രാത്രി തുടങ്ങിയ മഴയാണ്. തുള്ളി തോരാതെ ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു. ചായക്കപ്പു മാറ്റി വെച്ച് ഭദ്ര എഴുന്നേറ്റു ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കി. ബേസിനുകളെല്ലാം നിറഞ്ഞൊഴുകി താഴെ അസോളയുടെ വലയം തീർത്തിട്ടുണ്ട്. നനഞ്ഞു കൂമ്പിയ ആമ്പൽ മൊട്ടുകൾക്കു ചുററും കൊഴിഞ്ഞ ഇതളുകളുടെ കൂമ്പാരം. കാറ്റടിച്ച് മഴത്തുള്ളികൾ മുഖത്തേക്കു തെറിച്ചു വീണു. ആ കുളിരിൽ ഭദ്ര ഓർമ്മകളിലൂടെ പിന്നോട്ടൊഴുകി. ഇടവമാസത്തിലെ നിർത്താതെ പെയ്യുന്ന മഴയിൽ അച്ഛമ്മയുടെ കരിമ്പടത്തിനു കീഴിൽ ചുരുണ്ടു കൂടിക്കിടന്നുറങ്ങുന്ന കുഞ്ഞു ഭദ്രയായി. “ഭദ്രേ എഴുന്നേൽക്കുന്നില്ലേ? നേരം വെളുത്തതൊന്നും പെണ്ണറിഞ്ഞിട്ടില്ല” അമ്മയുടെ ഒച്ച കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. അണ്ണൻ എഴുന്നേറ്റു പോയിരിക്കുന്നു. “ആട്ടിൻകുട്ടികളുടെ കഥയും പറഞ്ഞ് രാത്രി വൈകിയല്ലേ ഉറങ്ങിയത്. അവളവിടെ കിടന്നോട്ടെ പത്മേ “ അച്ഛമ്മയാണ് . ആട്ടിൻകുട്ടികൾ …… അവൾ ചാടിയെഴുന്നേറ്റു നേരെ തൊഴുത്തിലേക്കോടി. മഴ ഒന്നു തോർന്നിരിക്കുന്നു . “മുറ്റം നിറയെ വഴുക്കലുണ്ട്. തെന്നി വീഴല്ലേ മോളേ “ അച്ഛമ്മയുടെ ശാസന കേട്ട് ഭദ്ര ശ്രദ്ധിച്ചു നടക്കാൻ തുടങ്ങി.…
Author: Suma Jayamohan
ഫോൺ നിർത്താതെ ബല്ലടിച്ചപ്പോഴാണ് അനൂപ് അകത്തേക്കു വന്നത്. മുംബൈയിലുള്ള മോൻ്റെ വീട്ടിലേക്കു വന്നിട്ട് ഒരു മാസമായി. എവിടെയായാലും രാവിലത്തെ നടത്തവും എക്സർസൈസുകളും മുടക്കാറില്ല. ഓ പപ്പനാണല്ലോ. രാവിലെ എന്തു വിശേഷമാണാവോ. ”എന്താടോ രാവിലെ തന്നെ?” ”ഇന്നലെ രാത്രി നമ്മുടെ ശ്രീനി സാറിൻ്റെ ഭാര്യ ഷൈലച്ചേച്ചി മരിച്ചു പോയി. അടക്കം നാളെയാണ്. നിനക്കു വരാൻ പറ്റില്ലെന്നറിയാം. എന്നാലും….” അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ”പാവം ശ്രീനി സാർ. ഇളയമകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ഇനിയെല്ലാം ഒറ്റയ്ക്കു വേണ്ടേ? എത്രവർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ്. ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആയിരുന്നു. ഞങ്ങളുടെയെല്ലാം റോൾമോഡലുകളായിരുന്നു സാറും ചേച്ചിയും “ ഒന്നും മനസ്സിലേക്കു കടന്നില്ല. ശ്രീനി സാറിൻ്റെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്. “സ്നേഹവും പ്രണയവും ഒന്നല്ല അനൂപേ. ചിലർ ജീവിതത്തിലേക്കു കടന്നു വരുമ്പോൾ നമ്മൾ പെട്ടു പോകുമെന്നു കേട്ടിട്ടുണ്ട്. ഞാനിപ്പോൾ അതനുഭവിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന ഒരവസ്ഥയിലാണു ഞാൻ. ചിലരിൽ…
അയ്യോ ഏഴുമണി കഴിഞ്ഞല്ലോ അമ്മേ എന്നെ ആറു മണിക്കു വിളിക്കണമെന്നറിയില്ലേ? ഇന്നു ലേറ്റാകുമല്ലോ ദൈവമേ അമ്മേ ഇന്നെന്താ ബെഡ് കോഫിയൊന്നുമില്ലേ? രാവിലെ പലഹാരമെന്താ അമ്മേ? ദോശയാണെങ്കിൽ തനിയെ തിന്നാൽ മതി എനിക്കു വേണ്ട. എൻ്റെ പാൻ്റും ഷർട്ടും തേച്ചു വെച്ചേക്കണേ ഞാൻ കുളിച്ചിട്ടു ദാ വന്നു എൻ്റെ ഷൂ പോളിഷ് ചെയ്തു വെച്ചിട്ടില്ലെങ്കിൽ നോക്കിക്കോ . ഇന്നു ലേറ്റായാൽ മാനേജരുടെ ചീത്ത പത്തിരട്ടിയായി അമ്മയ്ക്കു തരും കേട്ടോ ഈ അമ്മ ഇതെവിടെപ്പോയിക്കിടക്കുന്നു ? അമ്മേ……. അമ്മേ…… അയാൾ അടുക്കളയിലേക്കു ചെന്നു . അമ്മയുടെ വരവു കാത്തു മടുത്ത അടുക്കള പരിഭ്രാന്തിയോടെ അയാളെ തുറിച്ചു നോക്കി. തണുത്തുറഞ്ഞു കിടക്കുന്ന സ്റ്റൗവ് ഉറക്കം വിടാത്ത മിഴികളോടെ പകച്ചു നോക്കുന്നതു കണ്ട് അയാൾ തിരിഞ്ഞു നടന്നു. പാതി ചാരിയ വാതിലിനു പിന്നിൽ ഒരു നിമിഷം നിന്നു. ശബ്ദമുണ്ടാക്കാതെ കതകുകൾ വശങ്ങളിലേക്കു മാറി. അയാളുടെ കൈകൾ വിറച്ചു . നെഞ്ചിൽ പെരുമ്പറ കൊട്ടി. വേച്ചു പോകുന്ന കാലുകളുമായി…
നനഞ്ഞ കൈ നേര്യതിൻ്റെ അറ്റത്തു തുടച്ചു കൊണ്ട് അമ്മിണിയമ്മ വരാന്തയിലേക്കു വന്നു. ”ആഹാ ഇവിടിരിക്കുവാണോ? മുറിയിൽ നോക്കിയിട്ടു കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു …….” “നീയെന്താ വിചാരിച്ചത്? ഈ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിന്നെക്കളഞ്ഞിട്ട് എവിടേലും പോയെന്നാണോ?പറയെൻ്റമ്മിണിക്കുട്ടീ” സുകുമാരൻ മാഷ് പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചു. അമ്മിണിയമ്മ ഒന്നും മിണ്ടാതെ മാഷിൻ്റടുത്തു വന്നിരുന്നു. ”നീയല്ലേടീ എൻ്റെ ഊന്നുവടി . നീയില്ലെങ്കിൽ ഞാനില്ലെന്നു പറയുന്ന പോലെ “ ”അവനെന്ത്യേ? കാറിൻ്റെ ശബ്ദം കേട്ടാണ് ഞാനിറങ്ങി വന്നത്. “ മാഷ് മകനെ അന്വേഷിച്ചു. രണ്ടു മക്കളാണവർക്ക്. മൂത്ത മകൻ സുനിലിനോടൊപ്പമാണ് രണ്ടുപേരും. മകൾ സുചിത്ര കുടുംബസമേതം ദുബായിലാണ്. ”അവൻ ആഡിറ്റോറിയത്തിലെ കാര്യമെന്തോ ചോദിക്കാൻ പോയി “ ’എന്തിനാ ഇപ്പോൾ ആഡിറ്റോറിയം ?” സുകു മാഷിന് ചെറിയ മറവിയൊക്കെയുണ്ട്. ”അതു കൊള്ളാം. നമ്മുടെ അറുപതാം വിവാഹ വാർഷികം അടിപൊളിയായി ആഘോഷിക്കാനല്ലേ പിള്ളേരുടെ പ്ലാൻ. ഇത്ര പെട്ടെന്നു മറന്നു പോയോ?” ”നീയെന്നെ കളിയാക്കണ്ട നിന്നെക്കാളും ഓർമ്മ എനിക്കിപ്പോഴുമുണ്ടു കേട്ടോ കൊച്ചമ്മിണീ “ അമ്മിണിയമ്മ എന്തോ…
ഓഫീസിൽ നിന്നിറങ്ങാൻ ഒരുപാടു താമസിച്ചതുകൊണ്ട് വളരെ വൈകിയാണ് അരുൺ വീട്ടിലെത്തിയത്. ട്രെയിൻ ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ. ഒരു കാറുവാങ്ങണമെന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു. രണ്ടു പേരും ജോലി ചെയ്തിട്ടും എങ്ങുമെങ്ങും എത്തുന്നില്ല. ആ നശിച്ച സ്ഥലമൊന്നു വിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…. അപ്പോഴാണ് പോക്കറ്റിൽക്കിടക്കുന്ന കത്തിൻ്റെ കാര്യമോർത്തത്. റിക്ഷയിൽ നിന്നിറങ്ങി മങ്ങിയ വെളിച്ചത്തിൽ അയാൾ വേഗം വീട്ടിലേക്കു നടന്നു. വരാന്തയിലിരുന്ന് തൻ്റെ നോട്ട്ബുക്കിൽ ശ്രദ്ധാപൂർവ്വം എന്തോ വരയ്ക്കുന്ന ഗൗരിയോട് ഓരോന്നു പറഞ്ഞു കൊണ്ട് അമ്മ വരാന്തയിലിരിപ്പുണ്ട്. സുനിത അടുക്കളയിലാവും. ”ട്രെയിൻ കിട്ടിയില്ലമ്മാ. മോളെന്താ വരയ്ക്കുന്നത്?” നോട്ട് ബുക്കിലേക്കെത്തി നോക്കി അയാൾ അകത്തേക്കു നടന്നു. പിന്നെ എന്തോ ഓർമ്മിച്ചതുപോലെ പോക്കറ്റിൽ നിന്നു കത്തെടുത്ത് അമ്മയ്ക്കു നീട്ടി. ”ആരുടെയാ മോനേ?” ”വായിച്ചു നോക്കൂ ചിറ്റപ്പൻ്റെയാണ് “ ലളിത കത്തു തുറന്നു. ഭർത്താവിൻ്റെ അനുജൻ്റെയാണ്. കത്തു കൈയിൽ വെച്ചു കൊണ്ട് അവർ എന്തോ ആലോചിച്ചിരുന്നു. മനസ്സ് ഓർമ്മകളിലേക്കു പറന്നു ചെന്നു. നാല്പതു വർഷം മുമ്പ് ഭർത്താവുമൊത്ത് ഈ…
ഗേറ്റിനിടയിൽ തിരുകി വെച്ചിരുന്ന പത്രവുമായി ലിനി അകത്തേക്കു നടന്നു. അതിനിടയിൽത്തന്നെ പത്രമൊന്നു മറിച്ചുനോക്കുന്നതു സ്ഥിരം ശീലമാണ്. ചരമ വാർത്തകൾക്കിടതുവശത്തെ പേജിൽക്കണ്ട ഫോട്ടോയിൽ കണ്ണുകൾ തറഞ്ഞു നിന്നു. ഒന്നാം ചരമവാർഷികം ഹരീഷ് തിരികെ അടുക്കളയിലെത്തി തിരക്കിട്ട ജോലികളിൽ മുഴുകുമ്പോഴും അവളുടെ മനസ്സാകെ ഉലഞ്ഞിരുന്നു. ഓർമ്മകൾ ഒരു വർഷം പിന്നിലേക്കു പോയി. മൂന്നു ദിവസം അമ്മയുടെ സ്കാനിംഗും എൻഡോസ്കോപ്പിയും മറ്റു ടെസ്റ്റുകളുമായുള്ള ഓട്ടത്തിനവസാനമാണ് അവൾ ഐ.സി.യുവിനു വെളിയിലൊരു കസേരയിൽ ഒന്നിരുന്നത്. കാലും നടുവും വേദനിച്ചിട്ടു വയ്യ. റൂം കിട്ടിയിരുന്നെങ്കിൽ ഒരു നടു ചായ്ക്കാമായിരുന്നു. അതും ശരിയാവില്ല ഏതു നിമിഷവും അകത്തു നിന്നു വിളി വരാം. ബാഗു തുറന്നു മൊബൈലെടുത്തു. വാട്ട്സ് ആപ്പു തുറന്നു. മൂന്നുനാലു ദിവസം കൊണ്ട് ഫോണിൽ മെസേജുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. സ്ക്രോൾ ചെയ്തു വന്നപ്പോഴാണ് ഒരു വോയ്സ് മെസേജിലേക്ക് പെട്ടെന്ന് കണ്ണുകളുടക്കിയത്. ഹരീഷ് ! “ടീച്ചറേ വീണ്ടും ആശുപത്രിയിലേക്ക്. മെഡിക്കൽ കോളേജിലാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നറിയില്ല. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. എനിക്കു…
“ഇന്നു വൈകിട്ടു പബ്ലിക് ലൈബ്രറിയിലൊന്നു പോകാം” രാവിലെ പത്രം മറിച്ചു നോക്കിയിട്ട് അവൾ ഭർത്താവിൻ്റടുത്തു ചെന്നു. “ഉം? എന്താ അവിടെ?” ”ആഷ് അഷിത വരുന്നു. പുതിയ ബുക്കിനേക്കുറിച്ചുള്ള എന്തോ പരിപാടിയാണ്. ഒരു ബുക്കും വാങ്ങാം. “ അവൾക്കുത്സാഹമായി. ”ആരാ ഈ ആഷ് അഷിത ? എനിക്കെങ്ങും വയ്യ. അതുമല്ല എനിക്ക് ബാബുവിനെ കാണാൻ പോകണം.” ചുളിഞ്ഞ നെറ്റി മനസ്സിലെ ഇഷ്ടക്കുറവു വിളിച്ചു പറഞ്ഞപ്പോൾ അവൾ നയം മാറ്റി. “അങ്ങനെയാണെങ്കിൽ ഞാൻ രാജുവിൻ്റെ ഓട്ടോയിൽ പോയിട്ടു വരാം” ”അതൊന്നും വേണ്ട. വൈകിട്ടല്ലേ പരിപാടി? രാത്രി ഒറ്റയ്ക്കു പോകണ്ട. ഇപ്പോഴത്തെ കാലം എങ്ങനെയാണെന്നറിയില്ലേ? “ ഒറ്റയ്ക്കു പോയാലെന്താ ആരെങ്കിലും പിടിച്ചോണ്ടുപോകുമോ? തികട്ടി വന്ന ചോദ്യങ്ങൾ വിഴുങ്ങി മ്ലാനമായ മുഖവും മനസ്സുമായി അവൾ അടുക്കളയിലേക്കു നടന്നു. ഒന്നിനും സ്വാതന്ത്ര്യമില്ല. ഇതെന്തൊരു ജീവിതം. ഓ മതിയായി. ആ ലീനയ്ക്കൊക്കെ എന്തൊരു സുഖമാണ്. ഇഷ്ടമുള്ളപ്പോൾ എവിടെ വേണമെങ്കിലും പോകാം. കൂട്ടുകാരുടെയും കസിൻസിൻ്റെയും കൂടെ ഷോപ്പിംഗിനും സിനിമയ്ക്കും അമ്പലങ്ങളിലും കറങ്ങുകയാണ് ലീനയുടെ ഹോബി. അവൾ…
ആരോ കോളിംഗ് ബല്ലടിച്ചു. ഏട്ടനാവും. ജാനി വാതിലിനടുത്തേക്കു നടന്നു. ”ഒന്നു പതുക്കെ നടക്കെൻ്റെ ജാനീ. തട്ടിത്തടഞ്ഞു വീഴണ്ട “ ആഹാ അമ്മായി! തൻ്റെ വയറുപോലെ വീർത്തൊരു സഞ്ചിയും കൈയിലുണ്ട്. അവൾക്കു സന്തോഷമായി. ഏഴാം മാസത്തിൽ ഇങ്ങോട്ടു വന്നതു മുതൽ പരമസുഖമാണ്. ഇഷ്ടഭക്ഷണങ്ങൾ കഴിച്ചു കഴിച്ച് വെറുതെയിരുന്നാൽ മതി. ഹായ് മുറുക്ക്, അച്ചപ്പം, ഉണ്ണിയപ്പം, നെയ്യപ്പം…. എല്ലാം കൊതി തീരുവോളം തിന്നു. ”എണ്ണമയമെല്ലാം കൂടി ഒന്നിച്ചു തിന്നല്ലേ ജാനീ. വയറു പെരുകി രാത്രി കിടന്നുറങ്ങാൻ പറ്റില്ല. “ ”ഓ പിന്നെ “ അവളതു നിസ്സാരമായി തള്ളിക്കളഞ്ഞു. ചേട്ടൻ കഴിഞ്ഞയാഴ്ച വന്നപ്പോൾ പറഞ്ഞതു ശരിയാണ്. ഒരു മാസം കൊണ്ട് വെയ്റ്റ് രണ്ടു കിലോയെങ്കിലും കൂടിക്കാണും. “എന്തെങ്കിലും മേലനങ്ങിച്ചെയ്യു പെണ്ണേ. ഇങ്ങനെയുള്ള മടിച്ചിമാർക്കു പറഞ്ഞിട്ടുള്ളതല്ല സുഖപ്രസവം” അമ്മയുടെ ശാസന അവൾ കേട്ട മട്ടു നടിക്കാറില്ല. വൈകുന്നേരം ജാനിയുടെ ഭർത്താവ് പ്രവീൺ എത്തി. രാത്രി ജാനിയ്ക്കുറക്കം വന്നില്ല. ഒന്നു കിടക്കാൻ പോലും പറ്റുന്നില്ല. വലിയ വയറും താങ്ങി…
ഫോൺ നിർത്താതെ ബല്ലടിക്കുന്നതു കേട്ടാണ് സുനിൽ ഉണർന്നത്. കണ്ണു തുറക്കാതെ തന്നെ മേശപ്പുറത്തു പരതി നോക്കി. ഫോണെവിടെപ്പോയി? കോട്ടുവായിട്ടു കൊണ്ട് അയാളെഴുന്നേറ്റിരുന്നു. വെളുപ്പിനെയാണ് അല്പ സമയം ഉറങ്ങിയത്. ഇതിപ്പോൾ സ്ഥിരമായിരിക്കുന്നു. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ ഒരു പൂച്ചയുറക്കം. ഫോൺ വീണ്ടും ഒച്ചവെച്ചു തുടങ്ങി. ശല്യം… ആരാണോ രാവിലെ? ഇന്നലെ രാത്രി ചാർജ്ജു ചെയ്യാനിട്ടിരുന്ന കാര്യം അപ്പോഴാണോർത്തത്. ഫോണെടുത്ത് അയാൾ വീണ്ടും കട്ടിലിലേക്കു ചാഞ്ഞു. ഹോസ്പിറ്റലിൽ നിന്നാണ്. ”സർ മെഡിസിറ്റി റിസപ്ഷനിൽ നിന്നാണ്. ഇന്നു 12 മണിയ്ക്ക് ഷേണായി സാറിൻ്റെ അപ്പോയിൻമെൻ്റുണ്ട്. ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്. 10 മണിയ്ക്കെത്തണം. കുറെ ടെസ്റ്റുകളുണ്ട്. “ 8 മണി കഴിഞ്ഞു. ഇന്നു പോകണോ. സുനിൽ ഒരു നിമിഷം ആലോചിച്ചു. ”നമുക്കു സമയം തീരെയില്ല സുനിൽ . ഇതു തമാശയല്ല. താൻ ഒന്നും സീരിയസായി എടുക്കുന്നില്ല” ഡോക്ടറുടെ വാക്കുകളോർത്തപ്പോൾ അയാൾ പതിയെ എഴുന്നേറ്റു. വീണ്ടും ഫോണടിക്കാൻ തുടങ്ങി. മോളുടെ ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിഞ്ഞു. ”അച്ഛനിതു…
”ടൈം ടേബിൾ ഇതാ എത്തിയിരിക്കുന്നു. ടീച്ചറേ എവിടെയൊട്ടിക്കണം?” ബിജു ഒരു പേപ്പറും കൊണ്ടു മുന്നിൽ വന്നു നിന്നു. ”ഡ്യൂട്ടിയില്ലാത്ത ദിവസം ഓഫുണ്ടോ ബിജു ?” രേഷ്മയുടെ ചോദ്യത്തിന് ഇല്ലെന്നു തലയാട്ടിയ ബിജു ഭിത്തിയിൽ പേപ്പറൊട്ടിച്ചു സ്ഥലം വിട്ടു. “നമ്മളിനി സകല ഡ്യൂട്ടിയും ചെയ്തു വലയും ടീച്ചറേ. ലീവുള്ളവരൊക്കെ വീട്ടിലുമിരിക്കും” രേഷ്മ എൻ്റെടുത്തു വന്നിരുന്നു. എല്ലാ ഡിസംബറിലും ഇങ്ങനെയല്ലേ ഇതിലെന്താ ഇത്ര പുതുമ എന്ന മട്ടിൽ ഞാനൊന്നും മിണ്ടിയില്ല.. പരീക്ഷ തുടങ്ങി. ഞാനും ലക്ഷ്മിയും മാത്രമുളള ഒരു പകൽനേരത്താണ് ഞാനവളെ ശ്രദ്ധിച്ചത്. എൻ്റെ മോളേക്കാൾ അഞ്ചോ ആറോ വയസ്സു കൂടുതൽ കാണും. എപ്പോഴും ഒരു വിഷാദ ഭാവം. ഒരുണർവ്വും ഉത്സാഹവുമില്ലാത്ത പ്രകൃതം. ഇതെന്താ ഈ കുട്ടിയ്ക്ക്? എന്നിലെ അമ്മയ്ക്ക് വെറുതെയിരിക്കാൻ തോന്നിയില്ല. “ലക്ഷ്മീ “ ഫോണിൽ പരതിയിരിക്കുന്ന അവൾ തലയുയർത്തി. ”നമുക്കൊന്നു നടന്നിട്ടു വന്നാലോ? ഒരു ചായയും കുടിക്കാം. “ സ്ക്കൂളിനു പുറത്തുള്ള കോഫീ ഷോപ്പിൽ നിന്ന് ചായയും പരിപ്പുവടയും കഴിച്ച് ഞങ്ങൾ…
