ഒരു വലിയ കാവ്; കറുകറുത്ത കാട്. ചെങ്കല്ല് പാകിയ നടവഴി. ഭീകരമാം വിധം പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. വൃത്തിയായി ഒരുക്കിയ കരിയിലകൾ പോലും വീണുകിടക്കാത്ത തെയ്യക്കളം.
മെല്ലെ, പതിഞ്ഞ ശബ്ദത്തിൽ കാൽ ചിലമ്പിന്റെ ശബ്ദം. ഒരൊറ്റ തവണ. അല്പം അടുത്ത് എന്നാൽ അകലെ എന്നത് പോലെ കാടിനു അകത്തു എവിടെ നിന്നോ. നിശബ്ദമായ അന്തരീക്ഷം ഒന്നുകൂടി നിശബ്ദമായി.
വീണ്ടും കാൽചിലമ്പിന്റെ ശബ്ദം.
തെയ്യത്തറയുടെ പരിസരത്തേക്ക് ആൾക്കാർ നടന്നടുത്തു കൊണ്ടേയിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാൽ ചിലമ്പിന്റെ ശബ്ദം അടുത്തടുത്ത് വരികയും നടത്തതിന്റെ വേഗത കൂടുകയും ചെയ്തു.
ചെണ്ടമേളം. മണിക്കൊട്ട്.. കുത്തുവിളക്കിൽ എണ്ണയിട്ട് ഒരുക്കി വെച്ച തിരിയിൽ തീ എരിഞ്ഞു. ചുറ്റിലും കൂടി നിന്നവരുടെ കണ്ണുകളിൽ ഒക്കെയും ഭക്തിയുടെ തിളക്കം.
പതുക്കെ, ചുവന്ന ആടയാഭരണങ്ങളാൽ അലങ്കൃതയായ തേജസാർന്ന നീലിയാർ ഭഗവതി നടവഴിയിലൂടെ നടന്നു വന്നു. വലിയ മുടി, മരങ്ങളുടെ ചില്ലകളോളം ഉയരത്തിൽ.
ഒരുപാട് വർഷങ്ങൾക്ക് ശേഷം തെയ്യം കണ്ട ആവേശം കൊണ്ടാണോ കോട്ടത്തമ്മയെ കണ്ട അത്ഭുതം ആണോ എന്നറിയില്ല ഇരുന്നിടത്ത് നിന്ന് കൈകൂപ്പിക്കൊണ്ടു നിന്നുപോയി.
എന്തൊരു തേജസ് ആണ്.
സുഹൃത്ത് രമ്യ പറഞ്ഞത് പ്രകാരം ആണ് നീലിയാർ കോട്ടത്തേക്ക് പോകുന്നത്. തിരിച്ചു പോകുന്നതിനു മുൻപ് എന്ത് തന്നെ ആണേലും പോയെ പറ്റു എന്നായിരുന്നു ഭീഷണി. കമ്പനിക്ക് ആളെ കിട്ടിയില്ലേൽ ഒറ്റക്ക് ആണേലും പൊക്കോണം. കണ്ണൂർ ധർമശാല (മാങ്ങാട്ടുപറമ്പ്) ബസ് ഇറങ്ങിയാൽ ഓട്ടോക്ക് 40 രൂപയുടെ ദൂരമേ ഉള്ളു. നമ്മുടെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നേരെ മുന്നിൽ. വഴിയൊക്കെ അവൾ കൃത്യമായി പറഞ്ഞുതന്നു. വരുന്ന ശനിയാഴ്ച സംക്രമം ആണ്. വൈകിട്ട് അഞ്ച് മണിയോടടുത്ത് ചെന്നാൽ കോട്ടത്തമ്മയുടെ തെയ്യം കാണാം.
“പോയിട്ട് എന്നോട് പറയണം. ” അവസാനത്തേ വാചകം അല്പം കടുപ്പിച്ച് ആയിരുന്നു.
പോകാൻ ഒരുപാടൊരുപാട് ആഗ്രഹിച്ച ഒരിടം ആണ് നീലിയാർ കോട്ടം. അവിടേക്ക് എത്തിപ്പെടാൻ ഉള്ള വഴിയാണ് അവൾ എനിക്ക് പറഞ്ഞു തന്നത്.
എല്ലാം സംക്രമങ്ങളിലും അവിടെ തെയ്യം. കാണും. തെയ്യക്കാലം ആണേലും അല്ലെങ്കിലും.. കൂടാതെ ഭക്തരുടെ നേർച്ചയായും അവിടെ തെയ്യം നടത്താറുണ്ട്.
കടും ചുവപ്പ് വസ്ത്രങ്ങളും മുളകൊണ്ട് ഉണ്ടാക്കിയ മുടിയും കാൽച്ചിലമ്പുകളും ആണ് നീലിയാർ ഭഗവതിയുടെ വേഷം. മുടിക്ക് ഇരുപത് അടി ഉയരം കാണും.
തെയ്യം കെട്ടിയാടിക്കുന്ന ഇടമാണ് കോട്ടം. ഇവിടങ്ങളിൽ പ്രതിഷ്ഠ അപൂർവ്വമാണ്. വാൾ, പട്ട് തുടങ്ങിയവയെ ആണ് പൂജിക്കുക. നിത്യപൂജ വിരളം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം അങ്ങനെ ഒട്ടനവധി കോട്ടങ്ങൾ
നിത്യ പൂജ നടക്കുന്ന പ്രതിഷ്ഠയും ഉണ്ട്. ശ്രീകോവിലിനു പ്രത്യേകമായി മേൽക്കൂര കാണാൻ കഴിയില്ല.
അതീവ സുന്ദരി ആയിരുന്നു കണ്ണൂർ കൊട്ടിയൂർ മണത്തണയിലെ നീലി. അവൾ നാട്ടുരാജാവിനാൽ അതിദാരുണമായി കൊലചെയ്യപ്പെടുന്നു. ശേഷം പ്രതികാരദാഹിയായ രാക്ഷസിയായി മാറുകയും ഒരുപാട് പേരെ കൊന്നു കളയുകയും ചെയ്യുന്നു. ശേഷം കാളകാട്ടെ നമ്പൂതിരിയേ കണ്ടു മുട്ടുകയും അദ്ദേഹത്തിന്റെ ‘അമ്മേ’ എന്നുള്ള അഭിസംബോധനയിൽ സംതൃപ്തയായ നീലി കാളകാട്ടെ നമ്പൂതിരിയോടൊപ്പം യാത്ര ആരംഭിക്കുന്നു. പശുവും നരിയും ഒന്നായി ഇരിക്കുന്ന ഇടത്ത് എവിടെയെങ്കിലും പ്രതിഷ്ഠിക്കാൻ ആവശ്യപ്പെടുന്നു.
അങ്ങനെ നടന്നു നടന്നു നരിയും പശുവും ഒന്നിച്ച് മേയുന്ന ഒരിടത്ത് എത്തുകയും അവിടം നീലിയെ പ്രതീഷ്ഠിക്കുകയും ചെയ്തു, അതാണ് നീലിയാർ കോട്ടം എന്ന് ഐതിഹ്യം
കോട്ടത്തിന്റെ ഊരാളന്മാർ കുലാലസമുദായക്കാർ ആണ്.
കോട്ടത്തമ്മയുടെ ശ്രീകോവിലിൽ നിന്നും താഴോട്ട് ഇറങ്ങിയാൽ നരിമാളങ്ങൾ കാണാം. രണ്ട് കിണറുകളും. നിറയെ ഇടതൂർന്ന മരങ്ങളും. കാവ് എന്നത് ആവാസവ്യവസ്ഥയെ എങ്ങനെ സ്വാധീനി ച്ചിരിക്കുന്നു എന്നതിന്റെ നേർ ഉദാഹരണം. ഒട്ടനവധി അപൂർവ സസ്യങ്ങളുടെ കലവറ കൂടി ആണ് നീലിയാർ കോട്ടം.
പ്രാർത്ഥിക്കുന്നവർക്ക് പ്രാർത്ഥന നിറവേറ്റി കൊടുക്കുന്ന സ്നേഹമയിയായ അമ്മയാണ് നീലിയാർ ഭഗവതി. ദർശനത്തിനായി എത്തിയാൽ തിരികെ പോകാൻ മനസ് സമ്മതിക്കാത്ത വിധം സൗന്ദര്യമുള്ള ഒരിടം, കോട്ടത്തമ്മയേ പോലെ.