മുഖപുസ്തകത്തിൽ ഏതാനം ദിവസങ്ങൾക്കു മുമ്പ് ഗർഭകാലവും പ്രസവവും വളരെ ലാഘവത്തോടെ എഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോഴാണ് ഞാൻ അനുഭവിച്ച പ്രസവമെന്ന ഭീകരമായ അവസ്ഥ ഓർമ്മ വന്നത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം നടത്തി വിജയിച്ച ആ കുറിപ്പ് വായിച്ചപ്പോൾ സത്യത്തിൽ ഭയമാണ് തോന്നിയത്. കാരണം ജനങ്ങൾക്കിടയിലേക്കു ഇതുപോലുള്ള തെറ്റായ വിവരങ്ങൾ നൽകി അതനുകരിച്ചു അപകടങ്ങൾ നേരിടുന്ന ഒരു ജനതയെ ഓർത്തുള്ള ഭയമാണ് എന്റെ അനുഭവം ഇവിടെ എഴുതാൻ പ്രേരിപ്പിച്ചത്.
22.4. 2004 അവസാന പീരിയഡ്സ് ദിവസം പതിവിലധികം ബ്ലീഡിങ്ങും അകാരണമായ ടെൻഷനും ഉള്ളിൽ നിറഞ്ഞിരുന്നു. അപ്പോഴൊന്നും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല ജീവിതത്തിൽ നേരിടാൻ പോകുന്നത് ഭീകരമായ അവസ്ഥയാണെന്നത്. ഗ്യാസ്ട്രബിൾ പ്രശ്നം കൂടെപ്പിറപ്പായി കുഞ്ഞുനാൾ മുതൽ കൂടെ ഉണ്ടായിരുന്നു. വിവാഹം വരുത്തിയ ജീവിത സാഹചര്യങ്ങൾ അതിന്റെ അസ്കിത കൂട്ടിയപ്പോൾ ഇടക്കിടക്കു കടന്നു വന്നിരുന്ന വിരുന്നുകാരനായ വയറുവേദന സ്ഥിര സന്ദർശകനായി. കൂട്ടത്തിൽ ഭക്ഷണംകൂടി കഴിക്കാൻ പറ്റാതായപ്പോഴായിരുന്നു ഗ്യാസ്ട്രബിൾ സ്പെഷ്യലിസ്റ്റിനെ കണ്ടതും എൻഡോസ്കോപ്പി ചെയ്തു പെപ്റ്റിക് അൾസർ ആണെന്നു കണ്ടുപിടിച്ചതും. കഴിക്കാൻ പാടില്ലാത്ത ഭക്ഷണത്തിന്റെ നീളമുള്ള ലിസ്റ്റും കഴിക്കാനുള്ള മരുന്നിന്റെ ചീട്ടുമായി ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ വല്ലാത്ത മനംപുരട്ടലും ക്ഷീണവും തോന്നിയിരുന്നു. ബോധം കെടുത്തി എൻഡോസ്കോപ്പി ചെയ്ത കാരണമാകാം പതിവില്ലാത്ത ക്ഷീണമെന്നു മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും നാൾക്കുനാൾ ക്ഷീണവും തലപെരുപ്പും കൂടിവന്നു. കഴിക്കുന്ന പുതിയ മരുന്നിന്റെ ക്ഷീണമാകുമെന്നു വീട്ടുകാർ പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും ആ മാസം പീരിയഡ്സ് ഡേറ്റ് കടന്നു പോയിട്ടും പീരിയഡ്സ് ആകാതെ ഇരുന്നപ്പോൾ മനസ്സിൽ അകാരണമായ വല്ലായ്മ തോന്നിത്തുടങ്ങിയിരുന്നു. ക്ഷീണവും ഭക്ഷണത്തിനോടുള്ള വിരക്തിയും കഠിനമായ വയറുവേദനയും കൂടി വന്നപ്പോളായിരുന്നു ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞത്. മൂത്രം പരിശോധിച്ചു പ്രഗ്നൻസി പോസറ്റീവ് ആണെങ്കിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ സ്റ്റോപ്പ് ചെയ്യാനും ഡോക്ടർ നിർദ്ദേശിച്ചു. ഇടിവെട്ടിയവന്റെ തലയിൽ പാമ്പു കടിയേറ്റ അവസ്ഥയായിരുന്നു ആ പോസിറ്റീവ് റിസൾട്ട്.
മാനസികമായും ശാരീരികമായും തയ്യാറാകാത്ത ഗർഭവും അതിലുപരി അൾസറിനു വേണ്ടി കഴിച്ചു തീർത്ത മരുന്നുകളും ബോധംകെടുത്തി ചെയ്ത എൻഡോസ്കോപ്പിയും. എല്ലാം കൂട്ടിവായിച്ചപ്പോൾ എന്തോ ഈ പ്രഗ്നൻസിയിലും പിറക്കുന്ന കുഞ്ഞിനും ദോഷമായി വല്ലതും ഭവിക്കുമോ എന്ന ആതി തുടക്കത്തിലെ എന്നെ അലോസരപ്പെടുത്തിയിരുന്നു. തട്ടിയും മുട്ടിയും ഏഴുമാസംവരെ പരിക്കുകൾ ഇല്ലാതെ കടന്നുപോയെങ്കിലും ഏഴാംമാസം ചെയ്ത സ്കാനിങ്ങിൽ കുഞ്ഞിന്റെ തലച്ചോറിന്റെ വലതുഭാഗത്തു ഫ്ളൂയിഡ് കൂടുതൽ ഉള്ളതായി കാണിക്കുന്നുവെന്നും അതു തുടർന്നാൽ ചിലപ്പോൾ തലച്ചോറിനു വളർച്ചക്കുറവുണ്ടാകുമെന്നുമുള്ള റിപ്പോർട്ട് വെള്ളിടി വെട്ടിയപോൽ നെഞ്ചിൽ തുളച്ചു കയറി. പിന്നെ പ്രാർത്ഥനകളും നേർച്ചകളുമായി തള്ളിനീക്കിയ മാസങ്ങളും. കണ്ണടച്ചാലും തുറന്നാലും ഭയപ്പെടുത്തുന്ന ചിന്തകളുമായിരുന്നു. അവസാനമാസ സ്കാനിങ്ങിൽ കുഞ്ഞിന്റെ തലച്ചോറിലെ ഫ്ളൂയിഡ് നോർമൽ ആയിട്ടുണ്ടെന്ന റിപ്പോർട്ട് വരുന്നവരെ ഉറക്കമില്ലാത്ത രാത്രികളും നിർജീവമായ പകലുകളുമായിരുന്നു. ഫോളിക് ആസിഡ് കഴിക്കാനുള്ള ബുദ്ധിമുട്ടും മര്യാദക്കുള്ള ഭക്ഷണ കഴിപ്പില്ലാത്തതും മനസ്സിനെന്ന പോലെ എന്റെ ശരീരത്തെയും ബാധിച്ചിരുന്നു.
അങ്ങനെ ഒൻപതു മാസത്തെ കഠിനമായ കാത്തിരിപ്പിനു അറുതിവരുത്താനായി ആശുപത്രിയിൽ അഡ്മിറ്റായ ദിനം ഇന്നും മറക്കാൻ പറ്റുന്നതല്ല. റൂം കിട്ടാൻ താമസമുള്ളതു കൊണ്ടു തൽക്കാലം ലേബർ റൂമിൽ കിടക്കാമെന്നു പറഞ്ഞു അതിനകത്തു കാലുകുത്തിയപ്പോഴെ എന്റെയുള്ളിലെ ഭയം തലപൊക്കിയിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കാൻ പറഞ്ഞ എനിക്ക് എന്റെ ഹൃദയമിടിപ്പിന്റെ ഒച്ചയാണു കാതുകളിൽ കേട്ടതത്രയും. ലേബർ റൂമിൽ നിരനിരയായി ഇട്ടിരിക്കുന്ന കിടക്കകളിൽ നിറവയറുമായി കിടക്കുന്ന പെൺകുട്ടികൾ. ചിലർ ഉച്ചത്തിൽ നിലവിളിക്കുന്നവർ, ചിലർ വേദനകൊണ്ടു പുളയുന്നവർ, ചിലർ ഭർത്താവിനെയും കുടുംബക്കാരെയും പഴിചാരുന്നവർ അത്തരം കലാപരിപാടികൾ അരങ്ങേറുന്ന ആ ലേബർ റൂമിൽ നിന്നും പുറത്തേക്കു രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ എന്നു ചിന്തിച്ചു കിടക്കുമ്പോഴായിരുന്നു മുറി ശരിയായെന്നും വേദനക്കുള്ള മരുന്നു ഇൻസേർട് ചെയ്യാൻ രാവിലെ വീണ്ടും തിരികെ വരണമെന്ന നിർദ്ദേശവുമായി സിസ്റ്റർ വന്നത്. തൽക്കാലികമായി ജയിലിൽ നിന്നും പരോളിലിറങ്ങിയവന്റെ അവസ്ഥയിലായിരുന്നു ഞാനും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പിറ്റേന്നു പ്രഭാതം വീണ്ടും ലേബർ റൂമിൽ വേദനയുടെ ടാബ്ലറ്റ് ഇൻസേർട് ചെയ്തുള്ള കാത്തിരിപ്പായി. ഉച്ചവരെ കാത്തിരുന്നിട്ടും വേദന വന്നില്ല. അതിനടയിൽ ലേബർ റൂമിൽ തൊട്ടടുത്തുള്ള കിടക്കകളിൽ അന്നും ഉണ്ടായിരുന്നു വേദന വന്നു കരയുന്നവരും പ്രസവിക്കുന്നവരും ഉച്ചത്തിൽ നിലവിളിക്കുന്നവരും. എല്ലാം കണ്ടു മരവിച്ചു എനിക്കു സുഖ പ്രസവം വേണ്ടയെന്നും വേദന വരല്ലെയെന്നു പ്രാർത്ഥിച്ചു കിടന്നതു ഞാൻ മാത്രമായിരിക്കും അന്നവിടെ. സമയം നാലുമണി കഴിഞ്ഞിട്ടും വേദന വന്നില്ല.
വരല്ലെയെന്നു പ്രാർത്ഥിച്ചു കിടന്ന എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല. കൃത്യം അഞ്ചുമണിക്ക് എന്നെത്തേടിയും എത്തി അവൻ. ക്ഷണിക്കാതെ വന്ന വിരുന്നുകാരൻ അസമയത്തു വീട്ടിൽ കയറി വന്നപോലെ. കാലിന്റെ പെരുവിരൽ മുതൽ നാഭിയിലും നടുവിലും ഓരോ ഞരമ്പിനെയും കീറിമുറിക്കുന്ന തരത്തിലുള്ള വേദന. ആ വേദനക്കിടയിലും എനിമ തന്നു ബാത്റൂമിൽ നിന്നും ഇറങ്ങാനാകാതെ അവിടെ തന്നെ പ്രസവിക്കുമോ എന്നു തോന്നിപ്പോയിരുന്നു.
വേദന കൂടിക്കൂടി വരികയാണ്. സുഖപ്രസവമാണ് നല്ലതെന്നു പറഞ്ഞവരെയൊക്കെ ഞാൻ ആ ലേബർ റൂമിൽ കിടന്നു പ്രാകിക്കൊന്നു. വേദന സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ സിസ്റ്റർ ഡോക്ടറേ വിളിക്കുമോ എനിക്ക് സഹിക്കുന്നില്ല എന്നു പറഞ്ഞതും ഡോക്ടർ വന്നതും ഒന്നിച്ചായിരുന്നു. അടിഭാഗത്തു എന്തോ വികസിക്കുന്ന പോലെതോന്നിയപ്പോൾ ഡോക്ടർ ഡെലിവറി ടേബിളിലേക്കു ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞതും പെട്ടെന്നായിരുന്നു. പിന്നെ നടന്നതൊന്നും പറയാൻ പറ്റുന്നതിലപ്പുറമായിരുന്നു. ഒരു ഭാഗത്തു പുഷ് ചെയ്യാൻ പറയുന്ന ഡോക്ടറും സിസ്റ്റേഴ്സും വേദനയും പുഷ്ചെയ്തിട്ടും പുറത്തു വരാത്ത കുഞ്ഞും. സർവ്വ ശക്തിയുമെടുത്തു അവസാനം ചെയ്ത പുഷിൽ പുറത്തു വന്ന കുഞ്ഞിനെ ഒരു നോട്ടം കണ്ടെങ്കിലും എന്തോ ക്ഷീണം പോലെ തോന്നി ഞാൻ ഉറങ്ങിപ്പോയിരുന്നു. അപ്പോൾ സമയം കൃത്യം 8. 20 പിഎം ആയിരുന്നു.
ആ ഉറക്കം ഉണർന്നത് പിറ്റേന്നു രാവിലെ 10 മണിക്ക്. അപ്പോൾ എനിക്കു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരെയും സിസ്റ്റേഴ്സിനെയും സ്വപ്നം കാണുന്ന പോലെ തോന്നിയിരുന്നു. മാത്രമല്ല ശരീരം മുഴുവൻ സഹിക്കാനാകാത്ത വേദനയും. അബോധാവസ്ഥയിൽ പിച്ചും പേയും പറയുന്ന എന്റെ അടുത്തു വന്നു ഒരു ഡോക്ടർ
”റംസീന പ്രസവിച്ചു ആൺകുഞ്ഞാട്ടോ, മാത്രമല്ല റംസീനയുടെ ഗർഭപാത്രം എടുത്തു കളഞ്ഞു, ബ്ലീഡിങ്ങ് കാരണം ആണുട്ടോ “.
സ്വപ്നത്തിൽ എന്തോ കാണുന്നതും പറയുന്നതുമായിട്ടാണ് ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ അപ്പോൾ തോന്നിയത്. അപ്പോഴും അസഹനീയമായ വേദന കൊണ്ടു പുളയുന്ന എന്റെ അടുത്തേക്കു സ്കാനിങ്ങ് മെഷീൻ കൊണ്ടുവന്നതും ഓപ്പറേഷൻ തിയറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞതും വീണ്ടും രക്തകുപ്പികളും ഗ്ളൂക്കോസ് കുപ്പികളുമായി എന്നെ ഫോളോ ചെയ്തു വരുന്ന സിസ്റ്റേഴ്സും ഒരു സിനിമ കാണുന്ന പോലെയാണ് തോന്നിയത്.
പിന്നീട് ഉണരുമ്പോൾ ഏതോ ഇരുൾ നിറഞ്ഞ മുറിയിൽ ചുറ്റിലും ഇസിജി മോണിറ്ററിന്റെയും ഓക്സിജൻ മാസ്കിന്റെയും ഇടയിൽ കിടക്കുന്ന ഞാൻ. ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥ. പകലാണോ രാത്രിയാണോ എന്നു മനസ്സിലാകാതെ സ്ഥലകാല ബോധം നഷ്ടപെട്ട ആ അവസ്ഥയിൽ എത്ര ദിവസം കിടന്നെന്നു പോലും ഓർമ്മയില്ല.
ദിവസങ്ങൾ വേണ്ടി വന്നു ബോധമണ്ഡലം പഴയ സ്ഥിതിയിലെത്താൻ. പ്രസവിച്ചതും ഒരു മോനുള്ളതുമൊക്കെ ഓർമ്മ വന്നതും ദിവസങ്ങൾക്കു ശേഷമായിരുന്നു.
എം ഐ സി യു എന്ന മേജർ ക്രിട്ടിക്കൽ റൂമിൽ നിന്നും സാധാ റൂമിലേക്കു ഷിഫ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവിച്ചതെല്ലാം തിരിച്ചറിഞ്ഞത്.
പ്രസവം കഴിഞ്ഞു ഗർഭപാത്രം ചുരുങ്ങാഞ്ഞതും ബ്ലീഡിങ്ങ് ആയി മരണത്തോട് മല്ലിട്ടതും 35 കുപ്പി രക്തം ശരീരത്തിൽ കയറ്റിയിട്ടും ശരീരത്തിൽ നിൽക്കാതെ വന്നപ്പോൾ പ്ലാസമാ ബ്ലഡ് കയറ്റിയാണ് ബ്ലീഡിങ് നിയന്ത്രണത്തിൽ ആയതതെന്നും ജീവൻ നിലനിർത്താൻ ഗർഭപാത്രം എടുത്തു കളഞ്ഞതും, പിറ്റേന്നു ഇന്റേണൽ ബ്ലീഡിങ് കാരണം ബ്ലഡ് ഉള്ളിലെ അവയവങ്ങളിൽ ക്ലോട്ടായി നിൽക്കുന്നതു കാരണം ശരീര വേദന സഹിക്കാത്തതെന്നും അതു ക്ലീൻ ചെയ്യുന്നതിനു വേണ്ടി വീണ്ടും രണ്ടാമതൊരു ഓപ്പറേഷൻ ചെയ്തതുമായ കഥകളെല്ലാം അറിഞ്ഞപ്പോഴാണു എത്രയോ വലിയ ദുരന്തത്തിനെയാണു അതിജീവിച്ചതെന്നും അതിനു കാരണമായതു ദൈവത്തിന്റെ കൃപയും
എല്ലാ സജ്ജീകരണങ്ങളും
സൗകര്യവുമുള്ള ആശുപത്രിയും, കറക്റ്റ് സമയത്തു പകച്ചു നിൽക്കാതെ പെട്ടെന്നു ഡിസിഷൻ എടുത്ത ഡോക്ടറുമായിരുന്നു .
അല്ലാത്തപക്ഷം അമ്മയില്ലാതെ വളരേണ്ടിയിരുന്ന ഒരു കുഞ്ഞു ജീവന്റെ അവസ്ഥ 🥺.
ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിൽ വരുന്ന ദിവസമാണു ഡോക്ടർ പറഞ്ഞത്.
” You just missed from death “.
ഗർഭം ഒരു രോഗമല്ലെന്നും പ്രസവിക്കാൻ ആശുപത്രിയുടെയും ഡോക്ടർമാരുടെയും സഹായം വേണ്ടയെന്നുമുള്ള തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിലേക്കു നൽകാതിരിക്കുക. കാരണം എല്ലാവരുടെയും ശാരീരികാവസ്ഥ ഒരുപോലെ ആകണമെന്നില്ല. ഫോളിക്ആസിഡ് റ്റാബ്ലെട്സും പോഷക ഗുണമുള്ള ഭക്ഷണവും ഗർഭകാലത്തു വളരെ പ്രാധാന്യമുള്ളതാണ്. ചിലർ പറയുന്ന തികച്ചും അശാസ്ത്രീയമായ ചികിത്സക്കു പിന്നാലെ പോയി പണികിട്ടാതെ സൂക്ഷിക്കുക.
” താൻ പാതി ദൈവം പാതി എന്നാണല്ലോ “.
നമ്മുടെ പാതി നമ്മൾ വൃത്തിയായി ചെയ്യുക.
റംസീന നാസർ
#പ്രസവം
31 Comments
റംസീ.. ❤️
അനുഭവം എഴുതുമ്പോൾ വാക്കുകൾ തേടി പോവേണ്ടതില്ലയെന്ന് പറയുന്നത് എത്ര ശരി.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കേൾക്കണം അത് തന്നെയാണ് എല്ലാർക്കും വേണ്ടത്.. പക്ഷേ അതിനു പിന്നിലെ വേദനകൾ.. വാക്കുകൾക്കും അപ്പുറം.
thank u nandechi 🥰🥰🥰😘😘😘
Super Ramsi nannaayi ezhudittaa. sharikkum feel cheydu neril kaanunna pole. Iniyum orupadu ezhudaan kazhiyatte🌹sarveswaren adinulla aayussum arogyavum thartte.
Thank u shajitha shahir 🥰🥰🥰ameen
റംസി… 🫂🫂🫂🫂
thanks dear 🥰🥰🥰sabira latheefi
Informative 😍😍😍 അഭിനന്ദനങ്ങൾ 🙏 കീപ് ഗോയിങ് 👌
Thank u Bu jasim
വായിച്ചു കഴിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസം ഇട്ടുപോയി… നന്നായി എഴുതി. ❤️
Thank u sajna abdulla 🥰🥰🥰
ആ ഭീകരാവസ്ഥ വളരെ നന്നായി എഴുതി
നന്ദി yesodara cheechi 🥰🥰🥰
വളരെ നന്നായി എഴുതി ❤️
നന്നായി എഴുതി… കണ്മുന്നിൽ ഒരാൾ ഇരുന്ന് അനുഭവം പറഞ്ഞത് പോലെ ഉണ്ടായിരുന്നു…
Thank u deepika Ajith 🥰🥰🥰🥰
❤️❤️ദൈവം കൈ പിടിച്ചു കയറ്റി രണ്ടു പേരെയും. ❤️Congrats ❤️
അതേ ദൈവത്തിനു നന്ദി thanks dear shreeja 🥰🥰
Great dear Ramsi 👏👏👏
thanks dear😘😘😘lagee
🙏🏻
thanks dear😘😘😘lagee
binu varghese thank u
മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിൽ നിന്ന്, ഡോക്ടറുടെ ഒരു തോന്നലിന്റെ ഭാഗ്യത്തിൽ, ഒരു അരമണിക്കൂറിന്റെ വ്യത്യാസത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് ഞാനും എന്റെ മോളും.
അതെ അങ്ങനെ എത്രയോ പേർ ഉണ്ട് തുറന്ന് എഴുതു അനുഭവം സ്നേഹം ഡിയർ Rbk
നന്നായി എഴുതി അഭിനന്ദനങ്ങൾ
ഓപ്പറേഷൻ വേണ്ടെന്നു പറഞ്ഞ് 3 ദിവസം ലേബർ റൂമിൽ കയറിയിറങ്ങിയാണ് എൻ്റെ മോനെ പ്രസവിച്ചത്. ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമുണ്ടായില്ല❤️🙏
നന്ദി sumajayamohan 🥰🥰ഓരോത്തർക്കു ഓരോ വിധിയല്ലേ 🥰🥰സന്തോഷം പ്രസിവിക്കാൻ തോന്നിയ ആ മനസ്സ് 👏👏👏👏
☺️☺️☺️☺️സ്നേഹം ഡിയർ വിമി
അറിയാതെ മരണം വരെ പോയി വന്നല്ലേ🥰. വായിക്കണ്ടാരുന്നു. 🙏🏻🙏🏻 അന്ന് എല്ലാരും അനുഭവിച്ച ടെൻഷൻ 🙏🏻🙏🏻🙏🏻
☺️☺️☺️☺️സ്നേഹം dear
ന്റെ റംസീ…. ഒരു സിനിമക്കഥ പോലെ തോന്നി. ഈ രണ്ടാം ജന്മത്തിന് എങ്ങനെയാണ് നന്ദി പറഞ്ഞുതീരുക അല്ലേ? അവിശ്വസനീയമായ എഴുത്ത് 👌👌👌
thank u silvy cheechi 🥰🥰🥰🥰😘😘