തന്റെ കടിഞ്ഞൂൽ കുഞ്ഞിനു ജന്മം നൽകാൻ ഒരുങ്ങുന്ന പെങ്ങളുടെ ഗർഭകാല ആഗ്രഹങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ അക്കമിട്ടു നിരന്നിരുന്നത്.. അച്ചപ്പവും അവലോസുണ്ടയുമായിരുന്നു. അതും സ്വന്തം അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയത്.
(ഇന്നത്തെ പോലെ അന്നൊന്നും ബേക്കറികളിൽ ഈ പലഹാരങ്ങൾ സുലഭമായിരുന്നില്ല താനും.)
ആഴ്ചയിലൊരിക്കലുള്ള ഫോൺ വിളിയിൽ അളിയൻ വെറുതെ ഒന്നു സൂചിപ്പിച്ചിരുന്നു.
അതിൻപ്രകാരം അമ്മയും അനിയത്തിയും ചേർന്ന് അച്ചപ്പവും അവലോസുണ്ടയും തയ്യാറാക്കി. അച്ചപ്പം പൊടിഞ്ഞു പോകാതിരിക്കാനായി ഒരു തലയിണ പോലെ തയ്ച്ചുണ്ടാക്കി അതിൽ പായ്ക്ക് ചെയ്തു വെച്ചു. അവലോസുണ്ടയും നന്നായി പായ്ക്ക് ചെയ്തു സീൽ ഒക്കെ ചെയ്തു.
പിറ്റേ ദിവസം പെങ്ങളുടെ വീട്ടിലേക്കു യാത്രയായി. കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ചെന്നപ്പോൾ വലിയ തിരക്ക്. അന്വേഷിച്ചപ്പോൾ രണ്ടു ബസ്സുകൾ എന്തോ കാരണത്താൽ സർവീസ് നടത്തിയിട്ടില്ല എന്നറിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിരുവനന്തപുരം ഫാസ്റ്റ് വന്നു. എങ്ങനെയോ തിക്കി തിരക്കി അതിൽ കയറിപ്പറ്റി. നേരെ ചൊവ്വേ ഒന്നു ശ്വാസം പോലും വിടാൻ പറ്റാത്ത അത്രയും തിരക്ക്. കയ്യിൽ ആണെങ്കിൽ സാമാന്യം നല്ല ഒരു കെട്ടും.
നിൽക്കുന്ന യാത്രക്കാർ അവരുടെ സാധന സാമഗ്രികൾ അടുത്തിരിക്കുന്ന യാത്രക്കാരെ എൽപ്പിക്കയാണ്.
താഴെ വെക്കാതെ കുഞ്ഞിനെ കരുതുന്ന പോലെ ശ്രദ്ധയോടെ സൂക്ഷിച്ചു കൊണ്ടു പോയി അവരെ എൽപ്പിക്കണേ മോനേ എന്ന് ഇറങ്ങാൻ നേരവും അമ്മ ഓർമ്മിപ്പിച്ചിരുന്നു.
പക്ഷെ ഈ തിരക്കിൽ…..
അവസാനം എന്തും വരട്ടെ എന്നു വിചാരിച്ച് ഇരിക്കുന്ന ഒരു യാത്രക്കാരനെ കെട്ട് ഏൽപ്പിച്ചു. അദ്ദേഹം അതു വാങ്ങി മടിയിൽ വെച്ചു.
ഇനി വേറെ ആരും അദ്ദേഹത്തിനെ ഒന്നും എൽപ്പിക്കല്ലേ എന്നുള്ള പ്രാർത്ഥനയുമായി ഞാൻ അദ്ദേഹത്തെ എന്റെ നിരീക്ഷണ വലയത്തിനുള്ളിലാക്കി.
വലിയ കുഴപ്പമില്ലാതെ ഒരേ താളത്തിൽ ബസ് പൊയ്ക്കൊണ്ടേ ഇരുന്നു. പക്ഷേ ഒരു നിർണ്ണായക നിമിഷത്തിൽ ഡ്രൈവർ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. നിന്നിരുന്ന യാത്രക്കാർ എല്ലാം ശക്തിയോടെ മുൻപോട്ടു പോയിട്ടു അതേ പോലെ തിരിച്ചെത്തി. എന്റെ ശ്രദ്ധ എന്റെ അച്ചപ്പക്കെട്ടേൽ ചെന്നു പതിച്ചു.
ഭാഗ്യം. എന്റെ കെട്ട് പരിക്കൊന്നുമില്ലാതെ ആ പാവം മനുഷ്യന്റെ മടിയിൽ വിശ്രമിക്കുന്നു.
ഏറ്റവും മുമ്പിൽ ഒരു സീറ്റ് ഒഴിഞ്ഞതു കണ്ട് ഞാൻ ഒരു സർക്കസ് അഭ്യാസിയെപ്പോലെ ആളുകളുടെ ഇടയിലൂടെ കടന്നു ചെന്ന് സീറ്റ് ഉറപ്പിച്ചു.
എന്നാൽ എന്റെ കെട്ട് ഇങ്ങു വാങ്ങിച്ചേക്കാം എന്നോർത്ത് തിരിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ ആവുന്നതു ശ്രമിച്ചെങ്കിലും ഇതൊന്നുമറിയാതെ സുഖ സുഷുപ്തിയിലിരിക്കുന്ന ആളെ ശല്യപ്പെടുത്തേണ്ട എന്നു കരുതി വെറുതെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.
ഇറങ്ങാനുള്ള സ്ഥലം ആയപ്പോൾ എഴുന്നേറ്റു ചെന്ന് അദ്ദേഹത്തെ സൂക്ഷിക്കാൻ എല്പിച്ച പൊതിക്കെട്ടു നന്ദിപൂർവം കൈപ്പറ്റി.
പുറത്തിറങ്ങി പരിശോധിച്ചപ്പോൾ എന്തോ ഒരു പന്തികേട് പോലെ. പിണ്ണാക്കു സഞ്ചിയിൽ പിണ്ണാക്കു കിടക്കുന്നതുപോലെ അച്ചപ്പം എല്ലാം കൂടി പാക്കറ്റിന്റെ താഴെ വന്നു കൂടി കിടക്കുന്നു.
ദൈവമേ!മൊത്തം പൊടിഞ്ഞു.
ഇനി?
ബസിറങ്ങിയതിന്റെ അടുത്തു തന്നെയാണ് ചേച്ചിയെ കെട്ടിച്ചയച്ച വീട്.
അങ്ങോട്ടു പോകണോ? അതോ തിരിച്ചു വീട്ടിൽ പോണോ?
പെങ്ങൾക്കു പലഹാരങ്ങൾ കൊടുക്കാതെ വീട്ടിൽ ചെന്നാൽ അമ്മയുടെ വക ശകാരങ്ങളും താഡന പീഡനങ്ങളും എൽക്കേണ്ടി വരും.
അല്ല… ആദ്യ പ്രസവം പെണ്ണു വീട്ടുകാർക്കുള്ളതാണെങ്കിൽ ആദ്യ വ്യാക്കൂണും അങ്ങനെയാണോ?
മൂല രൂപത്തിൽ നിന്നും പരിണാമം സംഭവിച്ച ഈ വസ്തുവുമായി അളിയന്റെ മുമ്പിൽ എങ്ങനെ നിൽക്കും?
മറ്റൊരാളുടെ കയ്യിൽ ഏല്പിയ്ക്കാൻ തോന്നിച്ച ആ നിമിഷത്തെ ഉള്ളാലെ ശപിച്ചു.
ഏൽപ്പിച്ച കെട്ട് ഊർന്നു പോകാതിരിക്കാൻ ആ മനുഷ്യൻ ദേഹത്തോടു ചേർത്തു മുറുകെ പിടിച്ചതാകാം..
കുറെ ആലോചനകൾക്കും ചിന്താകുഴപ്പങ്ങൾക്കും ശേഷം തീരുമാനിച്ചു…… ഇത് ചേച്ചിയെ ഏൽപ്പിച്ചിട്ട് എത്രയും വേഗം തിരിച്ചു പോരാം.
അച്ചപ്പം പൊടിഞ്ഞെങ്കിലും അവലോസുണ്ട നല്ല സ്ട്രോങ്ങ് ആയി കൂടെ ഉണ്ടല്ലോ.
പാനിക്കു ഇത്തിരി മുറുക്കം കൂടിയത് കൊണ്ട് അവലോസുണ്ടക്കിത്തിരി മുറുക്കം കൂടിയെന്ന് അ മ്മ പറഞ്ഞത് കേട്ടിരുന്നു..
ആലോചിച്ചു നടന്ന് പെങ്ങളുടെ വീട്ടിലെത്തിയത് അറിഞ്ഞില്ല.
ഭാഗ്യം… മുറ്റത്തു തന്നെ പെങ്ങൾ നിൽക്കുന്നു. ഓടിച്ചെന്ന് അവളുടെ കയ്യിൽ കൊണ്ടു വന്ന പാക്കറ്റുകൾ ഏൽപ്പിച്ചു. വിശേഷങ്ങൾ ചോദിച്ചു. എല്ലാം പെട്ടെന്നു കഴിഞ്ഞു.
“അത്യാവശ്യമുള്ളതുകൊണ്ട് കയറുന്നില്ല. അളിയനോടും മറ്റുള്ളവരോടും അന്വേഷണം പറയണം “എന്നു പറഞ്ഞു തിരിഞ്ഞു നടന്നു.
പെങ്ങൾ അന്തം വിട്ടു നിൽക്കുകയാണ്.
പെട്ടെന്ന് ഒരു ശബ്ദം..
“ആ ഇതാരാ….. കൊച്ചുമോനല്ലേ….”
“പെങ്ങളെ കാണാൻ ഇത്രയും ദൂരേന്നു വന്നിട്ട് ഒന്നു കയറി ഇരിക്കാതെ…. ഒന്നു മിണ്ടീം പറയുകയും ചെയ്യാതെ അങ്ങനങ്ങു പോകുവാന്നോ?”
ദൈവമേ പെട്ടു… അളിയന്റെ അമ്മ…
എന്തിനു പറയുന്നു…. എന്റെ എതിർപ്പ് വകവെക്കാതെ ഒരു കയ്യിൽ പെങ്ങളും മറു കയ്യിൽ അമ്മയും ചേർന്ന് എന്നെ പൂമുഖത്തെത്തിച്ചു.
താമസിയാതെ ചായ എത്തി.
കൊച്ചുമോൻ കൊണ്ടു വന്ന അച്ചപ്പം എടുത്തു കൊണ്ടു വാ.. നമുക്കൊന്ന് നോക്കാം… അമ്മ പെങ്ങളോട് പറഞ്ഞു.
ഞാൻ ദൈന്യതയോടെ പെങ്ങളെ നോക്കി.
ഇവിടുത്തെ അമ്മ വളരെ ചിട്ടയോടും സൂക്ഷ്മതയോടും എല്ലാം ചെയ്യുന്നവളാണെന്നും ഇഷ്ടപ്പെടാത്ത സംഗതി ആരുടെയും മുഖത്ത് നോക്കി പറയുന്നവളാണെന്നും ഒക്കെ കേട്ടിരിക്കുന്നു. പാചകത്തിലും വാചകത്തിലും സമർത്ഥയാണെന്ന് അളിയനും സൂചിപ്പിച്ചിരുന്നതായാണ് ഓർമ്മ..
ചേച്ചി പാക്കറ്റ് പൊട്ടിക്കുന്നത് നെഞ്ചിടിപ്പോടെ നോക്കിയിരിക്കുന്ന എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് അമ്മ പൊടിഞ്ഞ അച്ചപ്പത്തിൽ നിന്നും കുറച്ചെടുത്തു ടേസ്റ്റ് നോക്കിയിട്ട് പറഞ്ഞു…
“ആ… എന്താ രുചി. എല്ലാം പാകത്തിനാ… നല്ല കൈപ്പുണ്യം..”
“എനിക്കു കടിച്ചുപൊട്ടിക്കാൻ പല്ലിനു ബലമില്ലാത്തതു കൊണ്ട് ഇതിപ്പം സൗകര്യമായി.. എളുപ്പം കടിക്കാം.”
“മോളെ നീ കഴിച്ചു നോക്ക്. നിനക്ക് വേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെട്ട് ഇതെല്ലാം ഉണ്ടാക്കി കൊണ്ടു വന്നെ.”
അമ്മ ചേച്ചിയെ പ്രോത്സാഹിപ്പിച്ചു കഴിപ്പിക്കുകയാണ്.
ഹോ…. ആശ്വാസമായി….അച്ചപ്പത്തിന്റെ കാര്യത്തിൽ പ്രശ്നമില്ലെന്നു തോന്നുന്നു. ഇനി അവലോസുണ്ടക്കു മുറുക്കം കൂടുതലായതുകൊണ്ട് അമ്മയ്ക്ക് കടിക്കാൻ പ്രയാസം കാണുമോ എന്തോ?
അതിനി അവരായി… അവരുടെ പാടായി. എന്തെങ്കിലും ആട്ടെ. അവലോസുണ്ട കൊണ്ടുള്ള ഏറ് കിട്ടുന്നതിന് മുമ്പ് സ്ഥലം വിടണം..
അതിനിടയിൽ പെങ്ങൾ അവലോസുണ്ടയുടെ പാക്കറ്റ് തുറന്നിരുന്നു. അതിൽ നിന്നും ഒരെണ്ണം എടുത്ത് അമ്മയ്ക്ക് കൊടുത്തു.
അമ്മ അത് കൈകൊണ്ടു പൊട്ടിച്ചു ഒരു കഷണം എടുത്തു വായിലിട്ടു.
മെല്ലെ പെങ്ങളെ നോക്കി പറഞ്ഞു.
“നിന്റെ അമ്മയെ സമ്മതിച്ചിരിക്കുന്നു. വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലെ. കറക്റ്റ് പാകം.”
എന്റെ നെഞ്ചിന്റെ പിടപ്പ് ശമിച്ചു… ആശ്വാസത്തിന്റെ കുളിർകാറ്റു വീശി.
ഒരു സംശയം ബാക്കി… അവലോസുണ്ട ഇത്തിരി കൂടുതൽ സ്ട്രോങ്ങ് ആയിരുന്നില്ലേ? ഇപ്പം എന്തു പറ്റി?
എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു… ആ… എന്തെങ്കിലും ആകട്ടെ.
ഇനി ഇപ്പം എന്തിനാ ധിറുതി… ഉച്ചക്കു ചോറൊക്കെ ഉണ്ടിട്ടു പതുക്കെ പോകാം.. ഒന്നുമില്ലേലും ഞാൻ ഇവിടുത്തെ വിരുന്നുകാരനല്ലേ…

