കഷ്ടാനുഭവ ആഴ്ച അല്ലെങ്കിൽ ഞങ്ങളുടെ യാക്കോബായ ഓർത്തഡോൿസ് സഭകളിൽ ഹാശാ ആഴ്ച എന്നറിയപ്പെടുന്ന ഒരു വാരത്തിലൂടെയാണ് ഇപ്പോൾ ഞങ്ങൾ ക്രിസ്ത്യാനികൾ കടന്ന് പോകുന്നത്. മുസ്ലിം സഹോദരങ്ങൾക്ക് നോമ്പ് കാലവും.
ഞങ്ങളുടെ സമുദായത്തിൽ പുതിയ തലമുറ നോമ്പിൽ ഒന്നും വിശ്വാസം ഇല്ലാത്തവർ ആണ്.. എല്ലാവരും അല്ല കുറെ പേർ. ‘യൂറോപ്പിൽ നോമ്പ് ഉണ്ടോ അവരും വിശ്വാസികൾ അല്ലേ’ എന്നൊക്കെയുള്ള മറുചോദ്യങ്ങൾക്കുള്ള മറുപടിയൊന്നും എനിക്കറിയില്ല. ‘അതിപ്പോ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ..’ എന്ന സിനിമ ഡയലോഗിൽ അവസാനിപ്പിക്കും. അല്ലാതെ എന്താ പറയാ. മരിക്കും യേശു എന്നത് ശരി തന്നെ. പക്ഷേ സൺഡേ ഉയർത്തെഴുന്നേൽക്കും എന്ന് നമുക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്നൊരു ചോദ്യവും.
എന്റെ മകനും മരുമകളും നല്ല ഭക്തിയോടെ എല്ലാം പിന്തുടരുന്നു. മകൾക്ക് വിശ്വാസം കുറഞ്ഞോ എന്നൊരു സംശയം ഉണ്ട്.
എന്തെഴുതാൻ തുടങ്ങിയാലും ഞാൻ ബാല്യകാലത്തേക്ക് തിരിച്ചുപോക്ക് തുടങ്ങും.
കൊഴുക്കട്ട എന്ന പലഹാരം
കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്ന കൊഴുക്കട്ട ശനിയാഴ്ച തൊട്ട് പിന്നെ കാത്തിരിപ്പാണ്. ഇന്ന് കൊഴുക്കട്ട ആരാ ഉണ്ടാക്കുന്നത്. ഞാൻ എല്ലാം ഒരുങ്ങി, മോളെ കൊണ്ട് വരാൻ തൃശൂർ പോയപ്പോൾ ദേ ഇരിക്കുന്നു, പാക്കറ്റിൽ കൊഴുക്കട്ട. പത്തു കൊഴുക്കട്ടക്ക് 125രൂപ. എല്ലാവരും വാങ്ങുന്ന കണ്ട് ഞാനും വാങ്ങി. ഭർത്താവിന്റെ മുഖം വീർത്തു. വീട്ടിൽ ഉണ്ടാക്കണം എന്ന ഓർഡറും കിട്ടി. പക്ഷേ ഈ പത്തെണ്ണം ആരാ തിന്നാൻ. തീർന്നില്ല. എനിക്ക് ഉണ്ടാക്കേണ്ടി വന്നുമില്ല 😜.
ഇന്ന് പെസഹ. ഇതിന് മുൻപേ എന്തായാലും സ്കൂളടക്കും. അപ്പോൾ അമ്മയുടെ അപ്പമാണ് എനിക്ക് പരിചയം. ഡാഡിയുടെ അമ്മ. അമ്മയുടെ കാലശേഷമാണ് മമ്മി അപ്പം ഉണ്ടാക്കാൻ തുടങ്ങിയത് തന്നെ.
കാലത്ത് കുമ്പസാരം കഴിഞ്ഞുള്ള അപ്പം വാങ്ങി പള്ളിയിൽ നിന്നും വന്നാൽ അമ്മ പെസഹാ അപ്പത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. അന്ന് അമ്മക്ക് മിക്സി ഒന്നുമില്ല. അമ്മിയിൽ അരക്കും. ഉഴുന്നും തേങ്ങയും അരിയും എല്ലാം ചേർത്ത്. ഒരു അപ്പം മാത്രം ഓല കൊണ്ട് കുരിശ് വെച്ച് ഉണ്ടാക്കും. അടുപ്പിൽ പാൽ കുറുക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു തുടങ്ങും. സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് അപ്പച്ചൻ കുരിശിട്ട അപ്പം മുറിച്ച് പ്രായം അനുസരിച്ചു ഓരോരുത്തർക്കും പാലിൽ മുക്കി തരും. സ്വാഭാവികമായും ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും അവസാനം. ക്രിസ്തുമസ് കേക്കും അങ്ങനെ തന്നെ. തീരെ ക്ഷമയില്ലാത്ത ഞാൻ കിട്ടുന്നതിന് മുൻപ് തന്നെ എനിക്കിനീം വേണം എന്ന് പറഞ്ഞു തുടങ്ങും എന്ന് പറഞ്ഞു വല്യപ്പച്ചൻ -ഡാഡിയുടെ ചേട്ടൻ- എപ്പോഴും കളിയാക്കുമായിരുന്നു. രണ്ട് വർഷം മുൻപ് അദ്ദേഹവും ഞങ്ങളെ വിട്ട് പോയി.
ഈസ്റ്ററിന് പാടത്തൂടെ നടന്ന് പാതിരാ കുർബാനക്ക് പോകണം, അമ്മയുടെ കൂടെ. ഉറക്കമൊഴിച്ചു തിരിച്ചു വന്നാലും അമ്മ അപ്പോൾ തന്നെ വെള്ളേപ്പം ഉണ്ടാക്കൽ തുടങ്ങും. വീട്ടിലെ വലിയ പൂവനെ തലേ ദിവസം മുതൽ കെട്ടി വെള്ളം കൊടുത്ത് ഇട്ടിരിക്കും. പാവം. അപ്പോൾ അതൊന്നും ചിന്തിക്കാറില്ല. ഒരു കോഴി കറി വെച്ചാലും എല്ലാവർക്കുമുണ്ടാകും. ഇന്ന് രണ്ട് കോഴി വാങ്ങിയാലും തികയില്ല. അത് എന്താണാവോ. അതേ പോലെ ഒരു അംബാസിഡർ കാറിൽ എത്ര പേർ കയറുമായിരുന്നു. ഇന്നത്തെ ചെറിയ കാറിൽ അതും പറ്റുന്നില്ല. അതൊക്കെ അത്ഭുതം ആയി തോന്നാറുണ്ട്.
അങ്ങനെ കാത്തിരുന്ന ആ അവധിക്കാലം തീരാറാകും. അപ്പോൾ കാത്തിരിക്കും പിന്നെ വരുന്ന ക്രിസ്തുമസ്നായി. പക്ഷേ ആ കാലത്തെ ആഘോഷങ്ങളുടെ സുഖമൊന്നും ഇന്നത്തെ ആഘോഷങ്ങൾക്കില്ല.
ഞങ്ങൾ വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരമില്ല. ഇന്ന് ടൗണുകളിൽ എല്ലാം റെഡിമെയിഡും ആയി.
പക്ഷേ കല്യാണം കഴിച്ചു ഈ നാട്ടിൽ വന്നപ്പോൾ ഇത്തരം ആചാരങ്ങൾ ഒന്നും കണ്ടില്ല. കാലത്തെ തന്നെ ഇണ്ടേറി അപ്പം ഉണ്ടാക്കും. കഴിക്കലും തുടങ്ങും. കമ്പനിയിൽ പണി എടുക്കുന്നവർക്ക് വേണ്ടി മധുരമിട്ട അപ്പം. പാൽ പുറത്തുള്ളവർക്ക് കൊടുക്കാൻ പാടില്ല എന്നൊരു അന്ധവിശ്വാസം ഈ നാട്ടിൽ ഉണ്ടായിരുന്നു. ഞാൻ ഒറ്റക്കായപ്പോൾ അതൊന്നും നോക്കാറില്ല.
ഇന്നത്തെ ആഘോഷങ്ങൾ പ്രഹസനങ്ങൾ ആയി മാറുന്നു. ടീവീ യിലോ ഓ ടി ടി യിലോ സിനിമകൾ കണ്ട് ഒറ്റക്ക് ഒറ്റക്ക് ഭക്ഷണം കഴിക്കുന്നു. എന്നത്തേയും പോലെ.
എല്ലാം മാറി പോയി. അടുത്ത തലമുറയിൽ ഇതും ഉണ്ടാകുമോ എന്തോ..
ചിത്രത്തിന് കടപ്പാട് : SLURP