പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ !
മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്.
വടക്കുംനാഥക്ഷേത്രത്തിൽ ദേവീദേവന്മാർ ഒത്തുകൂടുന്ന ആഘോഷത്തിമിർപ്പാണ് തൃശൂർപൂരം. ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് ശക്തൻതമ്പുരാനാണ് പൂരത്തിന് നാന്ദികുറിച്ചത്.ആറാട്ടുപുഴ പൂരം പ്രതിനിധികളും ക്ഷേത്രവുമായി നടന്ന തർക്കം കാരണമാണ് തമ്പുരാൻ വടക്കുംനാഥന്റെ മുന്നിൽ പൂരം ആരംഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തതെന്ന് പഴമൊഴിയുണ്ട്.
ചടങ്ങുകൾ
മീനമാസത്തിലെ പൂരം നാളിലായിരുന്നു തൃശൂർപൂരം ആദ്യകാലത്ത് നടന്നിരുന്നത്. പിന്നീടത് മേടമാസത്തിലെ പൂരം നാളിലാക്കി. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്.
തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുന്നത്, പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവാണ്. രാവിലെ ആറരയോടെ എഴുന്നള്ളത്ത് വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്നു. പിന്നീട് ചെറുപൂരവുമായി കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ ദേവതമാര്‍ എത്തും. തിരുവമ്പാടി ദേവിയുടെ തിടമ്പേറ്റിയുള്ള വരവേൽപ്പ് രാവിലെ ആരംഭിക്കും, ഉച്ചയ്ക്ക് പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട് ആരംഭിക്കുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
ആകർഷണങ്ങൾ
ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവ പൂരത്തിന്റെ സവിശേഷതകളാണ്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്.
തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ ഉപദേവതയായ ഭഗവതിയാണ് പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശ്ശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്ന ചടങ്ങാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തുന്നു, ശേഷം അടുത്ത കുട ഉയർത്തും. തിടമ്പുകയറ്റിയ ആനയുടെ കുട വ്യത്യസ്തമാണ്. മറ്റു14 ആനകൾക്ക് ഒരേതരം കുടയായിരിക്കും.
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്ക്, മാമ്പഴപ്പുളിശ്ശേരി, ചെത്തുമാങ്ങാഅച്ചാർ, പപ്പടം, മട്ട അരിക്കഞ്ഞി എന്നിവ കഴിക്കാനായി പതിനായിരം പേരോളം രണ്ടിടത്തും എത്താറുണ്ടെന്നു പറയപ്പെടുന്നു. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം, വർണ്ണക്കുടകൾ എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന് വയ്ക്കുന്ന ആനച്ചമയം മറ്റൊരു പ്രധാന ആകർഷണമാണ്.
തെക്കേഗോപുരം ആണ്ടിൽ രണ്ടുതവണ – പൂരത്തിനും ശിവരാത്രിക്കും – മാത്രമേ തുറക്കാറുള്ളു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.
നിശബ്ദമായ പൂരക്കാലം
2020 ൽ നടന്ന പൂരം ചരിത്രത്തിൽ ഇടം നേടിയത് അതിന്റെ നിശ്ശബ്ദതയ്ക്കായിരുന്നു. ലോകപ്രശസ്തമായ തൃശ്ശൂർപൂരം നടക്കാത്ത ഒരു കാലത്തെക്കുറിച്ച് കേട്ടുകേഴ്വി പോലും ഇല്ലാതിരുന്ന നാട്ടിൽ,ആഘോഷങ്ങൾ ഇല്ലാതെ, വൻ ജനാവലിയില്ലാതെ, താന്ത്രിക ചടങ്ങുകൾ മാത്രമായി തൃശ്ശൂർപൂരം ആദ്യമായി നടത്തിയ വർഷം. പൂരം ആരംഭിച്ചതിനു ശേഷം ആദ്യമായി, കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന വർഷം.
കൊടിയേറ്റത്തിന്റെ ഭാഗമായി തിരുവമ്പാടിയുടെ എഴുന്നുള്ളത്ത് വടക്കുംനാഥ സന്നിധിയിലൂടെ ചാറ്റൽ മഴ നനഞ്ഞ് തെക്കേ മഠത്തിലേക്ക് നീങ്ങുന്നതാണ് ഈ ചിത്രത്തിൽ. പുരുഷാരത്തെ സാക്ഷിനിർത്തി ആനപ്പുറത്ത് തിടമ്പേറ്റി നടത്താറുള്ള എഴുന്നള്ളത്താണ്, അഞ്ചുപേരിൽ ഒതുങ്ങിയത്. ആള് കൂടാതിരിക്കാനുള്ള ജാഗ്രതയിൽ കനത്ത പോലീസ് സന്നാഹമാണ് കൊടിയേറ്റം – ആറാട്ട് വേളയിൽ ഏർപ്പെടുത്തിയിരുന്നത്. പൂരദിവസം മുപ്പത് ആനയെന്ന സങ്കൽപ്പത്തിൽ, മുപ്പത് നിലവിളക്ക് കൊളുത്തിയാണ് വടക്കും നാഥനെ വർണ്ണാഭമാക്കിയത് – ആരവങ്ങളും ആനയും അമ്പാരിയുമില്ലാതെ. ആയിരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കേണ്ട ക്ഷേത്രവും സമീപ പ്രദേശങ്ങളും വിജനമായിരുന്നു. വാദ്യ പ്രേമികളായ പുരുഷാരം തിങ്ങി നിറയുന്ന സമയം തികച്ചും നിശബ്ദം. കുടമാറ്റമില്ല കമ്പക്കെട്ടും ഗജവീരന്മാരുമില്ല. പെരുവനകുട്ടൻ മാരാർ എല്ലാം മറന്ന് കൊട്ടിക്കേറുന്ന ഇലഞ്ഞിത്തറ മേളം ശബ്ദിക്കാത്ത വർഷം. പൂരപ്പറമ്പിൽ മാധ്യമപ്രവർത്തകരും പോലീസുകാരും മാത്രം ആയിരുന്ന നാളുകൾ.
ഉപസംഹാരം
പൂരദിവസങ്ങളിലെ അന്തരീക്ഷം, പഞ്ചവാദ്യ നാദങ്ങൾ, ചെണ്ടമേളം എന്നിവ എല്ലാംകൊണ്ടും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം ആയതുകൊണ്ട് തന്നെയാണ് സത്യത്തിൽ പൂരങ്ങളുടെ പൂരം എന്ന് തൃശൂർപൂരത്തെ വിശേഷിപ്പിക്കുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് പൂരനഗരിയിൽ എത്തിച്ചേരുന്നത്. എന്നെങ്കിലും ഒരിക്കൽ തൃശൂർ പൂരം നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ…..
– ദീപ പെരുമാൾ
(ചരിത്രപ്പെരുമയ്ക്ക് വേണ്ടി എഴുതിയ ലേഖനത്തിൽ നിന്നും)