എന്റെ ഉപ്പാനോട്,
അവധിക്ക് നാട്ടിൽ എത്തിയാൽ ആദ്യമായ് ഓടിചെല്ലുന്നത്, മണൽതരികളോട് കഥകൾ പറഞ്ഞുറങ്ങുന്ന, ചന്ദന തിരി മണക്കുന്ന, ദിക്കിറിന്റെ അലയൊലികൾ കേൾക്കുന്ന പള്ളിക്കാട്ടിലെ ആത്മാക്കളിലേക്ക് ആണ്.
ഒരു പക്ഷേ എന്റെ കാലൊച്ചകൾ അവർക്ക് സുപരിചിതമായിരിക്കാം.
“അസ്സലാമു അലൈക്കും യാ ദാറക്കൽ മുഹ്മിനീൻ, വ ഇന്നാ ഇന്ഷാ അള്ളാഹു ബികും ലാഹികൂൻ “.
തിരിച്ചും അവർ സലാം മടക്കുന്നുണ്ടാവാം, എന്തൊക്കെയോ പറയുന്നുണ്ടാവാം. പൊതുവെ മൂകത തളം കെട്ടിനിൽക്കുന്ന അവസ്ഥ, തെന്നൽ പോലും വല്ലപ്പോഴെങ്കിലും വഴിതെറ്റി വന്നു പോകുന്നിടം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു യാത്ര പോലും പറയാതെ ഒരു രാത്രി ഞങ്ങളെ തനിച്ചാക്കി പോയ എന്റെ ഉപ്പയുമുണ്ട് ഈ ആത്മാക്കളിൽ. മിസാൻ കല്ലുകൾക്കിടയിൽ ഞാൻ കുഴിച്ചിട്ട ചെമ്പരത്തി ചെടി വലുതായിടുണ്ട്, അത് ഉപ്പാടെ കബറിന് മുകളിൽ ഒരു തണൽ പോലെ പടർന്നു കിടക്കുന്നു.
“അസ്സലാമു അലൈക്കും യാ വാപ്പ”. പിണക്കമാണോ എന്നോട്, നോക്കു ഉപ്പാനെ കാണാനല്ലേ ഞാൻ വന്നത്, പിണങ്ങല്ലേ, ലീവ് കിട്ടണ്ടേ, ഉപ്പാക് അറിയുന്നതതല്ലേ എല്ലാം.
ജീവിത യാത്രകൾ മുളപൊട്ടി ഒഴുകുന്ന വേനലിൽ ജീവന്റ പാതികളെ വഴിയിലുപേക്ഷിച്ചു അള്ളാന്റെ വിളിക്കുത്തരം നൽകി നിറമിഴികളോടെ യാത്ര പറയുമ്പോൾ ഉപ്പാടെ ചങ്കൊന്നു പിടഞ്ഞിട്ടുണ്ടാവുമല്ലേ.
ഉപ്പാ നിങ്ങൾ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്ന് ജീവിതം കരുപിടിപ്പിക്കാനുള യാത്രയിലാണ് ഞാൻ. ഒറ്റപ്പെടുത്താൻ ഒരുപാടാളുകൾ ഉണ്ടായിരുന്നു, ചേർത്തുപിടിക്കുന്ന കരങ്ങൾ ഇല്ലെന്നു തന്നെ പറയാം.
ഋതുക്കൾ പലകുറി വഴിതെറ്റാതെ പോയ്മറഞ്ഞു. ഉപ്പതന്ന കരുത്തിൽ ഉമ്മാനെയും, പെങ്ങളെയും ഉമ്മാമയെയും ചേർത്തുപിടിച്ചു അവരുടെ കണ്ണുനീർ കാണാതിരിക്കാൻ ഞാൻ ഓടി, ഒരു പക്ഷേ അതൊരു ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതമോഹത്തിൽ നിന്ന്.
ഈ യാത്രയിൽ ഒരിക്കൽ പോലും ഞാൻ പിന്തിരിഞ്ഞു നോക്കിയില്ല. ആക്ഷേപിച്ചവരുടെയും കളിയാക്കിയവരുടെയും അടിച്ചമർത്തിയവരുടെയും ഇടയിൽ തലയുയർത്തി തന്നെ നിന്നു.
ഉപ്പാടെ മാറിടത്തിൽ കാട്ടുചെടികൾ വളർന്നു നിൽക്കുന്നു, ഞാൻ അതൊക്കെ ഒന്ന് വൃത്തിയാക്കി അവിടെയാകെ വെളിച്ചം പരത്തി, എപ്പോഴും ഉപ്പ കൂടെ ഉണ്ട്. അത് കൊണ്ടാണല്ലോ കാലിടറുമ്പോൾ കരുത്തായി നിൽക്കാൻ എന്നെ പഠിപ്പിച്ചത്.
ഉപ്പാ, ഇങ്ങള് പറഞ്ഞത് ശരിയാണ്, ഒരിക്കൽ പോലും കുടുംബത്തിന് മുന്നിലോ, സുഹൃത്തുക്കളുടെ മുന്നിലോ കൈ നീട്ടരുത് എന്ന്. നീട്ടിയില്ല ഞാൻ നീട്ടുകയുമില്ല, അതിന്റെ വേദന എത്രത്തോളമാണെന്ന് ഞാനിന്നു മനസ്സിലാക്കുന്നു.
ഉമ്മ ഇപ്പോൾ കരയുന്നില്ല, ഒരു കുടുംബത്തിന്റെ അത്താണി പെട്ടെന്നു നഷ്ട്ടപെടുമ്പോൾ , കൊടുക്കാറ്റിൽ ആടിയുലയുന്ന ഒരു പടുവൃക്ഷം പോലെയാണ് പിന്നീട് ആ കുടുംബം, ഒന്നുകിൽ നിലംപരിശാകും, അല്ലെങ്കിൽ ചെറുത്തുനിൽപ്പുകൾ കൊണ്ട് പുതു വേരുകൾ കിളിർക്കുകയും, തളിരിടുകയും ചെയ്യും. പ്രതീക്ഷയും മനസ്സാനിധ്യവും കൈമോശം വന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് അസ്തമിക്കും.
എങ്കിലും എന്റെ വളർച്ച കാണാൻ ഉപ്പാക് കഴിയുന്നില്ലല്ലോ, ഉപ്പാടെ വിയർപ്പിന് യാതൊന്നും പകരം നൽകാൻ കഴിഞ്ഞില്ലല്ലോ, അല്ലെങ്കിലും ഉപ്പ പലപ്പോഴും പറയുന്നത് അതാണല്ലോ, “എന്നെ നോക്കാൻ നിനക്കാവില്ല നീ വലുതാകുമ്പോഴേക്കും ഞാൻ പള്ളിക്കാട്ടിലെത്തും നീ ഉമ്മനെയും നിന്റെ ഇത്താത്താനെയും ഉമ്മാമയെയും നോക്കണം എന്ന്, അവർക്ക് നീ ആണുള്ളത് എന്നും, അവരെ ഒരിക്കലും സങ്കടപ്പെടുത്തരുത് എന്നും ”
ഇല്ലുപ്പാ ഞാൻ സങ്കടിപ്പെടുത്തിയിട്ടില്ല, എന്റെ ആഗ്രഹങ്ങളെ ഞാൻ മനഃപൂർവം മരണത്തിന് വിട്ട് കൊടുത്തു എല്ലാത്തിൽ നിന്നും ഓടി, അവർ ഒരിക്കലും സങ്കടപെടാതിരിക്കാൻ.പലരും പലതും പറഞ്ഞു ഞാൻ ചെവികൊണ്ടില്ല.
ഉപ്പാ ഞാൻ ഇന്നേ വരെ കരഞ്ഞിട്ടില്ല, കരയുവാനാണെകിൽ എനിക്ക് അതിനെ സമയം കാണു. ഉപ്പാനെ കെട്ടിപിടിച്ചു ആ മാറിൽ വിതുമ്പി കരയണമെന്നുണ്ട്, പൊട്ടി കരയണമെന്നുണ്ട്, അത്രക്ക് ഞാൻ ഒറ്റപ്പെട്ടുപോയപോലെ തോന്നുന്നു ചില ദിവസങ്ങൾ, പലപ്പോഴും എന്റെ മൗനത്തെ എനിക്ക് പേടിയാവുന്നു.
എങ്കിലും ഇപ്പോൾ ഞാൻ സന്തോഷവാനാണ്, ഞാൻ നടന്ന വഴികൾ എനിക്ക് മുമ്പേ ഉപ്പ നടന്നതല്ലേ, അതെത്രമേൽ വേദനാജനകമാണെന്ന് ഉപ്പാക് ഞാൻ പറഞ്ഞു തരേണ്ടല്ലോ.
ഇനിയും ഒരു പാട് യാത്ര ചെയ്യാനുള്ളത് പോലെ, ആഗ്രഹങ്ങൾക്ക് ചിറക് മുളച്ചത് പോലെ, എങ്കിലും എനിക്കൊന്നു തിരിഞ്ഞു നടക്കണം, ഞാൻ മനഃപൂർവം അവഗണിച്ചു മുഖം തിരിച്ചു നടന്ന രക്തം തളം കെട്ടികിടക്കുന്ന ഭൂതകാലത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ, പലരെയും ചേർത്ത് പിടിച്ചു.
പലരും പോയി മറയുന്നു ഉപ്പ, ഉമ്മാടെ മടിത്തട്ടിന്റെ ചൂട് ഞാൻ മറന്നു പോയ്,ആ മടി തട്ടിൽ ഒന്ന് കിടക്കണം,ഉമ്മാന്റെ കണ്ണുകളിൽ നോക്കി ഒരു കഥ പറയണം. ഉമ്മാമാന്റെ ചുക്കി ചുളിഞ്ഞ നെറ്റിത്തടത്തിൽ ഒരായിരം ഉമ്മ നൽകണം. എല്ലാം ഞാൻ മനഃപൂർവം വിട്ടു കളഞ്ഞത് ആണ്.
ഞാൻ പോകുന്നു ഉപ്പാ അസ്സലാമു അലൈകും. ഉപ്പാക് സുഖം അല്ലെ എന്ന് ചോദിക്കുന്നില്ല, ഇന്ഷാ അള്ളാഹ് ആയുസിന്റെ പുസ്തകത്താളുകൾ അവസാനിക്കുമ്പോൾ ഉപ്പാടെ മടി തട്ടിലേക് ഓടി വരും ഒരു കുട്ടിയായ്.
മുഹമ്മദ് ഫാസിൽ
1 Comment
നല്ല രചന.👌
Touching 👏