അവസാന ആളും കിണറിനടുത്ത് എത്തിയപ്പോ അയാൾ സീറ്റിൽ നിന്നും എണീറ്റ് ചുരുട്ട് ഒന്നുകൂടെ ആഞ്ഞുവലിച്ചു പുക വിട്ടുകൊണ്ട് തോക്കെടുത്ത് ഉന്നംവെച്ചു. ” ഠോ” ആദ്യ വെടി പൊട്ടിയതും എന്റെ വായിൽ നിന്നുംഅറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു.
പിന്നെ തുരുതുര വെടി ശബ്ദം മാത്രം ആ കിണറിന്റെ ചുറ്റും ഉള്ളവർ വെടികൊണ്ട് ആ കിണറിലേക്ക് മറിഞ്ഞുവീഴുന്നു. പരിക്ക് പറ്റി കരയിൽ വീണവരെ ആ പട്ടാളക്കാർ അടിച്ചും തൊഴിച്ചും കിണറ്റിലേക്ക് തള്ളിയിടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ നാസി പട്ടാളത്തിന്റെ ക്രൂരമായ വിനോദത്തിന്റെ ഒരു രംഗം.
കൊണ്ട് വന്ന 711 പേരേയും കൊന്ന് തള്ളി ആ വലിയ പട്ടാളക്കാരൻ തോക്കുമായി ഞാൻ ഒളിച്ചിരുന്നമരത്തിനടുത്തേക്ക് നടന്നു വന്നു.
ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അയാളുടെ കയ്യിലെ തോക്കിൽ നിന്നും ഇനിയൊരു വെടിയുണ്ട വരുന്നുണ്ടെങ്കിൽഅത് എനിക്ക് നേരെ ആവും എന്നോർത്ത് മണ്ണിലേക്ക് മുഖം അമർത്തി ഞാൻ കിടന്നു.
” ഠപ്പേ ‘. ഒരു ശബ്ദത്തോടെ അയാൾ കയ്യിലെ രജിസ്റ്റർ നിലത്തേക്ക് ഇട്ട് മരത്തിൽ ചാരി ഇരുന്ന് വിശ്രമിക്കാൻതുടങ്ങിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഭാഗ്യം അവർ എന്നെ കണ്ടിട്ടില്ല. പതിയെ തലയുയർത്തിനോക്കിയപ്പോൾ തൊട്ട് മുന്നിൽ കണ്ടത് ആ രജിസ്റ്റർ ബുക്ക് ആണ്. അതിലെന്താണെന്നറിയാനുള്ള മനസ്സിലെആകാംഷ. കൈ അറിയാതെ ആ ബുക്കിലേക്ക് നീങ്ങി ശബ്ദമുണ്ടാക്കാതെ ആ രജിസ്റ്റർ എടുത്ത് ഞാൻതുറന്നു നോക്കി.
1940 TO 1944 സെക്കന്റ് വേൾഡ് വാർ രജിസ്റ്റർ. ഓരോ പേജ് മറിക്കുംതോറും മനസ്സിൽ ഭയം കൂടി കൂടി വന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ നാസി പട ജൂതന്മാരോടും യുദ്ധത്തടവുകാരോടും ചെയ്ത് കൂട്ടിയക്രൂരതയുടെ കണക്ക് പുസ്തകമാണ് എന്റെ കയ്യിലുള്ളത് എന്നറിഞ്ഞപ്പോ ആ പുസ്തകത്തിന് ചോരയുടെ മണം അനുഭവപെട്ടു.
അടുത്ത പേജിൽ എന്താവും എന്നറിയാൻ പേജ് മറിച്ചതും പിൻകഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടു. യാന്ത്രികമായി തല തിരിഞ്ഞതും ‘ ഠോ’ വെടി പൊട്ടിയതും ഇടത് ചെവി പൊത്തിപിടിച്ചുകൊണ്ട് ഉറക്കിൽ നിന്നുംചാടി എണീറ്റതും ഒരുമിച്ചായിരുന്നു.
ഇല്ല. ചുറ്റിലും ആരും ഇല്ല. ആജാനുബാഹുവായ ആ പട്ടാളക്കാരനും ഇല്ല അങ്ങേരുടെ പടയാളികളും ഇല്ല. എല്ലാം ഒരു ദുസ്വപ്നമായിരുന്നു. ഞാൻ ഇപ്പോഴും മ്യൂസിയത്തിലെ രണ്ടാം നിലയിലെ തന്റെ മുറിയിൽ ആണ്. കുളിച്ചു വന്നതിന് ശേഷം ഞാൻ പുറത്ത് പോയിട്ടില്ല. ബാക്കിയൊക്കെയും സ്വപ്നം മാത്രമായിരുന്നുഎന്നറിഞ്ഞപ്പോൾ ആശ്വാസം ആയെങ്കിലും ഉള്ളിലെവിടെയോ ഒരു നേർത്ത ഭയം ഉടലെടുത്തിരുന്നു.
മേശയിന്മേൽ ഇരുന്ന വെള്ളക്കുപ്പി തുറന്നു അല്പം വെള്ളം കുടിച്ചു സമയം നോക്കിയപ്പോൾ 12:46 നേരം പുലരാൻ ഇനിയും സമയമുണ്ട്.
കതക് തുറന്നു വെളിയിൽ ഇറങ്ങാൻ ഉള്ളിലെ ഭയം അനുവദിക്കുന്നില്ല.
മുറിയിലെ വലതുവശത്തെ ജനവാതിൽ ഒന്ന് പതിയെ തുറന്നിട്ടു.
നല്ല തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറാൻ തുടങ്ങി.
വൃക്ഷനിബിഢമായ ആ പാർക്കിലെ ഓരോ മൂലയിലും നിലാവെളിച്ചം അരിച്ചിറങ്ങുന്നുണ്ട്.
എവിടെ നിന്നോ കുറുക്കന്റെ ഓരിയിടൽ കേൾക്കുന്നുണ്ട്.
ജനൽ അടക്കാനായി തുനിഞ്ഞതും എങ് നിന്നോ വന്ന കാറ്റിൽ വലിയ ശബ്ദത്തോടെ ജനൽ കൊട്ടിയടഞ്ഞതും. ഒരു അലർച്ചയോടെ ഞാൻ ബെഡിലേക്ക് ചാടി കേറി.
കാൽവിരൽ മുതൽ തലയോട് വരെ ഒരു കുളിര് അരിച്ചുകേറി അല്പം സമയമെടുത്തു ഹൃദയമിടിപ്പ് ഒന്ന്നേരെയാവാൻ.
വന്നതുമുതൽ ശ്രദ്ധിക്കുന്നതാണ് ഈ മ്യൂസിയത്തിന് എന്തോ ഒരു കുഴപ്പമുണ്ട്. ഇങ്ങോട്ട് വരുമ്പോൾ ഒരാളെപ്പോലും കണ്ടിട്ടില്ല. വന്നതു മുതൽ ഒരു മൂകമായ അന്തരീക്ഷമായിരുന്നു.
മേശപ്പുറത്തിരുന്ന കേറ്റലിൽ വെള്ളം തിളപ്പിച്ചു ഒരു കോഫി ഇട്ട് കുടിക്കുമ്പോഴാണ് ശ്രദ്ധ ഷെൽഫിലേക്ക്പതിഞ്ഞത്. നിരനിരയായി അടുക്കി വെച്ച പുസ്തകങ്ങൾ.
അതിലെ വലത്തേ അറ്റത്തായി കിടന്നിരുന്ന ആ പുസ്തകത്തിലേക്ക് എന്റെ കണ്ണുടക്കി.
THE HISTORY OF PANRIAI.
പുസ്തകം കയ്യിലെടുത്തു അതിന്റെ പേജുകൾ ഓരോന്നും വായിക്കാൻ തുടങ്ങി.
1930കളിൽ സോവിയറ്റ് ഭരണത്തിന്റെ കീഴിലായിരുന്ന പ്രദേശമായിരുന്നു ലിത്വാനിയയും. അന്ന് യുദ്ധകാലആവശ്യത്തിനായി ഇന്ധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി സോവിയറ്റ് പട്ടാളക്കാർ കണ്ടെത്തിയ സ്ഥലമായിരുന്നുവൃക്ഷനിബിഢമായ പെനറിയായി വനം. അതിനായി അവർ ആ വനത്തിൽ വലിയ കൂറ്റൻ ആറ് ടാങ്കുകൾനിർമിക്കുകയുണ്ടായി. ഏകദേശം അൻപത് കിണറുകളുടെ വലിപ്പമുള്ള ആറ് കൂറ്റൻ ടാങ്കുകളും അവിടേക്ക് ഇന്ധനം എത്തിക്കാനായി റെയില്പാതയും സൃഷ്ട്ടിച്ചു.
പക്ഷെ 1939-40 കാലഘട്ടത്തിൽ ഹിറ്റ്ലറുടെ നാസിപ്പട ലിത്വാനിയ പിടിച്ചടക്കുകയും സോവിയറ്റ് പട്ടാളംലിത്വാനിയയിൽ നിന്നും പിൻവാങ്ങുകയും ചെയ്തതോടെ പെനറിയായി നാസി പട്ടാളത്തിന്റെ അധീനതയിലേക്ക്വന്നു.
ഓരോ പേജിലും പെനറായിയുടെ ചരിത്രം ആകാംഷയോടെ വായിച്ചു തീർക്കുമ്പോൾ കയ്യിലെ കോഫിതണുക്കുന്നതുപോലും ഞാൻ ഓർക്കുന്നുണ്ടായിരുന്നില്ല.
ഇന്ധനം സൂക്ഷിക്കാനായി നിർമിച്ച ടാങ്കുകൾ കണ്ടപ്പോൾ നാസിപട്ടാളക്കാർ ചിന്തിച്ചത് മറ്റൊന്നായിരുന്നു. അവർ പോളണ്ടിൽ നിന്നും റഷ്യയിൽ നിന്നും യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ജൂതന്മാരെയും മറ്റ്യുദ്ധത്തടവുകാരെയും കൊണ്ടുവന്നു ആ ടാങ്കിന്റെ മുന്നിൽ നിരത്തി നിർത്തി വെടിവെച്ചു കൊന്ന് തള്ളാൻതുടങ്ങി.
1940 മുതൽ 44 വരെ ലക്ഷകണക്കിന് ആളുകളെ അവർ പെനറിയായി വനത്തിൽ എത്തിച്ചു കൊന്ന് കുഴിച്ചുമൂടി.
അപ്പോഴാണ് ഞാൻ മ്യൂസിയത്തിലേക്ക് കേറി വരുമ്പോൾ കണ്ട നിറയെ പേരുകൾ കൊത്തിവെച്ച ചുമരുകൾഓർത്തത്.
പുറത്ത് നല്ല മഴ തുടങ്ങിയിട്ടുണ്ട്. റൂമിനകത്തും തണുപ്പ് കൂടി കൂടി വരുന്നു.
ഒരു കോഫികൂടെ ഇട്ട് കുടിച്ചു. തണുപ്പിന് ശമനമില്ല.
ലക്ഷകണക്കിന് ആത്മാക്കൾ അന്തിയുറങ്ങുന്ന മ്യൂസിയത്തിലാണ് ഞാൻ എന്നോർത്തപ്പോൾ ഉള്ളിലെ ഭയം കൂടികൂടി വന്നു.
പുറത്ത് കരിയിലകളിൽ മഴതുള്ളി വീഴുന്ന ശബ്ദംപോലും ഭീതിപ്പെടുത്തുന്നതുപോലെ തോന്നി.
ഒന്ന് നേരം പുലർന്നിരുന്നേൽ ഡോണിയെ വിളിച്ചു ഇവിടുന്ന് എങ്ങനേലും രക്ഷപ്പെടാമായിരുന്നു എന്ന്ചിന്തിക്കുമ്പോഴാണ് ജനൽ വഴി എന്നെ സൂഷ്മം വീക്ഷിക്കുന്ന രണ്ട് കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെടുന്നത്.
ഭയങ്കര തിളക്കമുള്ള കണ്ണുകൾ.
ഭയം കാരണം കാലുകൾ തളരുന്നത് പോലെ തോന്നി.
മ്യവു. എന്ന് കരഞ്ഞുകൊണ്ട് ആ കണ്ണുകൾ അവിടെ നിന്നും പിൻവാങ്ങി. പൂച്ചയോ അതോ വേറെ വല്ലതുംആണോ എന്ന് ഇപ്പോഴും അറിയില്ല.
നേരം പുലർന്നതും ഡോണിയെ വിളിച്ചു വെഗം വരാൻ പറഞ്ഞു് മുറിയിൽ നിന്നും ഇറങ്ങി മ്യൂസിയംവാതിലിനടുത്തെത്തിയപ്പോ അവിടെ ഒരു വൃദ്ധൻ ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നു. ഉള്ളിൽ ഭയംഉണ്ടെങ്കിലും ഞാൻ ധൈര്യം സംഭരിച്ചു അയാളെ വിളിച്ചു.
Hey what’s your name?
അയാൾ എന്നെ സസൂക്ഷ്മം ഒന്ന് വീക്ഷിച്ചു. അയാളുടെ മുഖം നല്ല പരിചയമുള്ളപോലെ തോന്നി.
Domenic!
അയാൾ പേര് പറഞ്ഞ ശേഷം അവിടെനിന്നും നടന്നു നീങ്ങി.
ഡോണിവരാൻ ഇനിയും സമയം ഉള്ളതിനാൽ ഉള്ളിൽ അല്പം പേടിയുണ്ടെങ്കിലും ഞാൻ ആ മ്യൂസിയം റൂമിലേക്ക്കേറി.
നാസി പട്ടാളക്കാർ ക്രൂരമായി കൊന്നൊടുക്കിയ കുറെ പേരുടെ പേരും ഫോട്ടോയും ആണ് ഒരു ഭാഗത്തെ ചുമര്നിറയെ.
ഓരോ പേരും വായിച്ചു ആ ഫോട്ടോയിൽ നോക്കികൊണ്ടിരിക്കുമ്പോഴാണ് ഒരു പേര് മുന്നിൽ തെളിഞ്ഞത്.
zara domenic. ആ പേരിന് മുകളിലെ ഫോട്ടോ കണ്ട ഞാൻ ഞെട്ടി. വിൽനിയസ് എയർപോർട്ട് മുതൽസിറ്റിസെന്റർ വരെ ഒപ്പം സഞ്ചരിച്ച കാപ്പി കണ്ണുള്ള സാറാ.
കതക്ക് തുറന്ന് ഗേറ്റ് ലക്ഷ്യമാക്കി ഓടുമ്പോൾ ഇടവഴിയിൽ കോൺക്രീറ്റ് പാതകൾക്കപ്പുറം മൂടി വെച്ച ആറ്കിണറുകളിൽ നിന്നും ഒരു പാട് കൈകൾ എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി.
ഗേറ്റിന് തൊട്ടടുത്തെത്തിയതും തൊട്ട് മുന്നിൽ തോക്കുമായി ഡൊമിനിക്ക്.
ആ ഇരട്ടക്കുഴൽ തോക്കിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട എന്റെ നെഞ്ച് തുളച്ചു കേറിപോയി.
ആരൊ എന്നെ കാലിൽ പിടിച്ചു വലിച്ചു വനാന്തരങ്ങളിലേക്ക് വലിച്ചു കൊണ്ടുപോവുകയാണ്.
അവസാനമായി കണ്ണുകൾ കൂമ്പിയടയുമ്പോൾ അവ്യക്തമായി അവിടെയുള്ള ഒരു ഭിത്തിയിലെ പേരുകൂടെ ഞാൻവായിച്ചു ഡോണി ഐസക്.
ഇതെ സമയം അടുത്ത മ്യൂസിയം വാച്ചുമാനുമായി കറുത്ത SUV പെനറിയായി വനപാതയിലൂടെ ചീറിപ്പാഞ്ഞുവരുന്നുണ്ടായിരുന്നു.
സൽമാൻ
5 Comments
👌👌👌👍
👌👌
❤️❤️
Superb 👏🏻👏🏻👏🏻
Pingback: മ്യൂസിയം വാച്ച്മാൻ - By Salman Sali - കൂട്ടക്ഷരങ്ങൾ