുതെന്ന് അച്ഛന് നിർബ്ബന്ധമുണ്ടായിരുന്നു. മക്കളെ ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിച്ചെന്നറിഞ്ഞാൽ അച്ഛന്റെ പ്രകൃതമപ്പാടെ മാറും. പ്രതികരിയ്ക്കാൻ തീരെ മടിയില്ലാത്ത കൂട്ടത്തിലായിരുന്നു ആൾ.
ഭർത്താവെന്ന അധികാരത്തിൽ മകൾക്കു നേരെ കൈയ്യോങ്ങിയ ആളിന് നിവർന്നു നിന്ന് ചെവിക്കുറ്റി നോക്കി ഒന്നു പൊട്ടിക്കാനും മടിക്കാത്ത ആ തന്റേടം ചുരുക്കം ചില അച്ഛന്മാരിലേ കണ്ടിട്ടുള്ളൂ. അടി കിട്ടിയ ആൾ പോലും വണങ്ങിപ്പോയ അച്ഛനെന്ന ശക്തിയെ ഞാനെന്റെ മനസ്സിൽ ഒരായിരം പൂമാല്യങ്ങൾ ചാർത്തിയിരുത്തിയിട്ടുണ്ട്.
എനിയ്ക്കൊരു മകളുണ്ടായപ്പോൾ മുത്തച്ഛനായി അവളെ ഹൃദയത്തോടു ചേർത്തുപിടിച്ചു കൊണ്ടു നടന്നു. എന്തൊരു സ്നേഹവും വാത്സല്യവുമായിരുന്നു അത് എന്ന് എനിക്ക് എഴുതി ഫലിപ്പിക്കാൻ കഴിയുന്നില്ല.
ആഴ്ചയവസാനം കിട്ടുന്ന അവധി ദിവസങ്ങളിൽ അവൾക്ക് മുത്തച്ഛനും മുത്തച്ഛന് അവളും അടുത്തുണ്ടാവണം. എത്ര തിരക്കുണ്ടെങ്കിലും ഞാൻ അവളെ അച്ഛന്റെയടുത്തെത്തിക്കണം എന്നത് നിർബ്ബന്ധമായിരുന്നു.
മോളുടെ വെക്കേഷൻ മുത്തച്ഛനും കൊച്ചുമോൾക്കും ഉത്സവകാലമായിരുന്നു. സിറ്റിയിലെല്ലാം മോളെയും കൊണ്ട് കറങ്ങി നടന്ന് അവൾക്കിഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്ത് തിരിച്ചെത്തുമ്പോൾ രണ്ടുപേരുടെയും മുഖത്തു കാണാറുള്ള ആ സന്തോഷം കണ്ട് പലപ്പോഴും എന്റെ കണ്ണു നിറയാറുണ്ട്.
അച്ഛന്റെ അവസാന സമയത്തെ ആ പതിന്നാലു ദിവസങ്ങൾ…
അതിപ്പോഴും കൺമുന്നിൽത്തന്നെയുണ്ട്.
പ്രത്യേകിച്ച് പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതിരുന്നിട്ടും എഴുപത്തി നാലാം വയസ്സു വരെ മതി ജീവിതം എന്നു തീരുമാനിച്ചുറച്ച പോലെയായിരുന്നു ശരീരവും ആ മനസ്സും.
അവസാന ദിവസങ്ങൾ എന്റെ കൂടെത്തന്നെയാവണം എന്നു വാശി പിടിച്ചപ്പോൾ ഞാൻ ചെന്നു കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.
ഓഫീസ് ക്വാർട്ടേഴ്സിന്റെ പരിമിതമായ സൗകര്യങ്ങളിലാണെങ്കിലും എന്റെ കൈയിൽ പിടിച്ചു പടികടന്നു വന്ന് കട്ടിലിൽക്കിടന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ “എത്രനാളായി ഞാനിത് കൊതിക്കാൻ തുടങ്ങീട്ട് ” എന്നാണ്. ആ ഒറ്റയൊരു വാചകം മാത്രം മതി ഞാൻ അച്ഛന് എത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു എന്നറിയാൻ.
അവസാന ദിവസം വെളുപ്പിന് ശരീരമൊക്കെ വൃത്തിയാക്കി ദേഹം മുഴുവൻ പൗഡർ പൂശി ക്കിടത്തി ” ചുന്ദരനായല്ലോ ” എന്നു ഞാൻ പറഞ്ഞപ്പോൾ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ മന്ദസ്മിതത്തിന് നറുനിലാശോഭയായിരുന്നു.
ഞാൻ കൊണ്ടുക്കൊടുത്ത ഓട്ട്സ് മുഴുവനും ചെറു ചൂടോടെ കഴിച്ചപ്പോൾ സന്തോഷിച്ചു. വിട്ടു പോകില്ലല്ലോ എന്ന് മോഹിച്ചു. പക്ഷെ അണയാൻ പോകുന്ന ദീപം ആളിക്കത്തുമെന്നു പറഞ്ഞതുപോലെയായിരുന്നു ആ ഉന്മേഷം.
അപ്പോഴും കിടക്കയുടെ തൊട്ടടുത്ത് വച്ച ടേപ്പ് റിക്കാർഡറിൽ നിന്ന് ശങ്കരാഭരണം സിനിമയിലേയും മറ്റും ശാസ്ത്രീയ സംഗീതം കൊണ്ട് ഇഴപാകിയ ഗാനങ്ങൾ മൃദുവായിട്ടങ്ങിനെ ഒഴുകുന്നുണ്ടായിരുന്നു.
അച്ഛന്റെ ഇഷ്ട ഗാനങ്ങളിലൊന്നായ ഗിരീഷ് പുത്തഞ്ചേരി രചിച്ച
” ആരോ വിരൽ നീട്ടി മനസ്സിൻ മൺവീണയിൽ…” എന്ന ഗാനം എന്റെ മോൾ പാടിക്കൊടുത്തപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ ഏതോ നിർവൃതിയിൽ ലയിച്ചങ്ങിനെ കിടന്നു. അതായിരുന്നു അവസാനമായി കേട്ട ഗാനം.
മോളുടെ കൈയ്യിൽ നിന്ന് അവസാനമായി വെള്ളവും ചോദിച്ചു വാങ്ങിക്കുടിച്ച് കണ്ണുകൾ അടച്ചു.
ഉറക്കത്തിലേയ്ക്ക് വഴുതിപ്പോകുന്നതു പോലെ വളരെ ശാന്തമായ മരണം.
മെല്ലെ മെല്ലെ ആ ശ്വാസം നിലയ്ക്കുന്നതും നെഞ്ചിലെ ചൂടണയുന്നതും തൊട്ടറിഞ്ഞ് ഞാൻ അരികെത്തന്നെയിരുന്നു.
അച്ഛാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ കഴിയാത്ത വിധം ആ ചെവികളുടെ കേൾവി ശക്തി നിലച്ചു പോയിരുന്നു. കണ്ണുകളിൽ നിന്ന് ജീവൻ പറന്നു പോയിരുന്നു. എന്നിട്ടും ആ നെഞ്ചിൽ തല ചേർത്ത് ഞാൻ ഒരുപാടു വട്ടം കുലുക്കി വിളിച്ചു… അച്ഛാ. അച്ഛാ എന്ന്.
അച്ഛന്റെ വിശ്വാസം പോലെ തന്നെ നീതി മാത്രം ചെയ്ത ആളിന് പ്രകൃതി മരണത്തിലും നീതി നൽകിയത് കണ്ടറിഞ്ഞു ഞാൻ.
മരണ സമയത്ത് മക്കൾ മൂന്നുപേരും അരികിൽത്തന്നെയുണ്ടാകാൻ ഭാഗ്യം സിദ്ധിച്ചു.
അനായാസേന മരണവും സാദ്ധ്യമായി.
ഇലക്ട്രിക് ശ്മശാനത്തിൽ ആ ഭൗതികശരീരം കത്തിയമർന്ന് ഒരുപിടി ചാരമായിട്ടും എന്റെ മനസ്സിൽ ഒരു സൂര്യഗോളമായി ആ രൂപമങ്ങനെ ജ്വലിച്ചു നിന്നു.
ജീവനേക്കാൾ സ്നേഹിച്ച മുത്തച്ഛൻ എന്നേയ്ക്കുമായി വിടപറഞ്ഞു എന്നത് ഒട്ടും ഉൾക്കൊള്ളാനാവാതെ പരിഭ്രാന്തയായി നിന്ന മോൾ
ഒരു ഡിപ്രഷനിലേയ്ക്ക് വഴുതിപ്പോകാതിരിക്കാൻ ഒരുപാട് ശ്രദ്ധിക്കേണ്ടി വന്നു. എന്റെ കണ്ണുകൾ നിറയാതെ. വളരെ ശ്രദ്ധിച്ച് ദുഃഖം ഉള്ളിൽ കടിച്ചു പിടിച്ചു കൊണ്ട് ഞാനവളെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു.
മരണമെന്ന അനിവാര്യതയെ പതിയെപ്പതിയെ ഞങ്ങൾ ഉൾക്കൊണ്ടു.
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിയ്ക്കണേ…
ശ്രീ. റഫീക്ക് അഹമ്മദിന്റെ വരികൾ ഉണ്ണി മേനോൻ ഭാവത്തിന്റെ ഉച്ഛസ്ഥായിയിൽ പാടുമ്പോൾ അതിന്റെ ഓരോ വരികളിലൂടെയും ഞാൻ നേരിൽക്കണ്ട അച്ഛന്റെ സ്വച്ഛമായ മരണം മനസ്സിൽ തെളിഞ്ഞു വരും. വല്ലാത്തൊരു ഫീലാണത്.
മണമുള്ള പൂക്കളും സുഗന്ധദ്രവ്യങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അച്ഛന് എപ്പോഴും ഒരു ചന്ദന ഗന്ധമായിരുന്നു.
രണ്ടു നേരവും കുളിച്ച്, പൗഡറിട്ട് കഴുത്തിൽ ഷർട്ടിന്റെ കോളറിനിടയിൽ ഒരു തൂവാലയും ചുറ്റി നടക്കുന്ന അച്ഛൻ.
ആ അച്ഛന്റെ ഗന്ധം നാസാരന്ധ്രങ്ങളിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്.
ചിലപ്പോഴൊക്കെ ഒരു ഒറ്റപ്പെടൽ തോന്നുമ്പോൾ. ശക്തി ചോർന്നുപോകുന്നതായി അനുഭവപ്പെടുമ്പോൾ ഞാൻ അലമാര തുറന്ന് ഇന്നും സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന അച്ഛന്റെ വസ്ത്രങ്ങളെടുത്ത് നെഞ്ചോടു ചേർത്തു വയ്ക്കും.
മുല്ലപ്പൂവിന്റെയും ചെമ്പകപ്പൂവിന്റെയുമൊക്കെ സുഗന്ധം ഒളിപ്പിച്ചു വച്ച ആ ഉടയാടകളിൽ എനിക്കായ് ഇത്തിരി ഊർജ്ജം ഇപ്പോഴും കാത്തുവച്ചിട്ടുള്ളതു പോലെ ഒരു തോന്നൽ. ആ ഗന്ധം ആഞ്ഞൊന്നു വലിച്ചാൽപ്പിന്നെ ഞാനൊന്നുഷാറാവും. ഒരു എനർജി ടാബ്ലറ്റ് കഴിച്ച പോലെ.
പലരും പറഞ്ഞു വർഷങ്ങളായില്ലേ അതൊക്കെ നശിപ്പിച്ചു കളയണമെന്ന്. പക്ഷെ അത് പ്രദാനം ചെയ്യുന്ന ശക്തി എന്താണെന്ന് എനിക്കു മാത്രമല്ലേ അറിയൂ.
എന്നോടൊപ്പം ആ ആത്മാവ് ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
വന്നു ഭവിയ്ക്കുന്ന സന്തോഷങ്ങൾ പങ്കു വയ്ക്കാൻ അച്ഛന്റെ ഭൗതിക സാന്നിദ്ധ്യം ഒപ്പമില്ലല്ലോ എന്ന വ്യഥ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും മനസ്സിനെ മഥിയ്ക്കുന്നുണ്ട്.
അച്ഛനെന്ന വ്യക്തിത്വത്തേക്കാൾ മനസ്സിൽ ഇന്നോളം ആരാധന തോന്നിയിട്ടില്ല മറ്റൊരാളോടും… അത്രത്തോളം സ്നേഹിച്ചിട്ടില്ല വേറൊരാളേയും.
ഇനിയും ജന്മമുണ്ടെങ്കിൽ ആ ജന്മങ്ങളിലൊക്കെ എനിയ്ക്കാ അച്ഛന്റെ മകളായിത്തന്നെ ജനിയ്ക്കണം. ഈ ജന്മത്തിൽ തിരിച്ചു കൊടുക്കാൻ പറ്റാത്തതൊക്കെയും മനസ്സു നിറഞ്ഞ് വാരിക്കോരിക്കൊടുക്കണം.
🌞🌞🌞
✍️ രമ ദാമോദരൻ
#അച്ഛൻ
4 Comments
മനോഹരം ❤️❤️❤️
ഹൃദ്യം. മനോഹരം. വായിച്ചു കഴിയുമ്പോൾ ഒരച്ഛനു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഓർമ പൂക്കൾ തന്നെയാണ് ഈ വരികൾ. ❤️
എത്ര ഹൃദ്യമായ എഴുത്ത്. ഒരു പാടിഷ്ടമായി അഭിനന്ദനങ്ങൾ❤️💐👌
ആഴത്ഥിലുള്ള ആത്മബന്ധം. അത്രമേൽ ആർദാരമായെൻ മനം..നന്നായി എഴുതി.