പ്രിയപ്പെട്ട ജെയ്സാ….
കഴിഞ്ഞേതിന്റെ മുന്നത്തെ മാസമായിരുന്നു ഞങ്ങൾ മെഹ്റൗളിയിലേയ്ക്ക് താമസം മാറിയത്. വലിയ ആഢംബരമൊന്നുമുള്ള വീടല്ല. പുറംനാടുകളിൽ നിന്നെത്തുന്നവരെ ഉദ്ദേശിച്ച് മാത്രം പണിത ചെറിയ കുടുസു മുറികൾ. മൂന്നാമത്തെ നിലയിലെ ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ടാൽ മെഹ്റൗളിയിലെ വായനാ ശീലമില്ലാത്ത പെണ്ണുങ്ങളെല്ലാം എന്നെ നോക്കുന്നതായി തോന്നും. അവറ്റകൾക്ക് പകരം ഇവിടെമാകെ കോളാമ്പി ചെടികളും നിത്യകല്യാണിയുമൊക്കെ പൂക്കുന്നൊരിടമായിരുന്നെങ്കിൽലെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കും.
എനിക്കൊന്ന് കരയണം ജെയ്സാ.. അലറി കരയണം.. കരഞ്ഞുകൊണ്ട് എനിക്ക് ദൈവത്തെ ശപിക്കണം..
ഞാൻ വെറുമൊരു പെണ്ണായി പോകുന്നത് പോലെ, മുടിയിൽ വെള്ളപൊന്തിയിരിക്കുന്നു. സാരിത്തലപ്പിൽ മഞ്ഞളിന്റെയും വെളുത്തുള്ളിയുടെയും മണം കട്ടപിടിച്ച് കിടക്കുന്നു. ഇതിനായിരുന്നോ ദൈവം എന്നെ സ്വപ്നം കാണിച്ചത്. ഞാനൊന്ന് ചോദിക്കട്ടെ? നിന്റെ സ്വപ്നത്തിലും എന്റെ സാരിത്തലപ്പിന് വെളുത്തുള്ളിയുടെ മണമായിരുന്നോ?
ചില വൈകുന്നേരങ്ങളിൽ ഞാൻ ബാൽക്കണിയിൽ നിന്ന് മെഹ്റൗളിയിലെ പെണ്ണുങ്ങളെ നോക്കിനിൽക്കും. വില്ലുപോലെ വളഞ്ഞ അവറ്റകളുടെ അരക്കെട്ട് കാണുമ്പോൾ എനിക്ക് അസൂയതോന്നും.
നീ പോയതിന്റെ അന്ന് ഞാനും മരിച്ചുപോയി ജെയ്സാ. എല്ലാവരോടുമുള്ള അസൂയയും കുശുമ്പും നിറഞ്ഞ് കവിഞ്ഞ് എന്റെ ഹൃദയത്തിന് അർബുദം ബാധിച്ചിരിക്കുന്നു. ഇതൊരു നിലയില്ലാ കയമാണ്. ഇവിടെ നിന്ന് എനിക്കിനി രക്ഷയില്ല. അദൃശ്യ നൂലുകൾകൊണ്ട് ഏതോ ഒരു ശക്തി എന്നെ ഈ കയത്തിൽ കെട്ടിത്താഴ്ത്തിയിരിക്കുകയാണ്.
നീ ഓർക്കുന്നുണ്ടോ, സ്വപ്നം കൊണ്ടൊരു വീട് പണിയാൻ നമ്മൾ പദ്ധതിയിട്ടത്. കിടപ്പുമുറിയുടെ ഓരത്തായി ഒരു ബുക്ക് റാക്ക് തയ്യാറാക്കണമെന്ന് പദ്ധതിയിട്ടത്. നമ്മുടെ പ്രണയം കണ്ട് അസൂയ തോന്നിയ പുസ്തകങ്ങൾകൊണ്ട് റാക്ക് നിറക്കണമെന്ന് തീരുമാനിച്ചതൊക്കെ.
ആ സ്വപ്നങ്ങൾക്കൊന്നും ഇന്ന് നിറമില്ല ജെയ്സാ! എന്റെ സ്വപ്നങ്ങളുടെ നിറം നിനക്ക് മാത്രമേ അറിയുകയുള്ളു. നീ എവിടെയാണെന്ന് അറിയാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ട്. ഒരു കൂടിക്കാഴ്ച ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതൊരു തിരക്കുള്ള തെരുവിലായിരിക്കണമേ എന്നാണ് എന്റെ പ്രാർത്ഥന. തമ്മിൽ കാണുമെന്നെനിക്ക് ഉറപ്പുണ്ട്.
1 Comment
ഇഷ്ട്ടായി..
Something different 👍