ഏക ദൈവത്തിന്റെ കൽപ്പനകൾക്ക് അനുസരിച്ച് മാത്രമാണ് അവർ ജീവിച്ചിരുന്നത്. പ്രവാചകത്വം നിലനിർത്തുന്നതിനായി ദൈവം അവർക്ക് നൽകുന്ന പരീക്ഷണങ്ങളും പിന്നെ മനുഷ്യകുലത്തിനുള്ള മുന്നറിയിപ്പുകളും ആയിരുന്നു ആ ദൈവകല്പനകൾ.
കഠിനപരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഒരു പ്രവാചകനാണ് ഇബ്രാഹിം നബി. അതിലേറെയും ഉണ്ടായത് സൗദി അറേബ്യയിലെ മക്കയിൽ വച്ചാണ്.
മനുഷ്യനുള്ള കാലത്തോളം ഇബ്രാഹിം നബിയെ ഓർമ്മിക്കപ്പെടണം എന്നത് അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. ഓരോ മുസ്ലിമും അഞ്ചു നേരത്തെ നമസ്കാരത്തിൽ മുഹമ്മദ് നബിയോടൊപ്പം ഇബ്രാഹിം നബിയെയും സ്മരിക്കുന്നുണ്ട്.
ഇബ്രാഹിം നബിയുടെ ജീവിതത്തിലെ സങ്കീർണ നിമിഷങ്ങളെ ലോകമൊട്ടുക്കും എല്ലാക്കാലവും ഓർമിക്കപ്പെടാൻ ഇസ്ലാമിന്റെ അഞ്ചു നിർബന്ധ കർമ്മങ്ങളിൽ അഞ്ചാമത്തേതായ ഹജ്ജ്, സമ്പത്തും മാനസിക ശാരീരിക ആരോഗ്യവും ഉള്ള എല്ലാ ഇസ്ലാംമത വിശ്വാസിക്കും അല്ലാഹു നിർബന്ധമാക്കി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഹജ്ജിനായി തയ്യാറെടുക്കുന്നവർ മാനസികമായി നേരത്തെ തന്നെ ഒരുങ്ങേണ്ടതുണ്ട്. ഹജ്ജിന് പോവാനുള്ള സമ്പത്ത് ഒത്തുവന്നാൽ മാത്രം പോരാ, ആ സമ്പത്തിൽ കളവും ചതിയും ഉണ്ടാവാൻ പാടില്ല എന്നത് നിർബന്ധമാണ്. ഹലാലായ സ്വത്ത് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത് എന്നർത്ഥം.
മനുഷ്യർക്കിടയിലെ കടങ്ങളും ബാധ്യതകളും പിണക്കങ്ങളും എല്ലാം അവസാനിപ്പിച്ചു പൊരുത്തം നേടിയതിനു ശേഷമാണ് ഹജ്ജിനായുള്ള യാത്രക്ക് ഒരുങ്ങേണ്ടത്. അങ്ങിനെയുള്ള ഹജ്ജ് കർമ്മം മാത്രമാണ് അല്ലാഹുവിനാൽ സ്വീകരിക്കപ്പെടുക.
ഹിജ്റ കലണ്ടറിലെ ഒടുവിലെ മാസമായ ദുൽഹജ്ജ് മാസത്തിലാണ് പരിശുദ്ധ ഹജ്ജ് കർമ്മം നടക്കുന്നത്.
മക്കയിൽ ഹജ്ജ് കർമം നടക്കുന്നതിന്റെ സന്തോഷം പങ്കിട്ടു കൊണ്ട് ലോകമുസ്ലീങ്ങൾ ദുൽഹജ്ജ് മാസം 10നു ഹജ്ജ് പെരുന്നാൾ ആഘോഷിക്കുന്നു.
ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ എന്നും ഈ ആഘോഷത്തിനു പേരുണ്ട്.
താൻ സ്വപ്നത്തിൽ ദർശിച്ച ദൈവകൽപ്പനയെ മാനിച്ച് സ്വന്തം മകനെ ദൈവത്തിനു വേണ്ടി ബലി അർപ്പിക്കാൻ തയ്യാറായി നിൽക്കുന്ന ഇബ്രാഹിം നബിക്ക് ജിബിരിൽ എന്ന മലക്ക്(മാലാഖ) സന്തോഷവാർത്ത അറിയിച്ചു.
മകൻ ഇസ്മായിലിനു പകരം ഒരു ആടിനെ അറുത്ത് ബലിയർപ്പിക്കാൻ അല്ലാഹുവിന്റെ കൽപ്പന ഉണ്ട് എന്നതായിരുന്നു ആ വാർത്ത.
അങ്ങനെ ജിബിരീൽ(അ) കൊണ്ടുവന്ന ആടിനെ ഇബ്രാഹിം നബി ബലിയറുത്തു നൽകിയ സംഭവത്തിന്റെ ഓർമ്മപുതുക്കിയാണ് ബലിപെരുന്നാൾ ദിവസം ആട്, പോത്ത് എന്നീ മൃഗങ്ങളെ അറുത്ത് വിശ്വാസികൾ മാംസം വിതരണം ചെയ്യുന്നത്.
ഹജ്ജ് കർമ്മങ്ങൾ ഓരോന്നും ഇബ്രാഹിം നബി(അ), ഭാര്യ ഹാജറ(റ), മകൻ ഇസ്മായിൽ(അ) ഇവരുമായി ബന്ധപ്പെട്ട് കിടക്കുന്നു.
കൈകുഞ്ഞായ ഇസ്മായിലിനോടൊപ്പം മക്ക മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഹാജറ വിശന്നു കരയുന്ന കുഞ്ഞിനേയും തന്നെയും സഹായിക്കാൻ വിജനമായ മണലാരണ്യത്തിലേക്ക് ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്ന അന്വേഷണത്തിൽ നാലുപാടും മിഴികൾ പായിച്ചു. ആവലാതിയോട നെഞ്ചിടിപ്പോടെ ഹാജറ അടുത്തു കണ്ട മർവാ എന്ന് പേരുള്ള മലമുകളിലേക്ക് ഓടി കയറി. അവിടെ നിന്ന് നോക്കുമ്പോൾ ചുറ്റുപാടും ആരെയും കാണാനാവാതെ ഇറങ്ങിയോടിയ അവർ സമീപമുള്ള സഫ എന്ന് പേരുള്ള മലമുകളിൽ കയറി നോക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.
അങ്ങനെ സഫാ മർവ മലകൾക്ക് ഇടയിലൂടെ ഏഴു തവണ ഹാജറ പ്രതീക്ഷയോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ ഓർമ്മ പുതുക്കലാണ് ഹജ്ജിലെ പ്രധാന കർമ്മ കർമ്മമായ സഫാ മർവയ്ക്കിടയിലെ നടത്തം.
ദാഹിച്ചുവലഞ്ഞ ഇസ്മായിൽ എന്ന കുഞ്ഞ് കൈകാലിട്ടടിച്ച മരുഭൂമിയിലെ മണലിൽ പൊട്ടിയൊഴുകി വന്ന തെളിനീരാണ് ഇന്നും ഇത്രയും വർഷങ്ങൾക്ക് ശേഷവും കോടാനുകോടി ജനങ്ങൾ ഉപയോഗിച്ചിട്ടും വറ്റാത്ത സംസം ജലം.
മകനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹിം ഹാജറ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കാൻ വന്ന പിശാചിനെ അവർ കല്ലെറിഞ്ഞു ഓടിച്ചതിന്റെ പ്രതീകമാണ് ഹജ്ജ് കർമ്മങ്ങളിലെ ഒന്നായ ജംറയിലെ കല്ലേറ്.
“അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകിയിരിക്കുന്നു. നിന്റെ വിളി കേട്ട് ഞാൻ എത്തിയിരിക്കുന്നു..” എന്നർത്ഥം വരുന്ന തൽബിയത്ത് ചൊല്ലിക്കൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മക്കയിൽ എത്തിച്ചേർന്ന് ഭക്തിയുടെ നിറവിൽ ഹജ്ജ് നിർവഹിക്കുന്ന എല്ലാ വിശ്വാസികൾക്കും ലോകത്തിലെ സകല മനുഷ്യർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ബലി പെരുന്നാൾ ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും “ഈദ് മുബാറക്” ആശംസിക്കുന്നു.
©shafia