സൂര്യകിരണങ്ങൾ ഒളിഞ്ഞു നോക്കുന്ന റബ്ബർത്തോട്ടത്തിൽ തിരക്കിട്ട ജോലിയിലായിരുന്നു സരയു.
റബ്ബർ മരങ്ങളിലെ ഓരോ ചിരട്ടയിൽ നിന്നും റബ്ബർ പാൽ പകർന്ന് തൊട്ടിയിലേക്ക് ഒഴിച്ചു ജോലി തീർക്കാനുള്ള തിരക്കിലാണവൾ. നേരം പുലർന്ന് തുടങ്ങിയതേയുള്ളു. ബാക്കി ജോലി കൂടി തീർത്തിട്ട് വേണം അവൾക്ക് വീട്ടിലേക്ക് മടങ്ങാൻ. മക്കൾക്ക് ആഹാരം ഉണ്ടാക്കി കൊടുത്ത് സ്കൂളിലേക്കയക്കണം. അവൾ ധൃതിയിൽ റബ്ബർ പാലെല്ലാം തൊട്ടിയിലേക്ക് പകർന്നു അടുത്തുള്ള ചെറിയ കെട്ടിടത്തിലേക്ക് നടന്നു. അവിടെയാണ് ഷീറ്റ് അടിക്കുന്ന മെഷീനും പാലൊഴിച്ച് വയ്ക്കുന്ന ട്രേയും ഷീറ്റു ഉണക്കി സൂക്ഷിക്കുന്നതുമെല്ലാം. അവൾ ഓരോ ട്രേയിലിലായി ആസിഡും ചേർത്ത് കലക്കിയ റബ്ബർ പാലൊഴിച്ച് കട്ടിയാകാൻ വെച്ചു. ശേഷം വീട്ടിലേയ്ക്ക് ഓടി…
കറ പിടിച്ച നൈറ്റി ഊരിമാറ്റിയിട്ട് കുറച്ച് വൃത്തിയുള്ള ഒരെണ്ണം എടുത്തിട്ടു കട്ടൻ ചായക്ക് വെള്ളം അടുപ്പിൽ വെച്ചു. ഒറ്റ മുറിയും അടുക്കളയും ചെറിയ സ്വീകരണ മുറിയും വാരാന്തയുമുള്ള കുഞ്ഞു വീട്ടിലെ ആ ഒറ്റ മുറിയിലേക്ക് കടന്നവൾ മക്കളെ വിളിച്ചുണർത്താൻ നോക്കി. മടി പിടിച്ചു എഴുന്നേൽക്കാൻ മടിച്ച രണ്ട് പെൺകുഞ്ഞുങ്ങളോടും അവൾ ചൂടായി.
“എഴുന്നേറ്റ് കുറച്ചു നേരം പഠിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് ഇല്ലെങ്കിൽ രണ്ടിനും എൻ്റേന്ന് പെട വാങ്ങിക്കും “.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അവളുടെ അലർച്ചയിൽ ഭയന്ന കുഞ്ഞുങ്ങൾ ചാടിയെഴുന്നേറ്റ് അവരുടെ കടമകളിലേക്ക് കടന്നു.
കട്ടിലിൽ കിടന്ന വിനയൻ ഒന്നു ഞരങ്ങി.
കണ്ണു തുറന്നവളെ നോക്കി. അയാളെ ഒന്നു ദഹിപ്പിക്കും മട്ടിൽ നോക്കിയിട്ട് അമർത്തി ചവിട്ടി വീണ്ടും സരയു അടുക്കളയിലേക്ക് പോയി.
അയാൾക്ക് എഴുന്നേൽക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും പോകണമെന്നുണ്ട്. പക്ഷെ അവളോട് ഒന്നും അങ്ങോട്ട് ആവശ്യപ്പെടാൻ വയ്യ. അത്രയും പ്രാരാബ്ധങ്ങൾ അവൾ ഒറ്റയ്ക്ക് താങ്ങുന്നുണ്ട്. നിസ്സഹായനായി ചലനം നഷ്ടമായ തൻ്റെ കാലുകൾ അയാൾ നോക്കി. നിറഞ്ഞ മിഴികളുമായി കിടന്നു.
അടുക്കളയിൽ കട്ടൻ ചായയിൽ ഇടാൻ പഞ്ചസാര ഭരണി എടുത്തപ്പോഴാണ് അത് ഒഴിഞ്ഞിരിക്കുന്ന കാര്യം അവളോർത്തത്. പല്ലുകൾ കടിച്ചു പിടിച്ചവൾ ആ ഭരണി അരിശത്തോടെ തിരികെ വെച്ചു.
“നാശം പഞ്ചാരയും തീർന്നു. എല്ലാം കൂടി എന്തൊരു ചെലവാണ്. കടയിലെ പറ്റ് എങ്ങനെ തീർക്കുമോ എന്തോ.. റേഷൻ കടയിലാണേൽ പഞ്ചാരയുമില്ല ഒരു കുന്തവുമില്ല “.
പിറുപിറുത്തു കൊണ്ട് തേയിലയുമിട്ട് മധുരമില്ലാത്ത ചായ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്കു മുന്നിൽ കൊണ്ട് കൊടുത്തു. രാവിലത്തേക്ക് ഗോതമ്പ് പുട്ടിനു മാവ് നനച്ചു പുട്ടും അടുപ്പിൽ വെച്ചിട്ടവൾ വിനയൻ്റെ അടുത്ത് ചെന്നു. അയാളെ തട്ടി ഉണർത്തിയിട്ട് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ താങ്ങിപ്പിടിച്ച് വീൽ ചെയറിൽ ആയാസപ്പെട്ട് ഇരുത്തി. വിനയൻ്റെ കൈയ്യ് പരുപരുത്ത അവളുടെ കൈയ്യിൽ സ്പർശിച്ചെങ്കിലും അവളിൽ ഭാവവ്യത്യാസമൊന്നും കണ്ടില്ല. എല്ലാത്തിനോടുമുള്ള അമർഷം തീർക്കും മട്ടിൽ അയാളെ വീൽചെയറിലിരുത്തി ഉരുട്ടിക്കൊണ്ടവൾ പുറത്തെ ഷീറ്റു മേഞ്ഞ ബാത്ത്റൂമിൽ എത്തിച്ചു. അകത്ത് ഇരുത്തിയ ശേഷം പുറത്ത് കാവൽ നിന്നു. പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞ അയാളെ വൃത്തിയാക്കിച്ചു. ബാത്ത്റൂമും വൃത്തിയാക്കിയിട്ടു… പല്ലും തേയ്പിച്ചു ശേഷം കുളിപ്പിച്ചു തലയും തുവർത്തി തിരികെ കട്ടിലിൽ കൊണ്ടിരുത്തി. ഒരു തലയിണ തടവെച്ചതിൽ ചാരിയിരുത്തി തുണിയൊക്കെ ഉടുപ്പിച്ചു.. തണുത്തു തുടങ്ങിയ കട്ടനും കൊടുത്തിട്ട് വീണ്ടും മറ്റു ജോലികളിലേക്ക് മടങ്ങി.
കട്ടൻ കുടിയ്ക്കുന്നതിനിടയിൽ അവൾ മൊത്തം ദേഷ്യവും അടുക്കളിയിലെ പാത്രങ്ങളോടും മക്കളോടും തീർക്കുന്നതയാൾ കേട്ടു നിസ്സഹായനായിരുന്നു…
മക്കൾ ഉച്ച ഭക്ഷണം സ്കൂളിൽ നിന്നും കഴിക്കുന്നതിനാൽ അത്രയും ആശ്വാസമാണവൾക്ക്. മക്കളെ സ്കൂളിലേക്ക് യാത്രയാക്കിയിട്ട് വീണ്ടും വിനയന് പ്രഭാത ഭക്ഷണം കൊടുക്കാനായി വന്നു. അവളും നിന്നുകൊണ്ട് തന്നെ എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തി തീർത്തു. വിനയൻ്റെ വായും കഴുകിച്ച് വീണ്ടും കിടത്തി തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈയ്യിൽ വിനയൻ പിടിച്ചു…
” സരയൂ എന്നോട് എന്തെങ്കിലും മിണ്ടിക്കൂടെ നിനക്ക്. എത്ര നാളായി ഞാനിങ്ങനെ? ”
അവൾ കോപത്തോടെ ചോദിച്ചു.
“ആരോഗ്യമുള്ള സമയത്ത് നിങ്ങൾക്ക് മിണ്ടാൻ സമയമുണ്ടായിരുന്നോ? കേൾക്കാൻ സമയമുണ്ടായിരുന്നോ? സ്വയം വരുത്തി വെച്ചതല്ലേ… എൻ്റെ വിധി കഷ്ടപ്പെടാൻ മാത്രമായിട്ടൊരു ജന്മം. “
അവൻ്റെ കൈ വിടുവിച്ചവൾ മുറിക്ക് പുറത്തേക്കിറങ്ങി. റേഷൻ അരി വെന്തത് വാർത്തിട്ടു. പെട്ടെന്ന് ഒരു തോരനും രസവും ഉണ്ടാക്കി. വീണ്ടും റബ്ബർ കറ വീണ നൈറ്റിയും എടുത്തിട്ട് വാതിലും അടച്ചു ഷീറ്റു പുരയിലേക്ക് ഓടി…
ട്രേയിൽ ഉറഞ്ഞിരുന്ന പാലിനെ മെഷീനിൽ കറക്കി ഷീറ്റാക്കി മാറ്റി ചുമന്ന് കൊണ്ടു വന്നു അയകളിൽ വിരിച്ചു. അപ്പോഴേക്കും ഉച്ചയാവാറായിരുന്നു. തൊട്ടടുത്തു തന്നെ താമസിക്കുന്ന വിശ്വംഭരൻ മുതലാളിയുടെ തോട്ടമാണ്. മുതലാളിയും ഭാര്യയും പാവമാണ്. എന്താവശ്യമുണ്ടെങ്കിലും സഹായിക്കും. അവരുടെ വീട്ടിലെ അല്ലറ ചില്ലറ പണിയും സരയു ചെയ്യാറുണ്ട്. ആദ്യമൊക്കെ വിനയൻ റബ്ബർ വെട്ടുകയും സരയു പാലെടുക്കുകയും ചെയ്യുമായിരുന്നു. രണ്ട് പേരും കൂടി ക്ഷീറ്റാക്കി ഉണക്കി മുതലാളിയെ ഏല്പിക്കുമ്പോൾ മുതലാളി വിനയനെയും കൂട്ടി ടൗണിലെ കടയിൽ കൊണ്ടു പോയി വില്ക്കും. വിനയന് സുഖമില്ലാതായപ്പോൾ ടാപ്പിംഗിന് വേറൊരാളെ നിയമിച്ചു. ബാക്കി ജോലിയൊക്കെ സരയു സ്വയം ഏറ്റെടുത്തു.
രാത്രിയിൽ കഞ്ഞിയും കുടിച്ച് മക്കളുടെ അരുകിൽ പായയിൽ കിടന്ന സരയു ഉറങ്ങുന്ന മക്കളെ പതിയെ തലോടി കിടന്നു. പാവം കുട്ടികൾ ഒരാഗ്രഹവും സാധിച്ചു കൊടുക്കാൻ കഴിയുന്നില്ല. ആഹാരം പോലും നേരാവണ്ണം ഉണ്ടാക്കി കൊടുക്കാൻ പറ്റുന്നില്ല. മുതലാളിയുടെ വീട്ടിലെ വിശേഷങ്ങൾക്കും മറ്റുമാണ് ബിരിയാണി പോലുള്ള ആഹാരങ്ങൾ കുഞ്ഞുങ്ങൾ കഴിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അവധി ദിവസം നോക്കി മുതലാളിയുടെ വീട്ടിൽ തൊടയ്ക്കാനും തൂത്തുവാരാനും പോകും. മക്കളെയും കൂടെ കൂട്ടും അന്ന് മക്കൾക്ക് വയറു നിറച്ച് ആഹാരം പല രുചിയിയിലുള്ള കറികളും കൂട്ടി അവിടത്തെ അമ്മ നല്കും. അവരത് ആർത്തിയോടെ കഴിക്കുന്നത് കാണുമ്പോൾ കണ്ണും മനസും നിറയും. അവിടത്തെ കുട്ടികൾ ഉപയോഗിച്ച് പഴയതായ തുണികളും മറ്റും മക്കൾക്ക് കൊടുക്കും. നിറഞ്ഞു വന്ന കണ്ണുകളെ അവൾ മുറുകെ അടച്ചു. പാടില്ല ഇനി ഒരു തുള്ളി കണ്ണുനീരു വീഴാൻ പാടില്ല. തോറ്റു പോകും.. മുന്നോട്ട് പോകാൻ കല്ലുപോലെ ഉറച്ച മനസ് വേണം. താൻ കരയുന്നത് ദൈവം പോലും കാണാൻ പാടില്ല. ഉള്ളം വിങ്ങിപൊട്ടട്ടെ പുറമെ ഒന്നും കാട്ടാൻ പാടില്ല…
കട്ടിലിൽ കിടന്ന വിനയൻ ഒന്നു ചുമച്ചു. അയാൾ പതിയെ വിളിച്ചു.
“സരയൂ”…
അവൾ കേൾക്കാത്ത ഭാവത്തിൽ കിടന്നു. അയാൾ വീണ്ടും തകർന്ന ശബ്ദത്തിൽ വിളിച്ചു
“സരയൂ… നീയെനിക്ക് മാപ്പ് തരണം. ഒന്നു എഴുന്നേറ്റ് നടക്കാൻ പോലുമുള്ള ശേഷിയില്ലാത്തവനാ ഞാൻ. നീയും മക്കളും മാത്രമേ എനിക്കുള്ളു. വഴക്ക് പറയാനായെങ്കിലും നിനക്കു എന്നോട് മിണ്ടി കൂടെ “
അവൾ ദേഷ്യത്തോടെ തിരിഞ്ഞു.
“രാപ്പകലില്ലാത്ത പണിയെടുത്ത് നടുവൊടിഞ്ഞ് വീട്ടിലെ കാര്യങ്ങൾക്കും നിങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ടിയുള്ള കാശിനു വേണ്ടി കഷ്ടപ്പെടുന്നതും പോരാ ഇനി നിങ്ങളുടെ കൂടെയിരുന്ന് കൊച്ചു വർത്തമാനവും പറയണോ…
കിടന്നുറങ്ങാൻ നോക്കു…
എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കാതെ. അല്ലെങ്കിൽ കള്ളും കുടിച്ച് തെണ്ടി തിരിഞ്ഞ് നടന്നപ്പോൾ കുറച്ച് കൂട്ടുകാരുണ്ടായിരുന്നല്ലോ അവരെ വിളിച്ചടുത്തിരുത്ത്”
ഹും… കലിയോടെ അവൾ തിരിഞ്ഞു കിടന്നു കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു.
വിനയൻ ഇരുട്ടിൽ വിദൂരതയിലേക്ക് നോക്കി കണ്ണും തുറന്നു കിടന്നു
സരയു തൻ്റെ ജീവിതത്തെ കുറിച്ചോർത്തു. ദുരന്തപൂർണ്ണമായ ജീവിതത്തിലൊരിക്കലും സന്തോഷിക്കാനോ സമാധാനിക്കാനോ അവസരം കിട്ടിയിട്ടില്ല. കുഞ്ഞിലെ ഒരു മലവെള്ള പാച്ചിലിൻ്റെ രൂപത്തിൽ വിധി അമ്മയെയും അച്ഛനെയും കവർന്നെടുത്തപ്പോൾ തന്നെ മാത്രം തനിച്ചാക്കി… അമ്മയുടെ ചേച്ചിയാണ് പിന്നീ =ട് വളർത്തിയത്. മക്കളിലാത്ത വല്യമ്മക്ക് തന്നെ കാര്യമായിരുന്നെങ്കിലും അഷ്ടിക്ക് വകയില്ലാത്ത ആ വീട്ടിൽ വല്യച്ഛൻ്റെ മദ്യപാനവും അതിനെ തുടർന്നുള്ള ചീത്തവിളിയും വല്യമ്മയെ തല്ലുന്നതും കണ്ടാണ് വളർന്നത്. എങ്ങനെയൊക്കെയോ ആ നാട്ടിൻപ്പു റത്തെ സ്കൂളിൽ പ്ലസ്ടു വരെ പഠിച്ചെങ്കിലും ടൗണിലെ കോളേജിൽ പോകാൻ കഴിയാതെ തുടർന്ന് തയ്യലും പഠിച്ച് അടുത്ത വീട്ടിലൊക്കെ ചെറിയ ജോലികളും ചെയ്തു നിന്ന സമയം ബന്ധത്തിലെ ഒരാളാണ് വിനയൻ്റെ ആലോചന കൊണ്ട് വന്നത്. തന്നെ പോലെ ആരുമില്ലാത്തവൻ. രക്ഷപ്പെടാൻ ഒരു കച്ചിതുരുമ്പായിരുന്നു ആ അലോചന.
ഒറ്റയ്ക്ക് വിനയൻ താമസിക്കുന്ന ഈ കൊച്ചു വീട്ടിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പരസ്പരം സ്നേഹിച്ച്, സന്തോഷിച്ച് ജീവിക്കുന്ന ഒരു കുടുംബം അതായിരുന്നു സ്വപ്നം. ആദ്യത്തെ ഒരു ദിവസം വിനയൻ്റെ അപ്പച്ചി കൂടെ ഉണ്ടായിരുന്നു സഹായത്തിന്. അവരു പോയതിനു ശേഷം സരയുവും വിനയനും മാത്രമായി. റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് പുറംപോക്കുപോലെ കിടക്കുന്ന അഞ്ച് സെൻ്റിലായിരുന്നു വീട്. അതിനു മുകളിലോട്ട് പാറക്കൂട്ടങ്ങളാണ്. ചുറ്റിനും താഴയുമായി റബ്ബർ മരങ്ങളാണ്. അതിനിടയിൽ കൂടി നടക്കാൻ പാകത്തിനുള്ള വഴികളുണ്ട്. അതും കഴിഞ്ഞ് വണ്ടി കടന്നുവരുന്ന ഇടറോഡിനരുകിലാണ് വിശ്വംഭരൻ മുതലാളിയുടെ വീട്. അവിടന്നങ്ങോട്ട് വീടുകൾ ധാരാളം ഉണ്ട്. തങ്ങൾ താമസിക്കുന്നതിൽ നിന്നും കുറച്ചകലെയായും പാറമുകളിലായും കൊച്ചു കൊച്ചു വീടുകൾ അങ്ങിങ്ങായി കാണാം. തങ്ങളെക്കാൾ കഷ്ടപ്പാട് നിറഞ്ഞവരാണ് അവിടെ താമസിക്കുന്നത്.
ആദ്യത്തെ ഒരു മാസം സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു. വിനയന് ഭക്ഷണം ഉണ്ടാക്കി കൊടുത്തും, പരസ്പരം ഊട്ടിയും ഉറങ്ങിയും സ്വപ്നം കണ്ട പോലൊരു ജീവിതം. പക്ഷെ ഒരു രാത്രി ആ ഉൾപ്രദേശത്ത് ഒറ്റക്ക് വീടിനുള്ളിൽ വിനയൻ വരാത്തതിനാൽ ഭയന്നിരുന്ന അവൾക്കു മുന്നിലേക്ക് ആടിക്കുഴഞ്ഞ കാലുമായി വിനയൻ വന്നു നിന്നപ്പോൾ തകർന്നത് അവളുടെ സ്വപ്നങ്ങളായിരുന്നു. അവനിൽ നിന്നും വമിച്ച ഗന്ധം വല്യച്ഛൻ വന്നു കയറുമ്പോൾ ഉള്ള നാറ്റമാണെന്നവൾ തിരിച്ചറിഞ്ഞു.
ആഹാരം എടുത്ത് വയ്ക്കാതെ പിണങ്ങി പോവാനൊരുങ്ങിയ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു വിനയൻ ആജ്ഞാപിച്ചു.
“ആഹാരം എടുത്തു വെക്കടീ “
കുടിച്ചിട്ട് വന്നാൽ വിളമ്പി തരാൻ പറ്റില്ലന്ന് അവൾ പറഞ്ഞപ്പോൾ വിനയനിൽ ഒരു വഷളൻ ചിരി നിറഞ്ഞു.
“ഞാനെൻ്റെ കാശിന് കുടിക്കുന്നതിന് നിനക്കെന്താടി “
ചോദിച്ചു കൊണ്ടവളുടെ താടിയിൽ പിടിച്ചു തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിപ്പിച്ചു…
എനിക്കിതിൻ്റെ നാറ്റം ഇഷ്ടമല്ലെന്നവൾ പറഞ്ഞപ്പോൾ വിനയൻ അവളെ ചേർത്തു നിർത്തി അമർത്തി ചുംബിച്ചു.
വിനയനെ പിടിച്ചു തള്ളി മാറ്റി അകത്തേക്ക് കയറാനൊരുങ്ങിയ അവളെ ശക്തിയോടെ പിടിച്ചു തിരിച്ചു കൊണ്ടയാൾ അലറി
“എന്നെ തള്ളിയിടാറായോ നീ “
പറഞ്ഞു കഴിയും മുൻപ് തന്നെ കവിൾത്തടത്തിലടിയും വീണു.
കണ്ണിൽ ഇരുട്ട് കയറി നിന്ന അവളിൽ നിന്നും കുടുകുടെ കണ്ണുനീരൊഴുകി
അയാൾ വീണ്ടും അലറി.
“ചോറ് എടുത്തു വെയ്ക്കെടി “
ഭയന്നയവൾ ചോറും കറിയും വിളമ്പി മേശ പുറത്ത് വെച്ചു മാറി നിന്നു.
തണുത്ത ചോറിൽ കറിയും ഒഴിച്ചയാൾ കുഴച്ച് വായിലേക്ക് വെച്ചതും
“ഫൂ…
തുപ്പിയിട്ട് അവളെ നോക്കി അട്ടഹസിച്ചു
“എന്തുവാടി ഉപ്പും വാരിയിട്ട് ഉണ്ടാക്കിയേ ക്കുന്നത്”
അവൾ അവൻ്റെ ഭാവമാറ്റത്തിൽ ഒന്നും മിണ്ടാൻ കഴിയാതെ സ്തബധയായി നിന്നു.
അയാൾ അവളെ കൈ നീട്ടി വലിച്ചിടുപ്പിച്ച് വലിയ ഒരു ഉരുള ചോറുരുട്ടി അവളുടെ വായിലേക്ക് കുത്തി കയറ്റി…
“കഴിക്കെടി നീ ഒറ്റയ്ക്ക് വിഴുങ്ങെടി”
ചോറുരുള ഇറക്കാനാവാതെ കണ്ണും മിഴിച്ച് ശ്വാസം മുട്ടിയവൾ നിന്നു…
നേരം വെളുത്തപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അവളെ കണ്ട് വിനയൻ കുറ്റബോധത്താൽ മാപ്പ് പറഞ്ഞു. ഇനിയിങ്ങനെ ഒന്നും ഉണ്ടാകില്ലെന്ന് സത്യം ചെയ്തു. അവൾ വിശ്വസിച്ചു.
എന്നാൽ പിന്നേടങ്ങോട്ട് അവൾക്ക് മനസിലായി പകലെന്നും രാത്രിയെന്നുമില്ലാതെ കുടിച്ചു നടക്കുന്ന ഒരാളാണ് തൻ്റെ ഭർത്താവെന്ന്. സരയുവും അകലെ താമസിക്കുന്ന വീട്ടിലെ സ്ത്രീകളും പാറമുകളിലെ വീട്ടിലെ മുത്തശ്ശിയുമെല്ലാം ഒരുമിച്ചാണ് പുഴയിൽ കുളിക്കാൻ പോണത്. അവരിൽ നിന്നും അവൾക്ക് മനസിലാക്കാൻ കഴിഞ്ഞു കുടിയും ചീത്തവിളിയും കാരണം വിനയൻ്റെ ഒരേയൊരു പെങ്ങൾ പോലും വിനയനുമായി അടുപ്പത്തിലല്ലന്ന്..
വിശ്വംഭരൻ മുതലാളിയുടെ തോട്ടത്തിൽ റബ്ബർ മരം വെട്ടി പാലുറച്ച് ഷീറ്റാക്കി ഉച്ചയാകുമ്പോൾ പണിയും തീർത്ത് ടൗണിൽ പോയി വിനയൻ കുടിക്കും. തിരികെ വീട്ടിൽ വന്നു സരയുവിനെ അടിച്ചും തൊഴിച്ചും മുടിക്ക് കുത്തിപ്പിടിച്ചും കേട്ടാലറക്കുന്ന ചീത്ത വിളിച്ചും കലിയടങ്ങും വരെ ഉപദ്രവിക്കും. വലിച്ചിഴച്ച് മുറിക്കുള്ളിലിട്ട് ബലാൽക്കാരമായി കീഴടക്കി സംതൃപ്തിയടയും.
അതിനിടയിൽ സരയുവും ജോലിക്കിറങ്ങി. കാശൊന്നും കൊടുക്കാതെ അവളെ കൊണ്ട് വിനയൻ പണിയെടുപ്പിച്ചു. ഈ ദുരന്തങ്ങൾക്കിടയിൽ രണ്ട് പെൺകുഞ്ഞുങ്ങളും ജനിച്ചു. കൂട്ടുകൂടി മദ്യപിച്ചു നടന്ന വിനയന് വീട്ടിലെ അടുപ്പു പുകയുന്നോയെന്ന് നോക്കാൻ സമയമില്ലാതായി. വിശ്വംഭരൻ മുതലാളിയുടെ വീട്ടിലുള്ള സ്ത്രീകളുടെയും അങ്ങോട്ടുള്ള വീട്ടുകാരുടെയും തുണിയൊക്കെ തയ്ച്ചു കൊടുത്ത് സരയു പൈസ കണ്ടെത്താൻ തുടങ്ങി. കൂടാതെ വിശ്വംഭരൻ മുതലാളിയുടെ വീട്ടിൽ ഇടയ്ക്കൊക്കെ വിനയൻ അറിയാതെ ചെറിയ ജോലികളും ചെയ്യാൻ പോയി.
കൂട്ടുകാരുമൊത്ത് വീട്ടിലിരുന്ന് കുടിക്കുമ്പോൾ കഴിക്കാനുള്ള ആഹാരവും മറ്റും സരയുവിനെ കൊണ്ടുണ്ടാക്കി എല്ലാവരും കൂടി കുടിച്ച് മദിച്ചു. അവർ പോയിക്കഴിഞ്ഞ് ഛർദ്ദിച്ചും തുപ്പിയും വൃത്തിയില്ലാതെ കിടക്കുന്ന മുറ്റവും സ്വീകരണമുറിയും അറപ്പോടെ അവൾ വൃത്തിയാക്കി. മക്കളെയോർത്ത് ആത്മഹത്യ ചെയ്യാൻ പോലും കഴിയാതെ സരയു എല്ലാം സഹിച്ചു. കുഞ്ഞുങ്ങൾക്ക് വിനയനെ കാണുന്നത് തന്നെ പേടിയായിരുന്നു. ആദ്യമൊക്കെ കരഞ്ഞും പിഴിഞ്ഞും കാലുപിടിച്ചും അയാളെ നേരെയാക്കാൻ ശ്രമിച്ച സരയുവിൽ പിന്നെ കരയാൻ കണ്ണുനീരില്ലാതായി. അടിച്ചാലും തൊഴിച്ചാലും കല്ലുപോലെ നിന്നു.. മനസും ശരീരവും ഒരു പോലെ ഉറച്ചു പോയ അവളിൽ നിന്നും ചിരിയും കരച്ചിലുമെല്ലാം മാഞ്ഞു പോയി.
ഒരിക്കൽ കുടിക്കാൻ കാശില്ലാതെ സരയുവിൻ്റെ പൈസപ്പെട്ടിയിൽ നിന്ന് അവൾ സൂക്ഷിച്ചു വെച്ചിരുന്ന കാശ് എടുത്ത വിനയനുമായി സരയു വഴക്കുണ്ടാക്കി. ഒടുവിൽ സരയുവിനെ മുടിയിൽ ചുറ്റിപ്പിടിച്ച് ഭിത്തിയിലവളുടെ തല കൊണ്ട് പോയി ഇടിപ്പിച്ചു. നെറ്റി പൊട്ടി ചോരയൊലിച്ച് താഴേക്കിരുന്ന അവളുടെ വയറ്റിൽ ചവിട്ടും കൊടുത്ത് തളർത്തിയിട്ടിട്ട് പൈസയുമായി അയാൾ കടന്നു. അവൾ ഏറെ നേരം ശ്വാസം നേരെ വിടാൻ കഴിയാതെ കിടന്നു. മക്കൾ അവളെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു. അന്ന് രാത്രി ഏറെ നേരമായിട്ടും വിനയൻ വന്നില്ല. എവിടെയെങ്കിലും കുടിച്ച് കിടപ്പുണ്ടാകും എന്ന് കരുതി അവൾ ഫോൺ വിളിക്കാനും പോയില്ല. പാതിരാത്രിയായപ്പോൾ അവളുടെ ഫോണിലേക്ക് വിനയൻ്റെ കൂട്ടുകാരൻ്റെ വിളി വന്നു വിനയന് ആക്സിഡൻ്റുണ്ടായി. അവൾക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല…
കുടിച്ച് ലക്കില്ലാതെ റോഡ് മുറിച്ച് കടന്നപ്പോൾ വണ്ടി ഇടിച്ചു തെറുപ്പിച്ചു. റോഡിൽ വീണുകിടന്ന അയാളുടെ രണ്ട് കാലിലൂടെയും മറ്റൊരു വണ്ടി കയറിയിറങ്ങി.. മെഡിക്കൽ കോളേജിൽ കുറേനാൾ കിടന്നു ചികിത്സിച്ചു. ഇടയ്ക്ക് ഒന്നു കാലനങ്ങിയെങ്കിലും പിന്നെ ഫലമുണ്ടായില്ല. കാലിനു രണ്ടും ചലനം നഷ്ടപ്പെട്ട അവസ്ഥ. ആയുർവേദ ചികിത്സയും മറ്റും കുറച്ചു നാൾ നോക്കി. ആദ്യമൊക്കെ കൂട്ടുകാര് തിരിഞ്ഞ് നോക്കി. ഇപ്പോൾ ആർക്കും വേണ്ട. രണ്ട് വർഷത്തിലേറെയായി ഈ കിടപ്പിൽ… നല്ല ചികിത്സ കൊടുത്താൽ നടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട് ഇടയ്ക്ക് വിരലുകൾ അനങ്ങിയെങ്കിലും തുടർ ചികിത്സകൾ മുടങ്ങിയതിനാൽ കിടക്കയിൽ തുടരുന്നു. കുറച്ച് കാശ് കൈയ്യിൽ വരുമ്പോൾ വീണ്ടും സരയു അയാളെ ചികിത്സിക്കാനായി കൊണ്ടോടും. മാറ്റം വന്നു തുടങ്ങുമ്പോൾ വീണ്ടും പൈസയ്ക്ക് ബുദ്ധിമുട്ടാകും എല്ലാം അവതലാളത്തിലാകും. പിന്നെ പിന്നെ വിനയനും മടുത്തു തുടങ്ങി…
കഷ്ടപ്പാടും അദ്ധ്വാനവും സരയുവിനെ കല്ലുപോലെ ഹൃദയത്തിനുടമായാക്കി. നിർവികാരമായി എന്തിനോ വേണ്ടി ഓരോ ദിവസവും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. എല്ലാത്തിനോടും ദേഷ്യമാത്രം കാട്ടുന്നവളായി തീർന്നു. ഭർത്താവിൻ്റെ വീഴ്ചയിൽ അയാളുടെ കൂട്ടുകാരും ചില നാട്ടുകാരും അവളെ മോശം രീതിയിലും സമീപിച്ചു. അരയിൽ സ്വയ രക്ഷയ്ക്കായി കത്തി കരുതി നടക്കാൻ തുടങ്ങി. തൻ്റേടമുള്ള മനസുമായി എന്തും നേരിടാൻ തയ്യാറായവൾ മാറി. റബ്ബർ തോട്ടത്തിലെ ജോലിയും , തയ്യലും മുതലാളിയുടെ വീട്ടിലെ ജോലികളുമായി യന്ത്രത്തെ പോലെ പണിയെടുത്തു.
വിശ്വംഭരൻ മുതലാളിയുടെ മകൻ ആയിടത്ത് വിവാഹം കഴിച്ചിരുന്നു. ആ മരുമകൾ ഒരു ആയുർവേദ ഹോസ്പിറ്റൽ തമിഴ് നാട്ടിൽ ഉണ്ടെന്നും അവിടെ ഒന്നു കാണിച്ചു നോക്കാനും പറഞ്ഞു. പോകാനുള്ള കാര്യങ്ങളും മറ്റും അവർ തന്നെ ഏർപ്പെടുത്തി കൊടുത്തു.
ആ ഹോസ്പിറ്റലിലെ അന്തരീക്ഷം കണ്ടപ്പോഴേ പ്രതീക്ഷ തോന്നി. എല്ലാം ശരിയാകുമെന്ന് സരയുവിനോട് മനസ് മന്ത്രിച്ചു.
അവിടെ കിടത്തി ചികിത്സിക്കണം. കൂട്ടിന് ആള് നില്ക്കണ്ടെന്നും വൈദ്യൻ പറഞ്ഞു. പ്രതീക്ഷയോടെ അവൾ വിനയനെ അവിടെ കിടത്തി ചികിത്സിക്കാൻ തന്നെ തീരുമാനിച്ചു. യാത്ര പറഞ്ഞ് മടങ്ങാൻ നേരം വിനയൻ വിളിച്ചു
“സരയൂ “…
കേട്ടില്ലെന്ന് നടിക്കാനായില്ല. അവൾ അയാൾക്കരുകിലിരുന്നു മെല്ലെ അയാളുടെ കരം കവർന്നു. അയാളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നവളുടെ കൈപ്പത്തിയിൽ വീണു.
“സാരമില്ല… എല്ലാം ശരിയാകും ഇനിയും ദൈവം പരീക്ഷിക്കില്ല “..
നിർവികാരതയോടെ തന്നെ അവൾ പറഞ്ഞു
അയാൾ അവളുടെ കൈയ്യ് പിടിച്ച് തൻ്റെ നെറ്റിയിൽ ചേർത്തുവെച്ചു ഉറക്കെ ഉറക്കെ കരഞ്ഞു.
അയാളുടെ ശിരസ് തൻ്റെ ഉടലിനോട് ചേർത്ത് പിടിച്ചവൾ ഏറെ നേരമിരുന്നു…
*************
മാസങ്ങളുടെ ചികിത്സയുടെ ഫലമായി അയാൾ വാക്കറിൻ്റെ സഹായത്താൽ നടന്നു തുടങ്ങി… ഒടുവിൽ മടങ്ങി വന്ന അയാൾ പുതിയൊരു മനുഷ്യനായിരുന്നു. മക്കളെയും ഭാര്യയെയും സ്നേഹിക്കുന്ന കുടുംബത്തിനു വേണ്ടി ജീവിക്കുന്ന മനുഷ്യൻ. ഇടറോഡിലെ ആൾ താമസം ഉള്ളടുത്തായി ചെറിയ രീതിയിൽ പലവ്യഞ്ജനവും മറ്റും വില്ക്കുന്ന കട മുതലാളിയുടെ സഹായത്താൽ വിനയൻ തുടങ്ങി. കൂടെ ലോട്ടറി കച്ചവടവും… സരയുവിന് ജോലി ഭാരം കുറഞ്ഞു പകുതി റബ്ബർ മരങ്ങളിൽ പാലെടുക്കാൻ മാത്രം പോയി. ഷീറ്റടിക്കാനും മറ്റും റബ്ബർ വെട്ടുന്നയാളെ ഏല്പിച്ചു. തയ്യലും തുടർന്നു. രണ്ട് പേരും അദ്ധ്വാനിച്ചു മക്കൾക്ക് വയറു നിറച്ചാഹാരവും വിശേഷങ്ങളിൽ പുതിയ തുണിത്തരങ്ങളും വാങ്ങി കൊടുത്ത് അവരെ നല്ലത് പോലെ പോറ്റി. സമാധാനത്തോടെ മുന്നോട്ട് പോയി…
സരയുവിൽ വിനയനോട് വർഷങ്ങൾ നല്കിയ അനുഭവങ്ങൾ തീർത്ത അകൽച്ച അങ്ങനെ തന്നെ നിന്നു. വിനയനോട് അധികമെന്തെങ്കിലും സംസാരിക്കാനോ അടുത്തിരിക്കാനോ ഒന്നും അവൾ ശ്രമിക്കാറില്ല. കാലങ്ങളായി അവൾ അനുഭവിക്കുന്ന യാതനകൾ അവളുടെ മനസിനെ അത്രയും കാഠിന്യമുള്ളതാക്കി തീർത്തു. വിനയനു മുന്നിൽ ചായ കൊണ്ടു വെച്ചിട്ട് തിരിഞ്ഞയവളുടെ കൈയ്യിൽ വിനയൻ പിടിച്ചു. അവൾ ഒന്നും മിണ്ടാതെ നിന്നു.
“സരയൂ… എല്ലാത്തിനും മാപ്പ് ഒരു പാട് ശിക്ഷ കിട്ടിക്കഴിഞ്ഞു. ഇന്നും പരസഹായമില്ലാതെ ജീവിക്കാൻ കഴിയില്ല. മുന്നോട്ടുള്ള ജീവിതത്തിൽ ഉള്ളത് കൊണ്ട് സന്തോഷമായി ജീവിച്ചു കൂടെ “
പറഞ്ഞു കൊണ്ടയാൾ കൈകൂപ്പാനൊരുങ്ങിയതും ബാലൻസ് തെറ്റി കസേരയിൽ നിന്നും മറിഞ്ഞു വീഴാൻ പോയി.
പെട്ടന്ന് സരയു പരിഭ്രാന്തിയോടെ അയാളെ കയറി പിടിച്ചു. അയാൾ അവളെ തൻ്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു. അയാളുടെ കണ്ണുകൾ അവളുടെ കണ്ണുമായി കോർത്തു.
“സരയൂ “… മെല്ലെ വിനയൻ വിളിച്ചു
മ്… ഉള്ളിൽ നിന്നെവിടെന്നോ മറഞ്ഞു കിടന്ന ആർദ്രമായ ഒരു മൂളൽ അവളിൽ നിന്നും പുറത്തേക്ക് വന്നു.
അവളുടെ കല്ലിച്ച മനസ് ഉരുകിയലിഞ്ഞ് അതിൽ നിന്നും മുഖത്തേക്ക് പടർന്ന ചിരിക്ക് അപ്പോൾ മുത്തു പോലെ തിളക്കം ഉണ്ടായിരുന്നു…
നിഷ സുരേഷ്കുറുപ്പ്✍️