മാസങ്ങളോളം നൽകി… പരിചരണവും, വെയിൽത്തുമ്പുകളും നീർത്തുള്ളികളും. എന്നിട്ടുമെന്റെ വെള്ള ഡെയ്സിപ്പൂവ് കാത്തിരുന്നു. ആദ്യത്തെ ഇടവപ്പാതിയുടെ കുളിരൊന്ന് തൊടാൻ… ആകാശത്തിന്റെ അനുഗ്രഹം പെയ്തിറങ്ങാൻ. പിന്നെ ഒറ്റ രാത്രി കൊണ്ടവൾ ചിരിച്ചു, വിരിഞ്ഞു. നമ്മളിൽ ചിലരും ഇങ്ങനെയാണല്ലേ? കരുതലുകൾക്ക് കുറവില്ലെങ്കിലും, ഉള്ളിലൊരു വസന്തം ഒളിപ്പിച്ചു വെച്ച് ആർക്കോ വേണ്ടി കാത്തിരിക്കുന്നവർ. ജീവിതത്തിലേക്ക് കടന്നുവരുന്ന ആ ഒരൊറ്റ വ്യക്തി… തളർന്നുപോയേക്കാവുന്ന നേരങ്ങളിൽ നമ്മെ കൂട്ടിപ്പിടിക്കും. പെട്ടെന്നൊരുനാൾ നമ്മിലെ ഏറ്റവും മനോഹരമായ ഭാവത്തെ പുറത്തെടുത്ത്, നമ്മെ ജ്വലിപ്പിക്കുന്ന ആ ഒരാൾ. അവരുടെ ആ സ്നേഹപ്പെയ്ത്തിലാണ്, നമ്മളും തലയുയർത്തുന്നത്… പുഞ്ചിരിക്കുന്നത്, ആവോളം പ്രകാശിക്കുന്നത്! 🖋 ദീപ പെരുമാൾ (മൊഴിപ്പെയ്ത്ത് – വ്യാകരണ നിയമങ്ങളുടെ കെട്ടുപാടുകളില്ലാതെ, എന്റെ ഹൃദയത്തിൽ നിന്നും.)
Author: Deepa Perumal
അകൽച്ചകളുടെ നിശബ്ദതയെ മുഖരിതമാക്കുന്നത്, ഒന്നിച്ചിരുന്ന നിമിഷങ്ങളുടെ ആ പ്രതിധ്വനികളാണ്… “ഞാനിത് കണ്ടപ്പോൾ നിന്നെ ഓർത്തു” എന്ന പറയാതെ പോകുന്ന വാക്കുകൾ. “സുഖമാണോ?” എന്നൊരു മെസ്സേജ് കുറിച്ച ശേഷം, ഡിലീറ്റ് ചെയ്ത് പിൻവലിക്കുന്ന വിരൽത്തുമ്പുകൾ. വിളിക്കാനായി ഫോൺ കൈയിലെടുക്കുമ്പോഴൊക്കെയും, “ഒരുപക്ഷേ…” എന്ന ആശങ്കകളുടെ വന്മതിൽ. പ്രണയിച്ചവർ തമ്മിൽ അകലുമ്പോൾ, ഉള്ളിൽ ആളുന്നൊരു നിശബ്ദ യുദ്ധമുണ്ട്; ഒന്നിച്ചറിഞ്ഞ ആലിംഗനങ്ങളുടെ ആർദ്രതയും, ചൂടൊപ്പിയ ചുംബനങ്ങളും ഓർമ്മപ്പെടുത്തുന്ന യുദ്ധം. എന്നിട്ടും, ഹൃദയത്തിൽ നിന്നും അത്രയെളുപ്പം ഉതിർന്നുപോകാത്ത ചിലതുണ്ട്… ഒന്നിച്ചു പോയ യാത്രകൾ, ഒന്നിച്ച് നനഞ്ഞ പെയ്ത്തുകൾ, ഒന്നിച്ച് ചിരിച്ച തമാശകൾ, ഒന്നിച്ച് പാടിയ ഈണങ്ങൾ, ഒന്നിച്ച് സ്വാദറിഞ്ഞ ഊണുകൾ, ഒന്നിച്ച് ചവിട്ടിയ മണൽത്തരികൾ. ദൂരങ്ങൾ കൂടുമ്പോഴാണ്, ചിലർ ഓർമ്മകളിൽ അത്രമേൽ അടുത്തുണ്ടാകുക. അകൽച്ചയുടെ അതിരുകൾക്കപ്പുറമിരുന്നും, ആ നിശബ്ദമായ ഓർമ്മകളുടെ മുഴക്കത്തിലൂടെ, നമ്മളെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ട് … – ദീപ പെരുമാൾ
എനിക്കിഷ്ടമാണ് ഈ വേനൽമഴയെ… ചുട്ടുപൊള്ളുന്ന വെയിലിനു കീഴെ, പറയാതെ പോയൊരായിരം പ്രാർത്ഥനകൾക്ക്, പ്രപഞ്ചം നൽകുന്ന മറുപടി പോലെ. വാടിയും തളർന്നും നിൽക്കുമ്പോൾ, പ്രണയിച്ചൊരാൾ അരികിലെത്തിയ പോലെ… ആദ്യത്തെ ആ കുളിർ കാറ്റ്… അതൊരു ഇക്കിളിയാണ്. മുടിയിഴകളെ മുഖത്തേക്ക് പറപ്പിച്ച്, ചെവിയിൽ എന്തോ സ്വകാര്യം മന്ത്രിക്കുന്ന പോലെ. ഉണങ്ങി മരവിച്ചു കിടന്ന ഇലകളും കടലാസ്സ് പൂക്കളും കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന കാണാൻ എന്താ ചേല് ! മാമ്പൂക്കളിൽ തങ്ങിനിൽക്കുന്ന ആ മഴത്തുള്ളികൾ… ഒടുങ്ങാത്ത സ്നേഹത്തിന്റെ സ്പർശനം പോലെ. തെങ്ങുകൾ ആടുന്നത് കണ്ടിട്ടുണ്ടോ? മഴയ്ക്ക് മാത്രം മനസ്സിലാവുന്ന ഏതോ താളത്തിനൊത്ത്… ഉലഞ്ഞാടുന്ന ആ അഴക് ഒന്ന് കാണേണ്ടത് തന്നെയാ! അണ്ണാറക്കണ്ണന്മാർ അങ്ങോട്ടുമിങ്ങോട്ടും ഓടി, സുരക്ഷിതമായ ഇടം തേടുന്നത് ഒരിടത്ത്… പവർ ലൈനുകളിൽ ഒരു കുലുക്കവുമില്ലാതെ, തൂവലുകളിലൂടെ പെയ്യുന്ന ഓരോ തുള്ളിയെയും ആസ്വദിച്ചിരിക്കുന്ന കാക്കകൾ മറ്റൊരിടത്ത്. മേൽക്കൂരയിൽ നൃത്തം വയ്ക്കുന്ന ജലകണങ്ങളുടെ ആ താളം… ഗൃഹാതുരത്വം തുളുമ്പുന്നൊരു സംഗീതമല്ലേ? പിന്നെ, മണ്മണം – ലഹരി പിടിപ്പിക്കുന്ന…
#രക്ഷാകർതൃത്വം (Parenthood) രക്ഷിതാവാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നാം ഏറ്റെടുക്കുന്ന ‘വേഷങ്ങളിൽ’ ഏറ്റവും വെല്ലുവിളി നിറഞ്ഞതും, എന്നാൽ ഏറ്റവും അർത്ഥവത്തായതുമായ ഭൂമിക. ‘ചെലോർക്ക് ശര്യാവും ചെലോർക്ക് ശര്യാവൂലാ’ എന്ന് പറഞ്ഞ പോലെയല്ലിത്… എല്ലാവർക്കും ഇത് എപ്പോഴും ശരിയാകണമെന്നില്ല. കാരണം, മാതൃകാപരമായ രക്ഷിതാവ് എന്നൊന്ന് ഈ ദുനിയാവിൽ നിലവിലില്ല !! എന്നാൽ ഉത്തമ രക്ഷിതാവാകാനുള്ള അവസരം, നമുക്ക് അനുദിനം ലഭ്യമാകുന്നുണ്ട് – നമ്മുടെ വാക്കുകൾ, പ്രതികരണങ്ങൾ, നമ്മുടെ സാന്നിധ്യം എന്നിവയിലൂടെ. നമ്മുടെ കുട്ടികളെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാന ഘടകം, അവരുമായുള്ള നമ്മുടെ ബന്ധമാണ്! . രക്ഷിതാക്കളെ കുറ്റപ്പെടുത്താനല്ല ഈ പോസ്റ്റ്. മറിച്ച്, ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ഒന്ന് ചിന്തിക്കേണ്ട ഒരു കാര്യവും. #ഉത്തരവാദിത്തം – നമ്മുടെ വിമർശനം ഭാവിയിൽ അവരുടെ മനഃസാക്ഷിയുടെ ശബ്ദമായി മാറിയേക്കാം. അത് പോലെ, നമ്മുടെ അഭിനന്ദനങ്ങൾ അവരുടെ ആത്മവിശ്വാസമായി മാറും. – അവരുടെ കഴിവുകളിലെ നമ്മുടെ അവിശ്വാസം, അവരുടെ അപകർഷതാബോധമായി മാറാം, എന്നാൽ നമ്മുടെ ആഹ്‌ളാദപ്രകടനം അവരുടെ അഭിമാനമായി…
ചിറകുകളരിയാൻ വെമ്പുന്നൊരീയുലകിൽ, ഉയരങ്ങളിലേക്ക് പറക്കാൻ ഒരു തൂവൽ കൂടി ചേർത്തു വെച്ച്, സ്വപ്നങ്ങൾക്ക് നിറം നൽകുന്നവരല്ലോ ഓരോ പെണ്ണിന്റെയും വിജയത്തിന്നാധാരം. ഈ വനിതാദിനത്തിൽ അർപ്പിയ്ക്കട്ടെ, എൻ്റെ സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ നിങ്ങളേവർക്കും, സ്നേഹത്തിൻ്റെ ഒരായിരം നന്ദി…
അത്രയേറെ പ്രണയിക്കുമ്പോഴും… അത് പ്രകടിപ്പിക്കാൻ കഴിയാതെ, മനസ്സിൽ തന്നെ മറച്ചു വയ്‌ക്കേണ്ടി വരുന്ന വേദന അനുഭവിച്ചിട്ടുണ്ടോ നിങ്ങൾ? . ഞാൻ അനുഭവിച്ചിട്ടുണ്ട്…. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു…. . . എന്റെ ഈ വേദന ഈയിടെ എനിക്ക് നൽകിയത് ഉറക്കമില്ലാത്ത രണ്ടു രാത്രികളാണ്. നെഞ്ച് പിളർന്നു പോകുന്ന തരം യാതന അനുഭവിച്ച നിമിഷങ്ങൾ… ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രണയത്തെപ്പറ്റിയും വിരഹത്തെപ്പറ്റിയും വികാരങ്ങളെപ്പറ്റിയും വാചാലയാകുന്നത് കണ്ട് “എന്തുപറ്റി?” എന്ന് ചോദിക്കുന്നവർക്കാണ് ഈ ബ്ലോഗ്. അവസാനം വരെ വായിക്കുക ! എനിക്കേറെ പ്രിയപ്പെട്ട… അന്നും ഇന്നും എന്നും എന്റെ പ്രണയം ആയ… ഭക്ഷണം… അതിനെ എനിക്ക് തുറന്നു സ്നേഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ…. പണ്ടാരം, ഒരു പിത്താശയ കല്ല് കാരണം !! കഴിഞ്ഞ കുറെ ദിവസങ്ങളായി അസിഡിറ്റി കാരണം കഷ്ടപ്പെട്ടു പോയി ഗയ്‌സ് ! കട്ട diet restrictions ആണിപ്പോ… സ്വിഗ്ഗി ക്കാര് വിളിച്ചുതുടങ്ങി എന്താ ഞങ്ങളോട് പിണക്കം എന്ന്… ഈ ദുനിയാവിലെ കോഴികളെയെല്ലാം ഇനി…
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ജോലിയാണ് ആങ്കറിങ്. പ്രത്യേകിച്ചും, അവതാരക എന്ന നിലയിൽ അഭിമുഖങ്ങൾ നടത്തുന്ന ജോലി… എന്തുകൊണ്ടെന്നോ? വ്യക്തികളാണ് മികച്ച പുസ്തകങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ വ്യക്തിയിലും നമുക്ക് പഠിക്കാൻ കഴിയുന്ന നിരവധി ജീവിതാനുഭവങ്ങളുണ്ട്, അതെല്ലാം “ആഗിരണം ചെയ്യാൻ” കഴിയുക എന്നതാണ് ഈ ജോലിയിലെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷം, സ്തനാർബുദ അവബോധമാസം പ്രമാണിച്ച്, ഒരു ലൈവ് ഷോയിൽ അവതാരകയായി ഞാൻ പങ്കെടുത്തിരുന്നു. എഴുത്തിലൂടെ എന്റെ സുഹൃത്തായ ഒരു ക്യാൻസർ അതിജീവിത ആയിരുന്നു ഞാൻ അഭിമുഖം ചെയ്‌ത അതിഥി. തന്റെ പ്രതിരോധത്തിന്റെ കഥ, നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം, കൂടാതെ കാൻസർ രോഗനിർണയത്തെ നേരിടുന്നവരെ എങ്ങനെ പിന്തുണിക്കാം എന്നതിനെക്കുറിച്ചുള്ള അത്യന്തം പ്രായോഗിക ഉപദേശങ്ങൾ എന്നിവ അവൾ പങ്കുവെച്ചു. ഞാൻ ചെയ്‌തിട്ടുള്ള അഭിമുഖങ്ങളിൽ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നു ഇത് എന്ന് തറപ്പിച്ചു പറയാം. അവളോട് മുൻപ് സംസാരിച്ചിട്ടുണ്ടെങ്കിലും, അവളുടെ ജീവിതകഥ കുറച്ചൊക്കെ അറിയാമായിരുന്നുവെങ്കിലും, നേരിട്ട് സംസാരിക്കുന്നതിന്റെ അനുഭവം വളരെ വ്യത്യസ്‌തമായിരുന്നു. ദുർഘടമായ…
കൂട്ടത്തെ പിന്തുടരാൻ എളുപ്പമാണ്. സുരക്ഷിതം എന്ന് തോന്നും. പക്ഷേ, നങ്കൂരമിട്ട് തുറമുഖത്ത് ‘സുരക്ഷിതമായി’ കിടക്കാൻ അല്ലല്ലോ കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്! അതുകൊണ്ട്, ചുവടെടുത്ത് വയ്ക്കൂ. പുതിയ പാതകളിലൂടെ സഞ്ചരിക്കൂ. നിങ്ങൾക്ക് പലതും സാധിക്കാനുള്ള കഴിവുണ്ട്.. കംഫർട്ട് സോൺ വിട്ടു പുറത്തുവന്നാൽ !
”മനുഷ്യഹൃദയം അതിശയിപ്പിക്കുന്നത്ര വലുതാണ്. അസാധാരണമായ അളവിൽ ദയയും ക്ഷമയും നിറയ്ക്കാൻ കഴിയുന്ന പോലെ; അതിൽ ദുഃഖവും ക്രൂരതയും നിറയ്ക്കാനും കഴിയും.” മനുഷ്യരിൽ നന്മയ്ക്കും തിന്മയ്ക്കുമുള്ള ശേഷിയുണ്ടെന്നത്, ജീവിതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ യാഥാർഥ്യങ്ങളിൽ ഒന്നാണ്. ഇതിനെ മനോഹരമായി തന്റെ കൃതികളിലൂടെ വരച്ചു കാട്ടുന്ന ഖാലിദ് ഹുസൈനിയാണ് എന്റെ പ്രിയപ്പെട്ട എഴുത്താൾ. #എന്റെരചന #എന്റെപ്രിയപ്പെട്ടഎഴുത്താൾ അഫ്ഘാൻ – അമേരിക്കൻ പൗരനായ ഈ ഇംഗ്ലീഷ് എഴുത്തുകാരന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുള്ളതിന്റെ കാരണം, അദ്ദേഹത്തിന്റെ കഥകൾ വാക്കുകളുടെ അതിരുകൾ കടന്ന് ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു എന്നതാണ്. ഒരു മിനിറ്റിലധികം എന്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമുള്ള ഈ കാലത്ത്, അദ്ദേഹത്തിന്റെ കൃതികൾ ആദ്യ വാചകം മുതൽ അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തും. മാനുഷികവികാരങ്ങളും, സന്ദർഭങ്ങളും വളരെ വ്യക്തമായി വരച്ചു കാണിക്കുന്ന ആ കൃതികൾ വായിക്കുമ്പോൾ, നാം കേവലം വായനക്കാരല്ല; മറിച്ച് അവയെല്ലാം അനുഭവിക്കുന്ന കഥാപാത്രങ്ങളായി തന്നെ മാറുന്നു. ഒരു പുസ്‌തകം വായിക്കുമ്പോൾ, ഓരോ രംഗവും സൂക്ഷ്‌മമായി വിഭാവനം…
ഹൃദയത്തിൽ എന്നോ പൂട്ടിയിട്ട കതകുകൾ… മാപ്പ് എന്ന താക്കോൽ കൊണ്ട് അവ തുറക്കുമ്പോൾ, നാം മോചിതരാക്കുന്നത് ആ തെറ്റുകാരെയല്ല… തടവിൽ കഴിഞ്ഞ നമ്മുടെ മനസ്സുകളെ തന്നെയാണ്!
