“മായമ്മേ, സദനത്തിൽ ചേർക്കാനുള്ള അമ്മയെ കൊണ്ടു വന്നിരിക്കുന്നു.”
എന്റെ ഓഫീസ് അസിസ്റ്റന്റ് ശ്യാമള മുറിയിൽ വന്നു പറഞ്ഞു. മുറ്റത്തു വന്നുനിന്ന കാർ ജനാലയിൽ കൂടി കാണാമായിരുന്നു. പിറകിലത്തെ ഡോർ തുറന്ന് ആദ്യം മധ്യവയസ്ക്കയായ ഒരു സ്ത്രീ ഇറങ്ങി. പിന്നെ അവർ പ്രായമായ അവശതയുള്ള ഒരമ്മയെ പിടിച്ചിറങ്ങി. ഈശ്വരാ, ഇത് സരസ്വതി അമ്മയല്ലേ, ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ മുഖം പെട്ടെന്ന് തിരിച്ചറിയുന്നു. മനസ്സാകെ പതറി.
“ശ്യാമളേ, അവരോട് സ്വീകരണമുറിയിൽ ഇരിക്കാൻ പറയൂ. ഞാൻ ക്വാട്ടേഴ്‌സ് വരെ പോയിട്ട് ഇപ്പോൾ വരാം.”
ഈ സർക്കാർ വൃദ്ധസദനത്തിൽ മേട്രനായ എനിക്ക് അനുവദിച്ചു തന്ന ക്വാർട്ടേഴ്സിലേക്ക് സദനത്തിന്റെ പിൻവശത്തെ വാതിലിൽ കൂടി ഇറങ്ങി നടന്നു. കസേരയിൽ ചാരി കണ്ണടച്ച് കിടക്കുമ്പോൾ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പോയി.
ഡിഗ്രി പരീക്ഷ ഭംഗിയായി എഴുതി റിസൾട്ടും കാത്തു വീട്ടിൽ നിൽക്കുന്ന കാലം. മാത്‍സ് ആയിരുന്നു മെയിൻ സബ്ജക്ട്. MSc യും കഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണമെന്നായിരുന്നു മോഹം. അപ്പോഴാണ് ജീവിതത്തെ ആകെ മാറ്റിമറിച്ച ആ സംഭവങ്ങൾ ഉണ്ടായത്.
കവലയിലുള്ള ചെറിയൊരു പലചരക്കു പീടികയായിരുന്നു അച്ഛന്. ആ വരുമാനം കൊണ്ടായിരുന്നല്ലോ ഞങ്ങൾ അച്ഛനും അമ്മയും അനിയത്തിയും അനിയനുമുള്ള കുടുംബം കഴിഞ്ഞു പോയിരുന്നത്. അമ്മയുടെ അടുക്കളത്തോട്ടത്തിലെയും കോഴിയും പശുവും വളർത്തലിൽ നിന്നുമുള്ള വരുമാനവും കൂടി ചേരുമ്പോൾ വലിയ അല്ലലൊന്നുമില്ലാതെ ജീവിച്ചു പോന്നു. അതു കൊണ്ട് കൂടിയാണ് നല്ലൊരു ജോലി സമ്പാദിച്ച് ഇളയവരെ കൂടി ഒരു നിലയിലെത്തിക്കണമെന്ന് തീരുമാനിച്ചിരുന്നത്.
അന്നൊരു ദിവസം വളരെ സന്തോഷവാനായാണ് അച്ഛൻ കട പൂട്ടി വീട്ടിലെത്തിയത്.
” ഭാരതിയെയ്, നമ്മൾ രക്ഷപ്പെട്ടു.” അച്ഛൻ ഊണുമുറിയിൽ വന്നിരുന്നു.
“എന്താ ഇത്ര സന്തോഷം. ” അമ്മ ചായയുമായി അടുത്തുചെന്നിരുന്നു. ഞങ്ങളും.
“ഇന്ന് നമ്മുടെ ബ്രോക്കർ രാഘവേട്ടൻ ഒരാളുമായി കടയിൽ വന്നു. അദ്ദേഹം കുറച്ചകലെയുള്ള ഒരു വലിയ തറവാട്ടിലെ കാര്യസ്ഥനാണ്. മായ പഠിക്കുന്ന ഡാൻസ് സ്കൂൾ അവരുടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു പരിപാടി നടത്തിയിരുന്നില്ലേ. ആ തറവാട്ടുകാരുടെ കുടുംബക്ഷേത്രം കൂടിയായിരുന്നു അത്. അവിടത്തെ അമ്മക്ക് ഇവളെ ഒത്തിരി ഇഷ്ടമായത്രേ. അവരുടെ ഇളയമകനു വേണ്ടി കല്യാണം ആലോചിക്കാൻ ഒരാഗ്രഹം വന്നു. അവർ നമ്മുടെ വീടൊക്കെ തിരക്കിയറിഞ്ഞിട്ട് ആദ്യം രാഘവേട്ടനുമായി ബന്ധപ്പെട്ടു. ചേട്ടന്റെ കയ്യിൽ നിന്ന് മായയുടെ ജാതകം വാങ്ങി പൊരുത്തം നോക്കി. മികച്ച പൊരുത്തം. ജാതകം ചേരാത്തത് കൊണ്ട് പല കല്യാണങ്ങളും അയാൾക്ക് നടക്കാതെ പോകുകയായിരുന്നു.
അവിടത്തെ അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷമായി. അമ്മയാണ് തറവാട് ഭരണം. മൂത്ത രണ്ടു പെൺമക്കളും വിവാഹം കഴിഞ്ഞ് വിദേശത്താണ്. ഫാക്ടറികൾ നോക്കി നടത്തുന്നത് ഈ മകനാണ്. കണക്കില്ലാതെ സ്വത്തുക്കളുണ്ട്. ജാതകച്ചേർച്ച കൊണ്ടും പിന്നെ മോൾ സുന്ദരിയായതുകൊണ്ടുമാണ് അവർ ഈ വിവാഹത്തിന് താൽപര്യപ്പെടുന്നത്. നിങ്ങളുടെ ഭാഗ്യം, ഇളയകുട്ടികളും രക്ഷപ്പെടും എന്നാണ് രാഘവേട്ടനും പറയുന്നത്. ” അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു വന്നു.
“അച്ഛാ, എനിക്ക്…” ഞാൻ പൂർത്തിയാക്കാൻ അച്ഛൻ സമ്മതിച്ചില്ല.
“മോൾക്ക് ഇപ്പോൾ കല്യാണം വേണ്ട, ഇനിയും പഠിക്കണം, ജോലി നേടണം എന്നൊക്കെ പറയാനല്ലേ പോകുന്നത്. കുഞ്ഞേ നിനക്ക് നല്ലൊരു ജീവിതം മുന്നിൽ വരുമ്പോൾ വേണ്ടാന്ന് വയ്ക്കല്ലേ. നമ്മുടെ കുടുംബവും രക്ഷപ്പെടും. അച്ഛൻ വാക്ക് കൊടുത്തു. ഇനി മോൾ എതിരൊന്നും പറയരുത്.”
പിന്നെ ഞാൻ എന്ത്പറയും.
എല്ലാക്കാര്യങ്ങളും പെട്ടെന്ന് നടന്നു. പെണ്ണ് കാണാൻ അമ്മയും മോനും കൂടിയാണ് വന്നത്. അമ്മയായിരുന്നു എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. സുനിലേട്ടൻ ഒന്നിലും താല്പര്യമില്ലാത്ത പോലെയാണ് പെരുമാറിയത്. അദ്ദേഹം പൊതുവെ ഒരു ഉൾവലിഞ്ഞ സ്വഭാവക്കാരനാണെന്ന് അമ്മ പറഞ്ഞു.
ഒരു വലിയ തറവാട്ടിലേക്കാണ് ഞാൻ വലതുകാൽ വച്ച് കയറിയത്. തികച്ചും അപരിചിതമായ അന്തരീക്ഷം.
രാത്രിയിൽ മൂത്ത ചേച്ചി മുകളിലത്തെ നിലയിലെ ഒരു മുറിയിൽ കൊണ്ടാക്കി.
“ഇതാണ് നിങ്ങളുടെ മുറി. അവൻ അത്യാവശ്യമായി പുറത്തേക്ക് പോയിരിക്കുകയാണ്. വന്നോളും.” അവർ പോയി.
സുനിലേട്ടനെ കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയി. രാവിലെ ഉണരുമ്പോഴും അദ്ദേഹം കിടക്കയിലിയായിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ചേച്ചിമാർപോയി. എല്ലാ ദിവസവും സുനിലേട്ടൻ രാവിലെ പോകും. തിരിച്ചു വരുന്നത് വളരെ താമസിച്ചും. ഫാക്ടറിയിൽ ചില തൊഴിലാളി പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണെന്നാണ് അമ്മ അതിന് കാരണം പറഞ്ഞത്. ചേച്ചിമാർ പോയിക്കഴിഞ്ഞപ്പോൾ ഏട്ടനും അമ്മയും ഞാനും കുറെ ജോലിക്കാരും മാത്രമായി വീട്ടിൽ.
ദിവസങ്ങൾ കഴിയവേ എനിക്ക് ആകെ ഒരു പന്തികേട് തോന്നിത്തുടങ്ങി. ഇതിനിടയിൽ ഒരു ദിവസമാണ് എന്റെ വീട്ടിലേക്ക് വിരുന്നു പോയത്. അമ്മയും കൂടെയുണ്ടായിരുന്നത് കൊണ്ട് അന്ന് തന്നെ തിരിച്ചു പോരുകയും ചെയ്തു.
സഹികെട്ട് പേടിയോടെയെങ്കിലും ഒരു ദിവസം അമ്മയോട് ചോദിച്ചു.
“സുനിലേട്ടന് ഒരു ദിവസവും ഒഴിവുകിട്ടില്ലേ അമ്മെ. അതോ ഈ വിവാഹം ഇഷ്ടമല്ലാത്തത് കൊണ്ട് ഒഴിഞ്ഞു നിൽക്കുകയാണോ.'”
അമ്മ ഒന്ന് ഞെട്ടിയോ. പെട്ടെന്ന് മുഖത്തു ഗൗരവം വരുത്തി അവർ പറഞ്ഞു.
“അവന് ഫാക്ടറിയിലെ ചില പ്രശ്നങ്ങൾ തീർക്കാനുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ. എന്താ അവനെപ്പോഴും നിന്റെ കൂടെയിരിക്കണോ.”
പിന്നെ ഒന്നും ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല.
രണ്ടു ദിവസം കഴിഞ്ഞ് വെള്ളമെടുക്കാൻ ഞാൻ അടുക്കളയ്ക്കടുത്തു ചെന്നപ്പോഴാണ് അവിടെ രണ്ട് അടുക്കള സഹായികളായ ചേച്ചിമാരുടെ സംഭാക്ഷണം കാതിൽ പതിച്ചത്.
“എന്നാലും ലളിതേ, ആ പാവം കൊച്ചിനോട് ഈ ചതി ചെയ്യേണ്ടിയിരുന്നില്ല. അല്ലേ.”
വിഷയം ഞാനാണെന്ന് മനസ്സിലായപ്പോൾ മറഞ്ഞു നിന്ന് ശ്രദ്ധിച്ചു.
” അതേടി രാഗിണീ, ആ സുനിൽ കൊച്ചൻ കള്ളുകുടിയും പെണ്ണുപിടിയുമൊക്കെയായി നടക്കുന്നവനല്ലേ. ഇപ്പോൾ അയാളേക്കാൾ പ്രായമുള്ള ഒരു പെണ്ണിന്റെ പിടിയിലാണ്. മകനെ നന്നാക്കാൻ കല്യാണം കഴിപ്പിച്ചാൽ മതിയെന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞത് കൊണ്ടല്ലേ ഈ പാവപ്പെട്ട കൊച്ചിനെ പറ്റിച്ചത്. ആ ചെറുക്കൻ നന്നാവില്ല, മായമോളുടെ ജീവിതം ഈ തള്ള നശിപ്പിച്ചു.”
എന്റെ ഉള്ളിൽ ഒരു കനൽ എരിഞ്ഞു. ഞാൻ അമ്മയുടെ മുറിയിലേക്ക് പാഞ്ഞു ചെന്നു. സുഖമായി ഉറങ്ങുകയാണ്. വിളിച്ചുണർത്തി പതുക്കെയെങ്കിലും കഠിനമായ സ്വരത്തിൽ ചോദിച്ചു.
“അമ്മേ, നിങ്ങളുടെ മകന്റെ സ്വഭാവം നന്നാക്കാനാണോ എന്നെ വിവാഹം കഴിച്ചു കൊടുത്തത്. എനിക്ക് സത്യം അറിയണം. ”
അവർ ആദ്യമൊന്നു പകച്ചു.
പിന്നെ സ്വരത്തിൽ സ്വാഭാവികത കലർത്തി ചോദിച്ചു.
“ഈ വിവരക്കേട് നിന്നോടാര് പറഞ്ഞു. സുനിലിന്റെ സ്വഭാവത്തിന് ഒരു കുഴപ്പവുമില്ല. നീ പോയാട്ടെ. എനിക്കുറങ്ങണം.”
“അങ്ങിനെ രക്ഷപ്പെടാമെന്ന് അമ്മ കരുതേണ്ട. എല്ലാം എനിക്കറിഞ്ഞേ പറ്റൂ.” എന്റെ ഒച്ച ഉയർന്നു.
അപ്പോൾ അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു.
“ഹും, നീയെന്നെ ചോദ്യം ചെയ്യുന്നോ. അതേടി, എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെക്കൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചത്. നിനക്കെന്തു ചെയ്യാൻ പറ്റും. ഓടി സ്വന്തം വീട്ടിലേക്ക് ചെന്നാൽ അവർ തിരിച്ചു പറഞ്ഞു വിടും. അടങ്ങിയൊതുങ്ങി ഇവിടെ ജീവിച്ചോണം.”അവർ പുച്ഛത്തോടെ പറഞ്ഞു.
പക്ഷെ അവർ വിചാരിച്ചതു പോലെയായിരുന്നില്ല എന്റെ വീട്ടുകാർ. വിവരങ്ങൾ അറിഞ്ഞപ്പോൾ പിന്നെ ഒരു നിമിഷം അവിടെ നില്ക്കാൻ അച്ഛൻ അനുവദിച്ചില്ല. പിന്നെ ഡിവോഴ്സ് കേസായി. എല്ലാം മനസ്സിലാക്കിയ കോടതി എനിക്ക് ഡിവോഴ്സ് തന്നു.
ആഗ്രഹം പോലെ ഞാൻ വീണ്ടും പഠിച്ചു. സാമൂഹ്യ ക്ഷേമ വകുപ്പിൽ ജോലി കിട്ടി. രണ്ടു വർഷം മുൻപാണ് ഇവിടെ മേട്രനായി വന്നത്. ഈ സദനത്തിലെ പലരുടെയും ജീവിത കഥ കേൾക്കുമ്പോൾ എന്റെ ജീവിതം എത്ര ഭേദമെന്ന് തോന്നിപ്പോകും.
അനിയത്തിയേയും അനിയനെയും പഠിപ്പിച്ചു. അവർ ഉദ്യോഗസ്ഥരായി. വിവാഹവും കഴിഞ്ഞു. എത്ര നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് ഞാൻ തയ്യാറായില്ല. മറ്റെല്ലാ സൗഭാഗ്യം ഉണ്ടായെങ്കിലും എന്റെ ഒറ്റപ്പെട്ടുള്ള ജീവിതം കണ്ടുള്ള സങ്കടത്തോടെയാണ് അച്ഛനും അമ്മയും ഈ ലോകം വിട്ടു പോയത്.
സുനിലേട്ടൻ തന്നെക്കാൾ പ്രായം കൂടിയ ഒരു സ്ത്രീയെ രജിസ്റ്റർ കല്യാണം കഴിച്ചു കൊണ്ട് വന്നെന്നും അവർ തറവാട്ടമ്മയെ മൂലയിലൊതുക്കി ഭരണം പിടിച്ചെടുത്തുവെന്നും ഒരിക്കൽ കണ്ടപ്പോൾ അയൽക്കാരി ചേച്ചി പറഞ്ഞറിഞ്ഞു. പിന്നെ രണ്ടു വർഷം മുൻപ് പത്രത്തിൽ സുനിലേട്ടന്റെ ചരമ വാർത്തയും കണ്ടു. അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ ആയിരുന്നില്ലല്ലോ.
ഓ, പഴയ കാര്യങ്ങൾ ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. അവർ കാത്തിരിക്കുകയാണല്ലോ.
ഓഫീസിലെ സീറ്റിൽ വന്നിരുന്ന് അവരെ വിളിപ്പിച്ചു. നിർബന്ധിച്ചു കൊണ്ട് വരുന്നത് പോലെ കയ്യിൽ പിടിച്ചു വലിച്ചാണ് ആ സ്ത്രീ അമ്മയെ അകത്തേക്ക് കയറ്റിയത്. അവർ മുന്നിലെ കസേരയിൽ കുനിഞ്ഞിരുന്നു. എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു.
“മാഡം, ഞാൻ ഫോൺ ചെയ്തിരുന്നുവല്ലോ. എനിക്ക് മകനൊപ്പം ലണ്ടനിലേക്ക് പോകണം. ഇവരെ ഒറ്റക്കാക്കി പോകാൻ പറ്റില്ല. അല്ലേലും തറവാട് ഞങ്ങൾ വിൽക്കുകയാണ്. ഇവിടേക്ക് വരാൻ ഒട്ടും ഇഷ്ടമല്ല. പക്ഷെ ഞങ്ങൾക്ക് വേറെ വഴിയില്ല. ദേ,തള്ളേ, നിങ്ങളുടെ അഹങ്കാരമൊന്നും ഇവിടെ കാണിക്കരുത്. ഇവിടുന്ന് ഇറക്കി വിട്ടാൽ വഴിയാധാരമാകുമെന്ന് കാരണവത്തി ഓർത്താൽ നല്ലത്.” മരുമകളുടെ വാക്കുകൾ കേട്ട് ക്രോധത്തോടെ നരച്ച കണ്ണുകൾ അവർ ഉയർത്തി. പിന്നെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിലെ തീയ് നിസ്സഹായതയുടെ നീർ കൊണ്ട് അണഞ്ഞിരുന്നു. അപ്പോഴും അവർക്ക് എന്നെ മനസ്സിലായില്ല.
ഞാൻ നേർത്തെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു.
“അതേടി, എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെക്കൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചത്.”
ഈ വാക്കുകൾ കേട്ട് അവർ ഞെട്ടിത്തെറിച്ച എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ കണ്ണുകൾ നിറഞ്ഞൊഴുകി.
“അതെ, മായ തന്നെയാണ്. അവസാനം എന്റെ കൈകളിൽ വന്നു ചേർന്നുവല്ലേ. പേടിക്കേണ്ട. ഒരു മധുര പ്രതികാരമായി ഞാൻ നിങ്ങളെ നല്ലതു പോലെ നോക്കും.”
അവർ എന്നെ കൈകൾ ഉയർത്തി തൊഴുമ്പോൾ മരുമകൾ കാര്യമറിയാതെ അന്തം വിട്ടിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം – അതേടി, എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെക്കൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചത്.

