മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും, കൃഷിയിറക്കിന്റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്റെ സമ്പൽസമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യൻ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയിൽനിന്നും പറന്നെത്തുന്ന വിഷുപക്ഷികൾ.
നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വർണ്ണപൂക്കൾ.
കേരളത്തിലെ കാർഷികോത്സവമായതിന്നാൽ തന്നെ നമ്മുടെ വിളവെടുപ്പുത്സവവുമാണ് വിഷു. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് വിഷു ആചരിക്കുന്നത്. കലിവർഷവും ശകവർഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.
വിഷു രണ്ടു തരമുണ്ട്; മേടവിഷുവെന്നും തുലാവിഷുവെന്നും. ഇതില്‍ മേടവിഷുവാണ് നമുക്ക് പ്രധാനം. മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? കൈവന്ന ഐശ്വര്യത്തെ എതിരേൽക്കുക എന്ന ലക്ഷ്യമാണ് ഈ ഉത്സവത്തിന്റെ സന്ദേശം, ഒപ്പം അടുത്ത ഒരു കൊല്ലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങൾ ചിന്തിക്കുന്നു. ഇതിനെ വിഷുഫലം എന്നാണ് പറയുക.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മത്സ്യ-മാംസാഹാരാദികൾ വർജ്ജിച്ചു കൊണ്ടുള്ള ഉത്സവമാണ് ഓണം എങ്കിൽ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരാഹത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ് വിഷു എന്ന് കരുതുന്നു.
കേരളത്തിൽ മാത്രമല്ല, അതിർത്തിയോട് ചേർന്നു കിടക്കുന്ന അയൽ സംസ്ഥാനങ്ങളിൽ പോലും വിഷു ആഘോഷിക്കാറുണ്ട്. കൂടാതെ ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്.
ഇനി അല്പം ചരിത്രം പറഞ്ഞോട്ടെ.ഭാസ്ക്കര രവിവർമ്മന്റെ തൃക്കൊടിത്താനത്തുള്ള പൂർണ്ണമല്ലാത്ത ഒരു ശാസനത്തിൽ ‘ചിത്തിര വിഷു’ വിനെക്കുറിച്ച് പരാമർശമുണ്ട്. ഭാസ്ക്കര രവിവർമ്മന്റെ കാലം എ.ഡി. 962 1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായി കഴിഞ്ഞു. എന്നാൽ എ.ഡി. 844 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തിൽ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്റെ തെളിവാണ്. ‘ശങ്കരനാരയണീയം’ എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.
കണികാണലാണ് വിഷുവിന്റെ പ്രധാനചടങ്ങ്. വിഷുവിന്റെ തലേദിവസം വൈകിട്ട് കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിനു മുന്നിൽ മഞ്ഞപ്പട്ടുടയാട ചാർത്തിയ കാർവർണ്ണന്റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്റെ ചിത്രമോ വയ്ക്കുന്നു. അതിന് മുന്നിലൊരു ഭദ്രദീപം കൊളുത്തുന്നു. അടുത്ത് തട്ടത്തിൽ അരി, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂവ്, വാൽക്കണ്ണാടി, ചെപ്പ്, അലക്കുപുടവ, സ്വർണ്ണാഭരണം, ഗ്രന്ഥക്കെട്ട് എന്നിവ ഭംഗിയായി അടുക്കി വയ്ക്കുന്നു.
വീട്ടിലെ ഗൃഹനായകനോ, ഗൃഹനായികയോ ആയിരിക്കും ആദ്യം കണികാണുക. ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ ഉണർന്ന് കണ്ണ് തുറക്കാതെ ഒരുക്കിവച്ച കണിയുടെ സമീപമെത്തി കണികാണുന്നു. തുടർന്ന് മറ്റുള്ളവരെ ഓരോരുത്തരായി കണികാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട് ചെന്ന് കാണിക്കുകയോ ചെയ്യുന്നു.
കണികണ്ട് കഴിഞ്ഞാൽ കണിതൊട്ട് തൊഴുതു നിറുകയിൽ വയ്ക്കുന്നു. കുടുംബാംഗങ്ങൾ കണികണ്ട് കഴിഞ്ഞാൽ തൊഴുത്തിലെ കന്നുകാലികളെയും പറമ്പിലെ വൃക്ഷങ്ങളെയും കണികാണിക്കുന്നു. ഈ പ്രക്രീയയിലൂടെ സമഷ്ടി സ്നേഹത്തിന്റെ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്.
വിഷുവിനെപറ്റി പറയുമ്പോൾ കണിക്കൊന്നയെപറ്റി പറയാതെ വയ്യ. വിഷുവിന്റെ വരവിന് ദിവസങ്ങൾക്ക് മുൻപ് തന്നെ നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നില്ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങൾ നിറയെ ഫലങ്ങൾ, പ്രസന്നമായ പകൽ എവിടെയും സമൃദ്ധിയും സന്തോഷവും.സൗവർണ്ണമായ സങ്കൽപങ്ങൾക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപൂക്കൾ.
പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. ‘സംസ്കൃതത്തിൽ കർണ്ണികാര’മെന്നാണ് കൊന്ന അറിയപ്പെടുന്നത്. കൊന്നയുടെ ശാസ്ത്രീയ നാമം ‘കാഷ്യഫിസ്റ്റുല’ എന്നാണ്. സംസ്കൃതത്തിൽ ആരഗ്വധ, രാജവൃക്ഷ എന്നും കൊന്നയെ പറയുന്നു.
ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാർഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികൾക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കർഷകർക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദി കുറിക്കുന്ന ദിനം.
ജീവിതചൂടിൽ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട് ഈ വിഷുദിനം…. ഏവർക്കും സമ്പദ്സമൃദ്ധവും ഐശ്വര്യപൂര്‍ണവുമായ വിഷു ആശംസകള്‍…. 💙