സംഭവം കുറച്ചേറെക്കാലം മുമ്പ് നടന്നതാണ്. സ്വപ്നതുഷാരഭൂമിയായ ക്യാനഡായിലോ കാനഡ രാഗത്തിൽ മഴവില്ലിലെ “ശിവദം ശിവനാമം” എന്ന പാട്ടും പാടി കന്നഡ നാട്ടിലെ ജീവിതം മതിയാക്കി കുടിയേറിയ സമയം . വടക്കുന്നാഥന്റെ നാട്ടിൽ ജനിച്ചുവളർന്നയാളായതു കാരണം ശിവസ്തുതി എപ്പളും മ്മക്ക് മസ്റ്റാ . “ചുള്ളാ… ങ്ങട്ട് വായോ” ന്ന് ഹാർപ്പറേട്ടൻറെ ക്ഷണക്കത്തു കിട്ടിയതും മ്മള് ബാംഗ്ലൂരിലെ ജോലി രാജിവെച്ച് കാനഡായിലോട്ട് പോന്നു. ട്രാൻസ്ഫർ കിട്ടാനുള്ള സാദ്ധ്യത ഒരു പരോപകാരി ഇടപെട്ട് ഇല്ലാണ്ടാക്കി.. അതോണ്ട് രാജി വെച്ചു ( അതിനെക്കുറിച്ച് മാത്രം ഒരു ചെറുകഥയെഴുതാനുള്ള സ്‌ക്കോപ്പുണ്ട് ) അമ്മ്യാർക്ക് ട്രാൻസ്ഫർ കിട്ടിയതുകാരണം കാനഡായിൽ കാലുകുത്തുമ്പോൾത്തന്നെ ഒരാൾക്ക് ജോലിയുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ബ്രിട്ടീഷ് എയർവേയ്സിൽ കയറിയത്. ഒട്ടും മോശമല്ലാത്ത തണുപ്പുള്ള ഒരു ഡിസംമ്പറിലാണ് നടാടെ കാനഡായിൽ കാലുകുത്തുന്നത്. പ്രശസ്ത ദന്തഡോക്ടർ ശ്രീ. അപ്പുകുട്ടൻ അവർകൾ പറയുന്നതു പോലെ “വിജ്രംബിച്ച്” പോയി . യോഗ്യതകളേറെയുണ്ടെങ്കിലും കനേഡിയൻ എക്സ്പീരിയൻസ് ഇല്ലാത്തതു കാരണം ജോലി ഉടനെങ്ങും കിട്ടില്ല എന്നുറപ്പായിരുന്നു. എന്തു പണിയുമെടുക്കാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മ്മടെ ഒരു എസ്റ്റിമേറ്റിൽ ഏതാണ്ടൊരു മൂന്നാലു മാസമെങ്കിലും ജോലി അന്വേഷിക്കേണ്ടി വരും എന്നുറപ്പിച്ചു. അതുവരെ സുഖമായി പണിയില്ലാതെയിരിക്കാം എന്നായിരുന്നു മോഹം. ഭാഗ്യവശാൽ ലാൻഡു ചെയ്തു രണ്ടാഴ്ച കഴിഞ്ഞതും പ്രശസ്തമായൊരു ഇൻഷൂറൻസ് കമ്പനിയിൽ സെക്യൂരിറ്റി ആർക്കിടെക്റ്റായി ജോലി കിട്ടി. പക്ഷേ ജോലി സ്ഥലം സ്കാർബറോയിലായിരുന്നു . കിഴക്കേക്കോട്ടയിലുള്ള ആൾക്ക് പടിഞ്ഞാറേക്കോട്ടയിൽ ജോലി കിട്ട്യതു പോലെയുള്ള അവസ്ഥ . ജോയിൻ ചെയ്ത ദിവസം തന്നെ ന്റെ ബോസ്സായിരുന്ന VP ( വൈസ് പ്രസി . ആളൊരു ജർമ്മൻ സായിപ്പാണ് ) ന്നോടു പറഞ്ഞു, “ഡാ… ചുള്ളാ… നിന്റെ ടൈറ്റിൽ നോക്കണ്ടാ, ഞാനില്ലാത്തപ്പോൾ നീയാണ് AVP ( കുഞ്ഞ്യേ ബോസ്സ് ) അതോണ്ട് ദിവസോം സ്യൂട്ടിൽ വേണം ഓഫീസിൽ വരാൻ . അതുപോലെ, മ്മക്ക് രണ്ടു പേർക്കും കൂടി ഒരൊറ്റ സെക്രട്ടറിയേയുള്ളൂ. ഡയാന ബാർസിലോണ. അനക്ക് എന്താവശ്യമുണ്ടേലും ഡയാനയോട് പറഞ്ഞാ മതി. ഓള് വേറെ ബിൽഡിങ്ങിലാണ്, ഇവ്ടയല്ലാ.. പക്ഷേ എപ്പൊ വേണേലും ഫോണിൽ വിളിച്ചു പറഞ്ഞാ മതി. ഉടനെ നടക്കും. അത്രയ്ക്ക് കാര്യക്ഷമതയാണ്.” അടുത്ത ദിവസം കാലത്ത് ഓഫീസിലെത്തിയതും ബോസ്സില്ലാ. ടൂറിലാണെന്ന് മനസ്സിലായി . ക്യാബിനിലിരുന്ന് മീറ്റിങ്ങുകളെന്തെങ്കിലുമുണ്ടോന്ന് നോക്കുന്നതിനിടയിൽ ഫോൺ ചിലച്ചു ” ഹേയ് സംഗമേശ്വരൻ ഗുഡ് മോർണിങ്ങ്. ഹൗ ആർ യൂ? ദിസീസ് ഡയാന ഹിയർ.. ജസ്റ്റ് വാണ്ടഡ് ടു മേക്ക് ഷുവർ ദാറ്റ് യൂവാർ ഓക്കേ ‘ഡിയർ ‘ .. ഈഫ് യൂ നീഡ് എനിത്തിങ്ങ് ജസ്റ്റ് കോൾ മീ.. ബൈ ‘ഹണി’ ” നല്ല കുയിൽ നാദം.. മനസ്സിൽ ലഡ്ഡു മാത്രോല്ല കുറച്ച് ജിലേബീം രസഗുളയും പൊട്ടി.. ആദ്യായിട്ടാണ് യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീ രത്നം ” ഡിയർ.. ഹണി ” എന്നൊക്കെ മ്മളെ വിളിക്കണദ്… മേലേടത്ത് രാഘവൻ നായർ പറേണ പോലെ ” ഞാനങ്ങട് വല്ലാണ്ടായി” ൻ്റെ മേൻനേ… ചുരുക്കത്തിൽ ആ ഫോൺകോളിനു ശേഷം മീറ്റിങ്ങുകളിലൊന്നും തീരെ ശ്രദ്ധിക്കാൻ പറ്റീല്യാന്നു ചുരുക്കം . 70’s കിഡ്സ് ആയതു കാരണം മ്മള് കണ്ടുവളർന്ന സിനിമകളിലെ സെക്രട്ടറിമാരെയൊക്കെ ഒന്നു മിന്നായം പോലെ ഓർത്തുപോയി. ശ്ശെടാ. ഡയാനയെ ഒന്നു നേരിട്ടുകാണാൻ സാധിച്ചില്ലല്ലോ.. അടുത്തയാഴ്ച്ചയായിരുന്നു വാലെന്റെൻസ് ഡേ.. എങ്ങിനെയെങ്കിലും ആ കുയിൽ നാദത്തിനുടമയായ ഡയാനയെ ഒന്നു നേരിട്ടുകാണണമെന്നും സംസാരിക്കണമെന്നും നിരീച്ചു. കാലത്തെ ആദ്യ ഫോൺ ഡയാനയുടേതായിരുന്നു ” ഡിയർ, ഐയാം കമിങ്ങ് ദേർ ടു വിഷ് എവരി വൺ. വുഡ് ലൈക്ക് ടു മീറ്റ് യൂ ഓൾസോ ആന്റ് വിഷ് ” ഓക്കേ…. മനസ്സിൽ ഇലഞ്ഞിത്തറമേളം പ്രകമ്പനം തുടങ്ങി. ഏതാണ്ടൊരു മണിക്കൂർ കഴിഞ്ഞതും ക്യാബിൻ കതകിൽ ആരോ മുട്ടി…. ഞാൻ ചെന്നു കതകു തുറന്നു. ” ഹേയ് ഡിയർ, ഇറ്റ്സ് മീ ഡയാന… വിഷ് യു ആൻറ് യുവർ വൈഫ് ഹാപ്പി വാലന്റൈൻസ് ഡേ… ” ആ കാലടികളിൽ വീണു നമസ്ക്കരിച്ച് ഡയാനയുടെ അനുഗ്രഹങ്ങൾ തേടാനാണ് തോന്നിയത്. അല്ലേലും പ്രായത്തിൽ കൊറച്ചധികം മൂത്തവരുടെ കാലടികളിൽ വീണു നമസ്ക്കരിക്കുന്നത് മ്മടെ അച്ഛനുമമ്മയും പഠിപ്പിച്ചു തന്നതാണ്. അങ്ങനെ മറക്കാമ്പ റ്റ്വോ ഗുയ്സ്. നേരിട്ടു കണ്ടുകഴിഞ്ഞപ്പോൾ ഞാൻ ഡയാനയോട് ചോദിച്ചു ” ഹൈ.. ന്താണ് ങ്ങടെ പേരിലുള്ള ബാഴ്സിലോണ? പൊതുവേ പാശ്ചാത്യരാജ്യങ്ങളിൽ ഉള്ള ആൾക്കാരുടെ പേരിൽ സ്ഥലപ്പേര് കാണാറില്ലല്ലോ.. ” ” വൈ.. ഒൺലി യൂ ഗയ്സ് ക്യാൻ കീപ്പ് നെയിംസ് ലൈക്ക് സാഗർ കോട്ടപ്പുറം ആന്റ് ഹിച്ച്കോക്ക് കഞ്ഞിക്കുഴി? വീ ക്യാൻ ആൾസോ കീപ്പ് നെയിംസ് വിത്ത് പ്ലേസ് നെയിംസ് ലൈക്ക് ദിസ്.. ” തൃപ്തിയായി. അന്ന് വീട്ടിലെത്തിയതും അമ്മ്യാര് കേട്ടാൾ “എപ്പടിയിരുക്കാ അന്ത ഡയാന പാക്കറത്തുക്ക്? ” ” ഒന്നോട് പാട്ടിയാട്ടമാ ഇരുക്കാ ” ഞാൻ ഉവാച: പിന്നെന്തൂട്ട് പറയാനാ അടുത്തു പരിചയമില്ലാത്ത സ്ത്രീരത്നങ്ങൾ മ്മളെ എങ്ങാനും ” ഡിയർ .. ഹണി ” എന്ന് വിളിക്കുന്നുണ്ടെങ്കിൽ അവർ മ്മളെക്കാളും വയസ്സിൽ നല്ലോണം മൂത്തവരായിരിക്കും എന്നാണ് ഏതോ ചില മേമൻമാർ പറഞ്ഞു കേട്ടത്. സത്യമാണോന്നറിയില്ല . ചുള്ളൻ
Author: Sangam Manikkyam
ജോലിസംബന്ധമായ യാത്രകളിൽ പരമാവധി അതാത് സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളേയും പ്രമുഖരേയും നേരിട്ടു കണ്ട് സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. അത് കാപ്ര പറയുന്നതു പോലെ പരമാർത്ഥമായ സത്യമാണ്. അല്ലാണ്ട് കുത്തും കോമയുമൊന്നുമല്ല. മുത്തുവും തോമയുമൊക്കെ മ്മടെ സുഹൃദ് വലയത്തിൽ ഉള്ളവരൊക്കെ തന്ന്യാ. അങ്ങനെ ഇത്തവണത്തെ സാൻഹോസെ യാത്രയ്ക്കിടയിൽ ടീം ഡിന്നർ കഴിഞ്ഞതും ബാല്യകാല സുഹൃത്തായ മത്തായി ഇന്ത്യയിൽ നിന്നും വെക്കേഷന് എത്തിയിട്ടുണ്ട് കാണണം എന്നു പറഞ്ഞതു കൊണ്ട് ” ടാക്വേരിയ ട്ളാക്വേ പ്ലാക്വേ ” യിൽ സന്ധിക്കാം എന്നു തീരുമാനിച്ചു. അവന്റെ അളിയനാണ് ഡ്രോപ്പ് ചെയ്തത്. ടാക്വേരിയ ട്ളാക്വേ പ്ലാക്വേ ഒരു പ്രസിദ്ധമായ മെക്സിക്കൻ റെസ്റ്റോറന്റ് ആണ്. അവിടത്തെ ” ഷവേല ” കഴിച്ചിട്ടില്ലാത്തവരുണ്ടെങ്കിൽ ഒന്നു ട്രൈ ചെയ്തിരിക്കേണ്ടതാണ്. ഒരടാർ സാധനം തന്ന്യാണ്. സംഗതി മ്മടെ സോമരസപാനീയം തന്ന്യാ. നല്ല തണുപ്പിച്ച ഗ്ലാസ്സിൽ അതിനേക്കാൾ തണുപ്പിച്ച സേവിസേട്ടൻ്റെ ചിൽഡ് ബിയറും പിന്നെ സൊയമ്പൻ ടെക്ക്വിലയും… ഹൊ.. ന്റെ കാർത്തുമ്പീ.. വട്ടോളി മാഷ് പറേണ പോലെ…