-അവൾ ഭ്രാന്തിയല്ല-
ഡോ. അർച്ചന മോഹൻ
ചീഫ് ഗൈനക്കോളജിസ്റ്റ്
ചുമരിലുള്ള നെയിംബോർഡിൽ നിന്നും കണ്ണെടുക്കാതെ മനീഷ അലസമായ ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. പ്രസവം കഴിഞ്ഞ് നാൽപ്പത്തഞ്ചാം ദിവസത്തെ ചെക്കപ്പിന് വന്നതായിരുന്നു അവൾ.
വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഗർഭിണികൾ കാത്തിരിപ്പിന്റെ അസ്വസ്ഥതയും ക്ഷീണവും കാണിക്കുന്നുണ്ട്.
“മനീഷ ജിതിൻ..”
തൊട്ടടുത്ത റൂമിന്റെ വാതില്പടിയിൽ നിന്ന് നേഴ്സ് ഉച്ചത്തിൽ തന്റെ പേര് വിളിക്കുന്നതൊന്നും മനീഷ അറിഞ്ഞ മട്ടില്ല.
ജിതിൻ എഴുന്നേറ്റ് മനീഷയുടെ കൈ പിടിച്ചു പറഞ്ഞു, “വാ.. നിന്റെ പേരാ വിളിച്ചത്..”
അവൾ ചെറു ചിരിയോടെ അയാൾക്കൊപ്പം നടന്നു.
സ്വന്തമായി ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ കെൽപ്പില്ലാത്ത ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ജിതിൻ തന്റെ എം.ടെക്കുകാരി ഭാര്യയെ ഡോക്ടറുടെ വലതു വശത്തെ കസേരയിൽ ഇരുത്തി.
ഡോക്ടറുടെ ചോദ്യങ്ങളും അതിന് തന്റെ കൂടെ വന്നവർ പറയുന്ന മറുപടികളും അവൾ ഗൗനിച്ചതേയില്ല.
“സ്റ്റിച്ച് പരിശോധിക്കണം, മനീഷ ബെഡിലേക്ക് കിടന്നോളു..”
ഡോക്ടർ പറഞ്ഞത് കേട്ട് ചുമ്മാ ചിരിച്ചിരിക്കുന്ന മനീഷയെ കണ്ട്, തിരക്കിനിടയിൽ നിന്ന് ഓടിയെത്തിയ നേഴ്സ് കൈ പിടിച്ചു ബെഡിലേക്ക് കിടത്തി കർട്ടൻ ക്ലോസ് ചെയ്തു.
റൂമിൽ നിന്നിറങ്ങുമ്പോൾ ജിതിനെ ഡോക്ടർ തിരിച്ചു വിളിച്ചു,
“മനീഷയെ ഇവിടത്തെ സൈക്കോളജിസ്റ്റ് ആയ ഡോ. റിനു തോമസിനെ ഒന്ന് കാണിച്ചേക്ക്. വൈകിക്കണ്ട. ഇന്നു തന്നെ ആയ്ക്കോളൂ. ഇതാ പ്രിസ്ക്രിപ്ഷൻ. ഞാനിതിൽ മെൻഷൻ ചെയ്തിട്ടുണ്ട്.. സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടതുണ്ടെങ്കിൽ ഡോ. റിനു പറയും”
സൈക്യാട്രിസ്റ്റ് എന്ന് കേട്ടതും ജിതിന്റെ കൈകാലുകൾ വിറയാർന്നു.
തൊട്ടപ്പുറത്തെ വീട്ടിലെ കോലായിത്തൂണിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയുടെ മറ്റേ അറ്റം ബന്ധിപ്പിച്ച രാധേടത്തിയുടെ കാലുകൾ അവന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു, ഒപ്പം അമ്മയുടെ വാക്കുകളും,
“രാധയ്ക്ക് മാനസികരോഗം വന്നപ്പോൾ ഭർത്താവ് ഇവിടെ കൊണ്ടിട്ടിട്ടു പോയതാ. ഈ സൂക്കേടിനു മരുന്നില്ലാന്ന് അയാക്കറിയാ. കൊച്ചുണ്ണ്യേട്ടൻ കുറേ പൂജയും വഴിപാടും ഒക്കെ നടത്തി. രാധേടെ ഭ്രാന്ത് മാറില്ല്യ”
“എന്റെ മനീഷയ്‌ക്ക്…”
വീഴാതിരിക്കാൻ അവൻ ചുമരിൽ പിടിച്ചു വേച്ചുവേച്ചു നടന്നു.
അമ്മമാർക്കൊപ്പം നടന്നുപോകുന്ന തന്റെ ഭാര്യയെ അവനൊന്നു നോക്കി.
കുറച്ചു ദിവസങ്ങളായി അവളിൽ ചില മാറ്റങ്ങൾ തനിക്കും തോന്നിയതായി അവൻ ഓർത്തു. പക്ഷേ അതൊരു സൈക്യാട്രിസ്റ്റിന്റെ മുന്നിലേക്കെത്തേണ്ട മാനസികരോഗം ആണെന്നാണോ ഡോക്ടർ പറയുന്നത്..?
അവൻ തളർന്നു പോയി.
ആ സത്യത്തെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിധം സൈക്യാട്രിസ്റ്റ് എന്ന പദം അവനെ അത്രമേൽ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടറുടെ അഭിപ്രായത്തെ അവൻ അതീവരഹസ്യമാക്കി വെച്ചു.
ഒരാഴ്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായാണ് മനീഷയെയും കുഞ്ഞിനെയും കാണാൻ അവളുടെ പ്രിയകൂട്ടുകാരിയും അയൽക്കാരിയുമായ രേവതി എത്തിയത്.
“രേവുമോള് ബാംഗ്ലൂരീന്ന് എപ്പ എത്തി?”
“ദാ ഇപ്പോ വന്നുള്ളൂ അമ്മേ. എവിടെ അവളും കുഞ്ഞും? ഫോൺ വിളിച്ചാൽ അവൾക്കിപ്പോ എന്തൊരു ജാഡയാണ്? കുഞ്ഞിനെ കാണാൻ ഒന്നു വീഡിയോ കോൾ ചെയ്യാൻ പറഞ്ഞിട്ട് അതുപോലും ചെയ്തില്ല”
അമ്മയോട് പരാതി പറഞ്ഞു രേവതി മനീഷയുടെ മുറിയുടെ വാതിൽ മെല്ലെ തുറന്നു.
“എന്റീശ്വരന്മാരെ….” തലയിൽ കൈ വച്ച് അവൾ ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്തു.
മനീഷ ഭ്രാന്തമായ മുഖഭാവത്തോടെ കട്ടിലിൽ കിടന്നുറങ്ങിയിരുന്ന തന്റെ കുഞ്ഞിനെ തള്ളി താഴെയിടാൻ ശ്രമിക്കുകയായിരുന്നു.
രേവതിയെ കണ്ടതും മനീഷ പെട്ടെന്ന് കട്ടിലിൽ എണീറ്റിരുന്നു. കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ അവൾ രണ്ട് കൈകൾ കൊണ്ടും ചെവികൾ പൊത്തിപ്പിടിച്ച് നെറ്റിചുളിച്ചു തലകുനിച്ചിരുന്നു.
അവളെ തന്നെ നോക്കിക്കൊണ്ട്, നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ, രേവതി അമ്മയെ വിളിച്ചു കുഞ്ഞിനെ കൈമാറി.
മനീഷക്കരികിലിരുന്ന് അവളുടെ പാറിപ്പറന്ന മുടിയിഴകൾ രേവതി പിന്നിലേക്ക് ഒതുക്കിവെച്ചു. പെട്ടെന്ന് മനീഷ രേവതിയെ കെട്ടിപ്പുണർന്നു അവളുടെ നെഞ്ചിലേക്ക് ചായ്ഞ്ഞ് തേങ്ങി തേങ്ങി കരയാൻ തുടങ്ങി.
മനീഷയുടെ നെറുകയിൽ തലോടിക്കൊണ്ട് രേവതി പറഞ്ഞു,
“എന്തിനാടി കരയുന്നേ? സന്തോഷമായിരിക്ക്. നിനക്കൊന്നും പറ്റിയിട്ടില്ല. പ്രസവശേഷം ഇങ്ങനെ ചിലതൊക്കെ ഉണ്ടാവാമെന്ന് നമ്മൾ പഠിച്ചിട്ടുള്ളതല്ലേ. കുറച്ചു ദിവസങ്ങൾ.. അതു കഴിഞ്ഞാൽ എല്ലാം പഴയതു പോലെ ആവും..”
“രേവൂ.. എനിക്ക് വയ്യടീ.. ഞാനിനി ഒരിക്കലും പഴയതു പോലെ ആവില്ല. നിനക്കറിയാമോ.. ഞാൻ ഇപ്പോൾ രാത്രിയിൽ ഉറങ്ങാറില്ല. പുലരുവോളം കണ്ണും തുറന്നു കിടക്കും. ഇവിടെ ആരും ഇതൊന്നും അറിയുന്നില്ല. ജിതിൻ ദിവസവും വരും, പക്ഷേ എന്നോട് അധികം സംസാരിക്കാറില്ല. എല്ലാം മാറി, എല്ലാവരും മാറി. എല്ലാത്തിനും കാരണം ഈ കുഞ്ഞാ. എനിക്ക് വേണ്ട അതിനെ”
“നീയെന്താ ഈ പറയുന്നേ മനൂ..? കുഞ്ഞിനെ വേണ്ടെന്നോ..?”
പെട്ടെന്ന് അവളുടെ ഭാവം മാറുന്നതു രേവതി ശ്രദ്ധിച്ചു.
ദേഷ്യത്തോടെ രേവതിയെ പിടിച്ചു തള്ളിക്കൊണ്ട് കൊണ്ട് അവൾ പറഞ്ഞു, “പോ.. പോ എന്റെ മുന്നീന്ന്.. കാണണ്ട എനിക്ക് നിന്നെ”
നിറഞ്ഞു വന്ന കണ്ണുകളെ ഒളിപ്പിച്ചുകൊണ്ട് രേവതി അവളോട് ചേർന്നിരുന്നു.
“എന്നാ ശരി.. നിനക്ക് കുഞ്ഞിനെ വേണ്ടെങ്കിൽ വേണ്ട. അതൊക്കെ പോട്ടെ. വിശേഷങ്ങൾ പറയ് എന്നോട്. ഒരു വർഷമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്..?”
മനീഷ പതിയെ ശാന്തഭാവത്തിലേക്ക് തിരിച്ചുവന്നു. അൽപനേരം അവർ പഴയ കൂട്ടുകാരികൾ ആയി മാറി.
ഇടയ്ക്കിടെ മനീഷയുടെ കണ്ണുകൾ നിർജീവങ്ങളാവുന്നതും വിഷാദത്തിലേക്ക് വഴുതി വീഴുന്നതും രേവതി തിരിച്ചറിയുന്നുണ്ടായിരുന്നു.
കുഞ്ഞിനെയെടുത്തു തുരുതുരാ ഉമ്മ വച്ച്, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് രേവതി അവിടെനിന്നും ഇറങ്ങി.
വീട്ടിലെത്തിയ ഉടനെ അവൾ ജിതിനെ വിളിച്ച് സംസാരിച്ചു.
ഗൈനക്കോളജിസ്റ്റ് സൂചിപ്പിച്ചിട്ടു പോലും വിദ്യാസമ്പന്നനായ ജിതിൻ ഇക്കാര്യത്തിൽ കാണിച്ച അലംഭാവം രേവതിയെ അതിശയപ്പെടുത്തി.
അപ്പോൾ തന്നെ ജിതിനെ വിളിച്ചുവരുത്തി അവൾ മനീഷയെ ഡോ. റിനു തോമസിന്റെ അടുത്തെത്തിച്ചു.
ജിതിന്റെ മനസിലെ തെറ്റിദ്ധാരണകൾ വായിച്ചറിഞ്ഞെന്ന പോലെ, ഡോക്ടർ ആദ്യം ജിതിനോടാണ് സംസാരിക്കാൻ തുടങ്ങിയത്.
“നിങ്ങൾ കരുതുന്നതു പോലെ മനീഷയ്ക്ക് ഭ്രാന്തല്ല. പ്രസവശേഷം ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി സംഭവിക്കുന്ന ചില മാനസിക അസ്വസ്ഥതകളാണ് ഇത്. ചെറിയൊരു വിഷാദം.
ഗർഭാവസ്ഥയിൽ സ്ത്രീശരീരത്തിൽ അമിതമായി ഉൽപാദിപ്പിക്കപ്പെടുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ പ്രസവശേഷം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി ചിലരിൽ ഉണ്ടാവുന്ന ചില്ലറ പ്രശ്നങ്ങൾ. അതിന് പറയുന്ന പേരാണ് പോസ്റ്റ്പാർട്ടം ഡിസോഡർ, വാഴ്ത്തിപാടുന്ന മാതൃത്വത്തിന്റെ മറ്റൊരു മുഖം!
പലരിലും പല അളവിലാവും ഈ ഹോർമോൺ ചെയ്ഞ്ചസ്. അതുകൊണ്ടുതന്നെയാണ് എല്ലാവരിലും ഒരുപോലെ ഈ വിഷാദം പ്രകടമാവാത്തതും.
വേണ്ടത്ര സ്നേഹവും പരിചരണവും കരുതലും, ‘താൻ ഒറ്റയ്ക്കല്ല എല്ലാവരും കൂടെയുണ്ട്’ എന്നുള്ള ധൈര്യവും കിട്ടിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താവുന്ന നിസ്സാരമായൊരു പ്രശ്നം.
പക്ഷേ, മാറിനിന്നു പരസ്പരം കുശുകുശുക്കുന്ന ബന്ധുക്കൾക്കും കുടുംബക്കാർക്കും ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഒരു അസുഖമായി മൂർച്ഛിക്കുന്നു. അതിൽ നിന്നാണ് അസഹനീയമായ ദുരന്തങ്ങൾ ഉണ്ടാകുന്നത്.
ഇവിടെ മറ്റാരെക്കാളും മനീഷയ്‌ക്ക് എന്തിനും ഏതിനും കൂട്ടായി ഉണ്ടാവേണ്ടത് ജിതിനാണ്.
കുഞ്ഞിനെ അപായപ്പെടുത്താൻ ഉള്ള ശ്രമത്തിന് കൂട്ടുകാരി സാക്ഷിയായ സ്ഥിതിക്ക് ആ മനോഭാവം മനീഷയിൽ ഉണ്ടെന്നുള്ളത് വ്യക്തമാണ്. അത് പോസ്റ്റുപാർട്ടം സൈക്കോസിസിലേക്ക് കടക്കുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് താൻ കൂടുതൽ ശ്രദ്ധാലുവായിരിക്കണം.
നമ്മളിൽ നിന്നുണ്ടാവുന്ന ചില ചെറിയ അശ്രദ്ധകൾ മതി മനീഷയുടെയും കുഞ്ഞിന്റെയും ജീവിതം അപായപ്പെടാൻ.
കുഞ്ഞിനെ അവൾ പരിചരിക്കുമ്പോഴും കുഞ്ഞിന് വേണ്ടി ഉറക്കമൊഴിക്കുമ്പോഴും താനും കൂടെ നിന്ന് സഹായിക്കണം, കൃത്യമായ ഉറക്കവും സമയത്തിന് ഭക്ഷണവും അവൾക്ക് ഉറപ്പുവരുത്തണം.
മനീഷയുടെ ഇഷ്ടങ്ങൾക്കായി അൽപം സമയം അനുവദിച്ചു കൊടുക്കണം. ഇടക്കൊക്കെ പുറത്തു കൊണ്ടുപോവുന്നത് ഒരു പ്രത്യേക സന്തോഷം നൽകും. ചെറിയ വ്യായാമങ്ങൾ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്. അത് ചെയ്യിപ്പിക്കണം.
ഇത്രയൊക്കെ മതി, ആ കുട്ടിയിൽ പെട്ടെന്നുതന്നെ മാറ്റം കണ്ടു തുടങ്ങും. അവൾ പഴയതിനേക്കാൾ ചുണക്കുട്ടിയായി മാറും.
കുറ്റപ്പെടുത്താതെയും ഒറ്റപ്പെടുത്താതെയുമുള്ള സമീപനം അത്യന്താപേക്ഷിതമാണ്. അത് വീട്ടുകാരിൽ നിന്നായാലും സന്ദർശകരായ ബന്ധുക്കളിൽ നിന്നായാലും. തന്നെ മനസ്സിലാക്കാൻ ആരുമില്ല എന്ന ചിന്ത ആ കുട്ടിയെ വലിയ അപകടത്തിലേക്ക് നയിക്കും”
കൺമിഴിച്ച് എല്ലാം കേട്ടുകൊണ്ടിരുന്ന ജിതിൻ പെട്ടെന്ന് ചോദിച്ചു,
“അവളുടെ ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ ഞാൻ തെറ്റുകാരനായിട്ടുണ്ടോ ഡോക്ടർ.?”
“അങ്ങിനെയൊന്നുമില്ലടോ.. ഗർഭാവസ്ഥയിൽ ഉണ്ടായിട്ടുള്ള സ്‌ട്രെസ്, മറ്റു അസുഖങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, വീടുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ ഇവയെല്ലാം ഇതിനു കാരണമായേക്കാം.
മുൻപ് ഡിപ്രഷൻ ഹിസ്റ്ററി ഉള്ളവരിലും പോസ്റ്റ് പാർട്ടം ഡിസോഡറിന് ചെറിയ സാധ്യത കാണുന്നുണ്ട്. ആദ്യകുഞ്ഞിനെ ഗർഭം ധരിക്കുന്ന സ്ത്രീകളിൽ ഉണ്ടാവുന്ന അമിത ഉത്കണ്ഠ ഇതിനു മറ്റൊരു കാരണമാവാം.
കൂടുതൽ സംശയങ്ങൾക്കുള്ള നിവാരണം ഇപ്പോൾ വിരൽത്തുമ്പിൽ തന്നെയുണ്ടല്ലോ ജിതിൻ.
ആഴ്ചയിൽ ഒരിക്കൽ ഇവിടെ വന്ന് എന്നെ കാണണം കേട്ടോ..
ഓക്കേ. താൻ പുറത്തു വെയിറ്റ് ചെയ്തോളൂ. ഞാൻ അല്പനേരം മനീഷയോട് സംസാരിക്കട്ടെ..”
അവിടെ നിന്നും പുറത്തിറങ്ങി, കുഞ്ഞിന് പാലു കൊടുക്കുമ്പോൾ മനീഷയുടെ കണ്ണുകളിൽ ജീവശ്വാസം തിരിച്ചു കിട്ടിയതിന്റെ തിളക്കം അവൻ കണ്ടു.
ഇക്കാര്യങ്ങളെല്ലാം അമ്മമാരെ ധരിപ്പിക്കേണ്ട ചുമതല രേവതിക്ക് ആയിരുന്നു.
പറഞ്ഞു തുടങ്ങിയപ്പോഴേ അമ്മ നയം വ്യക്തമാക്കി.
“രേവൂ.. നീ ഇതൊന്നും പറഞ്ഞ് എന്റെടുത്ത് വരണ്ട. ഞാനവളുടെ അമ്മ തന്നെ, പക്ഷേ എനിക്കിതൊന്നും മനസ്സിലാവില്ല. ഞാനും നാല് പെറ്റതാ. എന്റമ്മ പന്ത്രണ്ട് പെറ്റു. അതിൽ ഞങ്ങൾ ആറെണ്ണം ഇന്നും ബാക്കിയാ.”
“അതൊക്കെ ശരിതന്നെ അമ്മേ. പണ്ട് നെല്ല് കുത്തുന്നതിന്റെയും ഓലക്കെട്ട് ചുമക്കുന്നതിന്റെയും ഇടയ്ക്ക് പെറ്റിരുന്ന പെണ്ണുങ്ങളുടെ പഴങ്കഥയൊക്കെ ഞാനും കുറേ കേട്ടിട്ടുണ്ട്.
അന്ന് പന്ത്രണ്ടിൽ ആറെണ്ണം ബാക്കിയായതേ ആരും പറയൂ. ആറെണ്ണത്തെ കിട്ടാതെ പോയതോ അതിന്റെ കാരണങ്ങളോ അധികമാരും പറയാറില്ല.
പോസ്റ്റ്‌പാർട്ടം സൈക്കോസിസ് ഉള്ള പെണ്ണിനെ അന്ന് ചങ്ങലക്കിട്ടാൽ മതിയല്ലോ. അവൾ കുഞ്ഞിനെ അടിച്ചു കൊന്നാൽ കൊണ്ടുപോയി ജയിലിലും ഇടാം. നൊന്തു പെറ്റ കുഞ്ഞിനെ കൊന്നവൾ എന്ന ദുഷ്‌പേര് വേറെ.
അല്ലാതെ ഇത് എന്തുകൊണ്ട് ഉണ്ടാവുന്നു.. ഇതിന് എന്ത് പരിഹാരം എന്നൊക്കെ അന്ന് ആരു നോക്കുന്നു?
എന്തൊക്കെ പറഞ്ഞാലും, ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരം വേർപെടുന്ന ഈ പ്രക്രിയയെ അത്രയ്ക്കങ്ങ് നിസാരവൽക്കരിക്കാൻ ആവുമോ അമ്മേ?
പച്ച ശരീരം കോർത്തു കെട്ടിയ സ്റ്റിച്ചിന്റെ മുറിവുകൾ ഉണങ്ങുന്നതു വരെ ഒന്നമർന്നിരിക്കാൻ ആവാഞ്ഞിട്ടും, ഇരുന്ന് മുലയൂട്ടുന്ന ഒരമ്മയുടെ കണ്ണീരിനെ എങ്ങിനെ അവഗണിക്കാൻ ആവും?
വിണ്ടുകീറിയ നിപ്പിളും കല്ലിച്ച മാറിടങ്ങളും സമ്മാനിക്കുന്ന വേദന നിസാരമാണോ?
ഉറക്കക്കുറവും ക്രമംതെറ്റിയ ഭക്ഷണരീതികളും ‘ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ’ എന്ന മട്ടിൽ ചിലർ നൽകുന്ന ഉപദേശങ്ങളും പരിഹാസങ്ങളും അവളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ ചുമ്മാ കണ്ടില്ലെന്ന് നടിക്കാനാവുമോ?”
“എനിക്കൊന്നും അറീലപ്പാ.. ഈ കാലത്ത് എല്ലാം ഓരോ കാട്ടിക്കൂട്ടല് തന്നെ. അല്ലെങ്കിപ്പോ ഇതിനൊക്കെ എന്റെ മോള്ക്ക് എന്തിന്റെ കേടാ? എന്തീൽ കുറഞ്ഞിട്ടാ..? അഹങ്കാരം അല്ലാണ്ടെന്ത്!”
കേട്ടതൊന്നും അംഗീകരിക്കാൻ തയ്യാറാവാതെ പിറുപിറുത്തുകൊണ്ടു അമ്മ തിരിഞ്ഞു നടന്നു.
“അമ്മ ഇങ്ങനെയെങ്കിൽ, അമ്മായിയമ്മ എന്തായിരിക്കും..?” മനീഷയുടെ ദുർവിധിയോർത്ത് രേവതി മറ്റൊരു വീടെടുത്ത് ഒരു ജോലിക്കാരിയെ വെച്ച് തല്ക്കാലം അങ്ങോട്ട് താമസം മാറാൻ ജിതിനെ ഉപദേശിച്ചു.
രണ്ടു വർഷങ്ങൾക്ക് ശേഷം..
“അമ്മേ.. ചേച്ചിയെവിടെ?” ഗൾഫിൽ നിന്നെത്തിയ മനീഷയുടെ അനിയൻ ആയിരുന്നു അത്.
“നീ ഇങ്ങോട്ട് വന്നേ.. ഞാനൊരു കൂട്ടം പറയട്ടെ”
അമ്മ മകനെ അടുത്ത് വിളിച്ചു പറഞ്ഞ ആ രഹസ്യം മനീഷക്ക് കൂടെ കേൾക്കാമായിരുന്നു. അവൾ അത് കേട്ട് ആരും കാണാതെ കുലുങ്ങി ചിരിച്ചു.
“ടാ.. നീ ചേച്ചിയോട് പഴയ പോലെ ദേഷ്യപ്പെടാനും കളിക്കാനും ഒന്നും നിക്കണ്ട ട്ടാ. അവൾക്ക് മോനെ പെറ്റേ പിന്നെ കുറച്ചുകാലം മാനസികം ആയിരുന്നു. ഒന്നും നിന്നെ അറിയിക്കാഞ്ഞിട്ടാണ്. എന്ത് ദേഷ്യായിരുന്നെന്നോ.. ഞാനിപ്പോ അവളോട് ഒന്നും പറയാറില്ലായേ..”
“അമ്മയ്ക്കാ ഭ്രാന്ത്… ഈ ഭ്രാന്ത് മാറൂല്ല. അവളെന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്.. നന്നായിക്കൂടെ അമ്മേ?”
“എടീ ചേച്ചിയേ.. നീ എവടെ? ദാ.. നിന്റെ പ്രിയപ്പെട്ട ഡയറിമിൽക്കും സ്നിക്കേഴ്സും.. ഇതൊക്കെ ഇനി എന്റെ കിച്ചൂനുള്ളതാ ട്ടാ..”
“കിച്ചൂസേ… മാമന്റെ മുത്തേ..”
അവൻ കിച്ചൂനെയും ചേച്ചിയെയും ഒരുമിച്ച് ചേർത്തുപിടിക്കുമ്പോൾ അവരുടെ പൊട്ടിച്ചിരി കേട്ട് അമ്മയും എത്തിനോക്കുന്നുണ്ടായിരുന്നു.
©shafia


16 Comments
നന്നായി എഴുതി
Very informative 👌
നൂറു ശതമാനം സമൂഹം ഇതുതന്നെ ആണ്
പെണ്ണിന് മിക്കപ്പോഴും പെറ്റമ്മ പോലും കൂടെ കാണില്ല എന്നത് വാസ്തവം ആണ്. അതുകൂടി തുറന്നെഴുതിയല്ലോ.. നല്ലെഴുത്ത് 👌
👌👌
@revathy thank you dear💕
മനോഹരം ആയിട്ടുണ്ട് ഇത്താ..ആശംസകൾ നല്ലപോലെ മനസ്സിലക്കപ്പെടുക എന്നത് ഈ കാലത്ത് വലിയ കാര്യം തന്നെ ആണ് ..ആളുകളിൽ കുറഞ്ഞു വരുന്നതും മനസ്സിൻ്റെ വലുപ്പം ആണ് .ഇപ്പോഴും ഇതുപോലത്തെ കുടുങ്ങിയ ചിന്താഗതിയുമായി നടക്കുന്നവർ ധാരാളം ഉണ്ട് ….
@lijesh thank you lijesh.. വായനക്ക് നന്ദി… സ്നേഹം 🙏❤️
വളരെ informative ആയ കഥ.
👌
👌👌
@shreeja R ❤️❤️
വായനക്ക് നന്ദി… സ്നേഹം 🙏❤️
@joyce വായനക്ക് നന്ദി… സ്നേഹം 🙏❤️
നന്നായി എഴുതി. ഇതൊക്കെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് സത്യമാണ്.
@hari pulloor അതെ.. വായനക്ക് നന്ദി… സ്നേഹം 🙏❤️
നല്ല കഥ. 👌🌹എത്ര വിദ്യാസമ്പന്നരാണെങ്കിലും ആർക്കും ഒന്നും മനസ്സിലാകാത്തതെന്താ? അല്ലേ?
@suma ചില ആശുപത്രികളിൽ ഒക്കെ ഗർഭിണികൾക്ക് ക്ലാസ് കൊടുക്കുന്നുണ്ട്. അതുപോലെ ഭർത്താവിനെയും അമ്മമാരെയും ഉൾപ്പെടുത്തിയ
ബോധവൽക്കരണ ക്ലാസുകൾ അത്യാവശ്യമാണെന്ന് തോന്നാറുണ്ട്