മറവി മനുഷ്യന് അനുഗ്രഹമാണ് എന്നൊക്കെ പറയുന്നവർക്ക് അതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോഴെ അറിയൂ, അതൊക്കെ ചുമ്മാ പറയുന്നതാണെന്ന്. പലകാര്യങ്ങളും മറക്കണം എന്നുതന്നെയാണ് എനിക്കും ആഗ്രഹം. പക്ഷേ ചില അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴല്ലെ ഓർമ്മശക്തി എത്രത്തോളം ആവശ്യമാണെന്ന് അറിയുന്നത്..
കുറച്ചുനാളുകൾക്ക് മുമ്പേ സംഭവിച്ചതാണ് കേട്ടോ.. ഞാനും എൻ്റെ കെട്ടിയോൻ പ്രമോദും ചേർന്ന് ടൗണിലേക്ക് പോകാൻ ടു വീലറിൽ കയറി യാത്രയായി. പാതിവഴി പിന്നിട്ടുകഴിഞ്ഞിരുന്നു. തലയ്ക്ക് നല്ലോണം കാറ്റടിച്ചപ്പോഴാണ് എനിക്ക് ഓർമ്മവന്നത് എൻ്റെ തലയിൽ ഒന്നുമില്ലായെന്ന്. അതായത് ഹെൽമെറ്റ് ഇടാൻ മറന്നുപോയിയെന്ന്.. നിങ്ങൾക്കൊക്കെ ഇത് നിസ്സാരമായിരിക്കും. പക്ഷേ എനിക്കങ്ങിനെ അല്ലഹേ! “പ്രമോദ് ” എന്ന എൻ്റെ അദ്ദേഹം, എന്നെ ചെറുപ്പം മുതൽ ശീലിപ്പിച്ചതാണ് ഹെൽമെറ്റ് ധരിക്കണം എന്ന്. അതുകണ്ടാണ് കേരളഗവൺമെൻ്റ് പോലും കേരളത്തിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതെന്നാണ് എൻ്റെ ഒരിത്.. അങ്ങിനുള്ള ഞാനാണ് മറന്നുപോയത്. ഓർമ്മവന്നപാടെ ഞാൻ വിളിച്ചുപറഞ്ഞു,
“അയ്യോ ഞാൻ ഹെൽമെറ്റ് മറന്നു പോയി” .
ശേഷംഭാഗം സ്ക്രീനിൽ.. വെടി, പൊക, അടി, കുത്ത്..ഇതൊക്കെ പ്രതീക്ഷിച്ചു. അദ്ദേഹം ആദ്യം ചീത്തവിളി. പിന്നെ പരിതപിക്കാൻ തുടങ്ങി. ഞാൻ ‘ കമാ ‘ എന്നൊരക്ഷരം മിണ്ടാതെ പുറകിലിരിക്കുകയാണ്. കാരണം തെറ്റ് എൻ്റെ ഭാഗത്തുണ്ടല്ലോ. ഇടയ്ക്ക് ഇങ്ങനെ ഹെൽമെറ്റ് മറന്നിട്ടുണ്ട്.. പക്ഷേ അതൊക്കെ വീടിൻ്റെ അടുത്തുവെച്ചു തന്നെ ആയതുകൊണ്ട് തിരിച്ചുപോയി എടുക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നലെ കൃത്യസമയത്തിന് ഒരുസ്ഥലത്ത് എത്തേണ്ടതുകൊണ്ടും, ദൂരം കുറെ പിന്നിട്ടുപോയതുകൊണ്ടും, തിരിച്ചുപോക്ക് നടക്കില്ലായിരുന്നൂ..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇപ്പോൾ എല്ലായിടത്തും ‘എ ഐ ‘ ക്യാമറകൾ അല്ലേ. തിരിച്ച് വീടെത്തുംവരേ കുറേ ചീത്തവിളി കേട്ടെങ്കിലും ദൈവംസഹായിച്ച് ഒരു ക്യാമറക്കണ്ണിലും പെട്ടില്ല എന്നതു ഭാഗ്യായി. വല്ല ഫൈനും കിട്ടിയിരുന്നെങ്കിൽ എൻ്റെ പതിനാറടിയന്തിരം ഉണ്ണായിരുന്നു. നിങ്ങൾക്ക് ഭാഗ്യമില്ല. അതുമല്ല എൻ്റെ തെറ്റിന് ചുമ്മാ ഇങ്ങേരുടെ കാശു പോകേണ്ടല്ലോ. ഇനി ജന്മത്ത് ഹെൽമെറ്റ് മറക്കൂലാ എന്നും വേണെങ്കി ഉറങ്ങുമ്പോൾ പോലും ഹെൽമെറ്റ് ഇടാമെന്നും ഞാൻ അദ്ദേഹത്തിന് വാക്ക് കൊടുത്തിട്ടുണ്ട്..
**** **** ****** ***** ****** ***** ***** *****
അന്നു വലിയ അപകടം കൂടാതെ വീട്ടിലെത്തി ഡ്രസ്സ് മാറുമ്പോ വളരെ വർഷങ്ങൾക്ക്
മുൻപുള്ള ഒന്നു രണ്ടു സംഭവങ്ങൾ ഓർമ്മവന്നു.. അപ്പത്തോന്നി ഇതൊക്കെ എന്ത് എന്ന്.. ഇത് ചെറുത്.. പക്ഷേ അതൊരു ഒന്നൊന്നര മറവി ആയിരുന്നു. കാര്യം പറയാം. ഫോളോ മീ..
ഞാൻ ഫരീദാബാദിൽ ആയിരുന്നപ്പോൾ ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്തിരുന്നു. രാവിലെ സ്കൂൾബസ്സിലും ഉച്ചയ്ക്ക് സൈക്കിൾറിക്ഷയിലും ആയിരുന്നു പോക്കുവരവ്. ചില ദിവസങ്ങളിൽ ബസ്സിൽതന്നെ തിരിച്ചുവരും..
അവിടത്തെ ചൂടുകാലം ആയിരുന്നു അത്. ഉച്ചയ്ക്ക് ഞാൻ സ്കൂളിൽനിന്ന് ഇറങ്ങി നേരെ റിക്ഷ പിടിച്ചുവീട്ടിൽവന്നു. വീടിൻ്റെ ലോക്ക് തുറന്ന് അകത്തുകയറി
കതകടച്ചു. ബാഗ് അവിടിട്ട് നേരെ വാഷ്രൂമിൽ കയറി.. അവിടെനിന്ന് നേരെ ബാത്ത്റൂം.. മേൽകഴുകി ഡ്രസ്സ് മാറി. വിശപ്പ് ഉച്ചസ്ഥായിയിൽ നിൽക്കുവല്ലെ.. ഓടിപ്പോയി ഫ്രിഡ്ജിൽനിന്ന് തലേദിവസത്തെ ചോറും കറികളും
എടുത്തുചൂടാക്കാൻ അടുപ്പത്ത് കയറ്റി.. അപ്പോഴുണ്ട് കോളിംഗ് ബെൽ അടിക്കുന്നു. പണിക്കാരിയാവും എന്നോർത്ത് വാതിൽതുറന്നപ്പോൾ കാണാം പുറത്ത് ഒരാൾ സംശയിച്ചു നില്ക്കുന്നു. ഇതാരാണപ്പാ എന്നും വിചാരിച്ചുകൊണ്ട് ഞാൻ
“ക്യാ ഹേ ഭയ്യാ” (എന്താ?)
എന്ന് വിളിച്ചുചോദിച്ചു. തലചൊറിഞ്ഞു കൊണ്ട് അയാൾ,
“മാഡംജീ പൈസ”
ഞാനോർത്തു, വേയ്സ്റ്റ് എടുക്കാൻ വരുന്ന ഒരു സ്ത്രീയുണ്ട്. അവളുടെ ഭർത്താവ് ആണെന്ന്. പൈസ ചോദിക്കാൻ ഇവരാരെങ്കിലും ആണ് വരിക. നേരത്തേ പൈസ കൊടുത്തിട്ടുള്ളതായതുകൊണ്ട് സംശയലേശമെന്യേ ഞാൻ പറഞ്ഞു
“വോ തോ മേനേ ദേദിയാ നാ?”(അത് ഞാൻ നേരത്തേ തന്നതാണല്ലോ)
അയാളൊന്നു പരുങ്ങി. എന്നിട്ട് …
“കബ് ? മേം തോ കബ്സേ ഖഡാ ഹും”.
(എപ്പോ? ഞാനെത്ര നേരമായി നിൽക്കുന്നു).
അയാൾക്ക് മനസ്സിലായി , എന്റെ ‘എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി’ എന്ന്. അയാൾ ബാക്കികൂടെ പറഞ്ഞപ്പൊണ്ടല്ലോ, പിന്നെ ചുറ്റും ഉള്ളതൊന്നും ഞാൻ കണ്ടില്ല കേട്ടില്ല. സത്യം..
“മാഡം ആപ് റിക്ഷ കേ പൈസ നഹിം ദിയ” ( നിങ്ങൾ റിക്ഷയുടെ പൈസ തന്നില്ല എന്ന്.)
അതായത്, ഞാൻ റിക്ഷയിൽ വന്നിറങ്ങുന്നു. പൈസ മുകളിൽനിന്ന് എടുത്തുതരാമെന്ന് പറഞ്ഞു വീട്ടിൽ കയറുന്നു. കയറിയപാടെ , ഇങ്ങനൊരാൾ സ്കൂളിൽ പോയതോ റിക്ഷയിൽ വന്നിറങ്ങിയതോ , അയാൾ പൈസക്ക് കാത്തിരിക്കുന്നു എന്ന വസ്തുതയോ സൗകര്യപൂർവം മറക്കുന്നു. എൻ്റെ തെറ്റ്, എൻ്റെ മാത്രം തെറ്റ്. ഞാൻ അയാളോട് നൂറുവട്ടം സോറി പറഞ്ഞ് പത്തുരൂപ കൂടുതൽ കൊടുത്തുവിട്ടു.
എനിക്കറിയാം ഇപ്പൊ നിങ്ങളൊക്കെ എന്താ ചിന്തിക്കുന്നുണ്ടാവുക എന്ന്.. അപ്പോ അടുത്തത് കേട്ടാലോ !
വേണ്ട വേണ്ട , ഞാൻ നന്നാവാനൊന്നും തീരുമാനിച്ചില്ല കേട്ടോ.. ഇതൊക്കെ ഇടയ്ക്ക് ഇങ്ങനൊക്കെ ആവാമെന്നെ..
എനിക്കു..
**** ***** ****** ***** ***** ****** *******
സ്കൂളിൽ ജോലിചെയ്തിരുന്ന സമയത്ത് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.. ഡോക്ടർ ലാപ്രോസ്കോപിക് സർജറി പറഞ്ഞതു പ്രകാരം നാട്ടിൽവന്നു. ഇവിടെയുള്ള ഒരു ഡോക്ടറെ കണ്ട് സർജറിയുടെ തീയതി തീരുമാനിച്ചു.
ആ ദിവസം ഞാനും അച്ഛനും ചേച്ചിയും (നിഷേച്ചി) ആയിരുന്നു ഡോക്ടറുടെ വസതിയിൽ ചെന്നത്.. ഡോക്ടർ കാര്യങ്ങളൊക്കെ പറഞ്ഞതിനു ശേഷം എന്നോട് പറഞ്ഞൂ
“നാളെ വൈകീട്ട് അഡ്മിറ്റ് ആയിക്കോളു”
എന്ന്.. അഡ്മിറ്റ് ആയിട്ട് പിറ്റേന്ന് വൈകുന്നേരം ആണ് സർജറി.
മറ്റന്നാൾ അഡ്മിറ്റ് എന്നു വിചാരിച്ചിരുന്ന എനിക്ക്, നാളെ അഡ്മിറ്റ് എന്നുകേട്ടപ്പോൾ ആകെ ഒരുവല്ലായ്മ.. എല്ലാർക്കും ബുദ്ധിമുട്ടാവുമല്ലോ എന്നൊക്കെ മനസ്സിൽ ചിന്തകൾ കയറി ഇറങ്ങാൻ തുടങ്ങി. ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്ഷൻ നോക്കി വെള്ളമിറക്കി ഡോക്ടറോട് ബൈ പറഞ്ഞു. നിഷേച്ചിയോട് കാര്യങ്ങൾ പറഞ്ഞു കൊണ്ട് അച്ഛൻ്റെ അടുത്തേക്കുചെന്നു. സംസാരിച്ചുകൊണ്ടുതന്നെ കാറിൽകയറി. ഇടയ്ക്ക് ഒരു തോന്നൽ ഇല്ലായ്കയില്ല. ‘എന്തോ മറന്നോ ‘ എന്ന്.. ഇല്ലല്ലോ എന്ന് സ്വയംപറഞ്ഞു സമാധാനിച്ചു. നാളെ അഡ്മിറ്റാവണം എന്നുപറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു
“അതിനെന്താ. ഞാനും അമ്മയും ഉണ്ടല്ലോ ”
അച്ഛൻ തന്ന ധൈര്യത്തിൽ ഞാൻ വീടിൻ്റെ മുന്നിൽപോയി ഇറങ്ങി. നിഷേച്ചിയോട് ഘോരഘോരം സംസാരിച്ചുകൊണ്ട് കോലായിൽ കാലുകുത്തി.. അച്ഛൻ കാർ പാർക് ചെയ്തു നടന്നുവരുന്നതു നോക്കിക്കൊണ്ട് അമ്മയോട് വിവരം പറയുന്നതിനിടയിൽ പെട്ടെന്ന് ഒരു ബോധോദയം വന്നപോലെ ഞാൻ ഞെട്ടി. ദയനീയമായി നിഷേച്ചിയെ നോക്കി. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞൂ.
“ഡീ.. എന്നോട് ഡോക്ടർ ടെറ്റനസ് ഇഞ്ചക്ഷൻ എടുത്തിട്ട് പൊക്കോളു എന്ന് പറഞ്ഞിരുന്നു. ഞാൻ മറന്നുപോയി ”
അവളെന്നെ കടിച്ചുകീറാൻ ഉള്ള ദേഷ്യത്തിൽ നോക്കി. അച്ഛൻ കോലായിൽ എത്തിയിരുന്നു.. അവൾ അച്ഛനോട് പറഞ്ഞു
“അച്ഛാ ഇവളോട് ഇൻജക്ഷൻ എടുക്കാൻ പറഞ്ഞിരുന്നുപോലും ”
അപ്പോഴേക്കും സന്ധ്യ ആയിരുന്നു.. ഞാൻ അച്ഛൻ്റെ നേരെനോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുനോക്കി, ആ മുഖം ഇരുണ്ടിരുന്നു.. അച്ഛനു ദേഷ്യംവന്നാ ചീത്തപറയില്ല. ഭാവംകൊണ്ട് നമ്മുക്ക് മനസ്സിലാകും.. സഹികെട്ടാൽ ഒരു ഡയലോഗ് വരും.
“നിന്നെ ഉണ്ടല്ലോ..!”
അന്ന് അച്ഛൻ അതുപറഞ്ഞു. ആ സമയത്ത് കറക്റ്റ് ആയിട്ട് ഒരു ഓട്ടോ നമ്മടെ വീടിൻ്റെ മുന്നിലെത്തി. അച്ഛൻ കൈകൊട്ടി നിർത്തിച്ചു. ഇരുട്ടിയാൽ അച്ഛന് ഡ്രൈവിംഗ് പാടാണ്. എന്നിട്ട് എന്നോട് ദേഷ്യത്തിൽപറഞ്ഞു
“നടക്ക് “.
ഞാൻ തിരിഞ്ഞു നിഷേച്ചിയുടെ കൈയിൽ കടന്നുപിടിച്ചു.. ഇല്ലെങ്കി അവള് മുങ്ങിയേനെ. സിംഹക്കൂട്ടിൽ എന്നെ ഒറ്റയ്ക്ക് ആക്കേണ്ട പരിപാടിയായിരുന്നു കുരിപ്പിന്.. ഞാൻ ഓട്ടോയിൽ ഓടിക്കയറി.
പിന്നാലെ നിഷേച്ചി, ലാസ്റ്റ് അച്ഛൻ..
ഓട്ടോയിൽ കയറിയ ഞാൻ നിഷേച്ചിയെ നോക്കിയില്ല.. കാരണം നമ്മൾക്ക് മുഖത്തോട് മുഖം നോക്കിയാ ചിരിവരും എന്നുറപ്പാണ്. അച്ഛനാണെങ്കി ദേഷ്യത്തിലും. നമ്മടെചിരി , അച്ഛൻ്റെ ദേഷ്യം ഇരട്ടിപ്പിക്കും എന്നറിയാലോ!
ഡോക്ടറെകണ്ട് കാര്യംപറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. തിരിച്ചുവരുമ്പോൾ ഓട്ടോയ്ക്ക് വേണ്ടി കുറച്ചുനേരം കാത്തു നിൽക്കേണ്ടിവന്നു. അപ്പോഴൊക്കെ അച്ഛന്റെ കൂടെ നിൽക്കാതെ ഞാനൊരിത്തിരി അകലം പാലിച്ചുനിന്നു. അതുകണ്ട് മറ്റവൾ ചിരിച്ചുചിരിച്ച് മരിക്കുവാ.. നിന്നുനിന്ന് മടുത്തപ്പോൾ അച്ഛൻ ഒന്നുംപറയാതെ നീട്ടിവലിച്ച് നടക്കാൻതുടങ്ങി. ഞാൻ നിഷേച്ചിയുടെ ചെവിയിൽപറഞ്ഞു .
“ഇനിയിപ്പോ വല്ല ബസ്സുംകയറ്റി കൊല്ലാനോ മറ്റോ ആണോ ”
അതുകേട്ട് അവളുറക്കെ ചിരിച്ചപ്പോൾ അച്ഛൻ തിരിഞ്ഞുനോക്കിയിട്ട് പറഞ്ഞു.
“വേഗം നടക്ക് : ബസ് കിട്ടിയാൽ അതിൽപോകാം “എന്ന്.
അപ്പോഴേക്കും അച്ഛന്റെ ദേഷ്യം തണുത്തിരുന്നു. എത്ര ദേഷ്യംവന്നാലും ഞങ്ങളോട് ഒരുപാട് നേരം ദേഷ്യമായിരിക്കാൻ അച്ഛനറിയില്ലായിരുന്നു. എന്റെ പാവം അച്ഛൻ!
നീതി.
7 Comments
മനോഹരം. രസകരം😀
രസകരമായ എഴുത്തു
നന്ദി ജലജേച്ചി
എല്ലാവർക്കും കാണും ഇത്തരം മറവികൾ .പിന്നീട് ഓർത്തു ചിരിക്കാമെങ്കിലും ആ സമയത്തെ കാര്യം പറയണ്ട.
രസകരമായി എഴുതി❤️💐👌
ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ…..നല്ല എഴുത്ത്… രസകരമായ ശൈലി
😇😇
ഒരു മറവിക്കുട്ടിയുടെ പാവം അച്ഛൻ 😍
രസമായിരുന്നു വായിക്കാൻ. 👌
👏❤