കഴിഞ്ഞ രണ്ടു വർഷങ്ങൾ. കിട്ടിയ ജോലികൾ ഒന്നും വേണ്ട എന്ന് വെച്ചു ജീവിതത്തിലാദ്യമായി ഒരു ബ്രേക്ക് എടുത്തു വീട്ടു പണികൾ മാത്രമായി കടന്നു പോയ സമയം. എല്ലാരും വിളിക്കുമ്പോൾ പാത്രം കഴുകലും തറ തുടക്കലും അല്ലെങ്കിൽ മറ്റെന്തെങ്കിലും പണികളും. വിളിക്കുന്ന പലരും പരാതികൾ പറഞ്ഞു തുടങ്ങി. ഇങ്ങനെ ജീവിതം നശിപ്പിക്കരുത്. മറ്റെന്തെങ്കിലും ചെയ്യൂ, അല്ലെങ്കിൽ ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യൂ. തുടങ്ങീ ഉപദേശങ്ങളുടെ പെരുമഴക്കാലം.
പറയുന്ന എല്ലാവരെയും ശ്രദ്ധയോടെ കേട്ടിരുന്നു. സത്യമാണെന്നു അറിയാം. പക്ഷേ, ആരോഗ്യസ്ഥിതി മോശമായ കൊണ്ട് നിലവിൽ വേറെ ഒരു നിവൃത്തിയും ഇല്ല. അന്നോടെ ഒരു സത്യം മനസ്സിൽ ഉറപ്പിച്ചു. എത്ര വലിയ ജോലിയുള്ള പെണ്ണാണെങ്കിലും ഇനി ജോലി ഒന്നും ഇല്ലാത്തവൾ ആണെങ്കിലും അടുക്കള പണി ഒരു വിലയും ഇല്ലാത്ത ജോലി ആണ്. കെ. ആർ. മീര പറയുന്നത് പോലെ “എത്ര ചെയ്താലും കണക്കില്ലാത്ത ഒരിടം. അല്ലെങ്കിൽ ചെയ്യാൻ വിട്ടുപോകുന്ന കാര്യങ്ങൾ മാത്രം ഓർമിപ്പിക്കുന്ന ഒരിടം”.
അങ്ങനെ കടന്നു പോകുന്ന സമയം. ഒരു ദിവസം ഡയാലിസിസ് കഴിഞ്ഞു വന്ന ഉടൻ വാപ്പിച്ചി എന്നെ വിളിക്കുകയാണ്.
“മോനെ, ഞാൻ ഇനി അധികം കാണില്ല. ഉടൻ പോകും. നിന്നെ എനിക്ക് ഉടൻ കാണണം.”.
ഒട്ടും വയ്യാതെ ഞാൻ ഹോട്ട് വാട്ടർ ബാഗും വയറിൽ പിടിച്ചു ഇരിക്കുന്ന സമയമാണ്. മനസ്സ് വല്ലാതെ വേദനിച്ചു തുടങ്ങിയിരുന്നു.
“എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. ഇത്രേം നാൾ എനിക്ക് ഷാനിമോളെക്കുറിച്ച് ഓർത്തായിരുന്നു സങ്കടം. പക്ഷേ ഇപ്പോൾ.”വാക്കുകൾ മുറിഞ്ഞു വല്ലതെ കിതച്ചാണ് സംസാരിക്കുന്നത്.
“അവളെപ്പോലെ അല്ല നീ. എന്റെ മക്കളിൽ ഒട്ടും ഭാഗ്യമില്ലാത്തവൾ നീ ആണ്. കഷ്ടപ്പെട്ടാൽ മാത്രേ നിനക്ക് വല്ലോം കിട്ടൂ.” വാപ്പിച്ചി കിതക്കുന്നതും വലിക്കുന്നതും മറുപുറത്തു വിങ്ങി കേട്ടോണ്ട് ഇരുന്നു.
“അത്രേം ദൂരെ, നീ ഒറ്റക്ക് വയ്യാതെ. എനിക്ക് ഒരു സമാധാനോം ഇല്ല.”
ഇവിടെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്. മിണ്ടാതെ കേട്ടോണ്ട് ഇരിക്കുന്ന എന്നോട് “ഞാൻ മരിച്ചാൽ തൊടുപുഴയിൽ ഉമ്മാടെ അടുത്തെ അടക്കാവൂ. പിന്നെ മരിച്ചു കഴിഞ്ഞു ചടങ്ങുകൾ എന്നും പറഞ്ഞു നാട്ടുകാർക്ക് വിളിച്ചു ഭക്ഷണം കൊടുക്കരുത്. നീ എന്തെങ്കിലും കൊടുക്കുന്നുണ്ടേൽ രാജേഷേട്ടനെ ( കോട്ടയം മെഡിക്കൽ കോളേജിലെ ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് ആണ് ) ഏൽപ്പിക്കണം. അല്ലെങ്കിൽ തോമസ് ചേട്ടന്( നവജീവൻ )കൊടുത്തോ. എന്നാലും മതി.”
തന്നെത്താൻ പറഞ്ഞു തുടരുകയാണ്. “Psc കിട്ടുന്നത് ഒന്നും നോക്കേണ്ട. അത് കിട്ടുമ്പോൾ കിട്ടട്ടെ.കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഗവണ്മെന്റ് ജോലി വേണം എന്ന് വാശി പിടിക്കാൻ പറ്റില്ല. നിനക്ക് യോഗ്യതകൾ ഉണ്ടെല്ലോ. എവിടെ പോയാലും ജോലി കിട്ടും. അത്കൊണ്ട് അടുത്ത ജൂണിൽ ജോലിക്ക് പോകണം. വീട്ടിൽ ഇങ്ങനെ പാത്രോം കഴുകി തറേം തുടച്ചു വെറുതെ ജീവിതം കളയരുത്. എനിക്ക് അത് മാത്രമേ പറയാൻ ഉള്ളു. വാപ്പിയുടെ കാല് ഒന്നു ശരി ആയാൽ ഒരു ദിവസം നിന്റെ വീട്ടിൽ നിൽക്കാൻ വരുന്നുണ്ട്. എനിക്ക് നിന്റെ വീടൊന്നു കാണണം.”
മറുപുറത്തു വിങ്ങി പൊട്ടുന്ന എന്നോട് തെളിഞ്ഞ ശബ്ദത്തിൽ അവസാനമായി വാപ്പിച്ചി പറഞ്ഞത് ” ഇടുക്കിയിലെ ഒരു അടുക്കളയിൽ പണിയാൽ വേണ്ടി എന്റെ മോൾ ഇത്രേം കഷ്ടപ്പെടേണ്ടായിരുന്നു” എന്നതാണ്.
സത്യത്തിൽ അവസാനത്തെ ഒറ്റ വാചകം എന്നെ തകർത്തു തരിപ്പണമാക്കി. നിങ്ങൾ എന്റെ നെഞ്ചിന്നിട്ടു കുത്തി തന്നെ ആണ് കടന്നു പോയത്. ആ വാക്കുകൾ ഓർക്കും തോറും.
പറഞ്ഞ കാര്യങ്ങൾ ഓരോന്നും കൃത്യമായി ചെയ്തു തീർത്തു. ഭർത്താവ് ഉൾപ്പടെ പലരും ഇനി ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞിട്ടും വീണ്ടും ഞാൻ എണീറ്റത് നിങ്ങളുടെ ഒറ്റ കുത്തിലാണ്. അതിന്റെ വേദനയും നീറ്റലും ആലോചിക്കുന്തോറും ഏറി ഏറി വരുന്നു.
11/ 05/ 23 ൽ ആണ് എന്നോട് വാപ്പിച്ചി ഇത് പറയുന്നത്.
കൃത്യം ഇന്നേക്ക് ഒരു വർഷം മുമ്പ് 🙏