ജോലികളൊക്കെ ശാന്തമായി തീർത്ത് ഓരോരുത്തരും അവരവരുടെ രോഗികളുടെ റൂമിൻ്റെ വാതിൽക്കൽ നിലയുറപ്പിച്ചു. ക്രിസ്തുമസ്സ് ആയത് കൊണ്ട് കാൻ്റീനിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യലും ക്രിസ്തുമസ്സ് ഓർമ്മകൾ അയവിറക്കലും നടന്നു. പന്ത്രണ്ട് മാസങ്ങളിൽ എനിക്കേറ്റവും പ്രിയം ഡിസംബറിനോടാണ്. കാപ്പിപ്പൂ മണക്കുന്ന, മഞ്ഞിൻ കുളിരണിഞ്ഞ അത്തരം ഒരു ഡിസംബറിലാണ് അപ്പന മമ്മമാരുടെ കുടുംബങ്ങളിലെ കടിഞ്ഞൂൽ സന്താനമായി ഈയുള്ളവൾ ഭൂജാതയായത്. അന്ന് മുതലിങ്ങോട്ട് ഡിസംബർ കൂടെപ്പിറപ്പാണ്.
ഓർമ്മ വച്ച നാൾ മുതൽ ഡിസംബർ മാസത്തിനായ് കാത്തിരിക്കുമായിരുന്നു. ആ മഞ്ഞും കുളിരും എങ്ങും തെളിയുന്ന നക്ഷത്ര വിളക്കുകളുമെല്ലാം കൂടി മനസ്സിലൊരു മഞ്ഞിൻ പുൽക്കൂട് പണിതിരിക്കുകയാണ്. എത്ര കൊടും ചൂടിലും ഉരുകിയൊലിക്കാത്തൊരു മഞ്ഞിൻ കൂട്! വല്ലപ്പോഴുമൊക്കെ പുതപ്പ് പോലുമില്ലാതെ ഞാനാ മഞ്ഞിൻ കൂട്ടിലേയ്ക്ക് കയറി ചുരുണ്ടുകൂടും. പക്ഷേ, ശരിക്കൊന്ന് തണുക്കുന്നതിന് മുൻപ് തന്നെ ആരെങ്കിലും വന്ന് വിളിച്ചിറക്കിക്കളയും.
മഞ്ഞില്ലാത്ത ഡിസംബറിനെ എന്തിന് കൊള്ളാം? മഞ്ഞിനെ കൈകൾ കൊണ്ട് വകഞ്ഞു മാറ്റി, ഡിസംബറിന് മാത്രം സ്വന്തമായ ഉണ്ണീശോപ്പുല്ലുകൾക്കിടയിലൂടെയുള്ള പള്ളിയിൽ പോക്കും നക്ഷത്ര വിളക്കുകളും വർണ്ണക്കടലാസ് ഒട്ടിച്ച ക്രിസ്തുമസ്സ് ട്രീയുമൊക്കെ ഇങ്ങനെ നിറം മങ്ങാതെ ഓർമ്മകളിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്. പല വർണ്ണക്കടലാസുകളുടെ ആലിംഗനത്തിൽ വേലി പത്തൽ പോലും ക്രിസ്തുമസ്സ് ട്രീ ആയി രൂപാന്തരം പ്രാപിക്കുന്ന മംഗളവാർത്തക്കാലം. വരാന്തയിലെ തൂണുകളിലും ഭിത്തിയിലുമൊക്കെ വർണ്ണക്കടലാസുകൾ പാറി പറക്കും. ഊതി വിർപ്പിച്ച് കെട്ടി തൂക്കിയ ബലൂണുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ പൊട്ടിത്തെറിക്കൽ മത്സരവും അന്നത്തെ ഒരു ഐറ്റമായിരുന്നു.
ഈറ്റക്കമ്പുകൾ കണക്കനുസരിച്ച് ചെത്തിമിനുക്കി എടുത്ത് ,അമേരിക്കൻ മാവ് എന്ന വെളുമ്പനെ കുറുക്കിയെടുത്ത് പശയാക്കി, അളന്ന് മുറിച്ച വർണ്ണക്കടലാസുകൾ ചേർത്തൊട്ടിച്ച് എല്ലാവരും ചേർന്ന് ആഘോഷമാക്കുന്ന നക്ഷത്രമുണ്ടാക്കൽ എന്തൊരു രസമായിരുന്നു. അയൽക്കാരനായിരുന്ന കുഞ്ഞുമോൻ ചേട്ടൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചുറ്റുവട്ടത്തെ എല്ലാവരുടെയും തന്നെ നക്ഷത്ര നിർമ്മാണം. നക്ഷത്രക്കാലുക്കളിൽ ചുറ്റി ഒട്ടിക്കുന്ന അലുക്കുകൾ മുറിഞ്ഞുപോകാതെ കുനുകുനാ മുറിക്കുന്ന കത്രികയുടെ താളം ഒന്ന് ചെവി വട്ടം പിടിച്ചാൽ ഇപ്പോഴും കേൾക്കാം. താഴെ വീഴാതെ, കാറ്റത്തിളകി ആളിക്കത്താതെ അതിനുള്ളിൽ വിളക്ക് വയ്ക്കുന്നത് കുട്ടികൾക്ക് എന്തൊരദ്ഭുതമായിരുന്നു! കാറ്റിലാടുന്ന നക്ഷത്രത്തിന് തീപിടിക്കാതിരിക്കാൻ പുൽക്കൂട്ടിലെ ഉണ്ണിയോടുള്ള കുഞ്ഞി പ്രാർത്ഥനകളിലെ കറകളഞ്ഞ ആത്മാർത്ഥത. ആഹാ!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഈന്തിലകളും ഉണ്ണീശോ പുല്ലുമൊക്കെ വച്ച് ഓരോരുത്തരുടെയും ഭാവനയ്ക്ക് അനുസരിച്ച് ഉണ്ടാക്കിയെടുക്കുന്ന പുൽക്കൂട്. അതിൽ വയ്ക്കുന്ന കളിമൺ രൂപങ്ങൾ അതീവ ശ്രദ്ധയോടെ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് തട്ടിൻ മുകളിലാണ്. ഉണ്ണീശോയെ മാത്രം മാറ്റി വച്ച് ബാക്കി എല്ലാവരെയും ക്രമമനുസരിച്ച് ഒരു ചതുരംഗക്കളത്തിലെന്ന പോൽ വിന്യസിക്കുന്നതും ഒരു കല തന്നെയാണ്. കൈയ്യും കാലുമൊടിഞ്ഞ രാജാക്കന്മാരും ആട്ടിടയരും മുടന്തു പിടിച്ച ആട്ടിൻ കുട്ടികളും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിറകൊടിഞ്ഞ മാലാഖയെ ,പുൽക്കൂടിന് മുകളിൽ കെട്ടിത്തൂക്കുന്നത് അത്യന്തം ശ്രമകരമായ ഒരു ജോലിയായിരുന്നു.
ഓരോ രൂപവുമെടുത്ത് നോക്കി താലോലിച്ച് വല്യമ്മച്ചി ഓരോ മക്കളുടെ പ്രായം പറയും. “ഈ പൊട്ടിയതൊക്കെ മാറ്റി അടുത്ത വർഷം നമുക്ക് പുത്തൻ സെറ്റ് വാങ്ങാമെന്ന് ” വെറുതെ പറയും. എന്നിട്ടോ, അടുത്ത ക്രിസ്തുമസ്സ് സമയമാകുമ്പോൾ പറയും ” ഓ, എന്നാത്തിനാ കാശ് കളയുന്നെ, ഇനീം പൊട്ടിക്കാനല്ലേ? നീയൊക്കെ വലുതായിട്ടേ ഇനിയിവിടെ പുതിയ സെറ്റ് വാങ്ങുന്നൊള്ളൂ.” അന്നത്തെ വലിയൊരു മോഹമായിരുന്നു കേട് പാടുകൾ ഒന്നുമില്ലാത്ത ഒരു പുൽക്കൂട് രൂപക്കൂട്ടം. മണ്ണിലെ അലങ്കാര മേളങ്ങളിലേക്ക് വിണ്ണ് കണ്ണ് വയ്ക്കുമ്പോഴേക്കും ആഘോഷരാവുകളെ മൂർദ്ധന്യത്തിലെത്തിക്കാൻ എത്തിച്ചേരുന്ന വലിയ കരോൾ സംഘം. പെട്രോൾ മാക്സ് തെളിച്ച് കൈയ്യിലൊരു ഉണ്ണിയുമായി ആടിയുംപാടിയും എത്തുന്ന സാൻ്റാക്കും സംഘത്തിനും കട്ടൻ കാപ്പിയും കേക്കും വിതരണമുണ്ടാവും.
അന്ന് പാതിരാക്കുർബാനയ്ക്ക് അയൽക്കാരെല്ലാവരും ചേർന്ന് ഒരു പ്രദക്ഷിണമായാണ് പോകുന്നത്. പുത്തനുടുപ്പുകൾ പ്രദർശിപ്പിക്കാനും അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കാനും ആരും മറക്കില്ല. ഉത്സാഹ തിമിർപ്പിലായിരിക്കും എല്ലാവരും. തിരുപ്പിറവിയ്ക്കായി ഹൃത്തിലും ഒരു പുൽക്കൂട് ഒരുങ്ങുമായിരുന്നു അന്ന്. അന്നത്തെ നൈർമല്യവും നിഷ്കളങ്കതയുമൊക്കെ പടിയിറങ്ങിപ്പോയിരിക്കുന്നോ ആവോ? വലുതാവണ്ടായിരുന്നു എന്നും ചിലപ്പോൾ തോന്നും. പള്ളിയിലെ വലിയ പുൽക്കൂടും അലങ്കാരങ്ങളും നീണ്ട പ്രാർത്ഥനകൾക്കിടയിലെ മയക്കത്തിലും കൺമുൻപിൽ ഉണ്ടാവും.
ഭൂരിഭാഗം ഇടവകാംഗങ്ങളെയും ഒന്നിച്ചു കിട്ടിയതിൻ്റെ ആവേശത്തിൽ നീണ്ടുപോകുന്ന വികാരിയച്ചൻറ ക്രിസ്തുമസ്സ് സന്ദേശമായിരുന്നു അലോസരപ്പെടുത്തിയിരുന്ന ഒരേയൊരു കാര്യം.” നിൻ്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിൻ്റെ ഹൃദയം ” എന്നതിൻ്റെ വാച്യാർത്ഥം അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുന്നവരായിരുന്നു ഞാനറിയുന്ന അന്നത്തെ അമ്മമാർ.
കാര്യം പറഞ്ഞാൽ ക്രിസ്തുമസ്സാണ്, പാതിരാക്കുർബാന, ഉണ്ണീശോ, പുൽക്കൂട് …എല്ലാം ശരിയാണ്. പക്ഷേ ക ള്ളൊഴിച്ച് കുഴച്ചു വച്ചിരിക്കുന്ന കലത്തിലെ മാവ് എങ്ങാനും പുളിച്ച് പുറത്തുചാടിയാൽ ആരു സമാധാനം പറയും? ‘അച്ചനിങ്ങനെ നിന്ന് പ്രസംഗിച്ചാൽ എന്തു ചെയ്യും’ എന്നോർത്ത് അസ്വസ്ഥരാകുന്ന നിഷ്കളങ്കരായ പാവങ്ങൾ. പള്ളീന്ന് ചെന്ന പാടേ അപ്പം ചുടാനിരുന്നാലേ നേരം വെളുക്കുമ്പോ പണി തീരൂ.
നോമ്പ് വീടലിൻ്റെ പേരിൽ പണിതു പണിത് നട്ടെല്ലൊടിക്കുന്ന പെണ്ണുങ്ങൾ. അവരോടൊക്കെ “നീയെന്തെങ്കിലും കഴിച്ചാരുന്നോ ” എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടാവുമോ? ആർക്കറിയാം! അന്ന് നല്ല വെളുവെളുത്ത പാലപ്പവും താറാവ് റോസ്റ്റും വട്ടയപ്പവും പഴം പുഴുങ്ങിയതുമൊക്കെ വെട്ടി വിഴുങ്ങുമ്പോൾ അതിൻ്റെ പിറകിലെ അധ്വാനത്തെക്കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. പിന്നെ പ്രായവും അതാണല്ലോ. അതൊക്കെ പിന്നീട് സ്വന്തം നട്ടെല്ല് പഠിപ്പിച്ചു തന്ന പാഠങ്ങൾ.
അന്ന് കിട്ടിയിരുന്ന, പ്ലം കേക്കിനെ റോയൽ ഐസിംങ്ങ് ചെയ്ത് റോസാപ്പൂവും ഇലയുമൊക്കെ വച്ച് മോടിപിടിപ്പിച്ച ,കുട്ടി ഭാഷയിലെ ‘പൂകേക്കിൻ്റെ ‘ തണുപ്പും മധുരവുമൊന്നും ഇന്നത്തെ ഒരു കേക്കിനുമില്ല എന്നൊന്നും പറയില്ല പക്ഷേ ആ മധുരം അത് രക്തത്തിലലിഞ്ഞു ചേർന്ന ഒരു വികാരമാണ്. വീട് വിട്ട് പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെയാണ് അത്യന്തം വിചിത്രവും വ്യത്യസ്തവുമായ രീതിയിൽ ക്രിസ്തുമസ്സും ഓണവുമൊക്കെ ആഘോഷിച്ച് തുടങ്ങിയത്.
“ക്രിസ്തുമസ്സ് കരോൾ, സാൻ്റാക്ലോസ്സ്.. ഇവരെയെല്ലാം മിസ്സ് ചെയ്യുന്നു. ഒരു കമ്പിത്തിരിയേലും കത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…ശ്ശൊ…” എന്നൊക്കെ പറഞ്ഞിരിക്കെ ഫോൺ ബെല്ലടിച്ചു. “ങാ.. ഫുഡ് വന്നതാവും ” എന്ന് പറഞ്ഞ് സസന്തോഷം ഫോൺ എടുത്ത് ‘ഹ.’.. എന്നേ പറയേണ്ടി വന്നുള്ളൂ. ആട്ടിടയന്മാർ ‘ഗ്ലോറിയാ… ഗ്ലോറിയാ…’ എന്ന മാലാഖ വൃന്ദത്തിൻ്റെ ഗാനം കേട്ടതു പോൽ റിസീവറിലൂടെ ഒഴുകി വന്നാ സദ് വാർത്ത.”എമർജൻസി അഡ്മിഷൻ , ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു. “
എൻ്റെ മുഖം കണ്ടതേ എല്ലാം മനസ്സിലാക്കിയ ടീമംഗങ്ങൾ ‘ക്രിസ്തുമസ്സ് നൊസ്റ്റാൾജിയ ‘ഒക്കെ പെട്ടിയിൽ വച്ച് പൂട്ടി സടകുടഞ്ഞെണീറ്റു. എല്ലാം പെട്ടെന്നായിരുന്നു. നിമിഷങ്ങൾക്കകം വലിയ ഒരു ബഹളത്തോടെ രോഗി എത്തി.
തുടരും
1 Comment
Pingback: ശാന്തരാത്രി തിരുരാത്രി - By JISHA RAJESH - കൂട്ടക്ഷരങ്ങൾ