മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആദ്യമായി വായിച്ചത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് ഓർമ്മ. എല്ലാലക്കങ്ങളും സൂക്ഷിച്ചുവെച്ച് വീണ്ടും വീണ്ടും വായിച്ചു. ഒരുപക്ഷേ വായനയിലേക്ക് ഇത്ര ഗാഢമായി എത്തിച്ചത് ഈ നോവൽ തന്നെയാണ്. എം.മുകുന്ദൻ്റെ മിക്ക പുസ്തകങ്ങളും തെരഞ്ഞു പിടിച്ച് വായിച്ചെങ്കിലും ഇത്രയുമധികം മനസ്സിനെ സ്വാധീനിക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. ഒരു എളിയ വായനക്കാരിയുടെ ചിതറിയ ചിന്തകൾ ഇവിടെ പങ്കുവെയ്ക്കട്ടെ.
ഇന്ന് അമ്പതിൻ്റെ നിറവിലെത്തിയ ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1974 ലാണ്. മലയാളത്തിലെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവലിന് അനുവാചക ഹൃദയങ്ങളെ തൊട്ടുണർത്താൻ എത്രമാത്രം കഴിവുണ്ടെന്ന് ഇന്നും അതിഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ നിന്നു തന്നെയറിയാം.
ഒരു ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹി അഥവാ മയ്യഴിയുടെ പൂർവകാലചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ നോവലെഴുതിയ ശ്രീ. എം. മുകുന്ദനും മയ്യഴിക്കാരൻ തന്നെയാണ്. ജന്മനാടിൻ്റെ ഭൂതകാലത്തിലേക്കാണ് മയ്യഴിയുടെ കഥാകാരൻ ഇറങ്ങിച്ചെന്നത്. മയ്യഴിയുടെ ആരും പറയാത്ത കഥകളിലൂടെ യാത്ര ചെയ്ത് ആ ദേശത്തിന്റെ ആത്മാവിലേക്ക് നമുക്ക് ആഴ്ന്നിറങ്ങാം.
മയ്യഴിയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ കഥയാണ് നോവലിൻ്റെ മുഖ്യകഥാതന്തു. ഫ്രഞ്ചധീനതയിലുള്ള മയ്യഴിയിൽ ജനിച്ച് പോണ്ടിച്ചേരിയിൽ പഠിക്കാൻ പോയ ദാസനാണ് കഥാനായകൻ. സർക്കാർ ജോലിയോ ഫ്രാൻസിൽ ഉപരിപഠനത്തിനുള്ള അവസരമോ ദാസനെ ആകർഷിച്ചില്ല. കമ്യൂണിസ്റ്റായ കുഞ്ഞനന്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ മയ്യഴിയുടെ വിമോചനത്തിനായിപ്രയത്നിക്കാനായിരുന്നു ദാസൻ്റെ തീരുമാനം. പക്ഷേ അതിനു കൊടുക്കേണ്ടി വന്ന വില തുച്ഛമായിരുന്നില്ല. തൻ്റെ കുടുംബവും പ്രണയവും ഭാവിയുമെല്ലാം നഷ്ടപ്പെട്ട ദാസൻ എന്നും വായനക്കാരുടെ മനസ്സിൽ നൊമ്പരമുണർത്തും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തൻ്റെ മകനേക്കുറിച്ചുള്ള അടങ്ങാത്ത മോഹങ്ങളുമായി കഴിയുന്ന ദാമു റൈട്ടർക്കേറ്റ അടിയായിരുന്നു ദാസൻ്റെ തീരുമാനങ്ങൾ. അമ്മ കൊറമ്പിയമ്മയും ഭാര്യ കൗസുവും മകൾ ഗിരിജയും മാത്രമായി അയാളുടെ ലോകം മാറി. തൻ്റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി വിപ്ലവവഴികളിലേക്കു പോയ മകനെ ആദ്യം ദാമു തള്ളിപ്പറഞ്ഞു. എന്നാൽ തൻ്റെ അവസാന സമയത്താണ് മകൻ്റെ മുന്നിൽ തോറ്റു എന്നയാൾ മനസ്സിലാക്കിയത്. പക്ഷെ മകനെക്കാണാൻ അയാൾക്കു കഴിഞ്ഞില്ല. അതിനു മുമ്പേ ദൂരെ വെള്ളിയാങ്കല്ലിൽ ഒരു തുമ്പിയായി ദാസൻ മാറിക്കഴിഞ്ഞിരുന്നു.
മയ്യഴിയുടെ സമരചരിത്രം ഏറ്റവും നന്നായി വിവരിച്ച നോവലിൽ മനോഹരമായഒരു പ്രണയം കൂടി കഥാകാരൻ ഒളിപ്പിച്ചു വെച്ചു. വിപ്ലവ വീര്യത്തിനിടയിലും ചന്ദ്രിയുമായുള്ള മധുര പ്രണയം ദാസന്റെ മനസ്സിനു തണുപ്പേകി. ചന്ദ്രികയുടെ മാതാപിതാക്കളായ ഭരതനും ലീലയും ദാസനെ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും അധികാരവും പണവും പദവിയുമില്ലാത്തവന് തങ്ങളുടെ മകളെ നൽകാൻ തയ്യാറായില്ല. ഏതൊരച്ഛനേയും പോലെ മകളെ മറ്റൊരു വിവാഹത്തിലേക്കെത്തിക്കാനാണ് അയാൾ ശ്രമിച്ചത്. പ്രണയം മറക്കാൻ തയ്യാറാകാത്ത ചന്ദ്രികയെ പിന്നീടാരും കണ്ടിട്ടില്ല. ‘ മഞ്ഞു മൂടിയ പ്രഭാതങ്ങളിൽ പടിഞ്ഞാറു നിന്നും പാറി വരുന്ന ഇളം കാറ്റിൽ ദാസൻ മാത്രം അവളുടെ പാദസരങ്ങളുടെ കിലുക്കം കേൾക്കുമായിരുന്നു.’
ഏകദേശം നൂറോളം വ്യത്യസ്ത കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയായാണ് നോവലിസ്റ്റ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. വിപ്ലവകാരിയായി മുദ്രകുത്തപ്പെട്ട് 12 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ദാസനോടൊപ്പം ദാമുവും ജയിലായപ്പോൾ അനാഥമായ ആ കുടുംബത്തിൻ്റെ സംരക്ഷകനായി വന്ന അച്ചു എന്ന ഗുണ്ട വരെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്നു. കുഞ്ഞനന്തൻ മാഷ്, ഗാന്ധിയൻ കണാരൻ ,പപ്പൻ, വാസൂട്ടി , ഉത്തമൻ, കുഞ്ഞിച്ചിരുത… തുടങ്ങി ഷണ്ഡൻസായ് വ് വരെ അനുവാചകമനസ്സുകളെ വല്ലാത്തൊരനുഭൂതിയിലെത്തിക്കുന്നവരാണ്. അതുപോലെ തന്നെ ദാസൻ്റെ മുത്തശ്ശി കൊറമ്പിയമ്മയും ലസ്ലി സായ്വും മൂപ്പൻ്റെ ബംഗ്ലാവുമെ ല്ലാംവായനക്കാരുടെയുള്ളിൽ ചിരപ്രതിഷ്ഠ നേടി. ‘ഒരു നുള്ളു പൊടി തര്വോ കൊറമ്പീ’ വായിച്ചു തീരുമ്പോഴേക്കും ലസ്ലി സായ്പിൻ്റെ കുതിരക്കുളമ്പടി നമ്മുടെ മനസ്സിലും മുഴങ്ങുന്നുണ്ടാവും.
മയ്യഴി എന്ന ദേശത്തിൻ്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഈ നോവൽ, സ്വാതന്ത്ര്യത്തിനായി സാധാരണ ജനങ്ങൾ നേരിട്ട യാതനകളെ പച്ചയായി വരച്ചു കാട്ടുന്നു.
“അനാദിയായിപരന്നുകിടക്കുന്ന സമുദ്രത്തിൽ,അങ്ങകലെ ഒരു വലിയ കണ്ണുനീർത്തുള്ളി പോലെ “കാണുന്ന വെള്ളിയാങ്കല്ല് ഒരു കെട്ടുകഥയല്ലെന്നു തന്നെ നമുക്കു കരുതാം. അവിടെ തുമ്പികളായി പറന്നു നടക്കുന്ന ദാസനും ചന്ദ്രിയും നമുക്ക് നോമ്പരമുണർത്തുന്ന ഓർമ്മകളാണ്.
2 Comments
മയ്യഴി പുഴയുടെ തീരവും അവിടെ താമസിച്ചിരുന്ന സാധാരണക്കാരും ഫ്രഞ്ചുകരും പിന്നെ വെള്ളായങ്കല്ലിനെയും വരച്ചുവെച്ച കഥ. കുറിപ്പ് മനോഹരം.
ഒരുപാടു സന്തോഷം നന്ദി സ്നേഹം❤️😃