വീട്ടിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉപകരണമെന്താണെന്ന് കഴിഞ്ഞ ദിവസമാണ് ഒരാൾ എന്നോട് ചോദിച്ചത്. നിനച്ചിരിക്കാത്ത സമയത്ത് എയ്തു വിട്ട ബാണമായിരുന്നതിനാൽ എനിക്ക് കൃത്യമായ ഒരുത്തരം പെട്ടെന്നുകിട്ടിയില്ല. ഏതാണ്?? ഞാൻ ഒരു നിമിഷം ചിന്തിച്ചു. ടീവി മുതൽ മൊബൈൽ വരെ.. ഫ്രിഡ്ജ് മുതൽ വാഷിംഗ് മെഷീൻ വരെ.. ചൂലു മുതൽ മോപ്പുവരെ. പിന്നെ, വാഷ് റൂമിലെ ഫോസെറ്റ് മുതൽ ഷവർ വരെ. കൺഫ്യൂഷൻ.. കൺഫ്യൂഷൻ. ആ മുഹൂർത്തത്തിൽ ഞാനൊരു സത്യം മനസ്സിലാക്കി. ഇപ്പറഞ്ഞ സംഗതികളെല്ലാം എനിക്കിഷ്ടമാണ്. ടിവി എനിക്കിഷ്ടമാണ്. സീമയും ഉർവശിയും മുതൽ മമിത വരെ നമ്മുടെ സമയം കൊല്ലാൻ കൂട്ടു വരും. ലാലേട്ടനും മമ്മൂക്കയും മാസ്സ് എൻട്രിയും മാസ്സ് ഡയലോഗ്സും കൊണ്ട് നമ്മെ ത്രസിപ്പിക്കും. ഡിപ്രഷനടിച്ച് പണ്ടാരമടങ്ങിയിരിക്കുമ്പോൾ കൗണ്ടർ കേട്ട് അറഞ്ഞു ചിരിക്കാൻ കോമഡി തന്നെ 10 ചാനലിൽ 10 തലയുമായി എത്തും. വാചകമേള, പാചകമേള, പന്തുകളി, ഉരുണ്ടുകളി തുടങ്ങി പ്രൈം ടൈമിലെ കയ്യാങ്കളി വരെ എന്റർടൈൻമെന്റോടെന്റർടൈൻമെന്റ്. ഇനി മൊബൈൽ ആണേലോ?…
Author: Silvy Michael
വള്ളത്തോളും ഇന്ദിരാഗാന്ധിയും അന്നൊരു ബുധനാഴ്ചയായിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിച്ചിരുന്നകാലം. രണ്ടാം പീരിയഡ് മലയാളമാണ്. പ്രിയപ്പെട്ട ത്രേസ്യാമ്മ ടീച്ചറുടെ ക്ലാസ്. 19 ആം പാഠമായ വള്ളത്തോളിന്റെ ‘ഒരരിപ്പിറാവ്’ എന്ന പദ്യമാണ് അന്ന് ടീച്ചർ പഠിപ്പിക്കുന്നത്. ‘ പുലർകാലമെനിക്കു പുണ്യമി – ന്നുജ്ജ്വലതേജസ്സെഴുമോമനപ്പിറാവേ ഉലകിൽ പ്രിയദർശനൻ ഭവാനെൻ നിലയോപാന്തമലങ്കരിച്ചുവല്ലോ..’ ഇതാണ് കവിതയുടെ തുടക്കം. ടീച്ചർ ഈ ഭാഗം വായിച്ചു. എന്നിട്ട് വർണ്ണിച്ചുതുടങ്ങി. മൂന്നാമത്തെ വരി എത്തിയപ്പോഴേക്കും വർണ്ണന അരിപ്പിറാവിൽനിന്നുവിട്ട് മറ്റൊരു ‘പ്രിയദർശിനി’യിലേക്കുമാറി. ടീച്ചറുടെ ചെറുപ്പത്തിൽ എപ്പോഴോ ഈ പ്രിയദർശിനി ചങ്ങനാശേരിയിൽ വന്നിരുന്നുവെന്നും ദൂരെ നിന്ന് ആ സൗന്ദര്യധാമത്തെ കണ്ണു പറിക്കാതെ നോക്കിനിന്നു എന്നും മറ്റും പറയുമ്പോൾ ടീച്ചർക്ക് ഒരു പ്രത്യേക ആവേശമായിരുന്നു. അത്രയും സുന്ദരമായ ഒരു മുഖം ടീച്ചർ പിന്നീട് കണ്ടിട്ടില്ലത്രേ. അവർ ഒരു നടിയോ മോഡലോ ഒന്നുമായിരുന്നില്ല; ഇന്ദിരാഗാന്ധി എന്ന് പിന്നീട് വിളിക്കപ്പെട്ട നെഹ്റുവിന്റെയും കമലയുടെയും പ്രിയ മകൾ ഇന്ദിര പ്രിയദർശിനി ആയിരുന്നു. കഥ ഇവിടെ തീരുന്നില്ല. അല്ല, ഈ കഥ…
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഉള്ളിൽ ആകെ ഒരു നിശ്ചേഷ്ടത! സമയം കൊല്ലാൻ ടീവി ഓണാക്കിയപ്പോൾ സ്ക്രീനിൽ വിഷാദ വിരഹിയായ ന്യൂജെൻ കാമുകൻ നെഞ്ചുപൊട്ടിപ്പാടുന്നു- ‘വൈ ദിസ് കൊലവെറി കൊലവെറി ഡീ..’ മനസ്സ് പൊടുന്നനെ വർഷങ്ങൾക്കു പിറകിലേക്ക് പാഞ്ഞു. ഇതേ വിരഹിയെ, ഇതേ വിഷാദിയെ എനിക്ക് പരിചയമുണ്ട്. ഹൃദയം പൊട്ടി അന്നാ നഷ്ടപ്രണയി പാടിയത് പക്ഷേ ഇതുപോലെ അർത്ഥമില്ലാത്ത, ആഴമില്ലാത്ത, അൽപായുസ്സായ വരികളായിരുന്നില്ല. അവൻ പാടിയത് ഇങ്ങനെയായിരുന്നു.. ‘ സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു…’ അതെ, 80കളിലും 90കളിലുമായി പടർന്നു കിടക്കുന്ന കോളേജ്കാലത്ത് കൂട്ടത്തിലെ പൂച്ചക്കുട്ടിയായ ഞങ്ങളുടെ സുന്ദരിക്കൂട്ടുകാരിയോട് മുതിർന്ന ഡിഗ്രി ക്ലാസിലെ നായകന് അടങ്ങാത്ത പ്രേമം! പെൺകുട്ടിക്ക്, പക്ഷേ ഭയമായിരുന്നു; വീട്ടുകാരെ, അധ്യാപകരെ, നാട്ടുകാരെ.. എന്തിന്? നമ്മുടെ നായകനെപ്പോലും! പേടമാന് അതിലും ധൈര്യം ഉണ്ടാവും; തീർച്ച. ഏതായാലും നമ്മുടെ നായകന്റെ ക്ലാസിന്റെ മുന്നിലൂടെ വേണം നമ്മുടെ പേടമാന് എങ്ങോട്ടു വേണമെങ്കിലും…
* ‘ജെൻ ആൽഫ സ്വയം സമ്മാനിത്’ അഥവാ അവൾ ഒരു പോരാളിയാണ് * കഴിഞ്ഞ വെള്ളിയാഴ്ച, ഏകദേശം ഉച്ചയോടടുത്ത സമയം. ഞാൻ എന്തോ വായനയുടെ തിരക്കിലാണ്. പെട്ടെന്ന് ഇടിവാളുപോലൊരു മിന്നൽ എന്റെ ഹൃദയത്തിലൂടെ കടന്നുപോയി. എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. വായിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെ ത്രില്ലിംഗ് ആയിട്ടുള്ള ഒന്നുമായിരുന്നില്ല. എന്തോ, ഒരു ഇൻട്യൂഷൻ പോലെ ആ നിമിഷത്തിൽ ഞാനെന്റെ ആറാം ക്ലാസുകാരി മകളെക്കുറിച്ച് പെട്ടെന്നോർത്തു. എനിക്ക് ഗുട്ടൻസ് പിടികിട്ടി. പൂജാവധിക്ക് മുൻപുനടന്ന എക്സാമിന്റെ പേപ്പർ അവൾക്ക് കിട്ടിയിട്ടുണ്ട്; സംഭവം ക്ലീൻ ആയി പൊട്ടിയിട്ടും ഉണ്ട്. എന്റെ ഹൃദയം എന്തെന്നില്ലാതെ വിങ്ങാൻ തുടങ്ങി. അവൾ പൊട്ടിക്കാണും എന്നോർത്തല്ല പക്ഷേ പഠിപ്പി ഫ്രണ്ട്സിന്റെ ഇടയിൽ എന്റെ കൊച്ച് വല്ലാതെ ഒറ്റപ്പെട്ടുപോകുമല്ലോ എന്നോർത്ത്.. അവൾ എങ്ങനെ അതിനെ തരണം ചെയ്യും എന്നോർത്ത്. സമയം 4 30 ആയി. അവൾ പതിവുപോലെ വീട്ടിലെത്തി. എല്ലാം പതിവുപടി. ആൾ ഉല്ലാസവതിതന്നെ. ഹോ! ഞാൻ സങ്കടപ്പെട്ടതൊക്കെ വെറുതെ. ആവേശത്തോടെ ഞാൻ…
1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ പരിസരങ്ങളെ ചോരച്ചുവപ്പണിയിച്ചത് ഇന്ത്യൻ മണ്ണിനു കുറുകെ സിറിൽ റാഡ്ക്ലിഫ് എന്ന ഇംഗ്ലീഷ് ലോയർ വരച്ച ഒരു വരയാണ്. ഇന്ത്യയെയോ ഇന്ത്യൻ ജനതയെ അടുത്തറിയാതെ ധൃതിയിൽ വരച്ച ഒരു വര.. ന്യൂഡൽഹിയിൽ മൂവർണക്കൊടിയോടൊപ്പം ആരവങ്ങൾ ഉയർന്നപ്പോൾ ലാഹോറിലും നവഖലിയിലും നിലവിളികളുടെ അകമ്പടിയോടെ മത്താപ്പൂകത്തുംപോലെ ചോരപ്പൂക്കൾ വിടരുകയായിരുന്നു! ഇതാണ് സ്വാതന്ത്ര്യമെങ്കിൽ തന്റെ ജീവിതം തന്നെ ഒരു ബീഭൽസമായ തെറ്റായിരുന്നുവെന്ന് അർദ്ധനഗ്നനായ ഫക്കീർ തപിച്ചുകാണണം. തന്റെ ഹൃദയത്തിനു കുറുകയാണ് റാഡ്ക്ലിഫ് വരച്ചത് എന്ന് മരിക്കുവോളം മനസ്തപിച്ചിട്ടുണ്ടാവണം! 1948ൽ കേവലം ഒരു വർഷം പിന്നിടുമ്പോഴേക്കും ലോകഭൂപടത്തിൽ അത്തരത്തിൽ മറ്റൊരു വര കൂടി വീണിരുന്നു. ഇന്ത്യ -പാക്ക് ഭൂമികളിൽ വിഭജനകാലത്തുറവപൊട്ടിയ ചോരപ്പുഴകൾ മെല്ലെ മെല്ലെ വറ്റിത്തുടങ്ങിയെങ്കിലും, പച്ച മഷിയിൽ വരച്ച രണ്ടാമത്തെ വരയെ അന്നത്തെ അതേ തീവ്രതയിൽ ചുവപ്പണിയിച്ചു കൊണ്ടിരിക്കുകയാണ് കാലമിന്നും. അതെ, പാലസ്തീനെയും ഇസ്രായേലിനെയും വേർതിരിച്ച ഗ്രീൻ ലൈൻ ഇന്നും മിസൈലുകൾ തട്ടിയെറിഞ്ഞു കളിക്കുവാനുള്ള ഡിവൈഡർ നെറ്റായി വർത്തിച്ചുകൊണ്ടിരിക്കുന്നു! എന്തിന്? ഇന്നത്തെ ഇസ്രയേലും…
ഹോസ്റ്റലിന്റെ വരാന്തയിൽ അവൾ തനിച്ചിരുന്നു. ഒറ്റപ്പെടലിന്റെ വേദന നീരാളിക്കൈകളാൽ അവളെ വരിഞ്ഞുമുറുക്കി. അത്രമേൽ സ്നേഹിച്ച ഇടം തന്നെ തിരസ്കരിച്ചിരിക്കുന്നു! ജീവനുണ്ടെങ്കിലും താൻ ജീവിച്ചിരിപ്പില്ല എന്ന് അവൾക്ക് തോന്നി. എത്ര സന്തോഷമായിരുന്നു ഇക്കഴിഞ്ഞ നാൾ വരെ?! തനിക്ക് ചുറ്റുപാടും ചിരിമണിയൊച്ചകളുടെ വളകിലുക്കം.. കലപിലകളുടെ ചേങ്ങിലത്താളം.. ആട്ടവും പാട്ടും തീർക്കുന്ന ദുന്ദുഭി മേളം. ഒരു മാലാഖയായിരുന്നു താനവിടെ. സൗഹൃദങ്ങളുടെ ഉത്സവപ്പറമ്പായിരുന്നു തന്റെ ബോർഡിംഗ് സ്കൂൾ. തമ്മിൽ തമ്മിൽ പായാരം ചൊല്ലി, പടല പിണങ്ങി, പിന്നെയിണങ്ങി, ഒന്നിച്ചുണ്ട്,ഒന്നിച്ചുറങ്ങി… ഒരുമയിലെ ചെറുതരിയായി ഉല്ലാസവതിയായിരുന്നു താൻ. എന്തിനായിരുന്നു ഈ പറച്ചു നടീൽ? താനിപ്പോൾ കൊച്ചുകുട്ടിയല്ലത്രേ. പ്രീഡിഗ്രി ഫസ്റ്റ് ഇയറിനു ചേർന്നിരിക്കുന്നു. കുട്ടിക്കളിയൊക്കെ പെട്ടിയിൽ മടക്കിപ്പൂട്ടി വയ്ക്കേണ്ട കാലമായത്രെ. പഠനം- അതിനെ ഗൗരവമായി എടുത്തേ തീരൂ. പത്താം ക്ലാസിലെ ഭാരപ്പെട്ട മാർക്ക് ജീവിതത്തെ ഇത്രയധികം ഭാരപ്പെടുത്തേണ്ടതുണ്ടോ എന്ന സന്ദേഹം നിരാശയുടെ നിലയില്ലാച്ചുഴിയിലേക്ക് അവളെ വലിച്ചിട്ടു. പുതിയ ഹോസ്റ്റലിൽ എങ്ങും ചിരിച്ച മുഖങ്ങളാണ്. പഠിക്കുക എന്ന ഒറ്റ ഉത്തരവാദിത്വമേ അവിടുള്ളൂ. കൂട്ടുകാരൊക്കെ…
70കളിലും 80കളിലുമായി പരന്നുകിടക്കുന്ന എന്റെ കുട്ടിക്കാലം ഭൂത, പ്രേത, പിശാചുക്കളുടെ കഠിനകഠോരക്രൂരതകളുടെ കഥകൾ കേട്ട് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങാൻ മടിക്കുന്ന പേടിക്കുന്ന ഒരു കാലമായിരുന്നു. വെട്ടം മറഞ്ഞാൽപ്പിന്നെ വഴിതെറ്റിക്കുന്ന, വഴിചുറ്റിക്കുന്ന, കുറുക്കന്റെയും കരടിയുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മുഖം കഴുകാൻ വെള്ളം ചോദിക്കുന്ന, അടുക്കളവാതിൽ അടയ്ക്കാൻ അല്പമൊന്നു താമസിച്ചാൽ രാത്രിയിൽ പാത്രങ്ങളെല്ലാം ഉരുട്ടിയിടുന്ന, അകത്തെ വാതിലിൽ ആഞ്ഞുതള്ളുന്ന ഭയങ്കര ഭയാനക വികൃതിപ്പിശാചുക്കളുടെ കൂത്തരങ്ങായി മാറുമായിരുന്നു പുറംലോകം! പക്ഷേ വൈദ്യുതിവെട്ടം കവലകളെയും കുടിലുകളെയും വഴിയോരങ്ങളെയും ഒന്നുപോലെ പ്രകാശമാനമാക്കിയപ്പോൾ, കുറുക്കുവഴികളുടെ എണ്ണം ആധുനിക പാതകളുടെ ബാഹുല്യത്തിൽ അമ്പേ പിന്നിലായപ്പോൾ, പാവം പ്രേതപ്പിശാചുക്കൾ വെട്ടിലാവുകയും കളരിപൂട്ടി കളം വിടുകയും ചെയ്തു. വൈദ്യുത വിളക്കുകളുടെ വെട്ടവും പാതകളുടെ വിശാലതയും പ്രകൃതിയിലാകെ ഒരു തെളിമ നൽകി. ആ പ്രകാശം മനുഷ്യമനസ്സുകളിലേക്കും പടർന്നു കയറി. മനുഷ്യന്റെ കാഴ്ചപ്പാടുകൾ അറിവെന്ന വെളിച്ചത്തിൽ കൂടുതൽ തുറവിയെ ആശ്ലേഷിച്ചു. ജോസ് ടി തോമസ് സാർ Jose T Thomas ‘ഭാവിവിചാര’ത്തിൽ മുൻപോട്ട് വയ്ക്കുന്ന ‘അൻപിന്റെ അദ്വൈതം’…
‘പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കണ്ട’- കേട്ടുപഴകിയ ചൊല്ല്..വാസ്തവത്തിൽ പഴുത്തില അഥവാ വാർദ്ധക്യം എന്നാൽ എന്താണ്? നര അപഹരിച്ച തല, ചുളിവുകൾ കയ്യേറിയ തൊലി, വഴങ്ങാൻ മടിക്കുന്ന സന്ധി ബന്ധങ്ങൾ, ചുഴിഞ്ഞിറങ്ങാൻ മടിക്കുന്ന കണ്ണുകൾ, വട്ടം പിടിക്കാതെ ശബ്ദവീചികൾക്ക് ഇടം കൊടുക്കാത്ത കാതുകൾ… പിന്നെപ്പിന്നെ, വല്ലപ്പോഴും എങ്കിലും ഒക്കെ ഒളിച്ചു കളിക്കുന്ന ഓർമ്മകളും.. ഒരു ശരാശരി കാഴ്ചക്കാരന് ഇതൊക്കെയാണ് വാർദ്ധക്യം!! #grandparennts’day ഇതിന്റെ മറുപുറം കാണുന്നവരും ഉണ്ട് കേട്ടോ. നര ബഹുമാനം അർഹിക്കുന്നു എന്ന് പുണ്യ പുസ്തകങ്ങൾ പറയുമ്പോൾ വർഷങ്ങളുടെ അനുഭവച്ചൂടേറി വെളുത്തു പോയതാണാ തല എന്ന് വ്യംഗ്യം! വെള്ളച്ച മുടിയിഴയ്ക്ക് ഓരോന്നിനും ഇരുത്തം വന്ന ഗുണപാഠ കഥകൾ പറയുവാനുണ്ടാവുമേറെ. ശരീരമാകെ വിലങ്ങനെ കുറുകനെ കിടക്കുന്ന ചുളിവുകൾ ഒളിപ്പിക്കുന്നുണ്ടാവും വർഷങ്ങളുടെ ഇടപാടുകൾ സമ്മാനിച്ച വിജ്ഞാന മുത്തുകൾ… എല്ലാത്തിനും പുറമേ തങ്ങൾക്കു പിൻപേ വരുന്നവരുടെ ജീവിത വ്യഗ്രത കാണുമ്പോൾ അതിന്റെ നിരർത്ഥകത ഓർത്ത് ഉള്ളിൽ പൊന്തിവരുന്ന ചെറു ചിരിയും ഉണ്ടാവാം… എനിക്കുമുണ്ടൊരു ‘വാർദ്ധക്യം’ വീട്ടിൽ,…
മിസൈലുകളാണല്ലോ ഇപ്പോഴത്തെ വാർത്താതാരം. ആ അവസരം മുതലെടുത്തായിരിക്കണം, സർക്കാർ ഈയടുത്ത് സ്കൂളുകളിൽ സുംബ എന്ന ബോംബിട്ടത്. വിചാരിച്ചതിനേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് ആ ബോംബിനുണ്ടായിരുന്നത് എന്ന് കാലേകൂട്ടിക്കാണാൻ ഇവിടുത്തെ ഒരു പ്രവചന സിംഗങ്ങൾക്കും ആയില്ല എന്നത് ഖേദകരം തന്നെ! അതവിടെ നിൽക്കട്ടെ. ആരാണ്, സോറി, എന്താണ് ഈ സുംബ? സിംബയുടെ കസിനോ മറ്റോ ആണോ? മുംബൈയിലെങ്ങാനുമാണോ കക്ഷി പിറന്നത്? അംബാനിയുടെ തവിട്ടു കരങ്ങൾ ഇതിനു പിന്നിലുണ്ടോ?? സംശയങ്ങൾ ഒന്നിനുപിറകെ ഒന്നായി അംബരംഗത്തെ, ഛെ, അന്തരംഗത്തെ ഇളക്കിമറിച്ചപ്പോൾ സുംബയ്ക്കുപിന്നാലെ ഒരു ഭ്രാന്തിയെ പോലെ ഞാനൊന്നലഞ്ഞു. ആ ‘നാടോട്ട’ത്തിനിടയിൽ ഞാൻ സംഭരിച്ച വിജ്ഞാനവൈഡൂര്യങ്ങൾ അനുവാചകരുമായി പങ്കുവെക്കണമെന്ന ആഗ്രഹപൂർത്തിക്കായി ഇതാ ഇവിടെ അക്കമിടാതെ നിരത്തട്ടെ. ആദ്യം കിട്ടിയ അറിവ്.- സുംബയും സിംബയും 90കളിൽ ജനിച്ചവരാണെങ്കിലും അവർ ഇരട്ടകളല്ല. ഇരട്ട പോയിട്ട് സഹരാജ്യക്കാർ പോലും അല്ല! സിംബ അമേരിക്കയിൽ ഡിസ്നി കമ്പനിയുടെ സ്‌ക്രീനിൽ പിറന്ന ആഫ്രിക്കൻ സിംഹക്കുട്ടിയാണെങ്കിൽ, സുംബ കൊളംബിയയിലെ ഒരു ഏറോബിക് ക്ലാസിൽ പിറന്ന ഒരു നൃത്തപടു…
ലോട്ടറി നാളെയാണ്.. നാളെയാണ്… നാളെയാണ്… നാളെയാണ്… നാളത്തെ കേരള. ലോട്ടറി എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പത്തുനാൽപ്പത് വയസ്സ് പ്രായം കഴിഞ്ഞ ആർക്കും മനസ്സിലേയ്ക്കോടി വരുന്ന ചിത്രമാണത്;കാതിലേക്ക് ചിന്നിച്ചിതറിവരുന്ന പരസ്യ ശകലവും. മുക്കവലകളിലും നാൽക്കവലകളിലും നടവഴികളിലും ഭാഗ്യം വിറ്റു സഞ്ചരിച്ചിരുന്ന ചെറു സൈക്കിളുകളിൽ കാണാമറയത്തെങ്ങോ ഇരുന്ന് നമ്മെ സ്വപ്ന സഞ്ചാരികളാക്കിയ ചിന്ന ടേപ്പ് റെക്കോർഡറുകൾ! മലയാളിയുടെ ഗൃഹാതുരതയുടെ ഭൂപടത്തിൽ ഇന്നും എന്നും ഒരു വിശേഷ സ്ഥാനം ഉണ്ടാവും ആ സൈക്കിളിലും ആ വിളംബരത്തിനും. ഭാഗ്യം വിൽക്കുന്ന ആ ബഹുവർണ്ണക്കടലാസുതുണ്ടുകളുടെ ഓർമ്മയാണ് ഷേർലി ജാക്സൺന്റെ ‘ദ് ലോട്ടറി’ എന്ന് ചെറുകഥ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത് ഏകദേശം 25 വർഷങ്ങൾക്കു മുൻപായിരുന്നു. ഇംഗ്ലീഷ് ഭാഷയോട് കമ്പം മൂത്തുനടന്ന കാലം. സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കൂടണയണമെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുക്കണമെന്നും ഒക്കെയായിരുന്നു അന്ന് ആഗ്രഹം. അതുകൊണ്ടുതന്നെ സാഹിത്യപഠനത്തിനു ഉതകും എന്ന് എനിക്ക് തോന്നുന്ന പുസ്തകങ്ങളൊക്കെ ആർത്തിയോടെ ഞാൻ കരസ്ഥമാക്കുമായിരുന്നു.…
