ഞാൻ അനാഥത്വത്തെക്കുറിച്ച് എഴുതി അവർ ആശ്വസിച്ചു ഞാൻ ദാരിദ്ര്യത്തെ കുറിച്ച് എഴുതി അവർ തല തിരിച്ചു ഞാൻ രോഗത്തെ കുറിച്ച് എഴുതി അവർ സഹതാപം നടിച്ചു ഞാൻ സ്ത്രീകളെ കുറിച്ചെഴുതി അവർ പുച്ഛിച്ചു ഞാൻ ദാമ്പത്യത്തെ കുറിച്ച് എഴുതി അവർ പരിഹസിച്ചു ഞാൻ മാതൃത്വത്തെ കുറിച്ച് എഴുതി അവർ കളിയാക്കി ഞാൻ സ്നേഹശൂന്യതയെ കുറിച്ച് എഴുതി അവർ പൊട്ടിച്ചിരിച്ചു അപ്പോൾ ഞാൻ സ്നേഹത്തെക്കുറിച്ച് എഴുതി, ഒരു നിമിഷം.. അവർ തലയുയർത്തി ചെവി കൂർപ്പിച്ചു പിന്നെ ഞാൻ പ്രണയത്തെക്കുറിച്ച് എഴുതി അവർ പൊട്ടിത്തെറിച്ചു! ഇനി ഞാൻ മരണത്തെക്കുറിച്ച് എഴുതും അവർ ആനന്ദിക്കും പിന്നീടവർ തിരക്കിലാവും എനിക്കൊരു പകരക്കാരിയെ തിരക്കുന്ന തിരക്കിൽ..! ©shafia
Author: Shafia Shamsudeen
നിനക്കുമേറെയകലെ ഒരു കാണാത്തുരുത്തിൽ ഞാനുണ്ടാകും. തേടി വരുകയാണെങ്കിൽ അല്പം വെള്ളത്തുണി കരുതിയേക്കുക. പുതപ്പിച്ചു മടങ്ങുമ്പോൾ ഒന്നോർക്കുക. എന്റെയുള്ളിൽ നിനക്ക് ഊറ്റിയെടുക്കാൻ ഇനി ഒരിറ്റ് സ്നേഹമോ ഒരു തുള്ളി രക്തമോ അവശേഷിക്കുന്നില്ലെന്ന്.. അവസാന തുള്ളിയും ഇറ്റു വീണത് നിന്റെ ഹൃദയത്തിലേക്ക് ആയിരുന്നുവെന്ന്..! ©shafia
ഒരിക്കൽ നീ ഇതുവഴി വരും, ചേർന്നിരിക്കാൻ മോഹിച്ച ഇടവഴിയിലെ ചെമ്പകച്ചോട്ടിൽ തനിയെ ഇരിക്കും. നിന്റെ കവിളിലേക്ക് പാറിയെത്തുന്ന എന്റെ മുടിയിഴകളെ പോലെ ഓർമ്മകൾ നിന്നെ അലോസരപ്പെടുത്തും. എന്നോട് പറയാൻ മടിച്ച നിന്റെ സ്വപ്‌നങ്ങൾ നീ കാറ്റിനോട് മൂളും. പറന്നകന്ന ശീതക്കാറ്റ്, ചുംബിക്കാൻ കൊതിച്ച നിന്റെ ചുണ്ടുകളിലേക്ക് ഒരു ചെമ്പകപ്പൂവിതൾ പതിയെ കൊഴിച്ചിടും. അന്നേരം പാതിയടഞ്ഞ നിന്റെ കണ്ണുകളിൽ നീയെന്നെ കാണും.. നിന്നെ മാത്രം നോക്കി നിൽക്കുന്ന എന്നെ..! ©shafia
ഏക ദൈവത്തിന്റെ കൽപ്പനകൾക്ക് അനുസരിച്ച് മാത്രമാണ് അവർ ജീവിച്ചിരുന്നത്. പ്രവാചകത്വം നിലനിർത്തുന്നതിനായി ദൈവം അവർക്ക് നൽകുന്ന പരീക്ഷണങ്ങളും പിന്നെ മനുഷ്യകുലത്തിനുള്ള മുന്നറിയിപ്പുകളും ആയിരുന്നു ആ ദൈവകല്പനകൾ. കഠിനപരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഒരു പ്രവാചകനാണ് ഇബ്രാഹിം നബി. അതിലേറെയും ഉണ്ടായത് സൗദി അറേബ്യയിലെ മക്കയിൽ വച്ചാണ്. മനുഷ്യനുള്ള കാലത്തോളം ഇബ്രാഹിം നബിയെ ഓർമ്മിക്കപ്പെടണം എന്നത് അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. ഓരോ മുസ്ലിമും അഞ്ചു നേരത്തെ നമസ്കാരത്തിൽ മുഹമ്മദ് നബിയോടൊപ്പം ഇബ്രാഹിം നബിയെയും സ്മരിക്കുന്നുണ്ട്. ഇബ്രാഹിം നബിയുടെ ജീവിതത്തിലെ സങ്കീർണ നിമിഷങ്ങളെ ലോകമൊട്ടുക്കും എല്ലാക്കാലവും ഓർമിക്കപ്പെടാൻ ഇസ്ലാമിന്റെ അഞ്ചു നിർബന്ധ കർമ്മങ്ങളിൽ അഞ്ചാമത്തേതായ ഹജ്ജ്, സമ്പത്തും മാനസിക ശാരീരിക ആരോഗ്യവും ഉള്ള എല്ലാ ഇസ്ലാംമത വിശ്വാസിക്കും അല്ലാഹു നിർബന്ധമാക്കി. ഹജ്ജിനായി തയ്യാറെടുക്കുന്നവർ മാനസികമായി നേരത്തെ തന്നെ ഒരുങ്ങേണ്ടതുണ്ട്. ഹജ്ജിന് പോവാനുള്ള സമ്പത്ത് ഒത്തുവന്നാൽ മാത്രം പോരാ, ആ സമ്പത്തിൽ കളവും ചതിയും ഉണ്ടാവാൻ പാടില്ല എന്നത് നിർബന്ധമാണ്. ഹലാലായ സ്വത്ത് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത് എന്നർത്ഥം. മനുഷ്യർക്കിടയിലെ…
കൂട് കാഞ്ചനമായാലും പ്ലാറ്റിനമായാലും കൂട്ടിലടച്ച ജീവിതം ബന്ധനം തന്നെ. പക്ഷേ, കൂട്ടിൽ അടക്കാതെ സ്വതന്ത്ര്യമായി ചിറകിട്ടടിക്കുമ്പോഴും കുടുംബത്തിലും സമൂഹത്തിലും നമ്മളിൽ എത്ര പേർ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്? ബാല്യദശ മുതൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ സ്വാതന്ത്ര്യക്കുറവ് അനുഭവിക്കുന്നവരാണ് സ്ത്രീകൾ. അരുതായ്മകളുടെ ഒരു വേലിക്കെട്ട് ചെറുപ്പം മുതലേ അവൾക്കു ചുറ്റും വലയം ചെയ്തിട്ടുണ്ടാവും. വളരും തോറും അത് അവളെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കും. സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്ന സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും അഹങ്കാരികളായി അറിയപ്പെടുമ്പോൾ ആ ചാപ്പ തന്നിൽ കുത്തപ്പെടാൻ ആഗ്രഹിക്കാത്ത, കുടുംബത്തിൽ പിറന്നതെന്ന് അവകാശപ്പെടുന്ന സ്ത്രീകളൊക്കെയും അസ്വാതന്ത്ര്യത്തിന്റെ കൂട്ടിനകത്തേക്ക് സ്വയം ചിറകുകൾ ഒതുക്കി ഒതുങ്ങികൂടുന്നു. കീഴടങ്ങികൊടുക്കുന്ന സ്വത്വം തന്നെയാണ് അടിച്ചമർത്തപ്പെടുന്ന ജീവിതങ്ങൾക്ക് വളമാവുന്നത്. കുടുംബങ്ങളിൽ സ്വാതന്ത്ര്യമില്ലായ്മക്ക് ഇരയാവുന്നത് സ്ത്രീകൾ മാത്രമാണെന്ന് പറയാനൊക്കില്ല. ബാല്യ കൗമാരങ്ങളിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും വൈവാഹിക ജീവിതത്തിൽ ചില സ്വാതന്ത്ര്യമില്ലായ്‌മകൾ നിശബ്ദമായി സഹിക്കുന്ന പുരുഷയൗവനങ്ങൾ ധാരാളമുണ്ട്. സ്നേഹത്തിന്റെ സ്വാർത്ഥതയാലാണ് ഭരിക്കപ്പെടുന്നത് എന്ന തിരിച്ചറിവോടെ അനുസരയോടെ ജീവിക്കുന്നവർ.…
“ജീവിതം, അത് വല്ലാത്ത ഒരു അത്ഭുതമാണ്. അല്ലേ പ്രിയാ? അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം ഡിസംബറിലെ ഈ ക്രിസ്തുമസ് രാവിൽ ഈ കടൽത്തീരത്ത് നമ്മളിങ്ങനെ വീണ്ടും കണ്ടുമുട്ടുമോ?” പ്രിയ മറുപടിയൊന്നും പറഞ്ഞില്ല. ആഞ്ഞടിക്കുന്ന തിരമാലകളേക്കാൾ പ്രക്ഷുബ്ധമായിരുന്നു അവളുടെ മനസ്സ്. “പ്രിയ, എന്നെ ഒന്നു നോക്കൂ പ്ലീസ്. വെറുപ്പ് ഉണ്ടോ നിനക്കെന്നോട്?” പ്രിയ പതിയെ മുഖം തിരിച്ച് അവനെ നോക്കി. “വെറുപ്പോ? എനിക്ക് നിന്നോടോ? കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി നിന്നെ വെറുക്കാനോ സ്നേഹിക്കാനോ ആവാതെ എന്റെ ഹൃദയത്തിന്റെ അടച്ചുപൂട്ടിയ ഒരു അറക്കുള്ളിൽ ഞാൻ പോലുമറിയാതെ നീ തടവിലായിരുന്നു.” അവൻ നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനെന്നോണം താഴേക്കു നോക്കി, അവളുടെ നീണ്ട കൈവിരലുകൾ ചേർത്തുപിടിച്ച് അവന്റെ കൈവെള്ളയിലൊതുക്കി. “പ്രിയ, ഇനിയും എന്നോട് ഒന്ന് ചിരിച്ചൂടെ നിനക്ക്? നിന്റെ മനസ്സ് ഒന്ന് തുറന്നൂടെ?” “ഇനിയിപ്പോൾ ഈ സായംസന്ധ്യയിൽ നിന്നെ കാണരുതായിരുന്നു എന്നെന്റെ മനസ്സ് പറയുന്നു.” “അങ്ങനെ പറയല്ലേ നീ. നിന്റെ ഹൃദയത്തിന്റെ തടവറക്കുള്ളിൽ നിന്നും…
“എന്റെ വീട്” – ഈ രണ്ടു വാക്കുകൾ ഒരുമിച്ച് ചേർത്ത് ഉരുവിടുമ്പോൾ നാമനുഭവിക്കുന്നത് വല്ലാത്തൊരു ആശ്വാസമാണ്. ആശ്വാസം മാത്രമല്ല തികഞ്ഞ സന്തോഷം, സ്വാതന്ത്ര്യം, നാലു ചുമരുകൾക്കുള്ളിലെ അനിയന്ത്രിതമായ ശുദ്ധവായു… അങ്ങനെ അങ്ങനെ എന്തെല്ലാമോ അനുഭൂതിയാണ്. വീടില്ലായ്മയുടെ അരക്ഷിതാവസ്ഥ രുചിച്ചവരും അന്യഗൃഹവാസത്തിന്റെ അസ്വാതന്ത്ര്യം നുകർന്നവരും സ്വന്തമായ ഒരു വീടിന്റെ തണലും തണുപ്പും ആവാഹിച്ചെടുക്കുന്നത് അവരുടെ ഹൃദയങ്ങളിലേക്ക് ആണ്. ∞∞∞∞∞∞∞∞∞ ∞∞∞∞∞∞∞∞∞ പന്ത്രണ്ടു മുറികളുള്ള പഴയ ഒരു ഓടിട്ട വീട്ടിലാണ് ഞാൻ എന്റെ ജീവിതം തുടങ്ങി വെക്കുന്നത്. സംഭവബഹുലമായ ബാല്യകാലത്തിനു സാക്ഷ്യം വഹിച്ച, നാലുപുറത്തേക്കും വാതിലുകളുള്ള നിറയെ വായുസഞ്ചാരമുള്ള, എന്റെ സ്മൃതിയിൽ ഇന്നും ജീവിക്കുന്ന മനോഹര വീട്. നിറയെ ജനലുകൾക്ക് നടുവിലായി നാലു പാളികളുള്ള ഫ്രണ്ട് വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് വീടിന്റെ പൂമുഖത്തേക്ക് ആണ്. അതിഥികൾക്കു മാത്രമായുള്ള ടി-ആകൃതിയിലുള്ള സ്വീകരണമുറിയിലെ ഒരറ്റത്ത് സോഫയും മറ്റേ അറ്റത്ത് തീൻമേശയും. ആ മുറി തുടങ്ങുമ്പോൾ അതിന്റെ ഇടതു വശത്തെ കോർണറിൽ ആയിരുന്നു സത്താർക്കാന്റെ മുറി. ‘കിങ്ങിണി’…
ഏതിടത്തായാലും എന്താ, നമുക്ക് നമ്മളാവണ്ടേ? വിവാഹം വരെ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും ജീവിക്കാനുള്ള ഒരിടം മാത്രമാണ് ഒരു പെണ്ണിന് അവൾ ജനിച്ച വീട്. അതുവരെ എന്റെ വീടെന്നും സ്വന്തം വീടെന്നും അവകാശത്തോടെ വീമ്പു പറഞ്ഞു നടന്നിരുന്ന ആ വീട് അവൾക്ക് പിന്നെ അന്യമാവുന്നു. വിവാഹത്തോടെ മറ്റൊരു വീട്ടിലേക്ക് അവൾ മാറ്റപ്പെടുന്നു. അത് ഒരു നോർമൽ വീട് ഷിഫ്റ്റിങ് പോലെ നിസാരമാണോ? വളരെ സാധാരണവത്കരിക്കപ്പെട്ട, നിസാരവൽക്കരിക്കപ്പെട്ട ഈ വിഷയം പക്ഷേ അത്ര നിസാരമല്ല. ഒരു സ്ത്രീ അവൾക്ക് പരിചിതമായ വീടും പരിസരവും അവൾക്ക് സ്വന്തമായതൊക്കെയും സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെ പോലും ഉപേക്ഷിച്ചുകൊണ്ടുതന്നെയാണ് പുതിയ വീടും സാഹചര്യങ്ങളും ആയി ഇണങ്ങുന്നത്. എന്നിട്ടും അതവൾക്ക് സ്വന്തമാവുന്നുണ്ടോ? വന്നുകയറിയവൾ എന്ന പദവി മരണം വരെ അവളെ പിന്തുടരുന്നുണ്ടല്ലോ. പുതിയ വീടിനോടും വീട്ടിലുള്ള സകലതിനോടും എന്തിന് പുതിയ അയൽക്കാരോട് പോലും അവൾ ഐക്യപ്പെടണം. അവിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ അവളിൽ മാനസികമായി ഓക്കാനം വരുത്തുന്നുണ്ടെങ്കിൽ അത് അകത്തേക്ക് തന്നെ വിഴുങ്ങിയിട്ട് അവൾ…
കാലം കൂലംകുത്തിയൊഴുകുന്നതു കൊണ്ടാണ്, കണ്ണടച്ചു തുറക്കും മുൻപേ വാർദ്ധക്യം വന്നു വാതിലിൽ മുട്ടുന്നത്. കേട്ടില്ലെന്ന് നടിക്കണം കണ്ടിട്ടും കാണാത്തതു പോലെ എന്ന പഴിയെ പതിയെ ചിരിച്ചു തള്ളണം. എന്തിനു വന്നു എന്ന് ചോദിക്കരുത്. പക്ഷേ, കൂട്ട് വേണ്ട എന്ന് ഉറക്കെ പറയണം. വാർദ്ധക്യം നിസ്സഹായതകളുടെ നിറവാണ്. അവഗണനകളുടെ ആവനാഴിയാണ്. ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഒറ്റപ്പെടലുകളാണ്. കരച്ചിൽ കടിച്ചു പിടിച്ച, കണ്ണീരിൽ തളച്ചിട്ട ചിരികളാണ്. രാജാവിനെ പോലും യാചകനാക്കുന്ന ദുഷ്ടനാണ്. പരമ ധിക്കാരിയെ പരാശ്രയനാക്കുന്ന അസൂയാലുവാണ്. ചേലൊത്ത തൊലിപ്പുറങ്ങളിൽ ചുളിവുകൾ വരുത്തുകയും കഴുകിയുണക്കിയെടുത്ത ജീവിതങ്ങളിൽ മാറാലയിടുകയും ചെയ്യുന്ന മഹാമാന്ത്രികനാണ്. വാർദ്ധക്യം ഒരു അവസ്ഥയല്ല, അത് യൗവനത്തിന്റെ തുടർച്ചയാണ്. ഓരോ തുടർച്ചകളും ഒരാൾക്ക് മാത്രം സ്വന്തമായതല്ല. അത് ഒടിച്ചുകുത്തി പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മുറിച്ചു മാറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന പൊടിപ്പുകളാണ്. ഇലകൾ പച്ചക്കുന്നതും പഴുക്കുന്നതും പ്രകാരം ചെറുകിടസമയവിടവുകൾ ഉണ്ടെന്ന് മാത്രം! @shafia
I നിന്നെ കണ്ടിട്ടും കാണാത്ത പോലെ നടിച്ചത് എന്റെ മിഴികളായിരുന്നല്ലയോ.. തിരിഞ്ഞൊന്ന് നോക്കാൻ കൂട്ടാക്കാതിരുന്നതും അവർ തന്നെയല്ലയോ.. നിന്നെ കാണുമ്പോൾ തനിയെ വീർത്തു വന്നിരുന്ന എന്റെ കവിളുകൾക്ക് കുറ്റക്കാരി ഞാനാകുവതെങ്ങനെ? നിൻ കാലടിയൊച്ച കേട്ടൊരെൻ പാദങ്ങൾ ദ്രുതഗതിയിൽ ചലിച്ചതെന്റെ കുറ്റമാകുന്നതെങ്ങിനെ? നിന്റെ ഓരോ വിളിയിലും എന്നിൽ വിടർന്ന പ്രണയപുഷ്പങ്ങളെ വെറുപ്പിന്റെ ചുവന്ന കല്ലുകളാക്കി മാറ്റി നിനക്ക് നേരെ നീട്ടിയത് ആരുടെയൊക്കെയോ സ്വന്തമായ ഞാനല്ലാതെ മറ്റാരുമല്ലായിരുന്നല്ലോ. അതെ, അത് ഞാൻ മാത്രമല്ലാതെ മറ്റാരുമല്ലായിരുന്നു! II ദിവസങ്ങളും മാസങ്ങളും കടന്നു പോയതിനൊപ്പം നീയും കടന്നു പോയിരുന്നു എന്നിൽ നിന്നും. മറന്നു പോയത് ആദ്യം നീ എന്നെയായിരുന്നല്ലോ. ഓർക്കാൻ അല്പം പ്രണയമല്ലാതെ നീ എന്നിൽ ഒന്നും അവശേഷിപ്പിച്ചുമില്ല. പ്രണയമെനിക്കന്ന് ഭൂതത്താന്റെ ചുവന്ന കണ്ണുകളെക്കാൾ ഭയാനകമായിരുന്നതിനാലാണ് ഞാനതിനെ കുപ്പിയിലടച്ച് കടലിലെറിഞ്ഞത്. ആ കുപ്പിയിൽ നിന്നും അതിനെ തുറന്ന് വിട്ടതാരാണ്? നീ പറഞ്ഞത് പോലെ അത് ഞാനെന്ന രാജകുമാരി തന്നെ ആയിരുന്നോ? അതോ അതൊരു സ്വപ്നമായിരുന്നോ? യാഥാർത്ഥ്യമാവാൻ കൊതിച്ച…
