ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ, വായിക്കുന്നയാൾ ഏത് മാനസികാവസ്ഥയിലിരുന്നാലും കഥയിലെ ലോകത്തേക്ക് അയാളെ കൂട്ടിക്കൊണ്ടുപോകാൻ ആ പുസ്തകത്തിന് കഴിഞ്ഞാൽ പുസ്തകമെഴുത്തിൽ ആ എഴുത്തുകാരൻ വിജയിച്ചു എന്നു സംശയമില്ലാതെ പറയാം. സ്വന്തം വികാരവിചാരങ്ങളെല്ലാം മറന്ന് കഥാപാത്രമായി മാറി കഥ തീരും വരെ ആ ഒഴുക്കിനൊത്തു മാത്രം വായനക്കാരുടെ മനസ്സിനെ നയിക്കാൻ കഴിവുള്ളവരെ കണ്ണും പൂട്ടി എഴുത്തുകാരൻ എന്ന് വിളിക്കുകയും ചെയ്യാം. അങ്ങനെയൊരു എഴുത്തുകാരന്റെ പുസ്തകമാണ്
ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ എന്ന പുസ്തകം.
കഥയ്ക്ക് അങ്ങനെയൊരു പേരിട്ട് ശരിക്കും വായനക്കാരെ കബളിപ്പിക്കുകയാണ് കഥാകാരനായ അജിത് വള്ളോലി. ശരിക്കും ഇത് നമുക്കറിയാത്ത ഏതോ ഒരു നാടിന്റെ കഥയല്ല, മറിച്ച് നമ്മുടെ തന്നെ നാടിന്റെ കഥയാണ്. നമുക്ക് ചുറ്റുമുള്ള നാട്ടുകാരുടെ കഥ. വായിക്കുന്ന ഓരോരുത്തർക്കും ഇതെനിക്കറിയുന്ന ആളാണല്ലോ എന്ന് തോന്നിപ്പോകുന്ന കഥ.
ഏത് ഗ്രാമത്തിന്റെ കഥ പറയുമ്പോഴുമുള്ളത് പോലെ ഈ കഥകളിലും ആണുങ്ങളാണ് കൂടുതൽ. ഗ്രാമത്തിലെ തന്നെ ആദ്യത്തെ കാറായ, തന്റെ കറുത്ത കറുത്ത അമ്പാസിഡർ കാറോടിച്ച് എല്ലാ കഥയിലുമെത്തുന്ന പൂച്ചക്കണ്ണൻ സേതുവായും, സൈക്കിൾ നന്നാക്കുന്ന പപ്പനായും, നാട്ടിലുള്ള മുഴുവൻ ചെറുപ്പക്കാരുടെയും പ്രേമം പൊളിക്കാൻ നടക്കുന്ന ബ്രോക്കറായും, ജ്യോത്സ്യരായും റിട്ടയേഡ് ഗുണ്ടയായ മാമനായും , പങ്കിയുടെ സകല ദുരിതങ്ങളുടെയും നെഞ്ചിൽ ആഞ്ഞു തൊഴിച്ച് അവളെ രക്ഷിച്ച, രണ്ടോ മൂന്നോ വരികളിൽ മാത്രം വന്നു പോകുന്ന, ആട്ടിടയനായ തമിഴനായുമൊക്കെ കുറേ ആണുങ്ങൾ കഥയിൽ വന്നു പോകുന്നുണ്ട്.
എന്നാൽ, ആണധികാരത്തിന്റെ കുപ്പിയിലടയ്ക്കപ്പെട്ടിട്ടും ഫണമുയർത്തുന്ന കുറച്ചു പെൺജീവിതങ്ങളും കഥയിലുണ്ട്. ഒരു പ്രണയത്തിന്റെ പേര് പറഞ്ഞ് സ്വന്തം അച്ഛൻ പൂട്ടിയിട്ട മുറിയിൽ നിന്നും വിഷസർപ്പങ്ങളുമായി പുറത്തു വരുന്ന കുമാരിയെന്ന പാമ്പിച്ചിയിൽ തുടങ്ങുന്നു അത്. ക്ഷമിക്കണം, കുമാരിയിൽ തുടങ്ങുന്നു അത്. അതിന് ശേഷമാണ് കുമാരി പാമ്പിച്ചിയായത്.
പെണ്ണൊരുത്തിയെ തട്ടിൻമുകളിൽ കൊണ്ടുവന്ന് ഒളിച്ചിരുത്തിയ നട്ടെല്ലില്ലാത്ത പ്രണയത്തിന്റെ മുഖത്ത് അവൾ സ്ത്രീ സമൂഹത്തിനു മുഴുവനും വേണ്ടി ആഞ്ഞു തുപ്പുന്നുണ്ട്.
അപമാനത്തിൽ നിന്നും നിരാശയിൽ നിന്നും പുറത്തു വന്ന ആത്മബലം കൊണ്ട് വിഷജന്തുക്കളെ കാടു കയറ്റി വിടുന്നുണ്ടെങ്കിലും സ്വന്തം നാട്ടുകാരുടെ മനസ്സിലെ വിഷമിറക്കാൻ കുമാരിക്ക് കഴിഞ്ഞില്ല. അവർ വീണ്ടും ഓരോ നന്മകൾക്ക് മീതെയും ഊഹാപോഹങ്ങളുടെ വിഷം തുപ്പികൊണ്ടേയിരിക്കുന്നു. ഏത് നാടെന്നോ ഏത് മനുഷ്യരെന്നോ വ്യത്യാസമില്ലാതെ ഭൂമിയിൽ എല്ലായിടത്തും നടക്കുന്നതുപോലെ.
കഥയിൽ പിന്നെയുമുണ്ട് പെൺജീവിതങ്ങൾ പങ്കിയായും കാളിമുത്തിയായും ജലജയായുമൊക്കെ. കഷ്ടപ്പെട്ടു ജോലിചെയ്ത് ഭർത്താവിനെയും കൂടി പോറ്റുമ്പോഴും അയാളുടെ ഇടിയും തൊഴിയും ഏൽക്കേണ്ടി വരുന്ന പങ്കിയും, സ്വന്തം കുഞ്ഞിന്റെ മാനം രക്ഷിക്കാൻ ദൈവത്തെ കൂട്ട് പിടിച്ച കാളിമുത്തിയും അഭിമാനത്തിന് വിലയിട്ട ആണിനെ, നാട്ടുകാർ നോക്കിനിൽക്കെ വെട്ടിക്കൊന്ന ജലജയുമെല്ലാം ഒരേ സമയം പെണ്ണിന്റെ കരുത്തിന്റെയും ദൗർബല്യത്തിന്റെയും നേർക്കാഴ്ച്ചകളാണ്.
അതിസുന്ദരമെന്ന് പറഞ്ഞാൽ പോലും വിശേഷണം കുറഞ്ഞുപോകുന്ന 10 കഥകളുണ്ട് പുസ്തകത്തിൽ. കഥകളെല്ലാം വ്യത്യസ്തമെങ്കിലും ഏതെങ്കിലുമൊരു മനുഷ്യനെക്കൊണ്ടോ കറുത്ത നിറമുള്ള ഒരു കാറിനെക്കൊണ്ടോ പഴയ കാലത്തെ സാധാരണക്കാരന്റെ വാഹനമായ സൈക്കിൾ കൊണ്ടോ പരസ്പരം ബന്ധിപ്പിക്കപെട്ടിരിക്കുന്നു അവയോരൊന്നും.
ഒരു സൈക്കിൾ കടയിൽ നിന്നുമാണ് പുസ്തകം തുടങ്ങുന്നത്. സൈക്കിൾ നന്നാക്കുന്ന പപ്പന്റെയും അയാളുടെ ഭാര്യ സത്യഭാമയുടെയും കഥയാണ് ഒന്നാമത്തെ കഥയെങ്കിൽ പല വഴികളിൽ കൂടി കടന്നു വന്ന് പത്താമത്തെ കഥ അവസാനിക്കുന്നതും സത്യഭാമയിലാണ്.
പുസ്തകത്തിന്റെ പേര് പറയുന്നത് പോലെ ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ എന്ന ഭാവത്തിൽ വായിക്കാനിരുന്നാലും വായനയുടെ അവസാനം അത് വായിക്കുന്ന ഓരോരുത്തരുടെയും നാടാകുന്ന ഒരു മാജിക് കഥയിലുണ്ട്. അതാണ് പുസ്തകത്തിന്റെ, എഴുത്തിന്റെ ഭംഗി. ഒരേ കഥാപാത്രങ്ങൾ പല കഥകളിലും വന്നു പോകുന്നുണ്ട്. ഓരോരുത്തരുടെയും പ്രാധാന്യം ഓരോ കഥകളിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മാത്രം.
എത്ര ചുരുക്കിയാലും ഒരു നോവലാകുമായിരുന്ന കഥയെ പത്തു കുഞ്ഞുകഥകളാക്കി കാച്ചിക്കുറുക്കി എടുത്തിരിക്കുകയാണ് കഥാകൃത്ത്. . നോവലാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനേയെന്ന് തോന്നി. ഓരോ കഥയിലും ഉപകഥകളാക്കാവുന്ന ഒരുപാട് കഥകൾ ഒളിഞ്ഞിരിക്കുന്നതുപോലെ.
വളരെ സാവധാനം, ആസ്വദിച്ചു കാഴ്ചകൾ കണ്ടു നടക്കേണ്ട ഒരിടത്ത് കൂടി ഓട്ടപ്രദക്ഷിണം നടത്തിയാലെന്നപോലെയാണ് പുസ്തകം വായിച്ചു തീർന്നപ്പോൾ തോന്നിയത്. ആയിരമോ അതിൽ കൂടുതലോ പേജുള്ള ഒരു പുസ്തകം വായിച്ചിട്ട് വേറെയാരോ അതിന്റെ കഥ, ചുരുക്കി പറഞ്ഞു തരുന്നത് പോലെ.
ഒരുപാട് ജീവിതങ്ങളിൽ കൂടി കയറിയിറങ്ങി ഒടുവിൽ പുസ്തകം എത്തിനിൽക്കുന്നൊരു പോയിന്റുണ്ട്. നാട്ടിൻ പുറം നന്മകളാലല്ല, നാറികളാലാണ് സമൃദ്ധം.
എന്നിട്ടോ? എന്നൊരു ചോദ്യം വായനക്കാരുടെ മനസ്സിലിട്ടു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. വീണ്ടും കാണാമെന്നൊരു പ്രതീക്ഷ തന്നുകൊണ്ട്. കാണണം എന്ന് തന്നെയാകും ഓരോ വായനക്കാരുടെയും ഉള്ളിലെ ആഗ്രഹവും. ഇവരെയെല്ലാവരെയും വായനയുടെ ഏതെങ്കിലും വഴികളിൽ ഇനിയും കണ്ടുമുട്ടട്ടെ, അല്ലേ?
#ഏതോ_നാട്ടിലെ_ആരൊക്കെയോ_ചിലർ