കൈത്തണ്ടയിലും തുടയിലും നീളത്തിൽ ചോരകിനിയുന്ന വരകൾ. ഇളയമ്മ കോറമുണ്ടിൽ തയ്ച്ചു തന്ന പച്ചപെറ്റിക്കോട്ടും അടുപ്പിൽ കനലെരിഞ്ഞാൽ തീ പിടിക്കുമെന്നു തോന്നിക്കുന്ന എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന മുടിയിഴകളും വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ വെള്ള ചാലുകളായി ഒഴുകിയതുപോലെ ഉള്ള മുഖവുമായി പരിഭ്രാന്തിയോടെ ആ എട്ടു വയസ്സുകാരി ഉറക്കപ്പായയിൽ നിന്നും അടുക്കളയിലേക്കോടി. “അമ്മമ്മേ ന്നെ ഇന്നും കൂളി മാന്തി” ചേരിയും ഉണങ്ങിയ ചാണകക്കട്ടകളും അടുപ്പിൽ കുത്തിത്തിരുകി ഓലത്തുമ്പെടുത്തു തീ പിടിപ്പിച്ചു പുകയൂതുന്നതിനിടയിൽ അമ്മമ്മ ഇടം കണ്ണിട്ടു നോക്കി എന്നിട്ട് പതിയെ അടുത്തേക്ക് വിളിച്ചു ദേഹമൊട്ടാകെ വീക്ഷിച്ചുകൊണ്ട് പറഞ്ഞു “ഉമിക്കരി കോലായിൽ വെച്ചിട്ടുണ്ട് ഏച്ചീടെ കൂടെ പോയി പല്ല് തേക്ക്, കിണ്ടിയിലെ വെള്ളമെടുത്തു മുഖമൊക്കെ വൃത്തിയായി കഴുകി വാ മോൾക്ക് ഇപ്പം അമ്മമ്മ ഇലയട ആക്കിത്തരാം. അച്ഛൻ ഒന്ന് വരട്ടെ ട്ടോ എല്ലാം നമുക്ക് ശരിയാക്കാം ” ഇരുട്ട് നിറഞ്ഞ അകത്തളങ്ങളിൽ അപ്പോഴും വിളക്ക് എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു മുറിയിൽ നിറയെ മണ്ണെണ്ണയുടെ മാദകഗന്ധം.ചേച്ചി…