1751 ജൂലൈ 30 സായാഹ്നം.. ഓസ്ട്രിയയിലെ സാൽസ് ബർഗിൽ പ്രശസ്ത സംഗീതജ്ഞൻ ലിയോപോൾഡ് മൊസാർട്ടിന്റെ വീട്ടിൽ അലൗകിക സംഗീതം അലകൾ തീർക്കുകയാണ്. കാരണമുണ്ട്.. സംഗീതത്തേക്കാൾ പ്രിയപ്പെട്ട ഒന്ന് ഇന്നവിടെ പിറവി കൊണ്ടിരിക്കുന്നു! ഭാര്യ അന്ന മരിയ മൊസാർട്ട് പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള ഒരു കുഞ്ഞു മാലാഖയെ പ്രസവിച്ചിരിക്കുന്നു. എന്തു വിളിക്കും ആ തങ്കക്കുടത്തിനെ? അപ്പയ്ക്ക് സംശയമേതുമില്ലായിരുന്നു- തന്റെ പ്രേയസി ഭൂമിയിലേക്ക് കൊണ്ടുവന്ന തങ്ങളുടെ ഹൃദയമന്ത്രച്ചിന്തിന് അയാൾ പേരിട്ടു- മരിയ അന്ന മൊസാർട്ട്. പക്ഷേ ആ പേര് പുറം ലോകത്തിനുള്ളതാണ്! തങ്ങൾക്ക് അവൾ ‘നാന്നേൾ’ ആയിരിക്കും.ദൈവം കരുണാമയൻ എന്നർത്ഥം! ഒന്നോർത്താൽ അങ്ങനെയല്ലാതെ തങ്ങളുടെ ഈ അഭിലാഷപൂർണിമയെ തങ്ങളെന്തു വിളിക്കും! സൊണാറ്റയുടെയും സിംഫണിയുടെയും അലകളേറി അനുഭൂതി തീർക്കുമ്പോഴും തങ്ങൾ ആശിച്ചത് ഒരു പിൻപൂവിനെയാണ്. തങ്ങളുടെ സംഗീതമെല്ലാം ആറ്റിക്കുറുക്കി വിസ്മയസംഗീതപ്രപഞ്ചം തീർക്കാൻ പോന്ന ഒരു പിൻപൊടിപ്പ്!
അദമ്യമായ ആഗ്രഹങ്ങളൊന്നും അടഞ്ഞ കാതുകളിലെ ചിലമ്പലുകൾ ആകാറില്ല. വയലിനും പിയാനോയും കച്ചേരികൾ തീർത്തത് ആ കുരുന്നുഹൃദയത്തിന്റെ തന്ത്രികളിൽ ആയിരുന്നു! പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കുഞ്ഞുങ്ങളുടെ സംഗീത പഠനം എട്ടു വയസ്സിനു മുൻപ് തുടങ്ങാൻ പാടില്ല എന്നൊരു അലിഖിതനിയമം ഉണ്ടായിരുന്നു. ഉള്ളും ഉടലും സംഗീതത്തിന്റെ മാസ്മരികതയിൽ ത്രസിക്കുമ്പോഴും കുഞ്ഞുനാന്നേളിന് എട്ടുവയസ്സുവരെ കാത്തിരിക്കേണ്ടിവന്നു, ഔദ്യോഗികമായി അതിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാൻ! എന്നാൽ വിസ്മിതരായത് അപ്പയും അമ്മയുമടക്കം അവളുടെ വിരൽത്തുമ്പ് രചിക്കുന്ന മായികത ശ്രവിച്ചവർ സകലരും ആണ്! “ഏറ്റവും ക്ലിഷ്ടമായ മ്യൂസിക്കൽ നോട്ടേഷൻസ് പോലും എത്ര അനായാസമായാണ് എന്റെ പൊന്നുമോൾ കൈകാര്യം ചെയ്യുന്നത്?! അവിശ്വസനീയമായ കൃത്യത.. പ്രാഗല്ഭ്യം..” ലിയോപോൾഡ് അത്ഭുതം കൂറി. പന്ത്രണ്ടാം വയസ്സിൽത്തന്നെ യൂറോപ്പിലെ എണ്ണം പറഞ്ഞ പിയാനോവാദകരിൽ ഒരാളായി മാറുവാൻ അവൾക്ക് ആ പ്രതിഭ ധാരാളമായിരുന്നു.
ചരിത്രം വിചിത്രമായ വഴികളിലൂടെയാണ് പലപ്പോഴും സഞ്ചരിക്കുക.നന്നേളിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ഇളയ സഹോദരൻ വുൾഫ്ഗ്യാങ് അമേഡിയസ് ജനിക്കുന്നത്. ആളെ എല്ലാവരും അറിയും.. മൊസാർട്ട് എന്ന കുടുംബപ്പേരിന് മറ്റൊരു അവകാശി ഇല്ലെന്നു തോന്നിപ്പിക്കും വിധം അതിനെ സ്വന്തമാക്കിയ ആൾ.. മൊസാർട്ട് എന്ന സംഗീത പ്രതിഭാസം!
ചേച്ചിയുടെ ലാവണ്യ സംഗീത വീചികൾ ശ്രവിച്ചാണ് കുഞ്ഞുമൊസാർട്ട് വളരുന്നത് അസാമാന്യവൈദഗ്ദ്യമുള്ള ചേച്ചിയുടെ അനുജനല്ലേ. സ്വാഭാവികമായും അവിടെ ഏവരും അവനിലും പ്രതിഭയുടെ കനലാട്ടം തേടി. അത് വെറുതെയായില്ല. മൂന്നു വയസ്സ് മുതൽ ഒളിച്ചുപിടിക്കാനാവാത്ത തന്റെ സർഗ്ഗസമ്പത്ത് ആ കുഞ്ഞു മിടുക്കൻ പ്രദർശിപ്പിച്ചു തുടങ്ങി! നിലവിലുള്ള സാമൂഹ്യ രീതികൾക്ക് വിപരീതമായി അഞ്ചുവയസ്സിലേ അപ്പൻ അവനെ പിയാനോ അഭ്യസിപ്പിച്ചു തുടങ്ങി. സ്വന്തമായി സംഗീതസംവിധാനം ചെയ്യുന്നതിനും മൊസാർട് തന്റെ ആ ഇളം പ്രായത്തിൽ തുടക്കമിട്ടു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അത്യാധുനിക,ആധുനികാനന്തര മാനുഷിക വികാസങ്ങൾക്കും പരിണാമങ്ങൾക്കും സാക്ഷിയായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പോലും പെണ്മ, അത് നേരിടുന്ന അസന്തുലിതാവസ്ഥയ്ക്കു നേരെ പോരടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ രണ്ടരനൂറ്റാണ്ടുകൾക്കുമുൻപുള്ള ലോകം, അത് യൂറോപ്പാണെങ്കിൽ പോലും എത്രമേൽ സങ്കുചിതമായിരുന്നിരിക്കണം! കഴിവോ പ്രാഗല്ഭ്യമോ ഒന്നും അതിന് ഒരു അപവാദമായിരുന്നില്ല. കുഞ്ഞുമൊസാർട്ട് വളരുംതോറും നാന്നേളിനു വേദിയിൽ പ്രാധാന്യം കുറഞ്ഞു വന്നുകൊണ്ടിരുന്നു. അപ്പനും മക്കളും ചേർന്ന് കീഴടക്കാത്ത വേദികൾ അന്ന് യൂറോപ്പിൽ കുറവായിരുന്നു എങ്കിലും നാന്നേൾ വേദിയിൽ നിന്ന് പതിയെ പിന്മാറുക എന്നത് തികച്ചും സ്വാഭാവികമായ പരിവർത്തനം മാത്രമായി അവൾ അടക്കം എല്ലാവരും കരുതി! മൊസാർട്ടിലെ സംഗീതജ്ഞനെ മെരുക്കുന്നതിലും മിനുക്കുന്നതിലും മരിയ അന്ന എന്ന നാന്നേൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.
18 വയസ്സായപ്പോഴേക്കും നാന്നേളിന്റെ സംഗീതക്കച്ചേരികളും പര്യടനങ്ങളും പൂർണമായി നിലച്ചു. സംഗീത മാന്ത്രികം തീർത്തിരുന്ന ആ നേർത്ത വിരലുകൾ വീട്ടകത്തെ വൃത്തിയാക്കലിന്റെയും വിഭവ സൽക്കാരത്തിന്റെയും ഇടയിൽ വിസ്മൃതമായി. എന്നിരുന്നാലും എത്രയായാലും ഉള്ളിന്റെയുള്ളിൽ ഒരു പിൻവിളി ഉണ്ടാവുമല്ലോ. വീട്ടിലിരുന്ന് ചില മ്യൂസിക് കോമ്പോസിഷൻസ് ആ തിരക്കുകൾക്കിടയിലും അവൾ തീർത്തു. പക്ഷേ മൊസാർട്ടിന്റെ അതിപ്രഭാവം കൊണ്ടാവാം കോമ്പോസിഷൻസ് ഓഫ് മരിയ അന്ന വേണ്ടവിധത്തിൽ സൂക്ഷിക്കപ്പെട്ടില്ല: ശ്രദ്ധിക്കപ്പെട്ടുമില്ല!
ഇതിനിടയിലാണ് ഫ്രാൻസ് ദിൽപ്പോൾഡ് (Franz D’lppold) എന്ന ക്യാപ്റ്റനുമായി നാന്നേൾ അടുപ്പത്തിലാകുന്നത്. അയാളെ മരിയയിലേക്ക് അടുപ്പിക്കുന്നതുതന്നെ അവളുടെ സംഗീതമാണ്. ആ സംഗീതത്തെ താൻ ഏറെ വിലമതിക്കുന്നു എന്നും കച്ചേരികൾക്കും മറ്റും വേണ്ടുവോളം അവസരങ്ങൾ താൻ സൃഷ്ടിച്ചു തരാമെന്നും അയാൾ നിരന്തരം മരിയയെ പ്രലോഭിപ്പിച്ചു എങ്കിലും ഏതോ അജ്ഞാതമായ കാരണങ്ങളാൽ മരിയ ആ വിവാഹ അഭ്യർത്ഥന നിരസിക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ അമ്മയുടെ മരണം അവളെ സംഗീതത്തിൽ നിന്ന് കൂടുതൽ അകറ്റി. മൊസാർട്ടിനൊപ്പം സദാ സഞ്ചരിച്ചുകൊണ്ടിരുന്ന അപ്പൻ ലിയോപോൾഡിന് ഇളയ കുട്ടികളെ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ലല്ലോ. സമൂഹത്തിന്റെ കണ്ണിൽ ഒരു സാധാരണ പെണ്ണിന്റെ സംതൃപ്തമായ ജീവിതമായിരുന്നു മരിയ നയിച്ചിരുന്നത്. അപ്പോഴും പൊള്ളയായ ദിനചര്യകൾ തീർക്കുന്ന ചാരംപുതച്ച് പിയാനോയും ഹാർപ്സിക്കോർഡും അവളുടെ ഉള്ളിൽ മൗന സംഗീതം തീർക്കുന്നുണ്ടായിരുന്നു.
1884ൽ തന്റെ 33ആം വയസ്സിൽ ധനാഢ്യനായ മജിസ്ട്രേറ്റ് ജൊഹാൻ ബാപ്റ്റിസ്റ്റ്മായി മരിയ വിവാഹിതയാകുന്നത് ഒരുവിധത്തിൽ അവൾക്ക് ആഗ്രഹപൂർത്തീകരണത്തിലേക്ക് ഒരു വാതിൽ തുറന്നു കിട്ടൽ കൂടി ആയിരുന്നു. ജൊഹാന്റെ രണ്ടാം വിവാഹമായിരുന്നു അത്. അദ്ദേഹത്തിന്റെ അഞ്ചു മക്കളോടൊപ്പം അവൾക്കു ജനിച്ച മൂന്നു മക്കളും കൂടി ചേർന്ന് എട്ടു മക്കളുടെ അമ്മയായി മരിയ! എങ്കിലും സ്വതവേ സമ്പന്നമായിരുന്ന ആ കുടുംബാന്തരീക്ഷത്തിൽ ദിവസേന മൂന്ന് മണിക്കൂർ വരെ പിയാനോയിൽ അഭിരമിക്കാൻ അവൾക്കു സാധിച്ചു. ഒരു രണ്ടാം ഭാര്യ എന്ന പദവി മടികൂടാതെ സ്വീകരിക്കാൻ മരിയയെ പ്രേരിപ്പിച്ച ഘടകവും ഇതായിരുന്നിരിക്കണം. 18 വർഷം നീണ്ട ആ ദാമ്പത്യത്തിനൊടുവിൽ 1801ൽ ജൊഹാൻ ദിവംഗതനായി.
ജീവിതത്തിന്റെ കുത്തൊഴുക്കിൽ, തന്റെ കൗമാര കാലത്ത് കൈമോശം വന്ന കലയെ മരിയ ഇവിടെ തിരികെപ്പിടിക്കുകയാണ്. സംഗീതം എന്നത് എത്ര ഉൽക്കടവും അദമ്യവുമായ അഭിവാഞ്ച്ഛയാണ് തനിക്കെന്ന് ഒരിക്കൽക്കൂടി അവൾ തിരിച്ചറിയുന്നു. സംഗീതാധ്യാപനത്തിലേക്ക് ചുവടുവയ്ക്കുന്ന അവൾക്കായി പ്രശസ്തരായ ഒരുകൂട്ടം ശിഷ്യഗണങ്ങളെയാണ് കാലം കാത്തു വച്ചിരുന്നത്. അന്നാ സിക്ക്(Anna Sikk) അവരിൽ ഒരാൾ മാത്രം! ഈ അധ്യാപനസപര്യയോടൊപ്പം ഓസ്ട്രേലിയയിലെ കേളികേട്ട കച്ചേരികളിലെ പിയാനോ soloist ആയി മരിയ പേരെടുക്കുകയും ചെയ്തു.
ഇതിനിടയിൽ കേവലം 35ആമത്തെ വയസ്സിൽ മൊസാർട്ട് മരണപ്പെടുന്നുണ്ട്. മൊസാർട്ടിന്റെ ഭാര്യ കോൺസ്റ്റൻസ അവരുടെ രണ്ടാം ഭർത്താവും മൊസാർട്ടിന്റെ ജീവചരിത്രകാരനുമായ ജോർജ് നിക്കോളാവൂസും ചേർന്നുനടത്തിയ ജീവചരിത്ര രചനയിൽ മരിയ തന്റെ പക്കലുള്ള സകല കുടുംബരേഖകളും എഴുത്തുകുത്തുകളും അവർക്ക് സമ്മാനിക്കുന്നു. മൊസാർട്ടിനെയും കുടുംബത്തെയും കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും ഇന്ന് ലോകം അറിയുന്നത് ഈ എഴുത്തു കുത്തുകളിലൂടെയാണ്.
1829ൽ തന്റെ 78ആം വയസ്സിൽ മരണത്തിനു കീഴടങ്ങുമ്പോൾ മരിയ അന്ധയും ആരോഗ്യം നശിച്ച ശരീരത്തിനുടമയും ആയിരുന്നു. എങ്കിലും ശ്വാസത്തിന്റെ അവസാന കണം വരെയും അവർ സംഗീതം പേറിയിരുന്നു എന്നതിൽ ആർക്കും ഒരു തർക്കവുമില്ല.
ഈ ഒക്ടോബർ 29 നാന്നേളിന്റെ 196ആം ഓർമ്മദിനമാണ്. സ്ത്രീ ആയതുകൊണ്ട് മാത്രം കാലത്തിന്റെ ചുവരെഴുത്തുകൾ ഏറ്റെടുക്കുവാൻ വിസമ്മതിച്ച കലാജീവിതം!മീട്ടാതെ നഷ്ടപ്പെട്ടുപോയ ആ സിംഫണിയുടെ ഓർമ്മകൾക്കു മുൻപിൽ എന്റെ എളിയ പ്രണാമം…
9 Comments
മനോഹരമായ വരികളിലൂടെ അറിയപ്പെടാത്ത കഥ പറഞ്ഞു ❤️
എത്ര നന്നായിട്ടാണ് എഴുതിയത് ❤️. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. ❤️
കഥ എഴുതാൻ തുടങ്ങീയിട്ട് കുറച്ചേ ആയുള്ളൂവെങ്കിലും, സിൽവിയുടെ പദസമ്പത്ത് എന്നെ ആശ്ചര്യപെടുത്തിയിട്ടുണ്ട്.
കവിതയിൽ നിന്നു കിട്ടിയതായിരിക്കും…
Well written dear
Look who is talking 🤩… എന്റെ പ്രിയപ്പെട്ട കഥാകാരി സുനന്ദ മഹേഷ് 🥰🥰🥰🥰ഈ പ്രോത്സാഹനത്തിനു നിറയെ നന്ദി.. സ്നേഹം 🥰🥰
എത്ര നന്നായിട്ടാണ് എഴുതിയത് ❤️. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. ❤️
ചരിത്രത്തിൽ പേരെഴുതപെടേണ്ട അതുല്യ പ്രതിഭ. ❤️❤️
Informative blog 🤗🤗🔥
അതെ.. ചരിത്രം സൗകര്യപൂർവം മറന്ന എത്രയെത്ര പേരുകൾ അല്ലേ
വളരെ ഹൃദ്യമായ അവതരണം.
അറിവുകൾ പകരുന്നേ ലേഖന മികവ്.
മികവുറ്റ, മനോഹരമായ ഭാഷ. ഇഷ്ടായി കൂട്ടേ…🥰🥰🥰
ഈ പ്രോത്സാഹനത്തിനു നന്ദി my dear 🥰🥰🥰