കടലിലും കാറ്റിനുമിടയിലായിരുന്നു രതിയുടെ താളവേഗം പെരുകിയത്,
എന്നാൽ ആവേശവേഗത്തിൽ മൂർച്ഛിച്ചത് പാലപ്പൊക്കത്തിലുള്ള ‘തീ’വണ്ടിയാണ്!
ഒരു അഗ്നിശൈലത്തിന് കെട്ടുപോകാൻ
ഒരു കുമ്പിൾ ആഴി പോരുമെങ്കിൽ,
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അരച്ചാൺ നീളമുള്ള തീവണ്ടിയെ
വിഴുങ്ങാനോ സമുദ്രത്തിന് പാട്!
ഏറ്റവും മുകളിലെ ബർത്ത്
മോഹിച്ച് വാങ്ങിയവരും തട്ടിപ്പറിച്ചെടുത്തവരുമാണ്
കടലിന്റെ ആഴമാദ്യമറിഞ്ഞത്.
മറ്റുള്ളവർക്ക് മുങ്ങിപ്പൊങ്ങുവാനും ഉച്ചത്തിലൊന്ന് തേങ്ങാനും കൈകാലിട്ടടിക്കാനും നിമിഷങ്ങൾ കിട്ടി.
രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാൻ
കാര്യമായി ആരുമൊന്നും ബാക്കിയായില്ല.
കൈയിൽ തടഞ്ഞ,പ്രാണനൊടിഞ്ഞ
തണ്ടുകളൊക്കെയും അവരെടുത്ത്
കൂട്ടിയിട്ടു – ‘റിഗററ്റ്സ്’ എന്ന് പേരുമിട്ടു.
ഒരേയിടത്ത്, ഒരേ നേരത്ത് മരിച്ചവർ
മാത്രമുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പ്!
സമ്മതമില്ലാതെ ആഡ് ചെയ്യപ്പെട്ടവർക്കേവർക്കും
ആദ്യമാദ്യം പിടച്ചിലും പരവേശവുമായിരുന്നു.
അപരിചിതരിൽ നിന്നും ഓടിയകലാൻ
‘എക്സിറ്റ്’ ആണെല്ലാവരും തിരഞ്ഞത്.
കണ്ടുകിട്ടിയവരൊന്നൊന്നായി
ആഞ്ഞമർത്തിയിട്ടും പുറത്തേക്കുള്ള വാതിൽ തുറന്നതേയില്ല.
ആത്മാഹുതിക്കപ്പുറവും ചാവ്
കുടഞ്ഞെണീറ്റുചെന്ന് അരിവാങ്ങാൻ
അലാറം വെയ്ക്കുന്നവർ, മനുഷ്യർ –
പക്ഷേ , ഇക്കുറി റിട്ടേൺ ടിക്കറ്റുകൾ ആഡംബരമായതറിഞ്ഞതേയില്ല.
ചിലർ മൃതി അംഗീകരിച്ചത് ക്ഷണനേരത്തിലാണ്.
അവർ ആർത്തുചിരിച്ചു,പൊട്ടിക്കരഞ്ഞു.
സഭയ്ക്ക് നടുവിൽ നഗ്നരായി,
സ്വയം ഭോഗിച്ചും, പലരോടും ഇണചേർന്നുമഴിഞ്ഞു —
ജന്മമെന്ന പ്രതീക്ഷയും
ജീവിതമെന്ന വിചാരണയും
‘ഡിലീറ്റ് ഫോർ എവരിവൺ’ ഞെക്കി
അവർ ചവറ്റുകൊട്ടയിലിട്ടടച്ചു.
ചിലർ തിരിച്ചറിയപ്പെടാൻ
സാരിത്തുമ്പ് ചുരുട്ടിപ്പിടിച്ചും, മൂക്കുത്തിയിലെ നക്ഷത്രം തിരുപ്പിടിച്ച് മിന്നിച്ചും
ഗ്രൂപ്പിന്റെ ഉമ്മറപ്പടിയിലിരുന്ന് കാലുകളാട്ടി.
പച്ചകുത്തിയ നാഗങ്ങൾ ചുറ്റിലുമിഴയുന്ന
മുലക്കണ്ണൊന്ന് അവകാശിയില്ലാതെ
ചോര ചുരന്നുചുരന്ന് പൂത്തഴുകി.
ഉറ്റവരുടെ മുറവിളി കാത്ത് ചിലർ വരണ്ടു –
ഉപജീവനമറ്റ തലകളെണ്ണി തീർത്താലേ മിഴിപെയ്ത്തിന്റെ സെന്റിമീറ്റർ കണക്ക് തീരുമാനമാവൂയെന്ന്
ഗ്രൂപ്പിൽ ആര് പറയാൻ!
നിഴൽ കൊതിക്കുന്ന നേരങ്ങളിൽ ചിലർ
സെൽഫിക്യാമറ വാൽക്കണ്ണാടിയാക്കി –
ഏതൊരൊളുടേയും ഛായാബിംബത്തിൽ
ഒരു പസ്സിൾപീസ് മാത്രമെപ്പോഴും കാണാമറയത്തായി.
മകൾക്ക് മറ്റന്നാളേക്ക് കൊടുക്കാൻ വീര്യം കെടാത്ത കരളും കെട്ടിപ്പിടിച്ച് വണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന ഒരച്ഛൻ,
പലവുരുവെണ്ണി എങ്ങും ചിതറാതിരിക്കാൻ
റബർബാൻഡിട്ട നോട്ടുകെട്ട്
കടലിൽ നിന്നും പറന്നുപൊന്തി, കാറ്റത്തുണങ്ങിച്ചെന്ന്
ആയുസ്സ് വാങ്ങി മോളെയുണർത്തുമെന്ന
കനവിൽ ഗ്രൂപ്പിന്റെ ജനലിലിരുന്നു കൂനി.
ഉടമകൾക്കായുരുകി തേഞ്ഞ് വയറൊട്ടിയവർക്ക്, എപ്പോഴും വിശന്നു.
ഗ്രൂപ്പിലെ മൈക്ക് അങ്ങെടുത്തമക്കി
അവർക്കെന്നും എക്കിളായി.
ചിലർ, ആകെ സമ്പാദ്യമായുള്ള
കുത്തും കോമയുമിട്ട്
ഒരു ക്ലോക്ക് പണിതീർത്തു.
കാലത്തിനതീതമാണ് ‘റിഗററ്റ്സ്’ എന്നാകിൽ,
സൂചികൾക്കും നേരത്തിനുമൊട്ടും ചലിക്കാനായതേയില്ല.
അനായാസമിതിത്രയുമാണ് മരണമെങ്കിൽ, ദൈന്യങ്ങളിലെന്തിനുഴറിയെന്ന് ചിലർ.
തരികളോരോന്നായി ചേർത്തുവെച്ചിട്ടും
ഒരു കാറ്റിൻ വികൃതിയിലെല്ലാം വീണുപോയല്ലോയെന്ന് മറ്റു ചിലർ.
ചോദ്യം സ്ഖലിക്കാത്ത ലിംഗങ്ങളും,
ഒന്നുമേ തെറ്റാത്ത തരിശുയോനിയിടങ്ങളും
അസ്ഥികൂടങ്ങൾക്ക് അലങ്കാരങ്ങളായി.
ഇനിയും പുകഞ്ഞുതീരാത്ത
നിരാശയെ മെരുക്കാൻ മാത്രം
അംഗങ്ങളൊക്കെയും ഒന്നായ്
മൂലയിൽ ഒരു ഓവ് കുഴിച്ചിട്ടു.
രാക്ഷസചക്രങ്ങൾക്ക് കീഴിൽ നിന്നും
ഭൂമിയൊലിച്ചു പോകുന്നതിന് മുന്നത്തെ
സ്റ്റേഷനിനറ്റത്ത്
മുച്ചക്രവും ഉന്തിക്കയറിയ
കാലില്ലാത്തവൻ മാത്രം
ഒടുവിലലറിയ പാട്ടിന്റെ വരിയിലൂന്നി ഗ്രൂപ്പിലങ്ങുമിങ്ങും നടന്നു. – ആദ്യമായി ഒന്നിനുമിരക്കാതെ!
ആരുമില്ലാത്ത ബോഗിയിലിരുന്ന കവി,
മരണമണിക്കൊപ്പം മുഴങ്ങിയ പ്രാസം
ഒരു മൂലയിലിരുന്ന് ഓക്കാനിച്ചുകൊണ്ടേയിരുന്നു.
ഒരു വണ്ടി നിറയെ കഥകളുമായി,
കടലാഴത്തിലൊരു ടൈറ്റാനിക്
പിന്നേയും തുരുമ്പിച്ചു.
എന്നുമെന്നും ‘ക്ലിയർ ചാറ്റ്’ ഇട്ട് തേച്ചുകഴുകാൻ മാത്രം ജി.ബി കണക്കിന് സ്വപ്നങ്ങൾ ഗ്രൂപ്പിൽ കുമിഞ്ഞുകൂടി.
ഒരാൾക്കെന്നെങ്കിലും ‘ലീവ്’ ചെയ്യാൻ സിദ്ധിച്ചാൽ
പെരുവഴിയിൽ നിർത്തിപോന്നവർക്ക്
ദാനം നൽകാനായി
ഏവരും തങ്ങളുടെ ശിഷ്ടജീവിതം
ചിരകാലം സൂക്ഷിച്ച് വെച്ചുപോന്നു.
ഗ്രൂപ്പിൽ ഓരോ വാർഷികത്തിനും കാകനെത്തി ഓർമയുരുളകളുമായി,
കാറ്റെത്തി കണ്ണീർച്ചെണ്ടുകളുമായി,
ഇരുളുമെത്തി സത്യചഷകത്തിൽ ഉന്മാദത്തിനിറ്റുമായി!
ദിവ്യ.
2 Comments
👍👍
Nice❤️