കുറെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു കുട്ടികാലം.
എന്തോ ഒരു പരിപാടിയുടെ ഭാഗമായി അമ്മവീട്ടിൽ അന്ന് എല്ലാരും ഒത്തുകൂടിയിട്ടുണ്ട്. കസിൻസിൽ എന്നെക്കാൾ മൂത്തത് 4 പേരും താഴെ 7 പേരും ആണ് ഉള്ളത്. അങ്ങണെ മൊത്തം 12 പേര്. എന്താ കണക്ക് കറക്റ്റ് അല്ലെ?
അപ്പൊ 12 കസിൻസ് അവരുടെ അപ്പൻ അമ്മമാർ അടക്കം ഒരു പട തന്നെ ഉണ്ട് അമ്മവീട്ടിൽ. അന്ന് ഒക്കെ അമ്മവീട്ടിൽ പോകുക ഭയങ്കര സന്തോഷം ആണ്.
നല്ല കിടിലൻ ഫുഡ് കിട്ടും എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. വീട്ടിലേ കാര്യം ഇച്ചിരി ദാരിദ്ര്യം ആയതിനാൽ കുറച്ച് റിച്ച് സെറ്റപ്പ് അമ്മവീട്ടിൽ ചെന്നാൽ ആണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മിക്ക കസിൻസ് നും കാർ ഉണ്ട്. നമ്മൾ കാറിന്റെ ഒക്കെ ഉൾഭാഗം കാണുന്നതും അതിൽകേറുന്നത് ഒക്കെ അപ്പൊമാത്രമാണ്.
പക്ഷെ കാറിൽ കേറുന്നത് ഇറങ്ങുന്നത് ഡോർ തുറക്കുന്നതും അടക്കുന്നതും ഒക്കെ വളരെ സൂക്ഷിച്ചാണ്. കാരണം കൈപിഴ പറ്റി എന്തെങ്കിലും നാഷനഷ്ടം ഉണ്ടായാൽ അത് നികത്താൻ മാത്രം ഉള്ള സാമ്പത്തികം ഒന്നും അന്നില്ല.
വേറെ ഒരു കാര്യം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പ്രേത പടങ്ങളിലെ സൗണ്ടിനെക്കാൾ പേടിയുള്ള ഒരു സൗണ്ടുമായി വീടിന് പിന്നിലെ പേരമരത്തിൽ നിന്ന് ഒരു കൊമ്പ് ഒടിയും. കുറെ നീളൻ പാടുകളും സമ്മാനിച്ച് അത് വീടിനു പിന്നിലെ തെങ്ങിന്റെ കീഴെ ഒടിഞ്ഞു നുറുങ്ങി കിടക്കുകയും ചെയ്യും.
അങ്ങനെ കാർ ലോക്ക് ആയി ഇരിക്കുമ്പോൾ ഡോർ പിടിച്ചു വലിച്ചു അലാറം അടിച്ചു എല്ലാരും ഓടികൂടിയതിന് ഓടിച്ചിട്ട് അമ്മ അടിച്ചത് പോലെ ഉള്ള അത്ര നല്ലതല്ലാത്ത ഓർമകളും അമ്മവീടിന് ചുറ്റിപറ്റി ഉണ്ട്.
അപ്പൊ സംഭവം നടക്കുന്ന കാലം. കാലം രേഖപ്പെടുത്താൻ ആയി മുട്ട പഫ്സ്ന് 10 രൂപ മാത്രം ഉള്ള കാലം. ആ കാലം ഏതാന്നു കണ്ടുപിടിച്ചേക്ക്. അപ്പൊ അമ്മ വീട്ടിൽ എല്ലാരും ഒത്തുകൂടിയിട്ടുണ്ട്. ഇന്നത്തെ പോലെ എല്ലാരും കുമ്പിട്ടു മൊബൈൽ കളിക്കുന്ന സമയം അല്ല.
മൈബൈൽ അത്ര പ്രാബല്യത്തിൽ ഇല്ലാത്ത സമയം ആണ്. മൊബൈലിനെ പറ്റി പറഞ്ഞപ്പോൾ ആണ് ഒരു നോക്കിയ 1100 എങ്ങാണ്ട് അമ്മ വീട്ടിൽ ന്നു തന്നിട്ട് അതിൽ കുത്തികളിച്ച് അത് ലോക് ആയ രാത്രിയും അമ്മയുടെ സാന്നിദ്ധ്യം പേരമരത്തിനരുകിൽ കണ്ടിരുന്നു. പേര മരത്തിന്റെ സാന്നിദ്ധ്യം എന്റെ ശരീരത്തിനും.
ശ്യേ എന്ത് പറഞ്ഞാലും ഈ പേര മരത്തിൽ ആണാല്ലോ വന്നെത്തുന്നത്. എല്ലാരും പേര മരത്തിന്റെ ചോട്ടിൽ ന്ന് അമ്മവീട്ടിലോട്ട് വാ. ഒല്ലൂർ സെന്ററിൽ ഇറങ്ങി ഗ്രാമോധാരൻ റോഡിലേക്ക് ഒരു ഓട്ടോ എടുത്ത് വന്നാൽ എളുപ്പം എത്താം.
ഗ്രാമോധാരൻ എന്ന് കേട്ട് പഠിച്ച എനിക്ക് അത് ശെരിക്കും അത് ഗ്രാമഉദ്ധാരൺ എന്നാണെന്ന് മനസ്സിലായത് വർഷങ്ങൾക്ക് ശേഷം ആണ്. അപ്പൊ ഓട്ടോ എടുത്ത് വീട്ടിൽ എത്തിയെങ്കിൽ ബാക്കി കഥയിലോട്ട്.
അന്നത്തെ കലാപരിപാടികൾ ആയ കുളി, പ്രാർത്ഥന, ഫുഡ് അടി ഒക്കെ കഴിഞ്ഞു ഒരു 10 മണി സമയം. എല്ലാ പണിയും കഴിഞ്ഞ് എല്ലാരും ഹാളിൽ ഒത്തു കൂടി.
പിറ്റേന്ന് ഉച്ചക്ക് തിരിച്ചു പോകുന്നതിനു മുന്നേ ആവശ്യമായി വരുന്നത് ഒഴിച്ച് എല്ലാം ബാഗിൽ പാക്ക് ആക്കി അമ്മയും കൂട്ടത്തിലെത്തി.
ഞങ്ങൾക്ക് തിരിച്ചു വീട്ടിൽ പോകാൻ ഉള്ള ബസ് ഉച്ചക്ക് 1:25 നാണ്. ബുക്ക് ചെയ്ത് ടിക്കറ്റ് ഉള്ള സെമിസ്ലീപ്പർ വോൾവോ ഒന്നുമല്ല. വീട്ടിലേക്കുള്ള ഡയറക്റ്റ് പ്രൈവറ്റ് ബസ്. അത് പോയാൽ പിന്നെ ബസ് മാറി കേറണം. അതൊക്കെ ചെലവാണ്. സൊ എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ആ ബസിൽ തന്നെ ഞങ്ങൾ പോയിരിക്കും. ഫുഡ് എങ്ങാനും വൈകിയാൽ ചെലപ്പോ പൊതിഞ്ഞെടുത്ത് വരെ പോന്നിട്ടുണ്ട്.
ആ അപ്പൊ ഹാളിൽ ഒത്തു കൂടിയ സംഘം ഓരോ നാട്ടുവർത്താനങ്ങൾ പറഞ്ഞു തുടങ്ങി. ഹാളിലെ സെറ്റിയിൽ അങ്കിൾമാരും ഡൈനിങ് ടേബിൾ ലേ ചെയറിൽ അമ്മമാരും ഹാളിൽ നീട്ടി വിരിച്ച പായയിൽ ഞങ്ങൾ എല്ലാ കസിൻസ് നേം കൂടിയിട്ടുണ്ട്.
രാത്രി ഉറക്കം നല്ല രസമാണ്. പഴംപൊരി പൊരിച്ചിട്ട് എണ്ണ കളയാൻ ന്യൂസ്പേപ്പർ വിരിച്ച് അതിൽ ഒന്നൊന്നായി വിരിച്ച് ഇടുന്ന പോലെ ആണ് ഹാളിലെ ഞങ്ങൾ എല്ലാരും ഉറങ്ങുന്ന സീൻ.
പക്ഷേ ഉറങ്ങാറായിട്ടില്ല. പോസ്റ്റ് വായിച്ചു ആരെങ്കിലും ഉറങ്ങാൻ തോന്നുന്നെങ്കിൽ പോസ്റ്റിന്റെ കുഴപ്പം അല്ല പോസ്റ്റിലേ സീനിലേക്ക് നിങ്ങൾ അത്ര അധികം ആഴത്തിൽ ഇറങ്ങിചെന്നിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
അപ്പൊ ആ സമയം ഒരു ആന്റി ഒരു ട്രിപ്പ് ന്റെ കാര്യം ചർച്ചക്കായി മുന്നിലേക്കിട്ടു.
നാളെ കാലത്ത് നേരെ ആതിരപ്പിള്ളി പോകുന്നു. വൈകീട്ട് ആകുമ്പോഴേക്കും തിരിച്ചെത്തുന്നു. വരുന്ന വഴി ഞങ്ങളെ വീട്ടിൽ ആക്കാം.
പോകാൻ ആണേൽ തെക്കേടത് ട്രാവെൽസ് ന്നു ഈ ട്രിപിനായി ഓടാൻ തയ്യാറായി നിൽക്കുന്ന ശ്യേ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന നാല് കാറുകൾ, വൺ വിത്ത് ഡോറിൽ പിടിച്ചാൽ അലാറം അടിക്കുന്നത്.
കാലത്ത് ഉച്ചക്കും ഫുഡ് പിന്നെ പെട്രോൾ ചെലവ് അങ്ങനെ ബഡ്ജെറ്റും ബഡ്ജറ്റ് ബ്രേക്ക്ഡൌൺ അടക്കം ഫുൾ പ്ലാനിങ്. എല്ലാരും ഫ്ലാറ്റ്.
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വായുവിൽ അമ്മ കണക്ക് കൂട്ടുന്നത് കാണാം.
ഈ മാസത്തെ മാസാദ്യ പർച്ചേസിലെ മൊട്ടപഫ്സ് ഉം ബിസ്ക്കറ്റും ഒക്കെ ഒഴിവാക്കി ബഡ്ജറ്റ് അമ്മ ബാലൻസ് ചെയ്തു ന്നു തോന്നുന്നു. അമ്മയുടെ മുഖം തെളിഞ്ഞപ്പോൾ എനിക്കും ഭയങ്കര സന്തോഷം. അതിരപ്പിള്ളി എന്ന ദീർഘകാല സ്വപ്നനം പൂവണിയാൻ പോകുന്നു.
പക്ഷെ ഓരോരുത്തർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു തുടങ്ങി. ചെന്നൈയിൽ ജോലി ചെയ്യുന്ന കസിൻ ലീവ് പ്രശ്നം, മറ്റു അല്ലറ ചില്ലറ വേറെ തിരക്കുകൾ ഒക്കെ നീണ്ട ചർച്ചക്ക് ശേഷം പരിഹരിച്ചു ട്രിപ്പ് നു പച്ച കൊടി കിട്ടി.
അന്ന് കാലത്ത് വളരെ പ്രശസ്തമായ ഒന്നായിരുന്നു സോണിടെ ഡിജിറ്റൽ ക്യാമറ. കസിൻസ് ന്റെ എടേൽ തന്നെ മൂന്നു പേർക്ക് ഉണ്ട്.
എനിക്കും വാശിപിടിച്ചതിന്റെ ഭാഗമായി ഒരു ഡിജിറ്റൽ ക്യാമറ ഡാഡി വാങ്ങിതന്നിരുന്നു. അതൊക്കെ ഇപ്പൊ എവിടെ ആണോ ആവോ അത് നമ്മൾക്കു പിന്നെ അന്വേഷിക്കാം. ഇപ്പൊ ട്രിപ്പിൽ കോൺസെൻട്രേറ്റ് ചെയ്യു.
അപ്പൊ അന്ന് സന്തതസാഹചരിയായി ക്യാമറ കൂടെ ഉണ്ട്.
ഓരോ കാര്യവും പൊട്ടും പൊടിയും അടക്കം ഫോട്ടോസ് ആയി ക്യാമറയിൽ ഉണ്ട്. കൂട്ടത്തിൽ കുറെ ഫോട്ടോസ് ഫാൻ ന്റെ ആണ്.
കറങ്ങുന്ന ഫാൻ ന്റെ ഫോട്ടോ എടുത്തിട്ട് ലീഫുകൾ സെപ്പറേറ്റ് ആയിട്ട് കിട്ടിയാൽ ക്യാമറ കിടു ആണെന്നാണ് പറയാറ്. അപ്പോ ഒന്നുമുതൽ അഞ്ചുവരെ സ്പീഡിൽ മാറ്റി മാറ്റി ഫോട്ടോ എടുത്ത് ഫോട്ടോഗ്രഫി പ്രാഗൽഭ്യം തെളിയിക്കുന്നതിന്റെ ഭാഗമായി എടുത്ത് കൂടിയ ഫോട്ടോകൾ കാരണം ക്യാമറയിൽ ചാർജ് ഇല്ല.
നാളെ ആതിരപ്പിള്ളില് ചെന്നിട്ട് ചന്നം പിന്നം ഫോട്ടോസ് എടുക്കേണ്ടതാണ്.
ഹാളിലെ കൂട്ടത്തിൽ നിന്നും കഷ്ടപ്പെട്ട് എണീറ്റു ബാഗിൽ നിന്ന് ക്യാമറയും എടുത്ത് ബാറ്ററി ഊരി ചാർജ് ചെയ്യാൻ ഇട്ടു. ഹോ നാളെ ഫോട്ടോസ് എടുത്ത് തകർക്കണം.
വീണ്ടും ചാർജ് കേറുന്നില്ലേന്നു ഉറപ്പു വരുത്തി ഹാളിലെ കസിൻ കൂട്ടത്തിൽ വീണ്ടും ചെന്നിരുന്നു.
ആതിരപ്പിള്ളി വെല്യ വെള്ളച്ചാട്ടം ആണെന്ന് മാത്രേ അറിയൂ ഇന്നത്തെ പോലെ വിപുലമായ ട്രാവൽ വ്ലോഗർസ് ഒന്നും ഇല്ലാലോ. അതോണ്ട് വെള്ളച്ചാട്ടം വെച്ച് ഞാൻ തന്നെ ഒരു അതിരപ്പിള്ളി ഭാവനയിൽ രൂപകല്പന ചെയ്തു. അപ്പൊ നാളെ അതിരപ്പിള്ളി.
പൊടുന്നനെ ആണ് അത് സംഭവിച്ചത്.
എല്ലാ സ്വപ്നങ്ങളെയും തകർത്തെറിഞ്ഞ സംഭവം. ഹാളിലെ ക്ലോക്കിൽ ഡിം ഡിം എന്ന് പന്ത്രണ്ടു തവണ അടിച്ചു കൊണ്ട് പന്ത്രണ്ടു മണിയായി എന്ന് ക്ലോക്ക് പറഞ്ഞു.
എല്ലാരും ചെന്ന് കിടക്ക് നാളെ നേരത്തെ എണീക്കണം എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ 12 മണി കഴിഞ്ഞില്ലേ ഇന്ന് ഏതാ ദിവസം എന്ന് ട്രിപ്പ് പ്ലാൻ ചെയ്ത ആന്റി ചോദിച്ച്.
ഇന്ന് ഏത് ദിവസം. ഏപ്രിൽ 1
അതെ ഏപ്രിൽ 1.
അതെ ഏപ്രിൽ 1
ഏപ്രിൽ ഫൂൾ എന്ന് പറഞ്ഞു ആന്റിമാർ എല്ലാരും കൂടെ ചിരിക്കാൻ തുടങ്ങി.
എല്ലാം പ്ലാൻ ആയിരുന്നു. ഒരുമിഷം എന്റെ ഭാവനയിലെ ആതിരപ്പിള്ളി ലേ വെള്ളം മൊത്തം മോളിലോട്ട് ഒഴുകി വറ്റി വരളുന്നതായി എനിക്ക് തോന്നി.
അയ്യോ അപ്പൊ ആതിരപ്പിള്ളി പോണില്ലേ. വല്ലാത്തൊരു ഷോക്ക് ആയിരുന്നു എനിക്കത്.
ബാക്കി എല്ലാരും അത് ഫൺ മൂഡിൽ ആയിരിക്കും ചെലപ്പോ എടുത്ത് കാണുക. കാരണം അവർക്ക് ഒക്കെ കാർ ഉണ്ട്. നാളെ ഒരു ദിവസം ഇങ്ങനെ പെട്ടന്ന് പ്ലാൻ ചെയ്ത് അവർക്ക് പോകാൻ പറ്റും. പലരും പോയിട്ടുമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചു ഈ അടുത്ത വർഷങ്ങളിൽ ഒന്നും ഇനി ആതിരപ്പിള്ളി കാണാൻ പറ്റോ ന്നു അറിയില്ല.
ട്രിപ്പ് ക്യാൻസൽ ആയി ന്ന് ഏകദേശം ഉറപ്പായി. പക്ഷെ എല്ലാരും സെറ്റ് ആയ സ്ഥിതിക്ക് പോയാലോ എന്ന രീതിയിൽ ടോക്ക് വരുന്നുണ്ടോ ന്നു ഞാൻ നോക്കിയിരുന്നു. ഇല്ല ട്രിപ്പ് ക്യാൻസൽഡ് തന്നെയാണ്.
എല്ലാരും സംഭവം ഫൺ മൂഡിൽ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു. ഞാൻ ആണെങ്കിൽ കണ്ണിൽ സ്പിരിറ്റ് ഒഴിച്ച പോലെ ഇപ്പൊ കരയും എന്ന രീതിയിൽ കണ്ണീർ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.
ഏപ്രിൽ ഫൂൾ ഏകദേശം സെറ്റിൽ ആയപ്പോൾ ആണ് ഞാൻ ചാർജ് ചെയ്യാൻ വെച്ച ക്യാമറ ഓർത്തത്. ആരെങ്കിലും അത് കണ്ടാൽ വീണ്ടും ഏപ്രിൽ ഫൂൾ ന്റെ ഏറ്റവും അധികം പറ്റിക്കപെട്ടത് ഞാൻ ആണെന്ന് മനസ്സിലാക്കിയാൽ എല്ലാരും എന്നെ കളിയാക്കും.
ഒരു തരത്തിൽ ആണ് കണ്ണീർ ഒക്കെ ഒളിപ്പിച്ചുവെച്ചിട്ടുള്ളത്. അതും കൂടി ഇനി ചെലപ്പോ താങ്ങാൻ പറ്റിയെന്നു വരില്ല.
ആരും കാണാതെ വേഗം ഞാൻ ചെന്ന് ബാറ്ററി ചാർജിൽ നിന്ന് ഊരി ബാഗിൽ കൊണ്ട് വെച്ച്.
അപ്പോഴേക്കും സമയം 12 ഒക്കെ കഴിഞ്ഞു. എല്ലാരും ഫൺ മൂഡ് ഒക്കെ മാറ്റി ഉറക്കം മൂഡ് സെറ്റ് ആക്കിതുടങ്ങി. ഞാൻ ആണെങ്കിൽ മ്യൂട്ട് ചെയ്ത വിതുമ്പൽ മൂഡ് സെറ്റ് ചെയ്ത് കുറെ നേരം ചുമ്മാ കിടന്ന് അങ്ങനെ ഉറക്കത്തിലേക്ക് പോയി.
പിന്നീട് വാട്സാപ്പ്, ഫേസ്ബുക്, വ്ലോഗർസ് ഒക്കെ വന്നപ്പോ ചിത്രങ്ങളിലൂടെ ഭാവനയിലെ ആതിരപ്പിള്ളി പോലെ അല്ല അതിലും ഒരുപാട് സുന്ദരിയാണ് ശരിക്കും ആതിരപ്പിള്ളി എന്ന് മനസ്സിലാക്കാൻ പറ്റിയെങ്കിലും ആ സുന്ദരിയെ നേരിൽ കാണാൻ പറ്റിയില്ല. ഇന്നും അത് അങ്ങനെ തുടരുന്നു. ഒരോ ആതിരപ്പിള്ളി ഫോട്ടോസും കാണുമ്പോഴും അന്നത്തെ ആ മ്യൂട്ട് വിതുമ്പൽ ഓർമ വരും.
ചില തമാശകൾ വെറും തമാശകൾ അല്ല. ഒരു പാട് കാലത്തേക്ക് നീണ്ടു നിൽക്കുന്ന ട്രോമ ഉണ്ടാകുന്ന സംഭവങ്ങൾ ആണ്. ഒരുപക്ഷെ ഇത്തരം ചൈൽഡ്ഹൂഡ് ട്രോമകൾ ഉണ്ടാകുന്ന സ്വാധീനം വളരെ വലുതാണ്.
1 Comment
വളരെ ശരിയാണ് . ചില തമാശകൾ കാലങ്ങളോളം വേദന നൽകുന്ന മുറിവുകളുണ്ടാക്കും. anyway, എഴുത്തുശൈലി ആസ്വാദ്യകരമായ വായന നൽകി.