“ഉമ്മ ഒരു പരാതി എഴുതി തന്നാ മതി.. ബാക്കി കാര്യം ഞാനേറ്റു..” “വേണ്ട മോനെ.. ഉമ്മാക്ക് ആരോടു ഒരു പരാതീം ഇല്ല. മോൻ അമ്മേനോട് പോയി പറ ഇക്ക് ഇച്ചിരി പൊടീരി ഇട്ട് കഞ്ഞെച്ച് തരാൻ.. തടി തളര്ണ് ഉമ്മാക്ക്..” സുധീർ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. കണ്ണുകൾ ചോർന്നൊലിക്കുന്നുണ്ടായിരുന്നു. കദീജുമ്മ കട്ടിലിന്റെ ഓരത്ത് ചുരുണ്ടു കിടന്നു. കണ്ണടച്ചാലും തുറന്നാലും അലിമോൻ മാത്രമാണ്. അല്ലെങ്കിലും ഉമ്മാക്ക് അലിയും അലിക്ക് ഉമ്മയും മാത്രമായിരുന്നല്ലോ എന്നും. ബാപ്പയെ കാണാത്ത മോനാണ്. ദുബായിൽ നിന്നും മോനെ കാണാനുള്ള യാത്രയിലാണ് അലിക്ക് ബാപ്പാനെ നഷ്ടമാക്കിയ അപകടം ഉണ്ടായത്. മുറുക്കാൻ ചവച്ചു തുപ്പുന്നതിന്റെ കൂടെ “കുട്ടീന്റ ജന്മദോഷം കൊണ്ടാ വാപ്പാ മയ്യത്തായെ..” എന്ന വിഷവും തുപ്പി പടിയിറങ്ങി പോയി ബാപ്പാടെ ബന്ധുക്കൾ. പിന്നെ ജീവിതം ഒരു യുദ്ധമായിരുന്നു. അലിയെ വളര്‍ത്തി. ഉമ്മാന്റെ പൊന്നുമോനായി അവൻ വളർന്നു, പഠിച്ച് സർക്കാർ സ്ഥാപനത്തിൽ ചെറിയൊരു ജോലി നേടി. അലിയുടെ ഉറ്റ ചങ്ങാതിയാണ്…
Author: Shafia Shamsudeen
ഉറക്കത്തിൽ കഴുത്തിലാരോ കുരുക്കിടുന്ന പോലെ. ഇല്ല, തോന്നീതാവും. എന്തോ വലിഞ്ഞുമുറുകുന്നല്ലോ.. ഉണ്ട്, കഴുത്തില് കുരുക്കുണ്ട്, അത് മുറുകുന്നുണ്ട്. കണ്ണ് തുറിച്ചു വരുന്നോ..? പക്ഷെ, കാഴ്ച മങ്ങിയിട്ടില്ല, ഭാഗ്യം. അയ്യോ ചേട്ടനല്ലേ അത്? കള്ള് നാറുന്നു.. മുഖത്ത് എന്ത് ക്രൂരഭാവം! ഉറങ്ങിക്കിടന്ന എന്നെ കഴുത്തിൽ കുരുക്കിട്ട് എങ്ങോട്ടാ വലിച്ചോണ്ട് പോവുന്നെ..? ശ്വാസം മുട്ടുന്നല്ലോ.. ചത്ത് പോവോ..! ദൈവമേ.. എന്താണിതൊക്കെ? കൈകാലുകൾ പിടയുന്നു.. കണ്ണടക്കാൻ പറ്റുന്നില്ല.. ജനലിന്റെ ഇരുമ്പഴിയിലമർന്ന് മേല് വേദനിക്കുന്നു. എങ്ങോട്ടാണെന്നെ വലിച്ചു കയറ്റുന്നത്? ജനൽക്കമ്പിയിൽ തൂക്കിയിടാനാണോ? ആളുകൾ കണ്ടാൽ ഞാൻ തൂങ്ങിമരിച്ചു എന്ന് വിചാരിക്കില്ലേ? ഞാനെന്തിനാ മരിക്കുന്നെ? കൈകാലുകളുടെ പിടച്ചിൽ നിലച്ചു. ജനലിന്റെ ഏറ്റവും മുകളിലെ കമ്പിയിൽ അവൻ കുരുക്കിന്റെ മറ്റേ അറ്റം വലിച്ചുകെട്ടി. അവൾ ജനലിൽ തൂങ്ങിക്കിടന്നു. ലോകമുണർന്നു എന്നുറപ്പായപ്പോൾ ഫോൺ ചെവിയിൽ വെച്ച് അവൻ വിതുമ്പി, “അവള് ജനലിൽ തൂങ്ങി.. എനിക്കിനി ആരുമില്ല..” അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു, “ഇല്ല.. ഞാൻ തൂങ്ങീട്ടില്ല… എനിക്ക് മരിക്കണ്ട..” ©shafia Pic: Google…
ഇന്ന് വെള്ളിയാഴ്ച്ച. തിങ്കളാഴ്ചയാണ് മഹേഷിന്റെയും അഹല്യയുടെയും വിവാഹം. മുഹൂർത്തം 8.30ന്. കല്യാണചെക്കൻ നാളെയേ എത്തൂ. അച്ഛനും അമ്മയും ധൃതിപ്പെട്ട ഓട്ടത്തിലാണ്. മകന്റെ അഭാവത്തിൽ വിവാഹചടങ്ങുകളുടെ മുഴുവൻ ഉത്തരവാദിത്തവും അവർക്കാണല്ലോ. നേരം പുലരാൻ കൊതിയോടെ കാത്തിരിക്കുന്നുണ്ട് അഹല്യ, തന്റെ മഹേഷിനെ ഒന്ന് കാണാൻ. പെണ്ണിന്റെ വീട്ടിൽ അച്ഛനും അമ്മയും മാത്രമല്ല, വീട് മൊത്തം തിരക്കിലാണ്. കല്യാണവീടിന്റെ തിരക്ക്. ______________________ അച്ഛന്റെയും അമ്മയുടെയും രണ്ടാണ്മക്കളിൽ മൂത്തവനായ മഹേഷ്, പഠനം കഴിഞ്ഞു നാലഞ്ചു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. അച്ഛൻ റിട്ടയേഡ് അധ്യാപകനും അമ്മ വീട്ടമ്മയും അനിയൻ കോളേജ് വിദ്യാർത്ഥിയും. സന്തോഷത്തോടെ ജീവിച്ചു പോവുന്ന കുടുംബം. മൂന്നു മാസങ്ങൾക്ക് മുൻപാണ് മഹേഷിന് അഹല്യയെ പെണ്ണ് കണ്ട് വിവാഹമുറപ്പിക്കുന്നത്. അതിനു ശേഷം ഇരുകുടുംബങ്ങൾക്കിടയിൽ ഉടലെടുത്ത മനഃപൊരുത്തം ജാതകപ്പൊരുത്തത്തേക്കാൾ വലുതായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു മഹേഷ്. അയല്പക്കവീടുകളിലെ അവന്റെ സമപ്രായക്കാരും പ്രായത്തിൽ മൂത്തവരുമടക്കം ഒരഞ്ചുപത്തു പേർ മഹേഷിനെ കാണാൻ വന്നു.…
-അവൾ ഭ്രാന്തിയല്ല- ഡോ. അർച്ചന മോഹൻ ചീഫ് ഗൈനക്കോളജിസ്റ്റ് ചുമരിലുള്ള നെയിംബോർഡിൽ നിന്നും കണ്ണെടുക്കാതെ മനീഷ അലസമായ ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. പ്രസവം കഴിഞ്ഞ് നാൽപ്പത്തഞ്ചാം ദിവസത്തെ ചെക്കപ്പിന് വന്നതായിരുന്നു അവൾ. വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഗർഭിണികൾ കാത്തിരിപ്പിന്റെ അസ്വസ്ഥതയും ക്ഷീണവും കാണിക്കുന്നുണ്ട്. “മനീഷ ജിതിൻ..” തൊട്ടടുത്ത റൂമിന്റെ വാതില്പടിയിൽ നിന്ന് നേഴ്സ് ഉച്ചത്തിൽ തന്റെ പേര് വിളിക്കുന്നതൊന്നും മനീഷ അറിഞ്ഞ മട്ടില്ല. ജിതിൻ എഴുന്നേറ്റ് മനീഷയുടെ കൈ പിടിച്ചു പറഞ്ഞു, “വാ.. നിന്റെ പേരാ വിളിച്ചത്..” അവൾ ചെറു ചിരിയോടെ അയാൾക്കൊപ്പം നടന്നു. സ്വന്തമായി ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ കെൽപ്പില്ലാത്ത ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ജിതിൻ തന്റെ എം.ടെക്കുകാരി ഭാര്യയെ ഡോക്ടറുടെ വലതു വശത്തെ കസേരയിൽ ഇരുത്തി. ഡോക്ടറുടെ ചോദ്യങ്ങളും അതിന് തന്റെ കൂടെ വന്നവർ പറയുന്ന മറുപടികളും അവൾ ഗൗനിച്ചതേയില്ല. “സ്റ്റിച്ച് പരിശോധിക്കണം, മനീഷ ബെഡിലേക്ക് കിടന്നോളു..” ഡോക്ടർ പറഞ്ഞത് കേട്ട് ചുമ്മാ ചിരിച്ചിരിക്കുന്ന മനീഷയെ…
തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകി വച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു. മകൻ വിനുവിന്റെ വിവാഹം കഴിഞ്ഞ മൂന്നാം നാൾ ആണ് ഇന്ന്, മകനും മരുമകളും വീട്ടിൽ വന്നു കയറുന്ന ദിവസം. എന്നത്തെയുംപോലെ ശാരദാമ്മ രാവിലെ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്ന വഴിയാണ്. എതിരെ പോവുന്ന കാർത്തുവും കല്യാണിയും ഭയഭക്തി ബഹുമാനത്തോടെ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്, “സുഖല്ലേ ശാരദാമ്മേ..?” ഭർത്താവിന്റെ മരണശേഷം ശാരദാമ്മയെ മുണ്ടും നേര്യതും ധരിച്ചേ ആരും കണ്ടിട്ടുള്ളൂ. നെറ്റിയിൽ ഭസ്മക്കുറിയും കാണും. ഒരു ഐശ്വര്യദേവത തന്നെ! എപ്പോഴും നാമജപവും പൂജയും പ്രാർത്ഥനയും ഒക്കെ ആണെങ്കിലും നാലു മക്കളും നിറയെ ജോലിക്കാരും ഉള്ള ആ വീടിന്റെ നെടുംതൂൺ ശാരദാമ്മ തന്നെയായിരുന്നു. മൂന്നു പെൺമക്കളും ഒരാണും. നാലു മക്കളിൽ രണ്ടാമനായിരുന്നു മകൻ വിനു. പെണ്മക്കളുടെ എല്ലാം വിവാഹശേഷമാണ് ശാരദാമ്മ മകനെ വിവാഹം കഴിപ്പിക്കുന്നത്. പഠിപ്പും വിവരവും അച്ചടക്കവുമുള്ള സുന്ദരിയായ ഒരു…
പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു. വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം നമ്മൾ മൗനത്തെ കൂട്ടു പിടിച്ചത്. എങ്കിലും ആ മൂകതക്കെന്തു മൂർച്ചയായിരുന്നു..! കാറ്റും കാറും ഒത്തുനിന്നടർത്തിയിട്ടും വേർപിരിയാനാവാതെ പൂവിൻഗന്ധം പൂനിലാവിലലിഞ്ഞു നീയും ഞാനും പക്ഷെ മൗനം മൂർച്ഛിച്ചു ഏതോ രണ്ടിടങ്ങളിൽ പിശട് പോൽ അടിഞ്ഞു. ©shafia
നീ തന്ന നാരങ്ങാ മിട്ടായിയുടെ മധുരം ഞാൻ അറിഞ്ഞില്ല, നുണഞ്ഞലിഞ്ഞു കളയാതെ എന്നെന്നും എനിക്കത് കാത്തുവെക്കണമായിരുന്നു. വർണ്ണകടലാസ്സിൽ പൊതിഞ്ഞ് ഞാനെന്റെ വജ്രപ്പെട്ടിയിൽ അന്നത് ഭദ്രമാക്കിയ പോലെ.. ഞാൻ തന്ന പ്രണയം ഒരിക്കൽ പോലും ആസ്വദിക്കാതെ അനുഭവിച്ചറിയാതെ നീ എവിടെയെങ്കിലും കാത്തുവെച്ചിരിക്കയാവും എന്ന് ഞാൻ ആശ്വസിക്കട്ടെയോ..? ©shafia
വലിയ ഒരു കുഴിയിലേക്ക് തള്ളിയിടപ്പെട്ടതിനു ശേഷം നിസ്സഹായതയോടെ തലയുയർത്തി നോക്കുമ്പോഴാണ് നമ്മൾ ആ മുഖം കാണുക. അതുവരെ മറഞ്ഞു നിന്ന ‘ചതി’യുടെ ചിരിച്ച മുഖം! shafia
നല്ലവൾ ആവാൻ നല്ലോണം ശ്രമിച്ചിരുന്നത്രേ അവൾ.. ചിരിച്ചും മിണ്ടിയും മൗനിച്ചും ഓടിയും വീണും തളർന്നും നല്ലവളാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്രേ. എന്നിട്ട്, ഒരു നാവിൽ നിന്നും ‘നല്ലവൾ’ എന്ന് കേൾക്കാത്ത അവൾ.. ഒരുനാൾ, ഒത്തൊരു ഉത്തരത്തിൽ തൂങ്ങിയാടിയപ്പോൾ പല നാവുകളിൽ നിന്നും പലയാവർത്തി കേട്ടത്രെ, “പിഴച്ചവൾ..” shafia
കോടാനുകോടി മനുഷ്യർക്കിടയിൽ ഒരാൾ.. ഒരാൾ മാത്രം മതി, ‘തനിച്ചല്ല, ഈ ലോകം മുഴുവൻ കൂടെയുണ്ട്’ എന്ന് നമ്മെ തോന്നിപ്പിക്കാൻ! shafia
