തണുപ്പത്ത് ഉപ്പേരി വയ്ക്കാൻ മുതിര ബെസ്റ്റാന്നാണ് ഉപ്പ എപ്പോഴും പറയാറ്. മുതിര ചൂടാണത്രേ! ചൂടുകാലത്ത് ചെറുപയറും. ഉപ്പേരി എന്നാൽ പുഴുക്ക്, തോരൻ/മെഴുക്കുപുരട്ടി ഒക്കെ തന്നെ. മ്മൾടെ നാട്ടില് ഉപ്പേരി എന്നാണ് പറയാറ്. ഉമ്മച്ചി മുതിര തോരൻ വയ്ക്കുന്നത് ഓർക്കുമ്പോഴേ നാവിൽ വെള്ളം ഊറും. മുതിര വറുത്ത് വേവിച്ചാണ് ഉമ്മച്ചി കൂടുതലും ഉപ്പേരി വക്കാറ്. കുഞ്ഞുള്ളീം വെള്ളുള്ളീം നാടൻപച്ചമുളകും കുഞ്ഞുരലിൽ ചതച്ച് വേപ്പിലേം വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചതച്ച മുളകും ഒരു പിടി നാളികേരം ചിരവിയതും കൂടി ചേർത്ത് ഒന്നൂടെ ഇളക്കി മുതിരവേവിച്ചതങ്ങ് ചേർക്കുമ്പോ ചീനചട്ടീന്ന് ശ്..ശ്ശ്…..!! ന്നൊരു ശബ്ദം വരും. ഒപ്പം അടിപൊളി സ്മെല്ലും. വീട്ടിലുണ്ടെങ്കിൽ ടേസ്റ്റ് നോക്കാൻ എന്നെയേ വിളിക്കൂ. ഉപ്പൊക്കെ കറക്ടല്ലേ.. എരിവിത്രേം മതിയാ എന്നൊക്കെ ചോദിച്ച് ഒരു കോരി ഉപ്പേരി ഒരു സ്റ്റീൽ പ്ലേറ്റിൽ എന്റെ കയ്യിൽ തരും. അത് ചൂടോടെ ഊതിയൂതി സ്പൂണൊന്നും എടുക്കാതെ വിരലോണ്ടിങ്ങനെ നുള്ളിയെടുത്തങ്ങ് രുചിനോക്കും. നോക്കാനെന്തിരിക്കുന്നു?
കല്യാണരാമനിലെ ദിലീപ് പറഞ്ഞപോലെ ഉമ്മച്ചി എന്തുണ്ടാക്കിയാലും ഉമ്മച്ച്യേ പോലെത്തന്ന്യാണ്. വാത്സല്യത്തിന്റെയും കൈപ്പുണ്യത്തിന്റെയും അമ്മരുചി. ആ കൈപ്പുണ്യം പാരമ്പര്യമായി ഒരേഒരു മകൾക്ക് പകർന്ന് തരാതിരുന്നതിൽ സത്യം പറഞ്ഞാൽ എനിക്ക് പരാതിയുണ്ട്.
വിശന്നിട്ട് കുടല് കരിഞ്ഞിട്ട് വയ്യ! ഈ പ്രയോഗം ഏറ്റം കൂടുതൽ ഞങ്ങൾ പ്രയോഗിച്ചിട്ടുള്ളത് കോളേജ് ഡേയ്സിലാണ് എന്ന് തോന്നുന്നു. രാവിലെ 7.50ന്റെ ലൈൻബസ്സിൽ പോകാൻ വേണ്ടി ഉടുത്തൊരുങ്ങി ഇറങ്ങാൻ നേരം ഒന്നും കഴിക്കാൻ നേരമില്ലാതെ ഒരോട്ടമാണ്. സാരി ഉടുക്കുന്ന ദിവസമാണേൽ പറയുകയും വേണ്ട. പിന്നെ ബസ്സിന്റെ പടിയിൽ നിന്നാവും രണ്ട്മൂന്ന് സ്റ്റോപ്പ് യാത്ര.. ഇരിങ്ങാലക്കുടയ്ക്ക് അന്നേരത്തെ ഒരേയൊരു ബസ്സ് അതാണ്. നനഞ്ഞമുടി പിന്നിയിടുന്നത് പോലും മിക്കവാറും ക്ലാസിലെത്തിയിട്ടാവും. ഫസ്റ്റ് പിരീഡ് മുതൽ ഫസ്റ്റ് ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാൻ എന്നെക്കഴിഞ്ഞേ ആരും ഉള്ളൂ. പൊളിറ്റിക്കൽ സയൻസ് ക്ലാസാണെങ്കിൽ മിസ്സിന്റെ ലെക്ചർ ചെവിയിൽ ഒരു മൂളലും പാതിയടഞ്ഞ കണ്ണുകളുമായി നോക്കിയിരിക്കും. പന്ത്രണ്ട് മണിയാവുമ്പോഴേക്കും യോദ്ധയിലെ ജഗതിച്ചേട്ടൻ പറഞ്ഞത് പോലെ വയറ് തിത്തൈ പാടാൻ തുടങ്ങിയിട്ടുണ്ടാവും. പിന്നെ സമയം പോവാൻ സഹായിക്കുന്നത് എന്റെ സന്തത സഹചാരിയായ ഇലക്ട്രോണിക് വാച്ചാണ്. സെക്കന്റ്സും മിനിറ്റ്സും ഇങ്ങനെ ബ്ലിങ്ക് ബ്ലിങ്ക് പോകുന്നത് കാണാൻ അന്നേരം എന്തെന്നില്ലാത്ത ഭംഗിയാണ്.
ലഞ്ച് ബ്രേക്കിന് ഡെസ്ക്കുകൾ കൂട്ടിയിട്ട് ഞങ്ങളൊരു കൂട്ടം കൂട്ടുകാരൊരു ഇരിപ്പുണ്ട് ഫുഡാൻ. അന്നേരം സ്റ്റീൽ ലഞ്ച് ബോക്സുകൾ ഡെസ്ക്കിലിടിച്ച് തുറക്കുന്ന ശബ്ദത്തിന് പൂരത്തിന്റെ ഇലത്താളത്തേക്കാൾ ശ്രവ്യമനോഹാരിതയാണ്. പിന്നെ പലതരം തോരന്റേയും മെഴുക്കുപുരട്ടികളുടേയും മുട്ടപൊരിച്ചതിന്റേയും ഒക്കെ സമ്മിശ്ര ഗന്ധങ്ങളും. എല്ലാവരുടേയും കറികൾ പരസ്പരം ഷെയർ ചെയ്യലാണ് ആദ്യത്തെ പടി. തുറന്ന് വച്ച ലഞ്ച് ബോക്സിന്റെ മൂടികളിൽ വിവിധ അമ്മരുചികൾ നിറയും. ഓരോ നുള്ളാണ് കറികളെങ്കിലും എല്ലാം ചേരുമ്പോൾ ഒരു സദ്യ കഴിക്കുന്ന മട്ടാണ് അന്നൊക്കെ ഉച്ചയൂണ്. എനിക്കേറ്റം പ്രിയം ചങ്കിന്റെ (ദിവ്യേടെ) അമ്മയുണ്ടാക്കുന്ന കടലയുപ്പേരിയാണ്. ഹൊ! ആ രുചി ഇന്നും ഓർക്കുമ്പോൾ നാവിൽ വെള്ളമൂറുന്നു അമ്മേ. ജിയ കൊണ്ടുവരാറുള്ള സാമ്പാർ അവൾ തന്നെ ഉണ്ടാക്കിയതാണെന്നാണ് അവളുടെ പക്ഷം. ഓ പിന്നെ അവളൊന്നും ആവില്ല അമ്മച്ചിയാവും! എന്ന് വിശ്വസിക്കാനാണ് എനിക്കും ദിവ്യക്കും ഇഷ്ടം. കാരണം ഞങ്ങളന്നും ഫുഡ് ടെസ്റ്റ് ചെയ്യുക എന്നതൊഴികെ അടുക്കള മേഖലയിൽ ഒന്ന് എത്തിനോക്കാറു പോലുമില്ലാത്ത ലോകമടിച്ചികൾ ആണ്. ജാസു,ഡിൻസി,ജിജി, ജിനി പിന്നെ ഡാലി, ദിവ്യ, ധന്യ എല്ലാവരുടേയും അമ്മരുചികൾ ഇന്നും പ്രിയമോടെ ഓർക്കുന്നു.
അങ്ങനെ ഓരോന്നോർത്ത് കുക്ക് ചെയ്യുന്നതിനിടയിൽ മുതിരപ്പുഴുക്കും സോയാചങ്ങ്സ് റോസ്റ്റും സാമ്പാറും പപ്പടവും മട്ടയരിച്ചോറും റെഡിയായി. ഞങ്ങളുടെ അമ്മരുചിയോളം എത്തിയില്ലെങ്കിലും ഇവിടെ മക്കൾക്കു മുൻപിൽ ഞാൻ തന്നെയാണ് ഒരു ഷീറോ. ഇക്ക പക്ഷേ, സീറോ എന്ന് പ്രൊനൗൺസ് ചെയ്യുമെന്ന് മാത്രം.. കുശുമ്പൻ!😌
Pic: കേരളകൗമുദി. (വേറൊന്നും കൊണ്ടല്ല ന്റെ ലഞ്ച് കഴിച്ച് കഴിഞ്ഞോയി 😜)
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
✍️ഫാബി നിസാർ