കുഞ്ഞിന്റെയും സുരക്ഷയും ആരോഗ്യപരിപാലനവും ഏതൊരു അമ്മയുടെയും മനസ്സിൽ ആധി പടർത്തുന്ന കാര്യങ്ങൾ തന്നെയാണ്. മക്കൾ ആരോഗ്യത്തോടെ നല്ല അന്തരീക്ഷത്തിൽ ജീവിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷിതാവും.
എന്നാൽ അങ്ങനെയല്ലാത്ത കുറച്ച് മാതാപിതാക്കളുണ്ട്. ഒരു സാധാരണ രക്ഷിതാവിനേക്കാൾ നൂറിരട്ടി ആശങ്കയും ഭയവും കരുതലും ഉള്ള വിഭാഗം. മക്കളുടെ അവസ്ഥയിലുള്ള വ്യത്യാസമാണ് ഞാനടങ്ങുന്ന ആ രക്ഷിതാക്കളെ വേറിട്ടതാക്കുന്നത്. ഞങ്ങൾ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ആണ്. പല തരത്തിലുള്ള വെല്ലുവിളികൾ ദിവസവും നേരിടേണ്ടി വരുന്നവർ. വെല്ലുവിളികൾ എന്ന് പറയുമ്പോൾ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും പരിപാലനവും മാത്രമല്ല, ചിലരെങ്കിലും നിസ്സാരമാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ കൂടി അതിന്റെ ഭാഗമാണ്.
ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പരിചരണം മിക്കവാറും അമ്മമാരുടെ ചുമതലയാവാറാണ് പതിവ്. എന്നാൽ, അപൂർവ്വമായെങ്കിലും പിതാക്കൻമാരുടെ കരുതലിൽ വളരുന്ന മക്കളുമുണ്ട്. രണ്ടു കൂട്ടരും ഒരുപോലെ പരിചരിക്കുന്ന കുട്ടികളെയും കാണാറുണ്ട്. എങ്കിലും, 90% കുട്ടികളും മാതാവിന്റെ നിഴലിൽ വളർന്നുവരുന്നവരാണ് എന്നതാണ് എന്റെ അനുഭവം.
**രാപ്പകൽ പണികൾ**
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ഉള്ളവരെ ഒരുപക്ഷേ ബാധിക്കില്ല. കാരണം അവർക്ക് സഹായത്തിന് ചിലപ്പോൾ ഒരു ജോലിക്കാരി എങ്കിലും ഉണ്ടായേക്കാം. പക്ഷേ സാധാരണക്കാരിൽ പലരുടെയും അവസ്ഥ ഇനി ഞാൻ പറയുന്ന പോലെയാണ്.
വീട്ടിലുള്ള സാധാരണ ജോലികൾ എല്ലാം അമ്മമാർ ചെയ്യേണ്ടി വരും. ഭക്ഷണം പാകം ചെയ്യൽ, വീടു വൃത്തിയാക്കൽ, അലക്ക് എന്നിങ്ങനെ രാപ്പകൽ പണികൾ. ഭർതൃവീട്ടിൽ ആണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും ഇതുതന്നെ അവസ്ഥ. മാതാപിതാക്കൾ കൂടെയുണ്ടെങ്കിൽ അവരുടെ പരിപാലനവും ഇതേ സ്ത്രീയുടെ ഉത്തരവാദിത്തം ആയിരിക്കും. ഇവർ ഒരു ജോലിക്കാരിയും ഭർത്താവ് വേറെ സ്ഥലത്തും കൂടി ആണെങ്കിൽ ഈ പണികളെല്ലാം ഇരട്ടിയുമാവും.
**ഉറക്കം പോലുമില്ലാത്ത ജീവിതം**
ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരമ്മയ്ക്ക് ഭിന്നശേഷിയുള്ള ഒരു കുട്ടി ജനിച്ച് കഴിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്ന് അറിയുമോ?
ഞാൻ മുകളിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്റെ കൂടെ ഈ കുട്ടിയുടെ സകല കാര്യങ്ങളും കൂടി അവർക്ക് ചെയ്യേണ്ടി വരും. ഭിന്നശേഷി എന്ന് പറയുമ്പോൾ പലതരത്തിലുള്ള അവസ്ഥകളുമുണ്ട്. ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവരും മാനസികമായ വെല്ലുവിളികൾ നേരിടുന്നവരും. ശാരീരിക വെല്ലുവിളികൾ ഉള്ള കുട്ടികൾക്ക് സ്വബോധം ഉണ്ടാവാം, സ്വന്തം ആവശ്യങ്ങൾ പറഞ്ഞോ
അല്ലെങ്കിൽ മറ്റേതെങ്കിലും ആശയവിനിമയ മാർഗ്ഗം വിനിയോഗിച്ചോ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ അവർക്ക് സാധിക്കും. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ചിലപ്പോൾ അതിനു കഴിഞ്ഞുവെന്ന് വരില്ല. അവർക്ക് പ്രാഥമിക കാര്യങ്ങളോ ആവശ്യങ്ങളോ സൂചിപ്പിക്കാൻ പോലും പറ്റിയെന്നു വരില്ല. അവിടെയാണ് ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാരുടെ ജീവിതം നൂൽപ്പാലത്തിലാവുന്നത്.
രാവിലെ ഉറങ്ങി എഴുന്നേറ്റു പല്ല് തേക്കുന്നത് മുതൽ ഈ കുട്ടികൾ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങൾ ഈ അമ്മമാരുടെ ചുമതലയിൽ വരും. (ചിലർക്കെങ്കിലും അറിയുമോ എന്നറിയില്ല, ഓട്ടിസം ബാധിതരായ ഹൈപ്പർ ആക്ടീവ് ആയ ചില കുട്ടികൾക്ക് ഉറക്കവും കുറവാണ്, കുട്ടികൾ ഉറങ്ങാതിരുന്നാൽ അവരുടെ അമ്മമാർക്കും ഉറക്കം ഇല്ല എന്നുള്ളതാണ് മറ്റാർക്കും അറിയാത്ത സത്യം). അത്തരം കുട്ടികളുടെ കാര്യങ്ങളിൽ ചികിത്സാ ആവശ്യാർത്ഥമായുള്ള തെറാപ്പികൾ ഉൾപ്പെടും. സ്പെഷൽ
തെറാപ്പികൾ ഉൾപ്പെടും. സ്പെഷൽ സ്കൂളുകളിലും റീഹാബിലിറ്റേഷൻ സെന്ററുകളിലൊക്കെ പോകുന്നുണ്ടെങ്കിൽ അവിടെയും കുട്ടികളെ കൂടെ ഇതേ അമ്മ തന്നെ വേണ്ടിവരും.
**ഈ അമ്മമാരുടെ മനസ്സിൽ എന്തായിരിക്കും?**
അങ്ങനെയൊരു അമ്മയുടെ ഒരു മാനസികാവസ്ഥ പുറമേ നിന്ന് ഒരാൾക്ക് ഊഹിക്കാൻ പോലും കഴിയില്ല. അതേ സാഹചര്യത്തിൽ കൂടി കടന്നുപോകുന്ന മറ്റൊരു അമ്മയ്ക്ക് മാത്രം ഒരു പക്ഷേ തിരിച്ചറിയാൻ കഴിയുമായിരിക്കും. കുഞ്ഞിന്റെ മാനസിക വെല്ലുവിളികൾക്കുള്ള ചികിത്സയും അംഗപരിമിതികൾ ഉണ്ടെങ്കിൽ അതിനുള്ള ചികിത്സയും പുനരധിവാസവും എല്ലാം അവർക്കു മുന്നിൽ വെല്ലുവിളിയായി നിൽക്കും. അവയെല്ലാം യഥാസമയം എത്തിപ്പിടിക്കാൻ കഴിയുമോ എന്നൊരു ആശങ്ക ആയിരിക്കും എന്നെപ്പോലെയുള്ള അമ്മമാർ സദാ സമയവും നേരിടുന്നത്. അതിനിടയിൽ സ്വന്തം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഒരു പ്രാധാന്യവും കൊടുക്കാൻ അവർക്ക് കഴിയാതെ വരും.
അക്കാര്യമാണ് ഞാനിവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങളുടെ സൗഖ്യത്തിന് മുൻഗണന കൊടുക്കുന്നത് പോലെ തന്നെ അമ്മമാർ സ്വന്തം ആരോഗ്യത്തിനും വേണ്ടത്ര ശ്രദ്ധ ചെലുത്തണം. കാരണം മക്കളെ എന്നും പരിപാലിക്കാൻ നമ്മൾ മാത്രമേ ഉണ്ടാകൂ. മക്കൾക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണം. ശാരീരിക ആരോഗ്യസ്ഥിതിയെ പോലെ തന്നെ നമ്മുടെ മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യമുണ്ട്.
**സ്വന്തം ആരോഗ്യം ഉറപ്പാക്കണം**
അംഗപരിമിതരായ മക്കളുടെയും സ്വയം ചലനശേഷിയില്ലാത്ത മക്കളുടെയും രക്ഷിതാക്കൾക്ക് മറ്റു ചില വെല്ലുവിളികൾ കൂടിയുണ്ടാവും. ചിലപ്പോൾ ഒരുപാട് കാലത്തോളം ആ കുഞ്ഞുങ്ങളെ എടുത്തു നടക്കേണ്ട ഒരു സാഹചര്യം ഉണ്ടാവാം.
അതിനാൽ ശാരീരികക്ഷമത എന്നത് അവരെ സംബന്ധിച്ച് അനിവാര്യമാണ് അവിടെ. അത് ശ്രദ്ധിച്ചില്ലെങ്കിൽ, സ്പോണ്ടിലൈറ്റിസ്, ആർത്രൈറ്റിസ് പോലെയുള്ള രോഗങ്ങൾ മധ്യവയസ്സ് കടക്കുന്നതിന് മുന്നേ തന്നെ വന്നുചേരും. ദിവസേന സാധ്യമാവുന്ന സമയത്ത് ഒരു ലഘു വ്യായാമത്തിനെങ്കിലും സമയം കണ്ടെത്തണം. അത് നമുക്ക് ഒരേസമയം മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരും.
നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങളെക്കുറിച്ചും സർക്കാർ, സ്വകാര്യ സംവിധാനങ്ങൾ മുന്നോട്ടുവെക്കുന്ന സാദ്ധ്യതകളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. നേരത്തെ തന്നെ കുട്ടികളുടെ ജീവിതങ്ങളിൽ ഇടപെടാൻ കഴിയുന്ന കേന്ദ്രങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പരിമിതിയോ പ്രശ്നമോ ഉണ്ടെന്ന സംശയമുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്. എന്തെങ്കിലും പ്രശ്നം നിർണയിക്കാൻ കഴിഞ്ഞാൽ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം ഓരോന്നിനും അനുയോജ്യരായ പ്രൊഫഷണൽ തെറാപ്പിസ്റ്റുകളുടെ സഹായം തേടണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ സാമൂഹ്യ നീതി മന്ത്രാലയം ആവിഷ്കരിച്ച നിരാമയ ഇൻഷുറൻസ് എന്ന ഒരു സൗകര്യമുണ്ട്. അത് ഉപയോഗപ്പെടുത്താനാവും.
**സ്വയംപര്യാപ്തതയ്ക്കുള്ള വഴി തുറക്കുക**
മറ്റൊന്ന് സ്വയം പര്യാപ്തത നേടാൻ കുട്ടികളെ സഹായിക്കലാണ്. പ്രായത്തിനും കാലത്തിനും അനുസരിച്ചുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നതിനോടൊപ്പം കുഞ്ഞിനെ സ്വയം പര്യാപ്തത നേടാൻ സഹായിക്കണം. സ്വയം വാരി കഴിക്കാൻ കഴിവുള്ള ഒരു കുട്ടിക്ക് ഒരിക്കലും ഭക്ഷണം വായിൽ വച്ച് കൊടുക്കരുത്. അവരെക്കൊണ്ട് അത് സ്വയം ചെയ്യിപ്പിക്കുക. സംസാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടിയാണെങ്കിൽ മുഖത്ത് നോക്കി സംസാരിക്കുക. കഥകൾ പറഞ്ഞു കൊടുക്കുക. പാട്ടുകൾ പാടി കൊടുക്കുക.
ചില സാഹചര്യത്തിൽ നമുക്ക് തോന്നാം, നമ്മുടെ മക്കൾക്ക് നമ്മൾ പറഞ്ഞു
കൊടുക്കുന്നത് മനസ്സിലാവുമോ എന്ന്. എന്നാൽ ഒരു സംശയം വേണ്ട, അവർക്ക് തീർച്ചയായും മനസ്സിലാവും. ഹൃദയത്തിന്റെ ഭാഷ മനസ്സിലാവാൻ ആത്മാർത്ഥവും നിഷ്കളങ്കവുമായ മനസ്സല്ലാതെ വേറൊന്നും വേണ്ട.
**തെറാപ്പികൾ പഠിച്ചെടുക്കണം**
സ്പീച്ച് തെറാപ്പി ആണെങ്കിലും ഫിസിയോതെറാപ്പി ആണെങ്കിലും പരിശീലന സമയത്ത് രക്ഷിതാക്കൾ കൂടെ നിൽക്കണം. ചില തെറാപ്പിസ്റ്റുകൾ വ്യക്തമായി എല്ലാം പറഞ്ഞു തരണമെന്നില്ല. നമ്മൾ തന്നെ എല്ലാം ചോദിച്ചറിഞ്ഞ് മനസ്സിലാക്കി എടുക്കണം. ലോക്ക് ഡൗൺ എന്നൊരു സാഹചര്യം മുന്നിൽ വന്നുനിന്നപ്പോൾ പെട്ടെന്നൊരു ദിവസം തെറാപ്പികൾ എല്ലാം നിർത്തി വെക്കേണ്ടി വന്ന കുട്ടികളുണ്ട്. (എല്ലാവരും അല്ല പൂർണ്ണമായും തെറാപ്പിസ്റ്റുകളെ മാത്രം ആശ്രയിക്കേണ്ടി വന്നിട്ടുള്ള രക്ഷിതാക്കളുടെ കാര്യമാണ് സൂചിപ്പിച്ചത്) നിർത്തി വെക്കേണ്ട സാഹചര്യം വന്നത് രക്ഷിതാക്കൾക്ക് അതെങ്ങനെ വീട്ടിൽ നിന്ന് പരിശീലിപ്പിക്കണം എന്ന കൃത്യമായ അവബോധം ഇല്ലാത്തതുകൊണ്ട് ആയിരുന്നു. അതിനാൽ അത്തരത്തിൽ സാഹചര്യം മുൻകൂട്ടിക്കണ്ട് കുട്ടികളെ പരിശീലിപ്പിക്കാനുള്ള കഴിവ് സ്വയം ആർജിക്കേണ്ടതുണ്ട്.
എന്നാൽ, ഫിസിയോതെറാപ്പിയിലേക്ക് അടുക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ തെറ്റായ രീതിയിൽ ചെയ്താൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളും നമ്മളും ആയിരിക്കും. അതുകൊണ്ട് ഫിസിയോതെറാപ്പിസ്റ്റിൽ നിന്നും വ്യക്തമായി കാര്യങ്ങൾ പഠിച്ചു എടുക്കണം.
ഓരോ പ്രായത്തിലും ഓരോ തരത്തിലുള്ള ബിഹേവിയർ തെറാപ്പി ആവശ്യമുള്ള കുട്ടികൾ ഉണ്ടാവാം. അതിനനുസരിച്ച് ഒരു സൈക്കോളജിസ്റ്റിന്റെ സഹായവും തേടാം. ബിഹേവിയറൽ തെറാപ്പിയും കൗൺസലിംഗും കുട്ടികളോടൊപ്പം തന്നെ രക്ഷിതാക്കൾക്കും ആവശ്യമാകുന്ന സാഹചര്യങ്ങളും ഉണ്ട്. അതും ശ്രദ്ധിക്കണം.
**കുട്ടികൾ മുതിർന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**
ആൺകുട്ടികൾ ആണെങ്കിലും പെൺകുട്ടികൾ ആണെങ്കിലും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ ഒരുപാട് ശാരീരിക മാനസിക വ്യത്യാസങ്ങൾ വരും. പെൺകുട്ടികൾക്ക് പീരിയഡ്സ് തുടങ്ങിക്കഴിഞ്ഞാൽ അവരെ വ്യക്തിശുചിത്വം പാലിക്കാൻ പ്രാപ്തരാക്കണം. സ്വന്തമായി അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിവില്ലാത്തവർ ആണെങ്കിൽ മാത്രം രക്ഷിതാക്കൾ കാര്യങ്ങൾ ചെയ്തു കൊടുക്കുക.
ആൺകുട്ടികൾക്കും അവരുടേതായ മാറ്റങ്ങൾ ഉണ്ട്. പെൺകുട്ടികളെപ്പോലെ അല്ലെങ്കിലും ആൺകുട്ടികളിൽ സെക്സ് ഹോർമോണുകൾ ആക്ടീവ് ആവുകയും മാസ്റ്റർബേഷൻ എന്ന സ്റ്റേജിലേക്ക് എത്തുകയും ചെയ്തേക്കാം. ഒരു പക്ഷേ പരസ്യമായി ആളുകളുടെ മുന്നിൽ അത്തരം കാര്യങ്ങൾ ചെയ്യുന്ന കുട്ടികളുമുണ്ടാവാം. അവിടെ ആണ് നമ്മൾ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടത്. ഒരു ബിഹേവിയറൽ തെറാപ്പിസ്റ്റിന്റെ സഹായം അത്തരം സാഹചര്യങ്ങളിൽ ആവശ്യമാണ്. മാസ്റ്റർബേഷൻ ചെയ്യുന്നതിനെ കുറ്റകരമായി ചിത്രീകരിക്കേണ്ട കാര്യമില്ല. കാരണം അത് ജീവശാസ്ത്രപരമായ ആവശ്യമാണ്. അതിനെ അത്തരത്തിൽ മനസ്സിലാക്കി, അതു പോലെയുള്ള കാര്യങ്ങൾക്ക് പ്രൈവസി വേണമെന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത്.
**അവഗണിക്കേണ്ടവ അവഗണിക്കുക**
പിന്നെ ഓരോ രക്ഷിതാക്കളും മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. നമ്മളെ പോലെയുള്ളവർ എപ്പോഴും ആഗ്രഹിക്കുന്നത് സമൂഹത്തിന്റെ ഒരു പിന്തുണയാണ്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും എല്ലാമുള്ള സപ്പോർട്ട് നാം അർഹിക്കുന്നുണ്ട്. എന്നാൽ, അവയൊന്നും കിട്ടുന്നില്ല എന്ന് കരുതി കുട്ടികളുടെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിർത്തി വെക്കരുത്.
നമ്മളെ അവഗണിക്കുന്നവരെ നമ്മളും അങ്ങ് അവഗണിച്ചേക്കുക. നമ്മളെ പരിഗണിക്കുന്നവരോട് ചേർന്നു നടക്കുക. ഈ ലോകത്ത് ജീവിച്ച് മരിച്ച് പോകുന്നതിനിടയിൽ ഒരടയാളം ഈ സമൂഹത്തിൽ പതിപ്പിച്ച് പോകാൻ ശ്രമിക്കുക. കഠിനമായ പാതകളിലൂടെ ജീവിത യാത്രയുമായി പോകേണ്ടിവരും. കുത്തുവാക്കുകൾ ഉണ്ടാവാം, തുറിച്ചു നോട്ടങ്ങൾ ഉണ്ടാവാം. മറുപടി അർഹിക്കാത്തവർക്ക് മൗനം സമ്മാനിക്കുക. നമ്മുടെ വിലപ്പെട്ട സമയം നമ്മളെ അർഹിക്കാത്തവർക്കായി നഷ്ടപ്പെടുത്താതിരിക്കുക. നമ്മുടെ സമയം നമുക്കും നമ്മുടെ മക്കളുടെ ഉന്നമനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുക.
Murshida Parveen
Wordwarrior
4 Comments
എല്ലാം വ്യക്തമായി മനസിലാവുന്ന രൂപത്തിൽ പറഞ്ഞു. സൊസൈറ്റി കൂടി ഇത് പോലുള്ള കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതെങ്കിലും പരിപാടിക്ക് ഇത്തരം കുട്ടികളുമായി പോകുമ്പോൾ പലരും ഭയക്കുന്നത് ആളുകളുടെ തുറിച്ചു നോട്ടം ആണ്. അത്തരം സിമ്പതി കുട്ടികൾക്ക് ആവശ്യമില്ല.
😊
ഏത് ജീവിതസാഹചര്യമാണെങ്കിലും അതിലൂടെ കടന്നുപോയവർക്കേ അത് മനസ്സിലാക്കാൻ കഴിയൂ.
നന്നായി എഴുതി. ❤️
Informative ഉം ഒരുപാട് പേർക്ക് പ്രയോജനകരമായ എഴുത്ത് 🤗🤗🥰