പ്രിയപ്പെട്ട ശ്രീമതി മീരാബെൻ,
“പെൺമോണോലോഗുകൾ”
എന്ന താങ്കളുടെ കവിതാപുസ്തകം അയച്ചുതന്നതിൽ ഏറെ സന്തോഷം.
ഇടിവെട്ടുമ്പോൾ വിടരുന്ന പൂക്കൾപോലെ ഞെട്ടിവിടർന്നുപോയതായ
ഇതിലെ 43 കവിതകളും വായിച്ചു.
നിഴലും വെളിച്ചവും പകലും ഇരുട്ടും ഇത്രയേറെ കൺമുന്നിൽ കൊണ്ടുവന്ന വേറൊരു പുസ്തകവും ഇതുവരെ ഞാൻ വായിച്ചിട്ടില്ല!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കവിതകൾ, കവിതകൾ തന്നെ; കവിതകളെ പുരുഷ കവിതകൾ, സ്ത്രീ-ജാതി-മതകവിതകൾ എന്നൊക്കെ തരംതിരിക്കൽ ശരിയല്ല… എന്ന എന്റെ അഭിപ്രായത്തെ വളരെ ലാഘവത്തോടെ ഈ കവിതകൾ ഒന്നുകൂടി ആലോചിക്കാൻ ഉപദേശിക്കുന്നു!
ഏതൊരു കൃഷിപ്പാടത്തും എന്തും കൃഷിചെയ്യാമെന്ന സ്വാതന്ത്ര്യം ഇല്ലാതെ ഈ കവിതകളിൽ ചില ശ്വാസംമുട്ടുമ്പോൾ പല സത്യങ്ങളും മനസ്സിലാക്കിത്തരുന്നു !
ഒരു സ്ത്രീയുടെ മനസ്സിലെ എല്ലാമെല്ലാം കവിതയാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ … അത് എത്ര മനോഹരമായ കവിതാലോകമായിരുന്നേനേ എന്ന് ആലോചിക്കാതെ വയ്യ!
ചില സന്ദർഭങ്ങളിൽ സ്ത്രീദർശനങ്ങൾ എന്താണെന്ന് വാക്കുകളില്ലാതെ ഈ കവിതകളുടെ എഴുതാപ്പുറങ്ങൾ അറിയിക്കുന്നു!
//മരണത്തേക്കാൾ വിരൂപമാണ് ക്യാൻസർ വാർഡിലെ
ഓരോ ചിരിയും എന്നത്
ചുണ്ടുകൾക്ക് അറിയാം//
ഈ വരികൾ വാസ്തവത്തിൽ കൺമുന്നിൽ കാഴ്ചപ്പെടുത്തുന്ന വേദന എത്ര ആഴമുള്ളതാണ്!
//അടിച്ചുവാരിയ നിഴൽകൂമ്പാരത്തെ
മുഖം കറുപ്പിച്ച സന്ധ്യ
കുപ്പ കത്തിക്കുന്നു//
//മണ്ണിൻറെ മനസ്സിൽ മഴ
അവ/താളത്തിൽ പെയ്യുന്നു//
ഈ വരികൾ വളരെ നന്നായിരിക്കുന്നു!
//മരങ്ങൾക്കിടയിലൂടെ നോക്കിയാൽ കാണാം
അടച്ചിട്ടിരിക്കുന്ന വീടിൻറെ അടുക്കളയിൽ നിന്ന് പുക
ഉയരുന്നുണ്ട്//
…എന്നു വായിക്കെ, ഞാൻ കാട്ടിൽ ഉള്ളതുപോലെ…അവിടെനിന്നും ദൂരേ ഒരുകാഴ്ച കാണുന്നതുപോലെ …എനിക്ക് തോന്നി !
//നരകത്തിന്റെ ദ്വീപിൽ നിന്നും
സ്വർഗ്ഗം പണിയുന്നത്
ജാഗ്രതയും ഏകാഗ്രതയും ചേർന്നു കവിതയെഴുതുന്നത് പോലെ തന്നെസൂക്ഷ്മമായിരിക്കണം//
ഈ സൂക്ഷ്മത ഈ പുസ്തകത്തിലെ എല്ലാ കവിതകളിലും കാണുന്നുണ്ട്!
//വന്നുപോ യിത്രടം കാലമേ
തന്നുപോ നഷ്ട യൗവനം//
യൗവനം തിരികെ ചോദിക്കാത്ത
മനസ്സുകളുണ്ടോ ഈ ഭൂമിയിൽ!?
//നിഴൽക്കൂത്തിൽ തെളിയുന്നു മിഴിവിളക്കിൻ നിറതിരി//
അപാരം ഈ വരികൾ!
//ഒട്ടും അനുസരണയില്ലാത്ത ചിറകുകളെ
ചില്ലകളിൽ
ഉപേക്ഷിക്കുന്നവരുണ്ട് //
കവിതകളിൽ ഭ്രാന്തമായി അലഞ്ഞുനടന്നിരുന്ന കാലത്ത്, പലസ്ഥലങ്ങളിലും ചില്ലകളിൽ ഉപേക്ഷിക്കപ്പെട്ട ചിറകുകളെക്കണ്ട് മൂകമായി കരഞ്ഞതും, കവിതകളെഴുതി.. പിന്നെ കീറിക്കളഞ്ഞതുമെല്ലാം ഓർമ്മയിൽ വന്നുപോയി !
ഞാൻ എഴുതാൻ ഉദ്ദേശിച്ച ഇതുപോലുള്ള സന്ദർഭങ്ങളെ താങ്കൾ എങ്ങിനെ കവിതയാക്കി? എങ്ങിനെ കവിതയാക്കാം 😀 ? എന്നു ചിന്തിച്ചുപോയി !
//എത്ര സൂക്ഷ്മമായാണ് ഒരാൾ മറ്റൊരാളിൽ അപ്രത്യക്ഷമാകുന്നത് //
ഓരോ മനുഷ്യനും ഓരോ ക്ഷണത്തിലും മരിച്ചുജനിച്ച് -മരിച്ചുജനിച്ചു ..ജീവിക്കുകയാണ് എന്ന ഓഷോവിന്റെ ചിന്തകളെ ഓർമ്മപ്പെടുത്തുന്നു …ഈവരികൾ!
ഒരു സ്ത്രീയുടെ ഏകഗാനം എന്ന അർത്ഥം വരുന്ന ഈ പുസ്തകത്തിന്റെ ശീർഷകം”ഒരു പെൺമോണോലോഗുകൾ “!
ആ ശീർഷകത്തിൽ തന്നെ താങ്കൾ എഴുതിയ ഒരു കവിത, സ്ത്രീ-പുരുഷബന്ധങ്ങളെ വ്യത്യാസമായി വർണ്ണിക്കുന്നു. അതിൻറെ അവസാന വരികളിൽ ….
//രാവുതോറും
ഒരേ കാൻവാസിൽ
ഒരേ പോർട്രൈറ്റ്
വരയ്ക്കുകയാണ്
പലരും //
ഇത് വായിക്കുമ്പോൾ മുരടിച്ച ബന്ധങ്ങളെ ഓർത്ത്,ആർക്കും ഒരു വേദന വന്നേക്കാം !
//ഇലയിൽ വീണൊരു
മഞ്ഞുതുള്ളിയെന്നപോൽ
ഒരുവട്ടമേ നിന്നെ ഞാൻ കണ്ടുള്ളൂ //
എത്ര മനോഹരം ഈ വരികൾ !
ഒരിക്കൽ മാത്രം കാണാൻ കഴിഞ്ഞ ചില സുഹൃത്തുക്കളെയും, ഒരിക്കലും കാണാത്തസുഹൃത്തുക്കളെയും പെട്ടെന്ന് ഓർത്തു പോയി !
🌹🌹🌹 ഇങ്ങിനെ… എല്ലാ കവിതകളേയും കുറിച്ചു എഴുതാം; പക്ഷേ അതുപാടില്ലല്ലോ !😍
ഒരു വ്യത്യസ്ത വായാനാനുഭവായിരുന്നു ഈ പുസ്തകം സമ്മാനിച്ചത്; അതിൽ ഏറെ സന്തോഷം !
ഇനിയും പല കവിതകൾ താങ്കൾ എഴുതുവാൻ ആശംസിക്കുന്നു !
സസ്നേഹം
🌹 എൻ സുരേഷ്
1 Comment
എന്റെ കാവ്യപുസ്തകത്തെ നീതിയോടെ സമീപിച്ചതിനും ആസ്വദിച്ച് കുറിപ്പെഴുതി ധന്യമാക്കിയതിനും ഒരുപാടു സ്നേഹം❤️🙏