ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്നതാണ് കലാലയ രാഷ്ട്രീയ പ്രശ്നങ്ങളും കൊലപാതകപരമ്പരകളും. ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്നതിന്റെ തൊട്ടടുത്തുള്ള ഒരു പയ്യൻ, പാർട്ടികൾ തമ്മിലുള്ള അടിയിൽ കൊല്ലപ്പെട്ടു. അന്നാണ് ആദ്യമായി ബി ജെ പി എന്നൊരു പാർട്ടി കൂടി നിലവിലുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്. മരിച്ചത് ഒരു എസ് എഫ് ഐ കാരനും. ഭരിക്കുന്നത് കോൺഗ്രസ്സ് ആണ് എന്നാണ് എന്റെ ഓർമ.
അയ്യന്തോൾ എന്ന പ്രദേശത്തെ ആകെ നടുക്കിയ ഒരു കൊലപാതകം. അറസ്റ്റ് ചെയ്യപ്പെട്ടവരോ.. എല്ലാം എന്നും ഞങ്ങളുടെ വീടിന് മുന്നിലൂടെ നടന്ന് പോകുന്ന ഡാഡി അറിയുന്ന പല ആളുകൾ.. സ്കൂൾ ഒക്കെ അടച്ചിട്ടു കുറച്ചു ദിവസം. ട്യൂഷൻ പോയിരുന്നത് ആ മരണവീടിന്റെ തൊട്ടടുത്ത്. ആദ്യമായി ഇങ്ങനെയൊക്കെ മനുഷ്യരെ കൊല്ലും എന്ന് തിരിച്ചറിഞ്ഞ ദിനങ്ങൾ.
കളക്ട്രേറ്റിൽ ജോലി ചെയ്തിരുന്ന ഡാഡിയും മമ്മിയും. അതിന് പുറകിൽ താമസം. സ്കൂൾ ബസ് വന്ന് നിൽക്കുന്ന കളക്ട്രേറ്റിനു മുന്നിൽ മാർച്ചും ധർണയും ആകെ ബഹളം. പേടിച്ചരണ്ട ആ ദിവസങ്ങൾ മറന്നിട്ടില്ല.
പിന്നീട് ജയിലിൽ നിന്നും വന്ന ആ പ്രതികൾ ചിരിക്കുമ്പോൾ ചിരിക്കാൻ പോലും എനിക്ക് പേടിയായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വളരും തോറും തിരിച്ചറിഞ്ഞു.. ഇങ്ങനെയാണ് രാഷ്ട്രീയരീതി. അത് കൊണ്ട് തന്നെ രാഷ്ട്രീയമില്ലാത്ത സെന്റ് മേരീസിലും വിമലയിലും പഠിപ്പിച്ചു ഡാഡി. എം എ ക്ക് ഞാൻ വാശി പിടിച്ച് സെന്റ് അലോഷ്യസിൽ ചേർന്നു. ആ രണ്ട് കൊല്ലം കണ്ടു. രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ. ഒരു കൊല്ലം കഴിഞ്ഞപ്പോൾ എന്റെ അനിയനെ അവിടെ പ്രീഡിഗ്രിക്ക് കൊണ്ട് ചേർത്തു. രാഷ്ട്രീയമില്ലാത്ത സ്കൂളിൽ പഠിച്ച അവൻ അവിടത്തെ രാഷ്ട്രീയവലയിൽ പെട്ടു. കുറെ വിലക്കി നോക്കി. ഒരു രക്ഷയുമില്ല. എനിക്ക് കുരിശായി. ഇടക്കിടക്കു അടികൾ. ഇവൻ പ്രതികരിക്കും. ഞാൻ പോരുന്നത് വരെ വലിയ കുഴപ്പമില്ലാതെ പോയി.
പഠിക്കുമ്പോഴേ എന്റെ വിവാഹം കഴിഞ്ഞു. പഠിത്തം കഴിഞ്ഞ് ഞാൻ പോന്ന ശേഷം അവന് ധൈര്യമായി. കൂടെ കുറെ കൂട്ടുകാരും. വലിയ നേതാക്കൾ പതിനേഴു വയസ്സുള്ള അവനെ കാണാൻ വീട്ടിൽ വരുന്നു. ഡാഡിക്ക് ടെൻഷൻ ആയി തുടങ്ങി.
അങ്ങനെ ആ കൊല്ലത്തെ ഇലക്ഷൻ. അതിൽ എന്തൊക്കെയോ നടന്നു ഞങ്ങൾ അന്ന് വടക്കേ ഇന്ത്യയിൽ ആണ്. അധികമറിയില്ല എന്താണ് നടന്നതെന്ന്. പക്ഷേ ആകെ പ്രശ്നമായി. ഇവൻ കെ എസ് യൂ വിന്റെ ഭാഗമായിയിരുന്നു. അത് പിന്തുടർന്ന് വന്ന ഒരു കുടുംബപാരമ്പര്യം എന്നതിൽ ഉപരി അങ്ങനെ രാഷ്ട്രീയതാത്പര്യം ഉള്ള കുടുംബമല്ലായിരുന്നു. കൂട്ട് കൂടിയപ്പോൾ ആവേശം കയറി കാണും. പതിനാറു വയസ്സല്ലേ ഉള്ളു.
അങ്ങനെ ഒരിക്കൽ മമ്മിയുടെ ഒരു ബന്ധുവിന്റെ ഒരു വിളി വന്നു. അന്ന് ലാൻഡ് ലൈൻ അല്ലേ ഉള്ളു. അഭി എവിടെ എന്ന് ചോദിച്ചു. പുറത്തു പോയിരിക്കുന്നു കൂട്ടുകാരുടെ കൂടെ എന്ന് പറഞ്ഞു മമ്മി. ഉടനെ തിരിച്ചു വീട്ടിലേക്ക് കൊണ്ട് വരണം. അവനെതിരെ ഒരു പാർട്ടിക്കാർ തിരിഞ്ഞിട്ടുണ്ട്. ക്ലാസ്സിൽ പഠിക്കുന്ന ഏതോ ഒരു പെൺകുട്ടിയെ കളിയാക്കിയ കേസിൽ എന്തോ ചോദ്യം ചെയ്യാൻ കൂട്ടുകാരുടെ കൂടെ പോയിട്ടുമുണ്ട്. അതിന്റെ ദേഷ്യവും ഉണ്ടാകാം. ആ ബന്ധു പറഞ്ഞു. അഭിലാഷിന്റെ.. അതായത് എന്റെ ആങ്ങളയുടെ ഫോട്ടോ കാണിച്ചിട്ട് ഇവനെ തട്ടാൻ പാർട്ടി ആലോചനയുണ്ട് എന്ന്. അങ്ങനെ ഡാഡി പേടിച്ചു. ഒരുവിധം പഠിപ്പ് തീർത്തു അവനെ അന്നേ ദുബായിലേക്ക് പാക്ക് ചെയ്തു. ഇപ്പോഴും അവിടെ തന്നെ. അങ്ങനെ തീർന്നു ആ രാഷ്ട്രീയജീവിതം.
അതാണ് ആ കാലത്തെ രാഷ്ട്രീയകളികൾ. ഇന്ന് കുറഞ്ഞു വരുന്നതായി തോന്നിയിരുന്നു. ഭരിക്കുന്ന പാർട്ടിയുടെ അത്ര ശക്തി വേറെ പാർട്ടികൾക്ക് ഇല്ല താനും. നാഥനില്ലാ കളരികൾ പോലെ കുറെ പാർട്ടികൾ. അത് നന്നായി. അപ്പോഴാണ് ഇപ്പോൾ പുതിയ ഒരു കൊലപാതകം കൂടി.
ഓരോ അമ്മയും അച്ഛനും എന്നും പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും മക്കൾക്ക് വേണ്ടിയല്ലേ. ആ അച്ഛൻ ചോദിച്ചത് പോലെ ഇത്രയും കാലം ഞാൻ വീട് വിട്ട് മണലാരണ്യത്തിൽ പണിയെടുത്തത് ഇവന് വേണ്ടിയല്ലേ. എന്നിട്ടവൻ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതെങ്ങനെ തെറ്റാവും. മരണത്തെ ന്യായീകരിക്കുന്നവർ അത് മനസ്സിലാക്കുന്നില്ലേ? ഇപ്പോൾ വരും വലിയ വക്കീലുമാർ അവർക്ക് വേണ്ടി. അതാണ് അവരുടെ ധൈര്യം. നിയമസം ഹിത തന്നെ മാറ്റി എഴുതണം. ഇന്ത്യയെ ഭാരതം ആക്കിയത് കൊണ്ട് കാര്യമില്ല.
എന്റെ മകനെ ഡിഗ്രിക്ക് ചേർത്തത് കോയമ്പത്തൂർ ഉള്ള പ്രസിദ്ധമായ ഒരു കോളജിൽ ആയിരുന്നു. തൃശ്ശൂരിൽ തന്നെ അവന്റെ കൂടെ ട്യൂഷൻ ഒക്കെ പഠിച്ച പല കുട്ടികളും കൂടെ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് കോളജിന്റെ പുറത്ത് നടത്തുന്ന ഒരു ഹോസ്റ്റലിൽ താമസമായി. ഇവിടെ എന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുള്ളതും ഭക്ഷണം കഴിച്ചിട്ടുമുള്ളതായ കുട്ടികൾ. അതുകൊണ്ട് പ്രത്യേകിച്ച് പേടി തോന്നിയില്ല.
അങ്ങനെ കുറച്ചു ദിവസം പോയി.
അവൻ എല്ലാ ആഴ്ചയിലും വരും. അങ്ങനെ പോകുമ്പോൾ അതിൽ ചില കുട്ടികൾ കോളജിന്റെ പുറത്ത് സ്ഥിരം പ്രവർത്തിക്കുന്ന ചില കഞ്ചാവ് ഗ്രൂപ്പിന്റെ പിടിയിൽ പെട്ടു. വേണ്ട എന്ന് മോൻ കുറെ ഉപദേശിക്കാൻ നോക്കി എങ്കിലും നടന്നില്ല. ഇവൻ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് എടുത്ത് അതിൽ എന്തോ ഇല വെച്ച് അതിനുള്ളിൽ കഞ്ചാവ് വെച്ച് ചുരുട്ടി വലിക്കാൻ തുടങ്ങിയപ്പോൾ അവൻ പ്രതികരിക്കാൻ തുടങ്ങി. ഒരു റൂമിൽ മൂന്ന് പേർ. രണ്ട് പേരും ഇതിന് അടിമകളായി മാറിക്കൊണ്ടിരുന്നു.
കൂടെ പഠിച്ച കുറച്ചു പെൺകുട്ടികൾ ആ കോളജിൽ ഉണ്ടായിരുന്നു. മോൻ അവരോട് പറഞ്ഞു. ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നു. എനിക്ക് പേടി തോന്നുന്നു എന്ന്. പെൺകുട്ടികൾ പോയി അവരെ ഉപദേശിക്കാൻ ശ്രമിച്ചു. അപ്പോൾ അവർ ചോദിച്ചു. ആരാണ് പറഞ്ഞത്. ആരോൺ പറഞ്ഞല്ലോ എന്ന്. ഇത് അറിയാതെ റൂമിൽ വൈകിട്ട് ചെന്ന ഇവനെ അവർ ചോദ്യം ചെയ്തു. അടിക്കാൻ ശ്രമിച്ചു. ഇവൻ ഓടി ഈ നാട്ടിൽ ഉള്ള അവന്റെ സീനിയർ ഒരു കുട്ടിയുടെ റൂമിലേക്ക് ചെന്നു. പിന്നീട് താമസം അങ്ങോട്ട് മാറ്റി.അവർ മിണ്ടാതായി.
ഒരു ദിവസം അവരിൽ ഒരാൾ മോനോട് ചോദിച്ചു. എന്നെ ഒന്ന് ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാമോ എന്ന്. ഇവന് ബൈക്ക് ഉണ്ടായിരുന്നു അന്ന്. ഒട്ടും സംശയം തോന്നാത്ത ഇവൻ അവിടെ ചെന്നപ്പോൾ പിടിച്ചു വലിച്ച് ഇറക്കി അടിക്കാൻ തുടങ്ങി. കൂടെ സ്കൂൾ തൊട്ട് പഠിച്ച കുട്ടികളും ഉണ്ട് എന്നതാണ് സങ്കടം. മൊബൈൽ കയ്യിൽ എടുത്ത് അവനോടി. അതിനിടക്ക് ഈ സീനിയർ കുട്ടികളെ വിവരമറിയിച്ചു. അവർ വന്നു. അവരെയും അടിച്ചു. പുറത്ത് നിന്നുള്ള ആളുകളും പുറകിൽ ഉണ്ട്. അതൊരു മാഫിയ ആണ്. ഓരോ കോളജിന്റെ ചുറ്റും ഉണ്ട്. രാത്രി മുഴുവൻ ഏതോ വീടിന്റെ കാർ ഷെഡ്ഡിൽ ഒളിച്ചിരുന്നു. രാവിലെ നാട്ടിലെത്തി.
ഞാനും ഭർത്താവും കൂടി തിരിച്ചു കൊണ്ട് വിടാൻ പോയി. ആ കുട്ടികളെ അറിയുന്നതാണല്ലോ. നമ്മൾ പറഞ്ഞാൽ എല്ലാം ശരിയാകും എന്ന തോന്നൽ ആയിരുന്നു എനിക്ക്. അവിടെ ചെന്നു. മോനെയും കൂട്ടി അവർ താമസിക്കുന്ന സ്ഥലത്തേക്ക് ചെന്ന്അവരോട് ചോദിച്ചു.എന്താണ് നിങ്ങൾ ഇവനോട് ഇങ്ങനെ ചെയ്തത്. ഞങ്ങളെപ്പറ്റി ഇവൻ പെൺകുട്ടികളോട് കുറ്റം പറഞ്ഞു കൊടുത്തു. ഒരിക്കലേ പറഞ്ഞിട്ടുള്ളൂ എങ്കിലും ആ പെൺകുട്ടികൾ ഇവരെ സ്ഥിരം ഉപദേശിച്ചു കൊണ്ടിരുന്നു എന്നു തോന്നുന്നു. ഇവന് അതറിയില്ല. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ എന്തിനാണ് ഇങ്ങനെ നശിച്ചു പോകുന്നത് അതൊക്കെ ആരോഗ്യത്തിന് കേടല്ലേ. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ഇങ്ങനെ ചെയ്യാമോ? നിങ്ങളുടെ കൂടെ താമസിക്കുന്നവനാ യിരുന്നല്ലേ അവൻ.ഒരു തൊടുപുഴക്കാരൻ പയ്യൻ.
അവനെ മുൻപ് കണ്ടിട്ടില്ല.അവൻ എന്റെ മുഖത്തുനോക്കി പറഞ്ഞത് ഇപ്പോഴും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. കൊന്നുകളയാനാണ് ഞങ്ങളോട് പറഞ്ഞത് ഞങ്ങൾ ഇത്രയല്ലേ ചെയ്തുള്ളൂ. ഒരു അമ്മയുടെ മുഖത്ത് നോക്കി അത് ദേഷ്യത്തോടെ പറഞ്ഞപ്പോൾ മയക്കുമരുന്ന് അവനെ എത്രമാത്രം മാറ്റി എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
പിന്നീട് ആ പെൺകുട്ടികളുമായും ആരുമായും സൗഹൃദംവേണ്ട എന്നു പറഞ്ഞു സീനിയർ കുട്ടികൾ പോരുന്നത് വരെ അവരുടെ കൂടെ താമസിച്ചു. പിന്നീട് അവരോട് ഒരിക്കലും അവൻ സംസാരിച്ചിട്ടില്ല. ഇപ്പോഴും സംസാരിക്കില്ല പലരുടെയും വിവാഹം കഴിഞ്ഞു. ഇവന്റെയും കഴിഞ്ഞു. ആരും അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടില്ല ആ സ്പർദ്ധ ഇന്നും അങ്ങനെ നിലനിൽക്കുന്നു. ഉപദേശിക്കാൻ പോയാൽ കുട്ടികളെ കൊന്നുകളയും അവർ എന്ന് സത്യം ഞാൻ അന്ന് മനസ്സിലാക്കി.
പിന്നീട് മകൾ മെഡിക്കൽ കോളജിൽ വന്നപ്പോഴും ഇത്തരം മാഫിയകളിൽ പെട്ട പലരെയും കണ്ടിട്ടും പ്രതികരിക്കാൻ പോയില്ല.കോളജിൽ അറിയിക്കാൻ ഞാൻ നിർബന്ധം പിടിച്ചപ്പോൾ ചേട്ടന് കിട്ടിയ പോലെ എനിക്കും അടി മേടിച്ച് തരാനാണോ അമ്മേ എന്ന് അവൾ ചോദിച്ചപ്പോൾ എനിക്ക് മറുപടിയുണ്ടായിരുന്നില്ല. അടി മാത്രമല്ല കൊല നടത്തും. അത്തരം മാഫിയകളിൽ പെട്ടിരിക്കുകയാണ് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ മിക്കതും.
ആ പേടികൊണ്ട് തന്നെ വിദേശത്ത് അയച്ച് മകനെ പിജി ചെയ്യിപ്പിച്ചു. കുട്ടികൾ വിദേശത്തേക്ക് പോകുന്നതിനെ തടയുന്ന ആളുകൾ ഈ നാട്ടിലെ കോളജുകളിൽ നടക്കുന്ന പലതും അറിയുന്നില്ല. അവിടെ പോയി ഹോട്ടലിൽ പണിയെടുത്തിട്ടാണെങ്കിലും ഇത്തരം കൊലപാതകങ്ങൾ പേടിക്കണ്ടല്ലോ.
ഇപ്പോൾ മകൾ എംഡി ചെയ്യുന്നു. ആരോഗ്യത്തെ പറ്റി ദൂഷ്യവശങ്ങളെപ്പറ്റി പഠിച്ച ഡോക്ടർമാരുടെ കൂട്ടത്തിലും ഇത്തരം പ്രവണതകൾ ഇപ്പോഴും ഉണ്ട് എന്നത് വേദനിപ്പിക്കുന്ന സത്യം. പ്രതികരിക്കാൻ ആവാതെ എങ്ങനെയെങ്കിലും പഠനം തീർത്ത് വരണമെന്ന് ചിന്തയിൽ പേടിയോടെ അച്ഛനമ്മമാർ.
കലാലയ രാഷ്ട്രീയം മാത്രമല്ല നിരോധിക്കേണ്ടത് ഇത്തരം മാഫിയകളുടെ പ്രവർത്തനം കൂടി പരിശോധന നടത്തേണ്ടതുണ്ട്. ക്രൂരതയോടെ ആക്രമിക്കുമ്പോൾ അവരുടെ അറിയുന്നില്ല അവർ ചെയ്യുന്നത് എന്താണെന്ന്.അവരുടെ ഉള്ളിൽ കിടക്കുന്ന പലതരം മയക്കുമരുന്നാണ് അവരെക്കൊണ്ട് പലതും ചെയ്യിപ്പിക്കുന്നത്.”ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല “എന്ന് കർത്താവ് പറഞ്ഞ വാക്യം ആപ്തമാകുന്നത് ഇത്തരം ചെറുപ്പക്കാർക്കിടയിലാണ് എന്നതാണ് കഷ്ടം. ഇടക്കിടക്ക് മയക്കുമരുന്ന് പിടിച്ചു എന്ന വാർത്ത നമ്മൾ വായിച്ചു തള്ളുമ്പോൾ ഇതൊക്കെ ആരാണ് ഉപയോഗിക്കുന്നത് എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നത് കൂടി പരിശോധിക്കണം.
എല്ലാം ശരിയാകും എന്ന് പ്രാർത്ഥനയോടെ ഒരു അമ്മ🙏🏻
7 Comments
ഭയം തോന്നിപ്പിക്കുന്ന അനുഭവങ്ങള്
#റാഗിങ്ങ് എന്നു ചേർക്കാമോ
സത്യത്തിന്റെ ക്രൂര മുഖങ്ങൾ 😔😔😔
Yes
പേടിയോടെമാത്രം വായിച്ചു. മകൾ പഠിച്ച എൻജിനീയറിംഗ് കോളേജിലും ഹോസ്റ്റൽ മുറികളിൽ മദ്യവും മയക്കുമരുന്നുമുപയോഗിക്കുന്നവർ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ടീമിൻ്റെ മയക്കുമരുന്നു വിതരണത്തിനെതിരേ പ രാതിപ്പെട്ടിരുന്ന ഒരു കുട്ടി അവസാനം അവരെ ഭയപ്പെട്ട് ആത്മഹത്യെ ചെയ്തത് വാർത്തയായിരിരുന്നു. കുട്ടികൾ പറഞ്ഞത് അവൻ ആത്മഹത്യ ചെയ്യില്ല, അതു കൊലപാതകമാണെന്നാണ്.
മിക്ക കലാലയരാഷ്ട്രീയങ്ങളും ഇത്തരം മാഫിയകളുടെ നീരാളിപ്പിടിത്തത്തിലാണ്. നന്നായിട്ടെഴുതി നിഷാ👌👍👍👍
Yes
🙏🏻