“ആമിനാന്റെ റിസൾട്ട് കാണിക്കാൻ നീ കൂടെ വായോ ഡോക്ടറുടെ അടുത്തേക്ക്…”
രാവിലെ ചായ കുടിച്ച പാത്രങ്ങൾ കഴുകി വച്ചിട്ട് തെങ്ങിൻ ചോട്ടിലിരുന്ന് ഉച്ചക്കലേക്കുള്ള കൊഴുവയുടെ വാലും തലയും നുള്ളി മാറ്റികൊണ്ടിരിക്കുമ്പോഴാണ് കെട്യോൻ അടുക്കള വരാന്തയിൽ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്. കേട്ടത് എന്താണെന്നുറപ്പിക്കാനെന്നവണം വാല് നുള്ളിയ കൊഴുവ ഒരെണ്ണം കയ്യിൽ പിടിച്ച് തലയല്പം ചെരിച്ച് ഞാൻ അദ്ദേഹത്തെ നോക്കി.
”വരുന്നുണ്ടേൽ വേഗം വേണം, താളം തുള്ളി നിന്നാൽ ഞാനങ്ങു പോകും…”
പാതി നന്നാക്കിയ മീനുള്ള ചട്ടി ഞാൻ അടുക്കള കോലായിലേക്ക് വെച്ചിട്ട് ടാപ്പിൻചുവട്ടിൽ കയ്യൊന്ന് നനച്ച് നൈറ്റിക്കിരുവശവും തുടച്ച് ധൃതിയിൽ അകത്തേക്ക് കയറി.
”വേഗം ചെന്നില്ലേൽ അങ്ങേര് അങ്ങേരുടെ പാട്ടിനു പോകും “
കാലങ്ങളായി സഹിച്ചു പോരുന്ന ആൺ പോരിശയുടെ അപമാനത്തിൽ എന്റെ ഉള്ളം കനച്ചു.
”ആശുപത്രിയിൽ കൂടെ ചെല്ലാൻ പറഞ്ഞതിനാണോ ഉമ്മയിങ്ങനെ തിരക്ക് കൂട്ടുന്നത്? ഇപ്പോൾ തല്ലി പെടച്ച് എവിടേലും വീഴുമല്ലോ?”
കണ്ണു നിറഞ്ഞ് വാതിൽ പടിയിൽ കാലൊന്നു തെന്നിയപ്പോൾ മോനെന്റെ കൈ പിടിച്ചു.ഞാൻ അവനെ നോക്കി… അവന് ഉയരം വെച്ചിരിക്കുന്നു. അവന്റെ സ്വരത്തിനല്പം കാഠിന്യവും മീശ രോമങ്ങൾ കിളിർക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു.
”സാരമില്ല… ഒന്നും പറ്റീല്ലല്ലോ!”
”അല്ലേലും ഉമ്മാക്ക് എന്താണ് സാരമുള്ളത്?”
അവൻ അരിശപ്പെട്ടു തിരിച്ചു നടന്നു.
ശരിയാണ്… അല്ലേലും എന്താണ് എനിക്ക് സാരമുള്ളത്!
പർദ്ദ ഒരെണ്ണം ഷെൽഫിൽ നിന്നും വലിച്ചൂരി ധൃതിയിൽ ധരിക്കുമ്പോൾ ഞാൻ ചിന്തിച്ചു…
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള കൊതി നടക്കാതെ വരുമ്പോൾ ഞാനോർക്കും… സാരമില്ല!
കൊതി തോന്നുന്ന ഭക്ഷണം എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കി കഴിക്കാൻ പൂതി തോന്നീട്ടും പറ്റാതെ വരുമ്പോൾ ഞാനോർക്കും… സാരമില്ല!
തലയ്ക്കുള്ളിൽ ചീവീടിരുന്ന് മാന്തി കളിക്കുന്ന പോലുള്ള നോവും പെരുപ്പും തോന്നുമ്പോൾ മരുന്നെടുത്ത് പുരട്ടീട്ട് ഞാനോർക്കും… മാറിക്കോളും, സാരമില്ല!
അങ്ങനെ എത്രയെത്ര സാരമില്ലായ്കകൾ ചേർന്ന് തീർത്തും സാരം ഇല്ലാതെ ആയി പോയൊരു ജീവിതമാണ് എന്റേതെന്നോർത്ത് നിശ്വസിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങുമ്പോഴേക്കും അദ്ദേഹം അക്ഷമയോടെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
”എടാ… കുഞ്ഞീനേം ഉമ്മാനേം ഒന്നു ശ്രദ്ധിച്ചേക്കണേ “
തട്ടം പിടിച്ചു നേരെയിട്ടുകൊണ്ട് ഞാൻ അവനെ നോക്കാതെ പറഞ്ഞു.
”ഉമ്മാനെ വേണമെങ്കിൽ ശ്രദ്ധിക്കാം, കുഞ്ഞീനെയൊന്നും നോക്കാൻ എനിക്ക് പറ്റില്ല. അവളെന്താ പൂച്ചകുഞ്ഞാണോ ഞാൻ ശ്രദ്ധിക്കാൻ. അവളെ അവള് തന്നെ നോക്കണം “
പന്ത്രണ്ട് വയസ്സുള്ള അവന്റെ പെങ്ങളെ നോക്കാൻ പറഞ്ഞപ്പോഴുള്ള പതിനാറു വയസ്സുള്ള അവന്റെ തത്വം കേട്ട് എനിക്കങ്ങു വിറഞ്ഞു കയറി. എങ്കിലും ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി.
”മെഡിക്കൽ കോളേജിൽ കുഞ്ഞാമിനാന്റെ റിസൾട്ട് കാണിക്കാൻ നീ പോണത് എന്തിനാ? അവൻ പോയാ പോരെ? ഓരോരോ കാട്ടി കൂട്ടല്…!”
ഉമ്മറകോലായിലിരുന്ന് ഉമ്മ കെറുവിച്ചു. അദ്ദേഹമത് മൈൻണ്ടാക്കാതെ വണ്ടിയിൽ കയറിയിരുന്നു. ഞാൻ നിന്നിടത്ത് നിന്നും ഒന്നു രണ്ട് താളം ചവിട്ടി. “അങ്ങോട്ട് പോകണോ… അതോ ഇങ്ങോട്ട് പോകണോ?”
ഒടുവിൽ റെയ്സ് ചെയ്യുന്ന വണ്ടിയിലേക്കും അതിലും തപിച്ചിരിക്കുന്ന കെട്ട്യോന്റെ മുഖത്തേക്കും നോക്കി വണ്ടിയിൽ കയറുമ്പോൾ ഞാൻ ഓർത്തത് ഉമ്മയെകുറിച്ചാണ്.
അല്ലേലും ഉമ്മ ചോദിച്ചതിൽ എന്താണ് തെറ്റ്?
ഉമ്മയും ഒരു പരിധി വരെ ഞാനും കണ്ടു ശീലിച്ചത് ആശുപത്രിയിൽ വലിയ രോഗങ്ങളുടെയെല്ലാം റിസൾട്ട് കാണിക്കുന്നതും, ഡോക്ടറോട് സംസാരിക്കുന്നതും, മരുന്നിന്റെയും അനുബന്ധ സാധനങ്ങളുടെയും പണം അടക്കുന്നതും അതിന്റെയെല്ലാം കണക്ക് കൂട്ടുന്നതും പിന്നെ അതിന്റെ കണക്ക് ഇടയ്ക്കിടെ പറയുന്നതും ആണുങ്ങളുടെ മാത്രം ഇനത്തിൽ പെട്ടതാണല്ലോ?
ഞങ്ങൾ പെണ്ണുങ്ങൾക്ക് സുഖമില്ലാതെ കിടക്കുന്നവരുടെ മലവും മൂത്രവും വൃത്തിയാക്കലും അവരുടെ തുണി അലക്കലും പിന്നെ കാണാൻ വരുന്നവർക്ക് ചായ കൊടുക്കലുമായിരുന്നല്ലോ വീതിച്ചു കിട്ടിയത്. ഞങ്ങൾ പെണ്ണുങ്ങൾ സാമ്പത്തിക കാര്യങ്ങൾ പറയുമ്പോഴും, തെരഞ്ഞെടുപ്പിനെ കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ഉള്ള ചർച്ചയിൽ പങ്കെടുക്കുമ്പോഴും “പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം “എന്നൊരു മനോഭാവമാണ് മിക്കവാറും ആണുങ്ങൾക്കും. കാലങ്ങളായുള്ള ഈ അപമാനം സഹിച്ച് ചോര കല്ലിച്ച് കരിനീലിച്ചു പോയ ഹൃത്തടമുള്ള ആ വൃദ്ധ ഹൃദയം അങ്ങനെയല്ലാതെ മറ്റെങ്ങനെ ചോദിക്കാനാണ്. എനിക്കെന്റെ ഭർതൃമാതാവിനോട് അടങ്ങാത്ത അലിവ് തോന്നി.
മെഡിക്കൽ കോളേജ് കവാടത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവസരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായുള്ള മഹിളാ ക്യാമ്പയിനിന്റെ സംവാദങ്ങളാൽ മുഖരിതമാണ് ആശുപത്രി പരിസരം.
”ദശലക്ഷകണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഗൈനക്കോളജിക്കൽ അവസ്ഥകൾ അവരുടെ ശാരീരിക അവസ്ഥകൾക്കും മാനസിക പ്രയാസങ്ങൾക്കും കാരണമാകുന്നു. ഉദാഹരണത്തിന് ഗർഭപാത്രവും മറ്റ് അവയവങ്ങളും താഴേക്ക് ഇറങ്ങുന്ന അവസ്ഥ (pelvic organ prolapse ) ഏകദേശം മൂന്നു ശതമാനം മുതൽ ആറു ശതമാനം വരെ സ്ത്രീകളെ ബാധിക്കുന്നുണ്ട്. പ്രായം കൂടുമ്പോൾ ഇതിന്റെ സാധ്യതയും വർധിക്കുന്നു. എങ്കിലും ഈ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിനുള്ള ജാള്യതയും സമൂഹത്തിന്റെ മുൻവിധികളും ഭയന്ന് പലരും നിശ്ശബ്ദത പാലിക്കുകയും സമയോചിതമായ ചികിത്സ ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്നു. ഈ ലോക വനിതാ ദിനത്തിൽ സ്ത്രീകളുടെ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് പ്രത്യേകിച്ച് ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ് “
അദ്ദേഹം ടോക്കൺ എടുക്കാൻ പോയ ഇത്തിരി നേരത്ത് ഒരു കൂട്ടം വനിതകൾക്കിടയിൽ നിന്ന് ആർജ്ജവത്തോടെ സംസാരിക്കുന്ന ഏതോ ഒരു വനിതാ ഡോക്ടറെ ഞാൻ സാകൂതം കേട്ടു നിന്നു. പൊടുന്നനെ ഞാനെന്റെ ഉമ്മയെ കുറിച്ചോർത്തു. സ്വന്തം യോനീ ഭാഗത്തായി ഒരു ഭാരം തൂങ്ങുന്നത് പോലെയും ഇടക്കിടെ മൂത്രം പോകുന്നത് പോലെയും ഇരിക്കുമ്പോൾ ഒരു പന്തിന്റെ പുറത്ത് ഇരിക്കുന്നത് പോലെയും തോന്നുന്നു എന്ന് അവർ രഹസ്യമായി ആരോടോ പറഞ്ഞത് കാലങ്ങൾക്കപ്പുറത്തു നിന്നും ഒരു മന്ത്രണം പോലെ എന്റെ കാതിൽ പതിച്ചു. പിന്നെ ഞാനോർത്തത് എന്റെ കൗമാരകാലത്ത് വീട്ടിലുണ്ടായിരുന്ന ഞങ്ങളുടെ ആടിനെയാണ്. രണ്ട് കുഞ്ഞുങ്ങളെ പെറ്റ് മണിക്കൂറൊന്നു കഴിഞ്ഞിട്ടും മറുപിള്ള പെറ്റു പോകാതെ പെടാപാട് പെടുന്ന , ചോരയൊലിപ്പിക്കുന്ന അടിഭാഗവും താങ്ങി പരാക്രമം കാണിച്ചവൾ അന്ന് നടന്ന ആ നടപ്പ്… റബ്ബേ… ചോരത്തുള്ളികൾ ഇറ്റിറ്റു വീണ മുറ്റത്തെ അന്നുള്ള മണൽ തരികളുടെ ഓർമ്മയിൽ പോലും ഞാനൊന്നു വിയർത്തുപോയി.
കയ്യിലെ കോട്ടൺ തൂവാലയിൽ മുഖവും കഴുത്തും അമർത്തി തുടക്കുമ്പോഴേക്കും അദ്ദേഹം ടോക്കൺ വാങ്ങി വന്നിരുന്നു.
ഡോ. അനുരാധ നമ്പ്യാർ, എം ബി ബി എസ് , എം ഡി, സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ്.
കടിഞ്ഞൂലു പെറ്റ് മൂന്നാം ദിവസം വലതു മാറിടത്തിൽ അർബുദം സ്ഥിരീകരിച്ച ഇക്കാടെ പെങ്ങൾ പത്തൊമ്പതുകാരിയായ ആമിനയോട് ഡോക്ടർക്കു തോന്നിയ പ്രത്യേക അനുകമ്പയുടെ റിസർവേഷനിൽ ഞങ്ങൾക്കു അവരുടെ കേബിനിലേക്ക് പ്രവേശനം ലഭിച്ചു. അനുരാധ ഡോക്ടറും സഹ ഡോക്ടർമാരും ടീ ബ്രേക്കിലാണ്. ഞങ്ങളോടൊരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞ് സിസ്റ്റർ മെയിൻ ഡോർ വഴി പുറത്തു പോയി. ഡോക്ടറുടെ മുറിയിൽ നിന്നും പച്ച കർട്ടനിട്ട് മറച്ച വിശ്രമ ഏരിയയിൽ നിന്നും അനുരാധ മാഡത്തിന്റെ ഒരേസമയം ആകുലതയും വിഹ്വലതയും അതോടൊപ്പം രോഷവും കലർന്ന വർത്തമാനം കേട്ട് ഞാൻ ചെവി കൂർപ്പിച്ചു.
സീനിയറായ മാഡത്തിന് വൈകിയുണ്ടായ ഇരട്ട കുട്ടികളും അതിന്റെ പ്രാരാബ്ധവും ഉള്ളതിനാൽ തത്കാലം എച്ച് ഒ ഡി സ്ഥാനം കൊടുക്കുന്നില്ലെന്നും പകരം മാഡത്തിന്റെ തൊട്ട് ജൂനിയർ ആയ മാത്യു ഫിലിപ്പിനെയും അടുത്ത മാസം ഡൽഹി എയിംസിൽ വെച്ചു നടക്കുന്ന സെലക്റ്റീവ് ഓങ്കോളജിസ്റ്റ്മാരുടെ ട്രെയിനിങ് പരിപാടിയിൽ ഡോ സകീർ ഹുസൈനെയും ചുമതലപ്പെടുത്തിയതിലുള്ള സങ്കടം എത്ര നിയന്ത്രിച്ചിട്ടും അവരുടെ ശബ്ദത്തിൽ നിന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ഇരുന്ന ഇരുപ്പിൽ എനിക്ക് വീണ്ടും വിയർത്തു…
പടച്ചോനെ ! ഇത്രയും പ്രഗത്ഭയായ ഇവർക്ക് പോലും സ്വന്തമായി ഒരിടം കിട്ടുന്നില്ലല്ലോ? വീട്ടമ്മമാർക്കോ ഒരിടമില്ല… ഇനി സ്വന്തമായി ഒരു ഇരിപ്പിടമുള്ള പെണ്ണുങ്ങൾക്ക് ജോലിസ്ഥലത്തായാലും രാഷ്ട്രീയത്തിലായാലും ലിംഗസമത്വമോ ലിംഗ നീതിയോ ഇല്ല… എന്തൊരു ലോകമാണിത്. പെൺയുഗം പിറക്കാനായി ഇനിയുമെത്ര കാത്തിരിക്കണം! എനിക്കെന്റെ ഇരിപ്പിടം പൊള്ളി, ഞാനാകെ പരവശപ്പെടുന്ന നേരത്ത് മാഡവും പരിവാരങ്ങളും പച്ച കർട്ടന്റെ മറ മാറ്റി പുറത്തു വന്നു.
വൃത്തിയിൽ പുട്ട് അപ്പ് ചെയ്ത മുടിയും കാതിലെ ഒറ്റക്കൽ കമ്മലും വെടിപ്പുള്ള കോട്ടൺ കുർത്തയിലും അവരാകെ മനോഹരിയായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനിലെ റിസൾട്ടിലേക്കും ഓ പി ചാർട്ടിലേക്കും ബയോപ്സി റിസൾട്ടിലേക്കും നോക്കി ധൃതിയിൽ ജൂനിയർസിനോട് അവർ സംസാരിച്ചു കൊണ്ടിരുന്നു. എത്ര മിടുക്കിയാണവർ എന്നു കരുതിയ അതേ സമയം തന്നെ ഒരു സ്ത്രീ ജോലി സ്ഥലത്ത് എത്തുന്നതിനു മുന്നേ അറുപത്തി നാലു കൂട്ടം ജോലി ചെയ്തു തീർത്തിരിക്കുമെന്ന് അല്പം മുൻപ് എൻട്രൻസിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകയും മാധ്യമ പ്രവർത്തകയുമായ അഡ്വ നിമിഷ രാജു സംസാരിച്ചതോർക്കെ ഞാനവരുടെ കൈകളിലേക്ക് നോക്കി. ഉം… കാണുന്നുണ്ട്… കാണുന്നുണ്ട്… പെണ്ണുങ്ങൾക്ക് മാത്രമുള്ള ചില കുഞ്ഞു പൊള്ളലിന്റെയും മുറിവുകളുടെയും അടയാളങ്ങൾ!
”സീ മിസ്റ്റർ ഹാരിസ്! സംഗതി അല്പം കോംപ്ലിക്കേറ്റഡ് ആണ്. താങ്കളുടെ സഹോദരിയുടെ റൈറ്റ് ബ്രെസ്റ്റ് റിമൂവ് ചെയ്യേണ്ടി വരും “
ഞങ്ങളുടെ മുഖത്തു നോക്കാതെ ഡോക്ടർ ബയോപ്സിയിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. ഞാനെന്റെ വലതു മുലയിൽ അമർത്തി പിടിച്ചു… എന്റെ നെഞ്ചു പിടച്ചു!
സ്തനങ്ങൾ … സ്തനാർബുദം… സ്ത്രീക്ക് മാത്രം കിട്ടിയ വരദാനങ്ങൾ …
ആമിനകുട്ടിയേയും അവളുടെ കുട്ടിയേയും ഓർത്തെന്റെ ചങ്ക് കലങ്ങി.
ആമിനക്കുട്ടിയെയും കല്യാണത്തോടെ നിലച്ചുപോയ അവളുടെ പഠിപ്പിനെയും പ്രസവത്തോടെ മുറിച്ചു മാറ്റുന്ന അവളുടെ മുലകളെയും ഓർത്ത് എന്റെ ഭർത്താവിന്റെ കണ്ണു നിറഞ്ഞു.
പിന്നെയും അല്പ നേരം കൂടി ബയോപ്സി റിസൾട്ടിനെ കുറിച്ചും സർജറി എമർജൻസി ആയി ചെയ്യേണ്ടതിനെ കുറിച്ചും തുടർന്ന് തുടങ്ങേണ്ട കീമിതെറാപി മറ്റു ട്രീറ്റ്മെന്റ്സ് രോഗിയുടെ മാനസീക പരിചരണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിച്ച് ഡോക്ടറുടെ റൂമിൽ നിന്നും ശസ്ത്രക്രിയക്കു വേണ്ടിയുള്ള ഫോർമാലിറ്റീസ് പൂർത്തിയാക്കി ആശുപത്രിയിൽ നിന്നും പുറത്തു കടക്കുമ്പോൾ നട്ടുച്ചക്ക് സൂര്യൻ അസ്തമിച്ച പോലെ ഞങ്ങൾ ഇരുട്ടിൽ തപ്പി.
സൂര്യൻ മേലെ അവന്റെ സർവ്വ പ്രതാപത്തോടെയും ജ്വലിച്ചു കൊണ്ടിരുന്നെങ്കിലും പരിചിതമായ നഗര വീഥിയിൽ കൂടി കാർ ഓടിക്കുമ്പോൾ ഇരുട്ട് പടർന്ന അപരചിതമായ ഇടവഴിയിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ എന്ന പോലെ അദ്ദേഹം പതറുന്നുണ്ടായിരുന്നു. നീറി പുകയുന്ന കണ്ണുകൾ വീണ്ടും വീണ്ടും അദ്ദേഹം അമർത്തി തുടക്കുമ്പോൾ ഞാനോർത്തത് അദ്ദേഹത്തിന് എന്റെ മുന്നിലൊന്നു പൊട്ടി കരഞ്ഞുകൂടെ എന്നാണ്. അങ്ങനെയെങ്കിൽ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്ത് അരുമയോടെ തലോടുമായിരുന്നല്ലോ? ഇത്രയും സന്നിഗ്ദ്ധ ഘട്ടത്തിൽ ഇത്രയും മരവിപ്പ് പടർന്ന ഈ അവസ്ഥയിൽ ഒരു സ്ത്രീക്കല്ലാതെ മറ്റാർക്കാണ് അതിനു കഴിയുക !
അനുജന്റെ കൂടെ തറവാട്ടിലുള്ള ആമിനകുട്ടീടെ മുറിയിലേക്ക് ചെല്ലുമ്പോൾ പെറ്റ് പതിനഞ്ചിന്റന്ന് കല്ലിച്ച മുലകളുമായി അവൾ അവളുടെ പൊടികുഞ്ഞിന് പൊടിപ്പാലു കോരി കൊടുക്കുകയായിരുന്നു. പാല് വറ്റി പോകാനുള്ള മെഡിസിൻ പ്രസവിച്ച് മൂന്നിന്റെയന്ന് ഡോക്ടർ നൽകിയതിനു ശേഷം എപ്പോഴും അസ്തമയത്തിനു ശേഷമുള്ള മരവിച്ച വെളിച്ചമായിരുന്നു അവളുടെ കണ്ണിലെന്ന് ഞാൻ നോവോടെ ഓർത്തു.
”മുറിച്ചു മാറ്റണം അല്ലേ ഇത്താത്ത…?”
എനിക്കന്നേരം പതിനാറു വർഷം മുന്നേ എന്റെ പുരികകൊടികളെ പോലും നോവിച്ചു കൊണ്ട് ഞാൻ അനുഭവിച്ച പ്രസവവേദന വീണ്ടും അനുഭവപ്പെടുകയുണ്ടായി. ഞാനാകെ ഉലഞ്ഞു പോയി. എന്റെ തൊണ്ടക്കുഴിയിൽ വാക്കുകൾ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു.
ഞാൻ അവളെ നോക്കി… ഒരു സൂര്യശില്പം പോലെ അവൾ കത്താതെയുരുകാതെ അനക്കമറ്റിരിക്കുന്നു. ഒന്നും പറയാതെ കലങ്ങിപ്പോയ ചങ്കും പൊത്തിപ്പിടിച്ച് ഞാൻ മുറിയിൽ നിന്നും ധൃതിയിൽ പുറത്തേക്കിറങ്ങി.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സമയം നാലുമണിയോട് അടുത്തിരുന്നു. എന്റെ വയറ് കരിങ്കല്ല് വിഴുങ്ങിയിട്ടെന്ന പോൽ കല്ലിച്ചുകിടന്നിരുന്നു. വിശപ്പുമില്ല, ദാഹവുമില്ല. വുളൂ എടുത്ത് ഞാൻ നിസ്കാരപായിലേക്കിരുന്നു.
”ഉമ്മാ… വായോ. എന്തേലും കഴിക്കാം. മീൻകറിയുണ്ട്. ഞാൻ നന്നാക്കിയെടുത്തപ്പോൾ വെല്ലുമ്മ അത് കറിയുണ്ടാക്കി. വാ… രാവിലേം ഒന്നും കഴിച്ചില്ല ല്ലോ. ഉപ്പാനേം വിളിക്ക് “
മകൻ വന്നു വിളിച്ചതു കൊണ്ട് ഭർത്താവുമായി ഞാൻ ഊണ് മുറിയിലേക്ക് ചെല്ലുമ്പോൾ കാലിന്റെ മുകളിൽ കാലും കയറ്റി കുഞ്ഞി അവിടെ ഇരിപ്പുണ്ട്.
”ആ കാലൊന്നു താഴെ വെച്ചിരിക്ക് പെണ്ണെ…ഇനി അത് കണ്ടിട്ട് വേണം വളർത്തു ദോഷം എന്നും പറഞ്ഞ് ആളുകള് പറയാൻ “
രാവിലെ മുതലുള്ള ചൂടും അലച്ചിലും ആരോടൊക്കെയോ ഉള്ള അമർഷവും എല്ലാറ്റിലുമുപരി ആമിനാന്റെ കുഞ്ഞിന്റെ വരണ്ട ചുണ്ടുകൾ ചങ്കിൽ തീർത്ത നോവും എല്ലാം കൂടി ഞാൻ അവളുടെ നേർക്ക് കുടഞ്ഞു.
”അതിന് ഉമ്മക്കെന്താ… അവളുടെ കാല് അവളുടെ തന്നെ മറ്റേ കാലിന്റെ പുറത്തല്ലേ വച്ചേക്കുന്നത്. അല്ലാതെ ഉമ്മാന്റെയോ നാട്ടുകാരുടെയോ കാലിന്റെ പുറത്തല്ലല്ലോ “
എന്നെ നോക്കി കയർത്തു സംസാരിക്കുന്ന ഒരു പുരുഷനെ നോക്കി ജീവിതത്തിൽ ആദ്യമായി അപമാനത്താൽ അല്ലാതെ അഭിമാനത്താൽ എന്റെ കണ്ണു നിറഞ്ഞു. ചോര ഞരമ്പോടുന്ന എന്റെ കണ്ണിലേക്കു നോക്കി അനന്തരം പതിയെ അവനെന്നെ ചേർത്തുപിടിച്ചു.
”ഉമ്മാ… പാട്രിയാർക്കിയുടെ കാലമൊക്കെ കഴിഞ്ഞു. ഇനിയുണ്ടാവേണ്ടത് ലിംഗ സമത്വമാണ്… പുതിയ യുഗപ്പിറവി. അത് തുടങ്ങേണ്ടത് ഉമ്മയെപോലുള്ളവരിൽ നിന്നാണ്, ഓരോ വീടുകളിൽ നിന്നുമാണ്. അവള് വളരട്ടെ അവൾക്കിഷ്ടമുള്ളത് പോലെ…”
എന്റെ നെഞ്ച് വിങ്ങി… ഒരു ദശാബ്ദത്തിനു മുന്നേ വറ്റി വരണ്ട എന്റെ മാറിൽ വീണ്ടും പാൽ ഞരമ്പുകൾ ത്രസിക്കുന്നതും മാറിടം തുടിക്കുന്നതും ഞാനറിഞ്ഞു.
എന്റെ മകൻ… ഞാൻ വളർത്തിയവൻ!
അഭിമാനത്താൽ എന്റെ ഗർഭപാത്രം തുളുമ്പുന്നത് പോലെ എനിക്ക് തോന്നി. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തുടർന്നു.
”നമ്മുടെ ആമിനാന്റിയുടെ കാര്യം നോക്ക്… എന്നേക്കാൾ എത്ര വയസ്സ് മൂപ്പുണ്ട് അവൾക്ക്. ബി ടെകിന് മെറിറ്റിൽ കിട്ടിയ അഡ്മിഷൻ എത്ര നിസ്സാരമായാണ് എല്ലാവരും കൂടി വേണ്ടെന്നു വെച്ച് അവളെ കെട്ടിച്ച് പായിച്ചത്. എന്നിട്ടിപ്പോ എന്തായി… ഇനി ആന്റി എത്ര ദുരിതം മറികടക്കണം. ഈ റിലേഷൻ തുടർന്ന് കൊണ്ടു പോകാൻ ആന്റിയുടെ ഹസ്ബന്റിന്റെ വീട്ടുകാർ സമ്മതിക്കുമെന്ന് അവരുടെ ആറ്റിട്യൂഡ് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല “
തന്നെക്കാൾ വെറും മൂന്നു വയസ്സു മാത്രം മൂപ്പുള്ള അവന്റെ പിതാവിന്റെ സഹോദരിയുടെ ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം അടച്ചു. സിരകളിലോടുന്ന രക്ത ബന്ധത്തിന്റെ ശക്തിയിൽ അവനൊന്നുലഞ്ഞു പോയി.
”ഉമ്മാ… പെൺയുഗം പിറക്കണമെങ്കിൽ നിങ്ങൾ പ്രസവിച്ച സ്ത്രീകൾക്ക് വലിയ പങ്കുണ്ട്. ഈ ദുനിയാവിൽ നിങ്ങൾക്കുള്ള ഇടം നിങ്ങൾ സ്വന്തമായി കണ്ടെത്തണം.അതുപോലെ ഉമ്മയെയും കുഞ്ഞിയേയും ചേർത്തു പിടിക്കേണ്ടത് ഉപ്പയുടെ കൂടെ കടമയാണ്. ഒരു പുരുഷന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്കത് എളുപ്പത്തിൽ സാധിക്കും”
സ്ത്രീയെ സപ്പോർട്ട് ചെയ്യുകയും ഒപ്പം ചേർത്തുപിടിക്കുകയും ചെയ്യുന്ന പുരുഷൻ. എത്ര മനോഹരമായിരിക്കും ആ നിമിഷം… ആ കാലം… ആ യുഗം…!
ഞാൻ അതിശയത്തോടെ അവനെ നോക്കി.
” നീ എപ്പോഴാണ് ഇത്രയും മുതിർന്നത് “
എന്റെ ശബ്ദം ഒരു തരി പോലും പുറത്ത് വന്നില്ല.
അവനെന്നെ നോക്കി കണ്ണു ചിമ്മി. അവന്റെ പൊടി മീശ തിളങ്ങുന്നതു പോലെനിക്ക് തോന്നി. അവന്റെ വലത് നെഞ്ചോടു ചേർന്നു നിന്ന് ഞാനൊന്നു തേങ്ങിപ്പോയി. അപ്പോൾ അവൻ ഇടം കൈ നീട്ടി കുഞ്ഞിയെ അവന്റെ ഹൃദയഭാഗത്തേക്ക് ചേർത്തു.
ഞാൻ വീണ്ടും തരളിതയായി. വർദ്ധിച്ച ഹൃദയമിടിപ്പോടെ അവനെ ചാരി അത്രമേൽ സുരക്ഷിതയായി നിൽക്കുമ്പോൾ അവൻ എനിക്ക് ഞാൻ പ്രസവിച്ച എന്റെ മകനായിരുന്നില്ല…അന്നേരം അവൻ എന്റെ ഉപ്പയായിരുന്നു. എന്നെ ജനിപ്പിച്ച എന്റെ ഉപ്പ !
#പെൺയുഗം
13 Comments
Amazing, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് പല scene ആയി വെളിച്ചം വീശുന്ന കഥ.
പാർശ്വവത്കരിക്കപ്പെടുന്ന സ്ത്രീകൾ എല്ലാ മേഖലയിലും എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരിലും ഏതു സാമ്പത്തിക അവസ്ഥയിലും ഉണ്ടെന്നുള്ള സത്യം തുറന്നുകാട്ടുന്നു.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മകനെ നോക്കി ആനന്ദിക്കുന്ന അമ്മ ഉള്ളം നിറക്കുന്നു.
അനായാസമായ ഒഴുക്കിൽ നീങ്ങിയ കഥ, കഥാകാരിക്ക് അഭിനന്ദനങ്ങൾ!
👌😍
Touching 🥰🥰🥰
മകനിലൂടെ ആഗ്രഹിക്കുന്നത് പറയിപ്പിച്ച ആ എഴുത്ത് രീതി ഇഷ്ടമായി .
ഒന്നും പറയാൻ പറ്റുന്നില്ല. മോനേ നീയാണ് മകൻ
അഭിനന്ദനങ്ങൾ പ്രിയ എഴുത്തുകാരീ❤️🙏💐
മക്കൾ നൽകുന്ന പ്രോത്സാഹനം അതു വാക്കുകൾക്കൊണ്ട് വർണിക്കാൻ കഴിയില്ല..
Well written സൗമ്യ 😍
❤️❤️❤️🥰🥰🥰
Wow! No words dear 👌👌👌
wow !! ഗംഭീരം🔥🔥💪💪💪💪
Wow! Inspiring n touching story👍👏👏👌👌❤️
സൗമ്യ സല്യൂട്ട്… ❤️❤️
സ്നേഹം dear ❤️
സങ്കടം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല സൗമ്യാ കണ്ണു നിറഞ്ഞുപോയി 👌👌👌👌
❤️