ശൈശവത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള കൽക്കണ്ടം പോലുള്ള കുറേ നിഷ്കളങ്കവർഷങ്ങളെയല്ലേ ബാല്യം എന്ന് വിളിക്കുന്നത്?
തന്റെ നിഷ്കളങ്കവർഷങ്ങളെ “മാമ്പഴക്കാലം” എന്നാണ് പ്രിയപ്പെട്ട അജോയ് വിശേഷിപ്പിക്കുന്നത്.
ചിരിച്ചും ചിരിക്കാതെയും കണ്ണു നിറഞ്ഞ് ആ മാമ്പഴക്കാലത്തിലൂടെ ഞാൻ കടന്നു പോയി.
മാമ്പഴക്കാലം വായിച്ചു മടക്കുമ്പോൾ തൊണ്ടയിൽ ഒരു ഭാരം പോലെ.
ഞാനും കുറച്ച് സമയം എന്റെ നിഷ്കളങ്കവർഷങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിപ്പോയി.
നൊസ്റ്റാൾജിയ!
❤️
2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ ഓർമക്കുറിപ്പുകൾ അടങ്ങിയ ഈ പുസ്തകം എന്തു കൊണ്ടാണ് അത്ര മേൽ മനസ്സിൽ കയറിക്കൂടിയത്?
എഴുത്തുകാരന്റെ ഒട്ടു മിക്ക അനുഭവങ്ങളും എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളതാണ്.
കോട്ടയം പുഷ്പനാഥിന്റെ കടുത്ത ആരാധകനായിരുന്നു അജോയ്. ഡീറ്റെക്റ്റീവ് മാർക്സിനും(ഇന്റർനാഷണൽ ക്രൈം) പുഷ്പരാജും(ലോക്കൽ ക്രൈം)ആരാധനാ പുരുഷന്മാരായിരുന്നു. എനിക്കും അത് പോലെ തന്നെയായിരുന്നു. അജോയ് 12ആം വയസ്സിൽ കോട്ടയം പുഷ്പനാഥിനെ കോപ്പിയടിച്ചു “ചന്ദ്രബാബു ” എന്നൊരു കുറ്റാന്വേഷകനെ സൃഷ്ടിച്ചൊരു കൃതിയുണ്ടാക്കി. ഞാനും അത്തരത്തിൽ ഒരു ക്രൂരകൃത്യം അതേ പ്രായത്തിൽ എഴുതി – കഴുകൻ! ഞാൻ എഴുതിയത് സ്കൂളിൽ വലിയ കോലാഹലം സൃഷ്ടിച്ചപ്പോൾ എന്റെ സ്കൂൾമേറ്റ് കുര്യൻ എന്നെ വെട്ടാൻ ഒരു അന്യായ സാധനം എഴുതി – റെഡ്ലൈറ്റിനുള്ളിലെ പ്രകാശം!
റെഡ്ലൈറ്റിനുള്ളിലെ പ്രകാശം വായിച്ച കൂട്ടുകാർ പറഞ്ഞു “ഡാ കുരിയന്റെ റെഡ് ലൈറ്റിനുള്ളിലെ പ്രകാശം മുറ്റാണ്. നിന്റേതത്ര പോരാ.” കുരിയൻറെ കയ്യീന്ന് ഓട്ടിപ്പായിയുടെ സെമിയാ ഐസ് മേടിച്ചു തിന്ന തെണ്ടികളാണ് അങ്ങനെ പറഞ്ഞതെന്ന് ഞാനിപ്പഴും വിശ്വസിക്കുന്നു. ആ കുര്യൻ കണ്ടമാനവങ്ങ് വളർന്നു. സിദ്ദിക്കും സായകുമാറും ഒക്കെ അഭിനയിച്ച Congratulations miss anitha menon എന്ന സിനിമ നിർമിക്കുക വരെ ചെയ്തു. എന്നോട് നിനക്ക് നന്ദി വേണമെടാ കുരിയാ. ഞാൻ കാരണവാ നീ എഴുതി തുടങ്ങിയത്.
അജോയ്ക്കുള്ളത് പോലെ സമ്മർസാൾട്ട്(വായുവിൽ കരണം മറിയുക) അടിക്കുക എന്നത് എന്റെ ചെറിയ പ്രായം മുതൽക്കുള്ള അന്ത്യാഭിലാഷമാണ്. അജോയ് അത് ഇതു വരെ ചെയ്തിട്ടില്ല, ഞാനും.
ഒരിക്കൽ ഞങ്ങൾ കുടുംബാoഗങ്ങൾ കുട്ടനാട്ടിൽ ഒരു ഹൌസ് ബോട്ട് ട്രിപ്പ് നടത്തുമ്പോൾ അവിടുള്ള പിള്ളേർ കൂളായി ഓടി വന്നു വെള്ളത്തിൽ കരണം മറിയുന്നത് കൊതിയോടെ നോക്കി നിന്ന ഞാൻ “ഇതു വരെ നടക്കാത്ത സ്വപ്നത്തെക്കുറിച്ച്” പറഞ്ഞു. അത് കേട്ട ഒരുത്തൻ എന്നോട് പറഞ്ഞു
“കൊച്ചാപ്പ അത് ചെയ്യുമ്പോ എന്നോടൊന്നു പറയണേ.”
ആക്കിയതാണ്.
നീ നോക്കിക്കോ, വീണു നടുവൊടിഞ്ഞാലും ഞാനത് ചെയ്തിരിക്കും. ആ കാര്യം എന്റെ ബക്കറ്റ് ലിഷ്റ്റിൽ ഒണ്ട്. അജോയ് ആ മോഹം വിട്ടോ ആവോ 🤔.
❤️
പട്ടി കടിക്കാൻ വരുമ്പോ ഒട്ടും കൂസാതെ നെഞ്ചും വിരിച്ചു നിന്ന് അതിന്റെ കണ്ണിൽ നോക്കി “ഓം ശ്വാനസ്യ ” എന്ന് പറഞ്ഞാൽ കടിക്കത്തില്ല എന്നത് അജോയ് വിശ്വസിച്ചിരുന്നു.
മുസ്ലിം ആയ ഞാൻ ബാല്യത്തിൽ വിശ്വസിച്ചിരുന്നത് “ഹം ഹിൽ ഹും റുവൈദാ” എന്നു പട്ടിയെ നോക്കി കടുപ്പത്തിൽ പറഞ്ഞാ കടിക്കാൻ വരുന്ന പട്ടി വന്നതിന്റെ ഡബിൾ സ്പീഡിൽ തിരിഞ്ഞോടും എന്നാണ്. ഇന്നും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു -പക്ഷേ ജയന്റെ സൗണ്ടിൽ നല്ല ബാസിട്ട് പറയണം എന്ന് മാത്രം.
“ഡാ പട്ടീ.. ഹം ഹിൽ ഹും റുവൈദാ……”
😎
അജോയ് സൈക്കിൾ കേറ്റം പഠിക്കാൻ അര സൈക്കിൾ എടുത്തിരുന്നത് അണ്ണാച്ചി എന്ന കറുത്ത തടിയന്റെ കടയിൽ നിന്നായിരുന്നെങ്കിൽ ഞാൻ അത് കറുത്ത ശശിയുടെ കടയിൽ നിന്നായിരുന്നു. സൈക്കിൾ പഠിക്കും സമയം ഇറക്കം വിട്ടു പോകുന്നവരാണ് ലോകത്തിലെ ഏറ്റം ഭാഗ്യം ചെയ്തവർ എന്ന് ഞാൻ വിശ്വസിച്ചിരുന്നു. സൈക്കിൽ പഠിച്ചു തുടങ്ങിയ സമയത്ത് റയിൽവേ സ്റ്റേഷനിലേക്കുള്ള ഇറക്കം ഞാനൊന്ന് വിട്ടു നോക്കി. ആ പോക്കിന്റെ സുഖത്തിൽ ബ്രേക്ക് പിടിക്കാൻ മറന്നത് കൊണ്ട് അര സൈക്കിൽ റയിൽവേ മതിലിൽ ഇടിച്ചാണ് നിന്നത്. ആ സമയം നാഭിയിൽ കിട്ടുന്ന ഒരു ഇതൊണ്ടല്ലോ 🙏. നക്ഷത്രം പലതും നമ്മൾ എണ്ണും. പിൽക്കാലത്തു സലിംകുമാർ ഒരു സിനിമയിൽ അസ്ഥാനത്ത് ഇടി കിട്ടുമ്പോ “എന്റെ ഉണ്ണികളേ കാത്തോണേ ” എന്ന ഡയലോഗ് വിട്ടപ്പോ റെയിൽവേ മതിലിൽ ഇടിച്ച് നിന്നു സീറ്റിൽ തരിച്ചിരിക്കുന്ന എന്നെ ഓർത്തു പോയി.
❤️
അപാര ഹ്യൂമർ സെൻസുള്ള ഒരു ഭീമനാണ് അജോയ്.
ചിരിപ്പിക്കാൻ കഴിയുക എന്നതൊരു സിദ്ധി തന്നെയാണ്. എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ലത്.
അജോയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു വിവരണം അദ്ദേഹം നടത്തിയ ട്രെയിൻ യാത്രക്കിടയിൽ ഉണ്ടായ കൂർക്കം വലിയെക്കുറിച്ചുള്ളതാണ്. അതിനെ അജോയ് കണക്ട് ചെയ്യുന്നത് “ദേവസഭാതലം ” പാട്ടുമായാണ്.
“ഋഷഭം… ഉം?”
“മധ്യമം”
“പഞ്ചമം.”
“ഗാന്ധാരം”
എന്ന രീതിയിൽ ട്രെയിനിലെ “അന്താക്ഷരി കൂർക്കംവലി മത്സരം “!
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ള എഴുത്തുകളിലൊന്നതാണ്.
PG wodehouse, വേളൂർ കൃഷ്ണൻകുട്ടി, തോമസ് പാലാ,കുരുക്ഷേത്ര യുദ്ധഭൂമിയിൽ മനസ്സ് തളർന്നിരിക്കുന്ന അർജുനനോട് “പൂശെടാ അവമ്മാരെ ” എന്നുപദേശിച്ച ശ്രീകൃഷ്ണനെ സൃഷ്ടിച്ച ക്ലാസ്സിക് കോമേഡിയൻ സാക്ഷാൽ VKN.
ഇവരൊന്നും അങ്ങനെ “ചളി ” എഴുതിയിട്ടില്ല, അജോയും.
Haruki murakami തന്റെ എഴുത്തിൽ മാജിക്കൽ റിയലിസം കൊണ്ടു വരുന്നതിൽ കേമനാണ്.
“അമ്പതാനകൾ ആകാശത്തൂടെ പറന്നു പോയി.” എന്നൊക്കെ അദ്ദേഹം എഴുത്തിൽ കൊണ്ടു വരും.
അജോയുടെ ചിരിയെഴുത്തിൽ ആ ഒരു സങ്കേതം അദ്ദേഹം വളരെ നന്നായി ഉപയോഗിച്ചു കണ്ടിട്ടുണ്ട്.
സ്വന്തം ജീവിതം എഴുതി ചിരിപ്പിക്കുന്നവർക്ക് പ്രൈവസി വളരെ കുറവായിരിക്കും.
അജോയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.
കയ്യിൽ ചുറ്റിയ മുല്ലപ്പൂ മണത്തിട്ട് MN നമ്പ്യാർ, ബാലൻ കെ, പഴയ ജനാർദ്ദനൻ രീതിയിൽ അട്ടഹസിച്ചിട്ട് ഭാര്യയെ കട്ടിലിലേക്ക് വലിച്ചെറിയുന്ന അജോയ്.
“കുറച്ച് കാശ് അയച്ചു തരുമോടാ അച്ഛാ ” എന്ന് അജോയോട് മക്കളായ അച്ചുവോ കിച്ചുവോ വാട്സാപ്പിൽ ചോദിക്കുന്നത്.
പ്രഷർ കൂടി മൂക്കിൽ കൂടി ബ്ലഡ് വരുന്ന അജോയ്.
റെയിൽവെയിലെ പണിയിൽ നിന്നും ലീവെടുത്തു മൾട്ടി മീഡിയ ബിസിനസ് നടത്തി നല്ല അസ്സല് “തേപ്പ് ” കിട്ടി കാശ് പോയത്.
ഇതൊക്കെ ഓർത്ത് വയ്ക്കുന്ന അജോയുടെ എണ്ണമറ്റ ഫാൻസിൽ ഒരാളാണ് ഞാനും.
❤️
അജോയുടെ FB പോസ്റ്റുകൾക്ക് കിട്ടുന്ന ആയിരക്കണക്കിന് ലൈക്കിനും കമന്റിനും പലർക്കും ഉള്ള പോലെ എനിക്കും കുശുമ്പുണ്ട്.
അതിന്റെ റീച്ചിന്റെ രഹസ്യം മറ്റൊന്നുമല്ല -അതിന്റെ content തന്നെയാണ്. നിത്യജീവിതത്തിലെ സംഭവങ്ങൾ കോമിക്കൽ ആയി അത്യാവശ്യ മസാലകൾ ചേർത്ത് പാചകം ചെയ്തു മേശപ്പുറത്ത് കൊണ്ടു വന്നു വയ്ക്കുക!
ശ്യാമ, അച്ചു, കിച്ചു പിന്നെ വാമുനക പോലെയുള്ള കുടുംമ്പാoഗങ്ങൾ അടങ്ങിയ ajoy universe!
തന്റെ പോസ്റ്റിൽ ഒരിക്കലും മതവും രാഷ്ട്രീയവും കൊണ്ടു വരാത്ത അജോയ്.
വായിക്കുമ്പോൾ കിട്ടുന്ന സുഖത്തിനു പുറകിൽ പുള്ളി എടുക്കുന്ന effort വലുതാണ്. ഓരോ കമന്റും വായിച്ചു അതിനു മറുപടി കൊടുക്കുക എന്നതും വലിയ കാര്യം തന്നെയാണ്. അല്ലാതെ ഞാനുൾപ്പെടെ പലരെയും പോലെ കുറിപ്പ് പോസ്റ്റിയിട്ട് ഒരു ഉത്തരവാദിത്തവുമില്ലാതെയങ്ങ് പോകുന്നില്ല. തന്റെ വായനക്കാരെ അജോയ്ക്ക് ജീവനാണ്. ആ ഒരു സ്നേഹം അവർ തിരിച്ചു നൽകുന്നുമുണ്ട്.
❤️
വലിച്ചു നീട്ടുന്നില്ല.
രാധ, ഉണ്ണി, മണിയണ്ണൻ, ബിനാക്ക toy കളക്ഷൻ, മിഠായി ഭ്രാന്തനും undo ബട്ടനും, ക്രിക്കറ്റ് കളി, അച്ഛന്റെ കയ്യിൽ നിന്നുള്ള അടി, മഞ്ഞപക്കി ശശി…
എല്ലാം എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്.
ഒരു ദീർഘനിശ്വാസത്തോടെ പുസ്തകം വായിച്ചു മടക്കുക എന്നത് ആത്മാർത്ഥമായി പറഞ്ഞതാണ് പ്രിയപ്പെട്ട അജോയ് Ajoy Kumar
🙏❤️😘😅😪
2 Comments
Thank you for the wonderful review
❤️