ഒരു പാട്ടിന്റെ ദൂരം | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.
കഥയെഴുത്തുകളുടെ രാജകുമാരനാണ് ശിഹാബുദ്ധീൻ പൊയ്തുംകടവ്. വായിക്കാൻ തുടങ്ങിയ ആദ്യ കാലം മുതൽ തന്നെ ശിഹാബ്ക്കയെ വായിക്കുന്നതാണ്. നമ്മെ വല്ലാതെ സ്പർശിക്കുന്ന എന്തോ ഒരു വേദന അദ്ദേഹത്തിൽ കഥകളിലെല്ലാം കാണാം.
ഓരോ കഥാപാത്രങ്ങളും വിധി വൈവിദ്യങ്ങളുടെ സങ്കടക്കടൽ താണ്ടിയാണ് കടന്ന് പോകുന്നുണ്ടാവുക. പിന്നീട് കാലം കുറേ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചപ്പോഴാണ് മനസ്സിലാവുന്നത് ആ കഥകളിലെല്ലാം ശിഹാബ് ക്കയുടെ ആത്മാംശമുണ്ടെന്ന്.
ഒരിക്കൽ അദ്ദേഹവുമായി കുറേയേറെ നേരം സംസാരിക്കാനവസരം കിട്ടിയപ്പോൾ ഇത് ഞാനദ്ദേഹത്തോട് ചോദിച്ചു. മറുപടിക്ക് പകരം എന്നെ ചേർത്ത് പിടിച്ച് ഒരു സെൽഫിയെടുത്തു..
അതിലെല്ലാമുണ്ടായിരുന്നു..
പൊയ്ത്തുംകടവിന്റെ ഒമ്പതു കഥകളുടെ സമാഹാരമാണ് ഈ കൊച്ചു പുസ്തകം.
നഗരത്തിലെ കുയിൽ,
പുരുഷു,
ചെടി മുളയ്ക്കാത്ത കാട്,
ഓട്ടോറിക്ഷ,
പ്ലാസ്റ്റിക്ക്,
അധോവായു,
പുതിയ താമസക്കാർ,
പ്രളയകാളി,
ഒരു പാട്ടിന്റെ ദൂരം…
മനുഷ്യ ജീവിതത്തെയും അധികളെയും വളരെ ആഴത്തിൽ നിരീക്ഷണത്തിന് വിദേയമാക്കിയ കഥകളാണ് ഓരോന്നും.
ഒരു നെടുവീർപ്പോടെ മാത്രമേ ഓരോ കഥകളും വായിച്ചു നിർത്താൻ കഴിയൂ. സന്തോഷത്തിലുള്ള കഥാദ്യം എന്നത് ഈ കഥകളിലൊന്നിനും കാണാൻ കഴിയില്ല പകരം മനുഷ്യന്റെ മുൻ ധാരണകളെയെല്ലാം തിരുത്തുന്ന കുറേ ചോദ്യങ്ങളുയർത്തിയാണ് ഓരോ കഥകളും അവസാനിക്കുന്നത്.
നഗരത്തിലെ കുയിൽ പുതിയ കാലത്തിലെ കുടുംബ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ മനുഷ്യനു ലഭിക്കാതെ പോകുന്ന മനസ്സമാധാനത്തെ തേടിയുള്ള യാത്രയാണ്.
ക്രമം തെറ്റിയ ജീവിതത്തെയും കാലം തെറ്റി വരുന്ന മാനുഷിക ബന്ധങ്ങളെയുമാണ് മറ്റു കഥകളെല്ലാം ചർച്ച ചെയ്യുന്നത്.
ശിഹാബിക്കയുടെ മറ്റു കഥകൾ പോലെ തന്നെ മനോഹരമായ മറ്റൊരു കഥാ സമാഹാരം.
മാതൃഭൂമി ബുകസാണ് പ്രസാധകർ.
![poythumzXb8k4B](https://koottaksharangal.com/wp-content/uploads/2023/08/poythumzXb8k4B.jpg)